Monday, July 6, 2020

താജ്മഹൽ കണ്ടവരും കാണാത്തവരും

തീരാത്ത സ്നേഹത്തിന്റെ സ്മാരകം അതാണ് താജ്മഹൽ.. ജീവിതത്തിൽ എനിക്കും ലഭിച്ചു അങ്ങിനെ ഒരവസരം താജ്മഹൽ കാണാൻ....



പഠിപ്പു തീർന്നു നല്ല ഒരു ജോലിക്കായി ശ്രമിക്കുന്ന കാലം.. ജോബ് ഹണ്ടിങ് ( job hunting ) ന്റെ ഭാഗമായി ഗൾഫിൽ ഒരു ഇന്റർനാഷണൽ സ്കൂളിക്കുള്ള ഒഴിവിലേക്ക് ഞാനും അപേക്ഷിച്ചു.. ഫസ്റ്റ് റൌണ്ട് ടെലിഫോൺ ഇന്റർവ്യൂആണ് ..അത് കഴിഞ്ഞപ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം മലയാളിയുടെ എന്നത്തേയും പ്രശ്നമായ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ തന്നെ.ജോബ് മാർക്കറ്റിൽ അതിന് ഓരോമന പേരുണ്ട് അതാണ് Mother Tongue Influence ( MTI )  . ഇംഗ്ലീഷ് പറയുമ്പോൾ നാം അറിയാതെ നമ്മുടെ പുന്നാര മലയാള ഉച്ചാരണം കടന്നുവരും അത് തന്നെ കാര്യം..

അങ്ങിനെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ ' You are selected , You have to reach Delhi for the final interview' . അന്നുണ്ടായത്ര സന്തോഷം  ഗവണ്മെന്റ് ജോലി ലഭിച്ചപ്പൊ പോലും ഞാൻ അനുഭവിച്ചിട്ടില്ല... കാരണം ജോലി കിട്ടുക എന്നതിനേക്കാൾ ഡൽഹി കാണുക എന്നുള്ള മോഹം പൂവണിയാൻ പോവുന്നു.അതും നയാ പൈസ ചിലവില്ലാതെ....
ഡൽഹിക്കും തിരിച്ചും പോകാനുള്ള ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് അവരുടെ വക ഫ്രീ.....ഇന്റർവ്യൂ കൺഫെർമേഷൻ ഇമെയിൽ വന്നു... ഇന്റർവ്യൂ ഡേറ്റും വെന്യൂവും കിട്ടി... ഇനി യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം...

 ആദ്യമായിട്ടാണ് ഇത്രയും ദൂരം ഒറ്റയ്ക്ക് ...വീട്ടിൽ കാര്യം പറഞ്ഞപ്പോ ഒറ്റക്ക് പോവേണ്ട എന്ന ഉപദേശം... എന്ത് ചെയ്യും അവസാനം ഒരു ഉപായം കണ്ടെത്തി. പെങ്ങളെ മോൻ ജംഷിയെ കൂടെ കൂട്ടാൻ തീരുമാനിച്ചു..ഇക്കാര്യം പറഞ്ഞപ്പോ അവനു പെരുത്ത് സന്തോഷം . വടകര റെയിൽവേ സ്റ്റേഷനിൽ ചെന്ന് നിസാമുദ്ധീൻ ട്രെയിനിൽ യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത...പിന്നെ അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികൾ.. താജ്മഹൽ, ഇന്ത്യ ഗേറ്റ് , രാജ്ഘട്ട് , കുത്തബ്മിനാർ, ആഗ്ര കോട്ട....

എന്റെ ഓർമ്മ ശരിയാണെങ്കിൽ വടകരയിൽ നിന്നും രാവിലെ ബോര്ഡിങ്.. പക്ഷെ കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ കാരണം  ഷൊർണ്ണൂരിൽ നിന്നും ട്രെയിൻ കയറണം... അങ്ങിനെ രാവിലെ പരശുറാം എക്സ്പ്രസിൽ ഷൊർണ്ണൂരേക്ക്....

ട്രെയിൻ യാത്രകൾ നമുക്ക് തരുന്ന അനുഭവം അനിർവചനീയമാണ്.. പല തരത്തിലും വേഷത്തിലുമുള്ള ആളുകൾ... റെയിൽവേ പ്ലാറ്റ്ഫോമുകൾ ... യാത്ര തുടങ്ങിയതേ ഉള്ളു... ഞാൻ യാത്ര ചെയ്യുന്ന ബോഗിയിൽ അധികവും പട്ടാളക്കാർ.. അവധി കഴിഞ്ഞു കാശ്മീരിലേക്കും മറ്റും തിരിച്ചു പോവുന്നവർ... ഞങ്ങളെ കണ്ടപാടെ അവർക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു... ഞങ്ങളുടെ ബാഗ് ചെയിൻ ഇട്ട് പൂട്ടാത്തത് എന്തെ എന്ന് അവർ ചോദിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത് അവരൊക്കെ അവരുടെ ബാഗുകൾ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു.  സ്ലീപ്പർ കോച്ച് ആണെങ്കിലും ഇടക്ക് പലരും കയറി ഇറങ്ങുന്നു.. കേരളം വിട്ടാൽ  സ്ലീപ്പർ കോച്ച് ജനറൽ കോച്ച് എന്നുള്ള വ്യത്യാസമൊന്നുമില്ല... എല്ലാരും എല്ലാ ബോഗിയിലും യാത്ര ചെയ്യുന്നു...ട്രെയിൻ യാത്രയിൽ വെച്ച് കാണ്ണുർ സ്വദേശി രതീഷിനെ പരിചയപ്പെട്ടു.. കല്യാണം കഴിഞ്ഞു മടക്ക യാത്രയിലാണ് രതീഷ്.. CRPF ൽ ജോലി ചെയ്യുന്ന രതീഷ് കാശ്മീരിലേക്കാണ്... ഞങ്ങൾ ഒത്തിരി വിശേഷങ്ങൾ പറഞ്ഞു... എന്തോ മനസ്സുകൊണ്ട് രതീഷുമായി വേഗം അടുപ്പത്തിലായി...

ആ വർഷമായിരുന്നു ആദ്യമായി ഇൻസാസ് റൈഫിൾ ഇന്ത്യൻ പട്ടാളം ഉപയോഗിക്കാൻ തുടങ്ങിയത്...രതീഷ് അതിന്റെ പ്രവർത്തനവും മറ്റും എനിക്ക് വിശദീകരിച്ചു തന്നു...  രതീഷിനു പോകാനുള്ളത് മഞ്ഞുമലകളാൽ ചുറ്റപ്പെട്ട പഹൽഗാമിലേക്കാണ്..അവിടെ പലപ്പോഴും ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്കു പോകുമത്രേ.. രക്തം പോലും കട്ടപിടിക്കുന്ന തണുപ്പ്.. ആദ്യമായി ഇത്രയും അടുത്ത് നമ്മുടെ ഒരു ധീര ജവാനുമൊത്ത് യാത്ര ചെയ്യാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിച്ചു... ട്രെയിൻ യാത്ര അങ്ങിനെയാണ്  നിനച്ചിരിക്കാതെ ചില അവസരങ്ങൾ നമ്മെ തേടി വരും.

ഞങ്ങളുടെ സുരക്ഷ എത്ര വേഗമാണ് രതീഷ് ഏറ്റെടുത്തത് .. അവന്റെ ബാഗുമായി ഞങ്ങളുടെ ബാഗും ചെയിൻ ഇട്ടു പൂട്ടി. ഞങ്ങളുടെ ലഗേജ് സുരക്ഷിതമാക്കി... ഇതാണ് ഒരു പട്ടാളക്കാരന്റെ മനസ്സ്. നമ്മൾ ഓരോ ഇന്ത്യക്കാരനും സുരക്ഷിതമാവാൻ സ്വന്തം ജീവൻ ബലി കഴിക്കാൻ സ്വയം സന്നദ്ധരായവർ... രതീഷിന്റെ നാടും, വീടും ,ജോലിയും ഒക്കെ കുറെ സംസാരിച്ചു...എല്ലാവരും ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നിട്ടും ഞാനും രതീഷും കുറെ നേരം പിന്നെയും സംസാരിച്ചിരുന്നു...കല്യാണം കഴിഞ്ഞു ഒറ്റക്ക് തിരിച്ചു പോവുന്നതിന്റെ ഒരു നോവ് അവന്റെ വാക്കുകളിൽ ഞാൻ വായിച്ചു... പിന്നെ എപ്പോഴോ ബർത്തിൽ കയറി കിടന്നു....പാള ത്തിലൂടെ ട്രെയിൻ ചക്രങ്ങൾ ഉരസുന്ന ശബ്ദം ... ഉറക്കം വരുന്നതേയില്ല  ..  ജംഷി മേലെ ബെർത്തിൽ നല്ല ഉറക്കം പിടിച്ചിരിക്കുന്നു..40  മണിക്കൂർ  നീളുന്ന ട്രെയിൻ യാത്ര ഒരനുഭവം തന്നെ...

കപ്പലണ്ടി ( കടല ) വറുത്തത് ഞാൻ കഴിച്ചിട്ടുണ്ട് പക്ഷെ പുഴുങ്ങിയത് കഴിക്കുന്നത് ആദ്യമായിട്ടാണ് ..യാത്രയിലുടനീളം കപ്പലണ്ടി വിൽക്കുന്ന സ്ത്രീകളെ ധാരാളം കാണാം ..
നേരം വെളുത്തു തുടങ്ങിയിരിക്കുന്നു.  രതീഷ് നേരത്തെ ഉണർന്നെന്നു തോന്നുന്നു.. ട്രെയിനിന്റെ ജാലകത്തിലൂടെ ഓടി മറയുന്ന കാഴ്ചകൾ നോക്കിയിരിക്കയാണ് അവൻ. വല്ലാത്ത വിരഹ ദുഃഖം അവൻ അനുഭവിക്കുന്നെന്ന് മനസ്സിലായി... അന്ന് എന്റെ വിവാഹം കഴിയാത്തത് കൊണ്ട് വിരഹത്തിന്റെ വേദന എനിക്ക് അറിയില്ലായിരുന്നു... പിന്നെ ഗൾഫ് യാത്ര പോയപ്പോഴാണ് വിരഹം എന്താണെന്ന് ഞാൻ അറി ഞ്ഞത് .

അടുത്ത സ്റ്റേഷനിൽ വെച്ചു ഹിജിഡകൾ  കൂട്ടത്തോടെ കംപാർട്മെന്റിൽ കയറാൻ തുടങ്ങി .. രതീഷ് നേരത്തെ ആ കാര്യം സൂചിപ്പിച്ചതിനാൽ ഞാൻ ചില മുൻകരുതൽ എടുത്തിരുന്നു.. അവർ യാത്രക്കാരോട് പൈസ ആവശ്യപ്പെടുന്നുണ്ട്.. പൈസ കൊടുത്തില്ലെങ്കിൽ പാവാട പൊക്കി കാണിക്കുക പോലുള്ള വിക്രിയകൾ അവർ കാണിക്കുന്നുമുണ്ട്....അതിനിടയിൽ ഒരു യാത്രക്കാരനെ അവരിലൊരാൾ കയറി ഉമ്മ വെച്ചു ...മൊത്തത്തിൽ ആകെ ബഹളം.. ഞാൻ വേഗം ഒരു പത്ത് രൂപ നോട്ട് അവർക്ക് കൊടുത്തു തടി രക്ഷിച്ചു.. ഇങ്ങനെയുള്ള അനുഭവം  കുടുംബത്തോടൊപ്പമുള്ള  ട്രെയിൻ യാത്ര ഒഴിവാക്കുന്നതിന് ഒരു കാരണമായിട്ടുണ്ട് ... അവർ എന്തൊക്കെ വൃത്തികേടുകൾ ആണ് കാണിക്കുക എന്ന് നമുക്ക് പറയാൻ പറ്റില്ല...
ഹിജഡകൾ ഇങ്ങനെ ആവുന്നതിന്റെ മുഖ്യ കാരണം  അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന നമ്മുടെ പൊതു ബോധം തന്നെ...അവരുടെതല്ലാത്ത കാരണത്താൽ ജീവിക്കാൻ അവകാശം നഷ്ടപ്പെടുന്നവർ.. ഞാൻ എന്നും അവരോടപ്പമാണ് .. ഇനിയും നമ്മൾ അവരെ അകറ്റി നിർത്തി കൂടാ.....

യാത്ര തുടങ്ങിയിട്ട് ഇപ്പൊ ഏകദേശം 14  മണിക്കൂർ കഴിഞ്ഞിരിക്കുന്നു... നല്ല വിശപ്പുണ്ട് . ട്രെയിനിൽ കിട്ടുന്ന ഫുഡ് തന്നെ ശരണം....രണ്ടു വടയും ചട്ട്ണിയും വാങ്ങി കഴിച്ചു ഒരു വിധം വിശപ്പടക്കി . ജംഷിക്ക് നല്ല തലവേദന ചെറിയ ഛർദിയും ഉണ്ട്... ഗുളിക കരുതിയതിനാൽ അവൻ അത് കഴിച്ചു വീണ്ടും കിടന്നു...
ഞാനും രതീഷും വീണ്ടും വർത്തമാനത്തിൽ മുഴുകി... ട്രെയിൻ വിൻഡോയിലൂടെ കൃഷി ഭൂമികൾ അതിവേഗം ഓടി  മറയുന്നു...
പ്രതീക്ഷിക്കാതെ മാനം കറുത്തിരുണ്ടു .. നല്ല ഒരു മഴ കോൾ ഉണ്ട്... പെട്ടെന്നൊരു മഴ .. നല്ല പുതിയമണ്ണിന്റെ മണം ..  ഇന്ദിരാഗാന്ധിക്ക് ഏറെ പ്രിയമാണത്രെ ഈ മണം ..

( വരണ്ട മണ്ണിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന മണ്ണിന്റെ സുഗന്ധമാണ് പെട്രിച്ചോർ (/ ɛpɛtrɪkɔːr /). ഗ്രീക്ക് പുരാണത്തിലെ ദേവന്മാരുടെ സിരകളിൽ ഒഴുകുന്ന ദ്രാവകം ഗ്രീക്ക് പെട്ര (πέτρα), "പാറ", അല്ലെങ്കിൽ പെട്രോസ് (πέτρος), "കല്ല്", īchōr (ἰχώρ) എന്നിവയിൽ നിന്നാണ് ഈ വാക് )

മഴ കുറച്ചു നേരം തിമർത്തു പെയ്തു.. അതുവരെ ആനുഭവപ്പെട്ട ചൂടിന് ഇത്തിരി ആശ്വാസം ...
മഴ ഒന്നുമാറിയപ്പോൾ അടുത്ത സ്റ്റേഷനിൽ നിന്നും കുറെ ഗ്രാമീണർ വണ്ടിയിൽ കയറി.. അവരുടെ കൈകളിൽ നിറയെ സപ്പോട്ട ( ചിക്കു ) ..നല്ല പഴുത്ത വാസനയുള്ള ഒരിനം.. ജീവിതത്തിൽ അതിനു മുൻപും ശേഷവും ഇത്രയും മധുരമുള്ള സപ്പോട്ട ഞാൻ കഴിച്ചിട്ടില്ല....
ചില സമയത്ത് വണ്ടി പല സ്റ്റേഷനുകളിലും കാത്തു കിടന്നു... ചിലപ്പോഴൊക്കെ മണിക്കൂറുകൾ വണ്ടി പിടിച്ചിട്ടു... ചില സമയത് വണ്ടി ഭ്രാന്തു പിടിച്ചപോലെ ഓടി കൊണ്ടിരുന്നു...
ട്രെയിനിലെ സൂര്യാസ്തമയത്തിനും നല്ല ചേലുണ്ട്... അസ്തമയത്തിന്റെ സൂര്യൻ യാത്രയിൽ തീർക്കുന്ന പ്രകൃതി സൗന്ദര്യം ഒന്ന് വേറെ തന്നെ...ഓരോ സമയത്തും നമ്മൾ കാണുന്ന ആകാശ കാഴ്ചകൾ അതി മനോഹരം ..
അസ്തമയ ആകാശ കാഴ്ചകൾ ക്യാൻവാസിൽ പകർത്താൻ ശ്രമിച്ച വാൻ ഗോഗ് എന്ന ലോക പ്രശസ്ത പെയിന്ററിനു വട്ടായെന്നു എവിടെയോ വായിച്ചതായി ഓർക്കുന്നു..

വീണ്ടും രാത്രി .. രതീഷ് അവന്റെ കൂടെ ജോലിചെയ്യുന്ന കുറച്ചു പേരെ കൂടി എനിക്ക് പരിചയപ്പെടുത്തി.. പലരും പല സ്ഥലങ്ങളിലായി വിന്യസിക്കപ്പെട്ട ജവാൻമാർ ...

 നാളെ ഒരു എട്ടു മണിയോടുകൂടി ഡൽഹി എത്തും ... ഇന്ന് കുറച്ചു കൂടി നേരത്തെ ബെർത്തിൽ  കയറി കിടന്നു...ട്രെയിൻ നല്ല സ്പീഡിൽ ഓടി കൊണ്ടിരിക്കുന്നു...




രണ്ടാം ഭാഗം




 
 

No comments:

Google