Saturday, December 26, 2020

DURIAN Fruit Plant

 DURIAN Fruit Plant

ദുര്യാൻ - Durio


ഉഷ്ണമേഖലാ ഫലങ്ങളുടെ രാജാവ് 'പഴങ്ങളുടെ രാജാവ്' എന്ന് പ്രശംസിച്ച ദുര്യൻ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന പഴമാണ്.  തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഡൂറിയോ ജനുസ്സാണ്, ബോർണിയോയിൽ ഉത്ഭവ കേന്ദ്രം. ഇത് സാധാരണയായി 30 മുതൽ 40 മീറ്റർ വരെ ഉയരത്തിലും 2 മുതൽ 2.5 മീറ്റർ വരെ വ്യാസത്തിലും എത്തുന്നു, പക്ഷേ ഒരു തോട്ടത്തിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ, പ്രത്യേകിച്ചും (Bud)ഒട്ടിക്കുമ്പോൾ, 12 മീറ്ററിൽ കൂടുതൽ വളരുകയില്ല.  ദക്ഷിണേന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലപ്രദമായ ഒരു വിളവിളയായി വികസിപ്പിക്കാൻ ഡുറിയന് വളരെയധികം കഴിവുണ്ട്, നിങ്ങൾ ദുര്യനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യും, പക്ഷേ നിങ്ങൾ ഒരിക്കലും അതിൽ നിസ്സംഗത കാണിക്കില്ല.  മണം ചിലരെ അങ്ങേയറ്റം വെറുപ്പിക്കുന്നതാണ്, മറ്റുള്ളവർക്ക് ഒഴിവാക്കാനാവാത്തതാണ്. ചിലർ ദുര്യനെ സ്നേഹത്തിന്റെ ഭക്ഷണമായി വിശേഷിപ്പിക്കുകയും അത്തരം ഉന്മേഷങ്ങൾ സൃഷ്ടിക്കുകയും നിങ്ങൾക്ക് "അടിമ" ആകുകയും ചെയ്യും.  എന്നിരുന്നാലും, ദുര്യൻ ആസക്തിക്ക് ആനന്ദവും സന്തോഷവും, ഉയർന്ന പോഷകാഹാരവും അല്ലാതെ പാർശ്വഫലങ്ങളൊന്നുമില്ല.


ധാരാളം ജൈവവസ്തുക്കളും 5 മുതൽ 6.5 വരെ പി.എച്ച് ഉള്ള ഫലഭൂയിഷ്ഠമായ മണ്ണിൽ ഡുറിയൻ നന്നായി വളരുന്നു.


ഡുറിയൻ മരങ്ങൾ സാധാരണയായി 80 മുതൽ 150 വർഷം വരെ ജീവിക്കുന്നു, പക്ഷേ അവ നൂറ്റാണ്ടുകളായി ജീവിക്കാൻ പ്രാപ്തമാണ്. 4 അല്ലെങ്കിൽ 5 വർഷത്തിനുള്ളിൽ ബഡ്ഡിംഗ് ഫലം കായ്ക്കാൻ തുടങ്ങും.


ദുര്യൻ പൂക്കൾ സാധാരണയായി ഉച്ചകഴിഞ്ഞ് 3 മുതൽ അർദ്ധരാത്രി വരെ പൂത്തും. ഇവ പ്രധാനമായും വവ്വാലുകളാൽ പരാഗണം നടത്തുന്നു


ജനപ്രിയ ഇനങ്ങൾ


1. Durian Musang King

2. Durian monthong

3. Durian Red Prawn

4. Durian Sultan

5. Durian Kanyao

6. Durian Kop Kecil

7. Durian Orchee

8. Durian 101

9. Durian Puang Manee

10. Durian Black Thron

Tuesday, December 15, 2020

🌱🌱🌱🌱🌱🌱 കുമ്പളം 🌱🌱🌱🌱🌱🌱

മഴക്കാലത്തിനു മുമ്പ് ആലയ്ക്കുപിറകിൽ ചാണകക്കുഴിക്കടുത്ത് നട്ട്, ആലയുടെ മേൽക്കൂരയിലേക്ക് പടർത്തി, വേനൽക്കാല പച്ചക്കറിയിറങ്ങുന്നതിനുമുമ്പേ മഴക്കാല വറുതിയിൽ പറിച്ചെടുത്ത് കറിവെക്കുന്ന ഒരു കറിക്കായയുടെ നൊസ്റ്റാൾജിയ നമ്മുടെ പല പഴമക്കാർക്കും കാണും. ദേഹമാസകലം വെളുത്ത് നരച്ച്, വലിയവലുപ്പത്തിൽക്കിടക്കുന്ന ഇത്ിന് നാം കുമ്പളങ്ങയെന്ന് പേരുപറയും. ഇപ്പോൾ അണുകുടുംബങ്ങൾക്ക് പാകമായ ചെറിയ സുനാമി കുമ്പളങ്ങളുടെ കാലമാണ്. കൂടിയാൽ 2 കിലോ വരെയേ അത് വലിപ്പം വെക്കൂ. എന്നാൽ പഴയ നാടൻ കുമ്പളങ്ങൾക്ക് കുറഞ്ഞ തൂക്കം 5-6 കിലോയാണ്.

കേരളീയരുടെ ഭക്ഷ്ണസംസ്‌കാരത്തിൽ മോരുകറിയായും ഓലനായും എളവൻ താളിച്ചതായും മൊളീഷ്യമായും കടന്നുവരുന്ന കുമ്പളം ഇളയതായാൽ ഇളവനും മൂത്താൽ കുമ്പളവും ആകുന്നു.

നാം ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വെള്ളരി വർഗത്തിൽപ്പെട്ട കായാണ് കുമ്പളം. തനിഭാരതീയനാണ് കുമ്പളം. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളർത്തപ്പെടുന്നുണ്ട്.  സാധാരണയായി മൂന്നുതരത്തിൽ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും വൈദ്യരുകുമ്പളമെന്ന വേറൊരിനമായും ചെറുകുമ്പളമെന്ന മറ്റൊരിനമായും. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈഡ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് കുമ്പളം. ബെനിൻകാസ ഹിപ്‌സുഡയെന്നാണ് ശാസ്ത്രനാമം. ഹിന്ദിയിൽ ഗോൾക്കന്ദു, തമിഴിൽ കല്യാൺപൂഷിണി, സംസ്‌കൃതത്തിൽ കൂഷ്മാണ്ഡഃ, പീതപുഷ്പ, ബൃഹത്ഫലം എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.

ഇതൊരു വെള്ളരിവർഗവിളയാണ്. പന്തൽകെട്ടിയുംവളർത്താവുന്ന ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും. മഴക്കാല വിളകൾക്കാണ് സാധാരണ പന്തൽ കെട്ടാറ്. പൂക്കൾക്ക് നല്ലവെള്ളനിറമാണ്. ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. ആൺപൂക്കൾ സാധാരണരീതിയും പെൺപൂക്കൾ ഫല മഞ്ജരിയോടെയുമാണുണ്ടാവുക.


കൃഷിരീതി


സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.


വിത്തുകൾ


കെ.എ.യു. ലോക്കൽ, ഇന്ദു, എന്നിവയാണ് മികച്ച കുമ്പളം ഇനങ്ങൾ. തമിഴ്‌നാട് കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ ഹെക്ടറിന് 25-30 ടൺ വിളവുകിട്ടുന്ന, മൂപ്പെത്തിയ കായകൾക്ക് കുറഞ്ഞത് 10 കിലോ വലിപ്പം വെക്കുന്ന കോ-1 മികച്ച കുമ്പളമാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെതന്നെ കോ-2 എന്നതിന് 2-3 കിലോഗ്രാം തൂക്കമേ വെക്കൂ. 120-130 ദിവസത്തെ മൂപ്പേ ഇതിനുള്ളൂ. ഹെക്ടറിന് 35 ടൺ വിളവുകിട്ടും അതിനാൽത്തന്നെ അധികം വാണിജ്യകർഷകരും തിരഞ്ഞെടുക്കുന്ന ഇനമാണിത്.

നീളംകൂടിയ സാമാന്യം വലിപ്പമുള്ള എ.പി.എ.യു.- ശക്തി എന്നയിനം് ഹൈദരാബാദ് കാർഷിക സർവകലാശാലയുടേതാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. ഹെക്ടറിന് 30-35 ടൺ വിളവുകിട്ടും. നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത്. സി.ഒ. -1 എന്നയിനവും പ്രചാരത്തിലുണ്ട്. ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം.

തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.

മഴക്കാലത്ത് പന്തൽ

 


പന്തലിന്റെ ആവശ്യം കുമ്പളം കൃഷിയിൽ ഇല്ല. മഴക്കാലത്ത് പുരയിടകൃടിയിൽ പന്തലൊരുാം. എന്നാൽ പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ കുമ്പളം മൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പടരാൻതുടരുന്ന സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പന്തലിൽ വളർത്തുമ്പോൾ പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ  നിറച്ചും കായപിടുത്തമുണ്ടാവൂ.

രോഗങ്ങളും കീടങ്ങളും

മറ്റ്സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങൾ തന്നെയാണ് കുമ്പളത്തിനെയും ബാധിച്ചുകാണാറ്. കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻപുഴു എന്നിവയാണ് കുമ്പളത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, മൊസൈക്ക്‌രോഗം, പൂപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ്


 പ്രധാനരോഗങ്ങൾ.



കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.

എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുമ്പളത്തെബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെപ്രതിരോധമാർഗങ്ങൾ.


ഔഷധഗുണങ്ങൾ


ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു. ഇളവനെന്ന ഇളം കുമ്പളം ആയുർവേദത്തിൽ വിരശല്യത്തിന്റെയും പ്രമേഹത്തിന്റെയും  പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ്.

കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫേസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയുമുണ്ട്. നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലംഎന്നിവയും കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളർത്താം.

Courtesy

പ്രമോദ്കുമാർ വി സി.

Saturday, December 5, 2020

കാവുകൾ തേടിയുള്ള എന്റെ യാത്ര...

കാവുകൾ തേടിയുള്ള എന്റെ യാത്ര...

കുട്ടിക്കാലത്തു സർപ്പക്കാവുകൾ എന്നു കേൾക്കുന്നതേ എനിക്ക് പേടിയായിരുന്നു.   .നാഗത്താന്മാരും യക്ഷിയും കൂളിയും ഒക്കെ വിഹരിക്കുന്നൊരിടം...ആരൊക്കെയോ പൊടിപ്പും തൊങ്ങലും വെച്ചുണ്ടാക്കിയ  കഥകൾ തലമുറകൾ  കൈമാറികൊണ്ടിരിക്കുന്നു...പകൽ പോലും വെളിച്ചം കയറാൻ മടിക്കുന്ന കാവുകളും അതിനോട് ചേർന്ന കുളവുമെല്ലാം നമ്മെ പേടിപ്പെടുത്തും.. 

ഇന്ന് മിക്ക കാവുകളും കോടാലിക്കും ജെസിബിക്കും ഇരയായി കഴിഞ്ഞു... ഇപ്പോൾ ഞാൻ ഒരു യാത്രയിലാണ് കാവുകൾ തേടിയുള്ള ഒരു യാത്ര... എന്റെ യാത്ര ഇപ്പൊ പൊയിൽകാവിൽ എത്തി നിൽക്കുന്നു... പേരിൽ തന്നെ 'കാവുള്ള' കേരളത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊയിൽകാവ് ..

കേരളത്തിലെ കാവുകൾ  പലതും വംശനാശത്തിന്റെ വക്കിലാണെങ്കിലും,പ്രദേശവാസികളുടെ പരിശ്രമ ഫലമായി പൊയിൽകാവ് ഇപ്പോഴും അതിന്റെ പച്ചപ്പ്‌ കാത്തു സൂക്ഷിക്കുന്നു..  പൊയിൽക്കാവ് ടൗണിൽ നിന്നും 600  മീറ്ററോളം പടിഞ്ഞാറോട്ട് നടന്നാൽ ഇവിടെ എത്തും. പന്ത്രണ്ട് ഏക്കറോളം വിസ്തൃതിയുണ്ട് ഈ കാവിനു.....ഏതു കൊടും ചൂടിലും കാവിനരികിൽ എത്തുമ്പോൾ മനസ്സും ശരീരവും ഒന്ന് തണുക്കും.പേരറിയാത്ത നിരവധി കാട്ടു മരങ്ങളും വള്ളിപ്പടർപ്പും ചുറ്റിനിൽക്കുന്ന ഈ കാനന ഭംഗി മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോവില്ല...ഇടയ്ക്കൊക്കെ നാഗത്താന്മാരെയും കാണാം.. കാവിലെ വന്മരങ്ങളിൽ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരകണക്കിന് കടവാതിലുകൾ സന്ധ്യക്ക്‌ ആകാശത്തു കൂടെ പറന്നു പോവുന്നത് ഒരപൂർവ്വ കാഴ്ച തന്നെയാണ്...പരശുരാമൻ  നിർമ്മിച്ച 108 ദുർഗ ക്ഷേത്രങ്ങളിൽ ഒന്നാണ് കാവിനുള്ളിലെ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരികളായ മാധവിക്കുട്ടിയും, സുഗതകുമാരിയും അവരുടെ എഴുത്തിലൂടെ ഒരു പാട് വര്ണിച്ച കാവുകൾ.. കാവുകൾ ഇല്ലാതെ അവരുടെ കഥകൾ പൂർണമാവില്ലെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. അത്രക്ക് മേൽ എഴുതിയിരിക്കുന്നു അവർ കാവിനെ കുറിച്ച്....

കാവുകൾ ഒരു നാടിന്റെ ആവാസ വ്യവസ്ഥയിൽ വരുത്തുന്ന സ്വാധിനം ചെറുതൊന്നുമല്ല. കേരളത്തിൽ ഇയ്യിടെ നടന്ന പഠനം അതിന്റെ തെളിവാണ്.കേരളത്തിൽ ഏറ്റവും നല്ല വായു ശ്വസിക്കാൻ പറ്റുന്നിടമായി പോയിൽകാവ്  ഇടം നേടിയിരിക്കുന്നു..

ഒരു നാടിന്റെ സുകൃതമാണ്  അവിടത്തെ കാവുകൾ... അത് നമ്മുടെ വരും  തലമുറക്ക് ഒരു കേടുപാടും ഇല്ലാതെ കൈമാറുക അതാവട്ടെ നമ്മുടെ പ്രതിജ്ഞാ.,.

 


Tuesday, December 1, 2020

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഓര്‍ക്കാന്‍ നാട്ടറിവുകൾ...


തലമുറകള്‍ കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ കൃഷിയില്‍ ഏറെ സഹായകരമാണ്. വര്‍ഷങ്ങളായി പ്രയോഗിച്ചു തഴക്കം വന്ന ചില നാട്ടറിവുകള്‍.


1. വിത്തിനായി ഏറ്റവും ആദ്യത്തെതും അവസാനത്തെയും കായ്കള്‍ എടുക്കരുത്.

2.വിത്തും നടാനുള്ള ചെടികളുടെ വേരും സൂഡോമോണോസില്‍ മുക്കിയാല്‍ രോഗ -കീടബാധ കുറയും.

3. മഴക്കാലത്ത് തടം ഉയര്‍ത്തിയും വേനല്‍ക്കാലത്ത് തടം താഴ്ത്തിയും പച്ചക്കറി കൃഷി ചെയ്യുക.

4. വിത്ത് നടേണ്ട ആഴം വിത്തിന്റെ വലുപ്പത്തില്‍

5. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

6. നടുന്നതിന് മുന്‍പ് വിത്ത് അഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.

7. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.

8. കുമ്മായം ചേര്‍ത്തു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ തൈകള്‍ നടാവു.

9. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.

10. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക.

11. വെണ്ട പറിച്ചു നടുന്ന ഇനമല്ല. തടമെടുത്ത് നേരിട്ട് നടുന്നതാണു നല്ലത്.

12. വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി – കറിക്കായം മിശ്രിതം ഉപയോഗിക്കണം.

13. വിളകള്‍ക്ക് പുതയിടുന്നത് മണ്ണില്‍ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും.

14. അസിഡിറ്റി കൂടിയ മണ്ണ് തക്കാളി കൃഷിക്ക് ചേര്‍ന്നതല്ല. കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് ഒരാഴ്ച്ചയ്ക്ക് ശേഷം നടുക.

15. പച്ച ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നതു രോഗബാധ കുറയ്ക്കാന്‍ സഹായിക്കും.

16. ചീരയ്ക്ക് ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ തളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെളി തെറിച്ചാല്‍ ഇലപ്പുള്ളി രോഗത്തിന് കാരണമാവും

17. ചീരയ്ക്ക് ചാരം നല്ലതല്ല അധികമായാല്‍ പെട്ടെന്ന് പൂവിടാന്‍ കാരണമാകും.

18. തൈ നടലും വളപ്രയോഗവും അതിരാവിലെയോ വൈകിട്ടോ മാത്രം നടത്തുക.

19. വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ ചുവട്ടില്‍ (മുരടില്‍) നിന്ന് അല്‍പ്പം വിട്ടേ നല്‍കാവു.

20. വേരു മുറിയാതെ മണ്ണ് ചെറുതായി ഇളക്കി വളം നല്‍കിയാല്‍ വേരോട്ടത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

21. കടലപ്പിണ്ണാക്ക് കുതിര്‍ത്തതിന്റെ തെളി മണ്ണിലൊഴിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യം വര്‍ധിപ്പിക്കും.

22. പച്ചിലവളങ്ങള്‍ ഉപയോഗിക്കുന്നത് മണ്ണില്‍ ജൈവാശം വര്‍ധിക്കാന്‍ സഹായിക്കും.

23. ജൈവവളങ്ങളുടെ കൂടെ ട്രൈകോഡെര്‍മ ചേര്‍ത്തു നല്‍കുക.

24. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക.

25. ജീവാണുവളങ്ങള്‍, മിത്രകുമിളുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉറപ്പാക്കുക.

26. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്പ്രേ ചെയ്തും
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

27. നീറിനെ ചെടികളില്‍ വയ്ക്കുന്നത്  കീടനിയന്ത്രണത്തിന് സഹായിക്കും.

28. ബന്ദിച്ചെടികള്‍ പച്ചക്കറി തടത്തില്‍ നടുന്നത് കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

29. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍ തന്നെ പിഴുതുമാറ്റി നശിപ്പിക്കുക.

30. ചീര വിളവെടുപ്പിനു പാകമാകുമ്പോള്‍ വേരോടെ പറിക്കാതെ മുറിച്ചെടുത്തിട്ട് വളം ചേര്‍ത്തു കൊടുത്താല്‍ വീണ്ടും വിളവെടുക്കാം.

31. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുക.

32. ഗോമൂത്രം അഞ്ചിരട്ടി വെള്ളം ചേര്‍ത്തു വിളകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു കീടങ്ങളെ അകറ്റും.

33. ഇലതീനിപ്പുഴുക്കള്‍, തണ്ടും കായും തുരക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരേ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുക.

34. ട്രൈക്കോഡര്‍മ എന്ന മിത്രകുമിള്‍ മണ്ണില്‍ ചേര്‍ക്കുന്നത് രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.

35. ഗ്രോബാഗില്‍ ആദ്യം അറുപതു ശതമാനം പോട്ടിങ് മിശ്രിതം നിറച്ചാല്‍ മതി. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു വളവും മിശ്രിതം ചേര്‍ത്തുകൊടുക്കണം.

Saturday, October 17, 2020

ഇന്ത്യൻ വയാഗ്ര എന്നറിയപ്പെടുന്ന നിലപ്പന ( Golden eye-grass )



നിലപ്പന ഒരു ഔഷധ സസ്യമാണ്. പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഔഷധമായി ഉപയോഗിക്കുന്ന പത്തു നാട്ടുചെടികളാണു ദശപുഷ്പങ്ങൾ . അവയിൽ ഒന്നാണ് നിലപ്പന.



നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത്‌ ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.നിലപ്പനയിൽ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയിൽ മുസ്‌ലി എന്നാണ് പേര്.

N.B : It is a reputed rasayana drug and a good aphrodisiac. Hence known as ‘Indian viagra’.

 

Courtesy : Wikipedia , www.amprsagrotech.nic.in

Tuesday, September 29, 2020

വൈദ്യ കുമ്പളം

വൈദ്യ കുമ്പളം - ചില അറിവുകൾ

ഒരു കാലത്ത് കേരളത്തിൽ സുലഭമായി കണ്ടു വന്നിരുന്ന ഈ കുമ്പളം മെല്ലെ മെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരം വരും ഈ കുമ്പളത്തിന് .


പരമ്പരാഗത മത്തങ്ങ ജാം ആയ “കൂഷ്മണ്ട രസായനം ” നിർമ്മിക്കാനാണ് ആയുർവേദ വൈദ്യർമാർ ഇത് ഉപയോഗിച്ച് വരുന്നത്. ഇത് ഞരമ്പുകളെ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ തകരാറുകൾക്കും ഇത് നല്ലതാണ്. വിശപ്പ് വർധിപ്പിക്കാനും ശരീര ബലം ലഭിക്കാനും ഈ രാസായനം ഉപയോഗിച്ച് വരുന്നു.

 
 ഇത്തരത്തിലുള്ള കുമ്പളം  മൂന്നു വര്ഷം വരെ കേടു കൂടാതെ സൂക്ഷിക്കാം സാധിക്കും .
 
 

Monday, September 28, 2020

മധുരക്കിഴങ്ങ് / ചക്കരക്കിഴങ്ങ്


മധുരക്കിഴങ്ങ് കൃഷി
കേരളത്തിൽ ജൂൺ-ജൂലായ് മാസങ്ങളിൽ കാലവർഷത്തോടൊപ്പവും സെപ്തംബർ ഒക്‌ടോബർ മാസങ്ങളിൽ
തുലാവർഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ജനുവരി മുതലുള്ള വേനൽ മാസങ്ങളിലും കിഴങ്ങു നടാം.
മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയിൽ ജനിച്ച് ലോകമാകമാനം പടർന്ന വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ്യ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ എ യുടെയും കലവറയായ ഈ കിഴങ്ങ്. ഇതിന്റെ ശാസ്ത്ര നാമം ഐപോമിയ ബറ്റാറ്റാസ് എന്നാണ്. തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നത് ബറ്റാറ്റ എന്നാണ്. ജപ്പാനിൽ ഇതുപയോഗിച്ച് സ്വാദിഷ്ഠമായ ഷോച്ചുവെന്ന മദ്യം ഉത്പാദിപ്പിക്കുന്നു. ജപ്പാനീസ് പേസ്റ്റ്ട്രിയുടെ പ്രധാനചേരുവയും നമ്മുടെ മധുരക്കിഴങ്ങാണ്. ചൈനയിൽ ടോങ് സുയിയെന്ന പ്രശസ്തമായ സൂപ്പ് ഇതിൽ നിന്ന് ഉണ്ടാക്കുന്നതാണ്. തെക്കേ അമേരിക്കയിലെ ഡൂസി ഡി ബറ്റാറ്റ എന്ന പരാമ്പരാഗത ഡെസേർട്ടിന്റെ പ്രധാനചേരുവ മധുരക്കിഴങ്ങാണ്.
ഇതിന്റെ സുഗമമായ വളർച്ചയ്ക്കും നല്ല വിളവിനും താപനില 22-25 ഡിഗ്രിയായിരിക്കണം. 80-160 സെ.മീ. മഴ ലഭിക്കുന്നിടത്ത് ഇത് നന്നായി വിളയും. നല്ലവണ്ണം വെയിലും രാത്രികാലങ്ങളിൽ തണുപ്പും കിട്ടുന്നിടത്താണ് നല്ലവിളവു ലഭിക്കാറ്.

മണ്ണും ഇനങ്ങളും

എല്ലാതരം മണ്ണുകളിലും ഇത് വളർച്ചകാണിക്കുമെങ്കിലും നല്ല ഇളക്കവും ഫലഭൂയിഷ്ഠതയുമുള്ള നീർവാർച്ചാ സൗകര്യമുള്ള മണ്ണിലാണ് മധുരക്കിഴങ്ങ് കൂടുതൽ ഫലപുഷ്ടികാണിക്കാറ്. പൂഴിപ്പറ്റുള്ള വയലുകളിൽ ജനുവരി മാസങ്ങളിൽ കൃഷി ആരംഭിക്കാവുന്നതാണ്.
ഭദ്രകാളിച്ചുവല, ചൈനവെള്ള, കൊട്ടാരംചുവല, ചക്കരവള്ളി, ആനക്കൊമ്പൻ എന്നിങ്ങനെയുള്ളവ നാടൻ ഇനങ്ങളാണ്. ശ്രീകനക, ശ്രീവരുൺ, ശ്രീ അരുൺ, കാഞ്ഞങ്ങാട്, ശ്രീഭദ്ര, ശ്രീരത്‌ന, എച്ച്-1, എച്ച്-42, ശ്രീനന്ദിനി, ശ്രീ വർധിനി, ഡൽഹി കാർഷിക ഗവേഷണശാലയുടെ പുസ സഫേദ്, പുസ റെഡ് എന്നിവയും കോയമ്പത്തൂർ കാർഷിക ഗവേഷണശാലയുടെ കോ-1, കോ-2, കോ-3 എന്നീയിനങ്ങൾ അത്യുത്പാദനശേഷി പ്രകടിപ്പിക്കുന്നവയാണ്.

നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ കിഴങ്ങിന് ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് വള്ളിത്തലകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടേണ്ടത്. തലകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 30 സെ.മീ. അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം മധുരക്കിഴങ്ങ് നടുന്നത്.

കിഴങ്ങ്/തലകൾ തിരഞ്ഞെടുക്കാം


മധുരക്കിഴങ്ങിന്റെ വള്ളികളും കിഴങ്ങുകളും നടീൽവസ്തുക്കളായി ഉപയോഗിക്കാം. കിഴങ്ങുകളാണെങ്കിൽ നന്നായി മൂപ്പെത്തിയതും എന്നാൽ, രോഗകീടബാധതീരെയില്ലാത്തതുമായ മധുരക്കിഴങ്ങ് വിത്തായി മാറ്റിവെക്കാം ഇങ്ങനെ മാറ്റുന്നത് വിളവെടുത്തതിനുശേഷം തിരഞ്ഞു അടയാളപ്പെടുത്തിവെക്കണം. തണുപ്പുള്ള ഷെഡ്ഡിൽ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത് ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകൾ കുമിൾനാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാൽ കേടാകാതെയിരിക്കും. ലായനിയിൽമുക്കിയെടുത്ത് വെള്ളം വാർത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളിൽ ഈർച്ചപ്പൊടിയോ മണലോ നിരത്തി അതിനുമുകളിൽപരത്തി അതിനുമുകളിൽ പാണലിലകൊണ്ട് മൂടിയിടുന്നത് മധുരക്കിഴങ്ങ് ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങൾ ആക്രമിക്കാതിരിക്കാനും നല്ലതാണ്.
കിഴങ്ങുകൾ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയാലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം വാരങ്ങളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, വിരകൾ, ചീയൽരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം. ഇങ്ങനെ നട്ട കിഴങ്ങുകൾ മുളച്ചുപൊന്തിക്കഴിഞ്ഞ് 40 ദിവസംകഴിഞ്ഞാൽ ഒന്നാം തവാരണകളിൽ നിന്ന് 20-30 സെ.മീ. വരുന്ന വള്ളികൾ മുറിച്ച് മാറ്റി നടാവുന്നതാണ്.
വാരങ്ങളിൽ വള്ളികളാണ് നടുന്നതെങ്കിൽ 20-25 സെ.മീ. നീളമുള്ള വള്ളികൾ നടാം. തവാരണയുടെ നടുക്ക് വള്ളി വെച്ചതിനുശേഷം നടുഭാഗം മണ്ണിട്ടു മൂടുകയും രണ്ടറ്റവും മണ്ണിന് പുറത്തേക്ക് നിർത്തുകയും വേണം. വള്ളികൾ വേരുപിടിച്ച് ഇലകൾ പൊട്ടിവിരിയുന്നതുവരെ വാരങ്ങളിൽ നനവ് ആവശ്യമാണ്. എന്നാൽ മഴക്കാലത്ത് കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കരുത്. വള്ളി ചീഞ്ഞുപോവും.
വേനൽക്കാലത്ത് വള്ളികൾക്ക് മുളയ്്ക്കുന്നതുവരെ ഒന്നരാടം നനയ്ക്കണം. മുളച്ചുപൊന്തിയാലും് ആഴ്ചയിൽ രണ്ടു തവണയെന്നതോതിൽ നനയ്ക്കണം. വിളവെടുക്കുന്നതിന് നാലാഴ്ച മുമ്പ് നന നിർത്താം. പിന്നീട് വിളവെടുക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒന്നുകൂടി നനയ്ക്കാം. അങ്ങനെ ചെയ്താൽ വിളവെടുപ്പ് എളുപ്പത്തിൽ ചെയ്യാം.
വള്ളികൾക്കിടയിലെ കളപറിക്കൽ പ്രധാനമാണ് ആദ്യ മാസങ്ങളിൽ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് നാലാഴ്ചകൂടുമ്പോഴും കള പറിക്കണം. വള്ളിത്തലകൾ നട്ടത് കൂടാതെ മണ്ണുമായി സമ്പർക്കം വരുന്നഭാഗത്തും വേരിറങ്ങും ഇങ്ങനെയായാൽ കിഴങ്ങിന്റെ ഫലം കുറയും അതിനാൽ വള്ളികൾ ഇടയ്ക്കിടെ എടുത്ത് മറിച്ചുവെക്കുന്നത് നല്ലതാണ്.

പരിപാലനവും വളപ്രയോഗവും

കിഴങ്ങുവർഗങ്ങളിൽ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണിത്. കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതിമായി ഉപയോഗിച്ചാണ് രാസകൃഷി നടത്താറ്. എന്നാൽ, ജൈവകൃഷിയിൽ പച്ചിലവളവും ചാണകവും ചാരവും തന്നെയാണ് പ്രധാന്മായും ഉപയോഗിക്കുക. വള്ളിത്തലകൾ പൊന്തിവന്നാൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾകൊണ്ട് പുതയിടുന്നത്. തടത്തിലെ ഈർപ്പം നഷ്ടപ്പെടാതെ കാക്കാനും മധുരക്കിഴങ്ങിനെ ബാധിക്കുന്ന ചെല്ലിപോലുള്ള കീടങ്ങളെ തടയാനും ഉപകരിക്കും.

രോഗങ്ങളും കീടങ്ങളും

സാധാരണ കിഴങ്ങുവർഗ വിളകൾക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് മധുരക്കിഴങ്ങിനെയെയും ബാധിച്ചുകാണാറ്. കിഴങ്ങ് തുരന്ന് തിന്നു നശിപ്പിക്കുന്ന ചെല്ലിയാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന പ്രധാന കീടം. വളർച്ചയെത്തിയ ചെല്ലികൾ തണ്ടുകളും കിഴങ്ങുകളും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിട്ട് പെരുകി പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ മാംസളമായ ഭാഗം തിന്നുതീർത്ത് കിഴങ്ങിനെ പൊള്ള യാക്കുന്നു. നേരിയതോതിൽപോലും ഇതിന്റെ ആക്രമണംമധുരക്കിഴങ്ങിനെ കയ്പുള്ളതാക്കുകയും ഉപയോഗ ശൂന്യമാക്കുകയും ചെയ്യുന്നു. കീടാക്രമണം ചെറുക്കാൻ മുൻ വിളയുടെഅവശിഷ്ടങ്ങൾ പൂർണമായും നശിപ്പിക്കുക. വള്ളിത്തലകൾ നടുന്നതിനുമുമ്പ് മോണോക്രോട്ടോഫോസ്, ഫെൻതിയോൺ, ഫെനിട്രോത്തിയോൺ എന്നിവയിലേതെങ്കിലും അഞ്ചു ശതമാനം വീര്യത്തിൽകലക്കി അതിൽ മുക്കിവെച്ച് അഞ്ചുമിനിറ്റിനുശേഷം നടുക. വള്ളിത്തലകൾ പൊന്തി ഒരു മാസം കഴിഞ്ഞാൽ ഇത് തളിക്കുകയുമാവാം. കൂടാതെ വലിയ മധുരക്കിഴങ്ങുകൾ 100 ഗ്രാം വലിപ്പമുള്ള കഷ്ണങ്ങളാക്കി 5-8 മീറ്റ്ർ ഇടവിട്ട് കൃഷിയിടത്തിൽ വെച്ചുകൊടുത്താൽ ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കാം.
വേരുചീയൽ രോഗം, മൊസെക്ക്‌രോഗം, മൃദുചീയൽ, ബാക്ടീരിയൽവാട്ടം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് മറ്റ് രോഗങ്ങൾ.
മണ്ണിൽ വസിക്കുന്ന രോഗാണുക്കൾ പടർത്തുന്ന രോഗങ്ങളാണ് ബാക്ടീരിയൽ വാട്ടം, മൃദുചീയൽ എന്നിവ.
ബാക്ടീരിയൽ വാട്ടം
സാധാരണ വഴുതിന വർഗവിളകളിൽ ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത് പക്ഷേ, മധുരക്കിഴങ്ങ് കൃഷിയെ ബാധിക്കുന്ന രോഗവുമാണിത്. ഈരോഗം വളരെപ്പെട്ടെന്ന് പടരും. വള്ളിത്തലകൾ കീടനാശിനിയിൽ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോൾത്തന്നെ വാടുക, ഇലകൾ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടനെത്തന്നെ കോപ്പർ ഓക്സിക്ലോറൈഡ് വെള്ളത്തിൽ കലക്കി(ഒരു ലിറ്ററിന് 10 ഗ്രാം തോതിൽ) ഒഴിച്ചുകൊടുക്കാം.

മൊസൈക്ക് രോഗമാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന മറ്റൊരുപ്രധാനരോഗം ഇത് പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കിഴങ്ങ് ശുഷ്‌കിച്ചുപോവുകയുമാണിതിന്റെ ലക്ഷണം.
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വള്ളികൾ ശേഖരിക്കുക. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുതാണ്.

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം .പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇല മൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധ മാർഗങ്ങൾ.

സാധാരണയിനങ്ങൾ 3-4 മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. ഇനങ്ങൾക്കനുസരിച്ച് ഇത് മാറാം. വിളവെടുപ്പിന് പാകമായാൽ ഇലകൾ മഞ്ഞനിറമാവും. കിഴങ്ങ് പാകമായതിന്റെ സൂചനയാണത്. ഒന്നോ രണ്ടോ കിഴങ്ങുകൾ പറിച്ചുനോക്കിയാൽ മൂപ്പ് മനസ്സിലാക്കാവുന്നതാണ്. വിളവെടുപ്പിന് ഒരു ദിവസം മുമ്പ് തടം നനയ്ക്കുന്നത് കിഴങ്ങ് കേടുകൂടാതെ പറിച്ചെടുക്കാൻ സഹായിക്കും. നല്ല മണ്ണാണെങ്കിൽ ഹെക്ടറിന് ശരാശരി 13.5 ടൺവരെ കിട്ടും.

ഔഷധഗുണങ്ങൾ

അന്നജത്തിന്റെ കലവറയായ മധുരക്കിഴങ്ങിൽ കാർബോ ഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം, സിങ്ക്, മാംഗനീസ്, ഫോസ് ഫറസ്, ചെമ്പ് എന്നീ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ., വിറ്റാമിൻ സി, വിറ്റാമിൻ ബി-5, വിറ്റാമിൻ ബി-12, വിറ്റാമിൻ ബി-6, അന്നജം, കൊഴുപ്പ്, നാരുകൾ, എന്നിവയുടെയും മികച്ച കലവറയാണ് മധുരക്കിഴങ്ങ്.
പ്രമോദ്കുമാർ വി.സി.

പച്ചമുളക്


പച്ചമുളക് കൃഷി
അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ചില വിദേശ രാജ്യങ്ങൾ ഇന്ത്യൻ പച്ചമുളക് നിരോധിച്ചിരുന്നത് ഓർക്കുമല്ലോ. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

 

പച്ച മുളക് പ്രധാന ഇനങ്ങള്‍
അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)

ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)

മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ് ഇവക്ക് പുറമെ വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള നിരവധി ഇനങ്ങളുണ്ട്. പലതും വിദേശത്ത് നിന്നു വന്നതാണു്. അലങ്കാരച്ചെടികളായും പച്ചമുളക് വളർത്തുന്നവരുണ്ട്. കാന്താരി പോലുള്ള ഔഷധ ഗുണമുള്ള ഇനങ്ങൾ നമ്മുടെ ഗ്രാമങ്ങളിൽ വ്യാപകമാണ്

കേരളകാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവ.
ഉജ്ജ്വല: വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജില്‍ ഉരുത്തിരിച്ചെടുത്ത ഇനം. അലങ്കാര ചെടിയായി ചട്ടിയിലും നടാം. വൈറസ്‌ മൂലമുണ്ടാകുന്ന ഇലച്ചുരുളന്‍ മൊസൈക്ക് എന്നീ രോഗങ്ങള്ക്കെ തിരെ പ്രതിരോധശക്തിയുണ്ട്. അടുത്തടുത്ത് കൃഷി ചെയ്യാന്‍ യോജിച്ചവയാണ്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന പടരാത്ത പ്രകൃതം. കുലയായി നീളത്തിലുള്ള കായ്കള്‍. കടുംചുവപ്പ് നിറമുള്ള കായ്കള്‍. 9-10 കായ്കള്‍ ഒരു കുലയില്‍. എരിവ് രൂക്ഷം. ഉണങ്ങിയാലും ചുവപ്പ് നിറം മങ്ങുന്നില്ല. ശരാശരി 700 ഗ്രാം പച്ചമുളക് ലഭിക്കുന്നു.

അനുഗ്രഹ: ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇടത്തരം ഇനം. നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കള്‍.അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനം. നട്ട് 25 ദിവസമാകുമ്പോള്‍ പുഷ്പിക്കുന്നു. 58 ദിവസമാകുമ്പോള്‍ മുതല്‍ പച്ചമുളക്‌ പറിക്കാം.

ജ്വാലാ മുഖി: കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പ്. എരിവ് കുറവ്. ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നില്ക്കാ്നുള്ള കഴിവുണ്ട്. എരിവ് കുറവായതിനാല്‍ തൈരുമുളകിന് യോജിച്ചതാണിവ.

ജ്വാലാ സഖി: അത്യുല്പാകദന ശേഷിയുള്ള അറ്റം കൂർത്ത മിനുസമുള്ള കായ്കള്‍, കട്ടിയുള്ള തൊലി, എരിവ് കുറവ്. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കമുള്ള 53 കായ്കളിൽ കുറയാതെ കാണും. കുള്ളന്‍ ചെടിയായതിനാല്‍ 40x35 സെ.മീ. ഇടഅകലത്തില്‍ കൂടുതല്‍ തൈകള്‍ നടാനാകും. പച്ചമുളകിന്റെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം. മഴക്കാലമാണ് പച്ചമുളക് കൃഷിക്ക് ഏറ്റവും നല്ലത്. എന്നാൽ ഏത് കാലത്തും മുളക് നട്ട് വളർത്താം.
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോൾ പറിച്ചു നടാം. നടുന്ന സ്ഥലത്ത് നാലഞ്ച് ദിവസം മുമ്പ് കമ്മായമിട്ട് കീടങ്ങളെ നശിപ്പിക്കുന്നത് നല്ലതാണ്.


ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില തുടങ്ങിയവഉപയോഗിച്ചു ഗ്രോ ബാഗ്‌ തയ്യാറാക്കാം. ജൈവ വളവും ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗ പ്രതിരോധത്തിന് നല്ലതാണ്

കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വേഗത കൂട്ടും.. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളംപുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ് പച്ചച്ചാണകത്തിലും കടലപ്പിണ്ണാക്ക് പുളിപ്പിക്കാം. നേർപ്പിച്ച് മാത്രമേ ചെടിയുടെ തടത്തിൽ ഒഴിക്കാവൂ.
കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നതും നല്ലതാണ്.
ചെടികള്‍ വളര്‍ന്നു വരുമ്പോൾ താങ്ങു കൊടുക്കണം .അല്ലെങ്കില്‍ മറിഞ്ഞു വീഴും.

രോഗങ്ങള്‍

വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.

കീടങ്ങള്‍


ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച : മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ.് ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി - നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
വിളവെടുപ്പ്
മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.

കടപ്പാട്:TADCOS

ജാതിക്ക


ജാതിക്ക കൃഷി

ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതിക്ക (Nutmeg) ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായയും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, , ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.
വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.
നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.
ജാതി മരത്തെ ബാധിക്കുന്ന രോഗങ്ങളാണ്‌ ഇലപ്പുള്ളിരോഗം, കായ് ചീയൽ, കായ് പൊഴിച്ചിൽ, കമ്പ് ഉണങ്ങൽ എന്നിവ. ഇതിൽ കായ് ചീയുന്നതിനും കായ് പൊഴിയുന്നതിനും ചെമ്പ് കലർന്ന ഏതെങ്കിലും കുമിൾ നാശിനിയോ ബോർഡോ മിശ്രിതമോ തളിച്ചും, കമ്പ് ഉണങ്ങലിന്‌ ഉണങ്ങിയ കമ്പുകൾ മുറിച്ച് മാറ്റി അവിടെ ഏതെങ്കിലും കുമിൾ നാശിനി തേച്ചും നിയന്ത്രിക്കാം. കൂടാതെ മരത്തിൽ നിന്നും നാരുപോലെ താഴേക്ക് നീണ്ട് കിടക്കുന്ന ഒരു തരം കുമിളും ജാതി മരത്തിനെ ആക്രമിക്കുന്നുണ്ട്. അത്തരം കുമിളുകൾ ചെടിയിലും അതോടോപ്പം ചെടിക്കു ചുറ്റും ഉള്ള മണ്ണിലും കുമിൾ നാശിനി തളിക്കുന്നത് കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും.
ജാതി ചെടികളുടെ ശരിയായ വളർച്ചക്കും പൂവിടുന്നതിനും നല്ല കായ് ഫലം നൽകുന്നതിനും നല്ല രീതിയിൽ ജലസേചനം ആവശ്യമാണ്‌. ഇതിനായി വേരുകൾക്ക് കേടുവരാതെ തടമെടുക്കണം . നട്ട് നാല്‌ വർ‍ഷത്തോളം പ്രായമായ ജാതിമരത്തിന്‌ ചെടിയൊന്നിന്‌ ഒരു ദിവസം 20 ലിറ്റർ എന്ന കണക്കിൽ സാധാരണ കാലാവസ്ഥയിൽ ആഴ്ചയിൽ മൂന്നോ വേനൽക്കാലത്ത് നാലോ അഞ്ചോ തവണ ജലസേചനം നടത്തണം. വേനൽക്കാലത്ത് തടങ്ങളിൽ പുതയിടേണ്ടത് അത്യാവശ്യമാണ്‌. ഇതിനായി ഉണങ്ങിയ ഓല, മറ്റ് ചെടികളുടെ തോലുകൾ, ചകിരി, തൊണ്ട് എന്നിവ കൊണ്ട് നല്ല കനത്തിൽ പുതയിടണം. പൂർണ്ണ വളർച്ചയെത്തിയ മരമൊന്നിന്‌ ഒരു ദിവസം ശരാശരി 150 മുതൽ 200 ലിറ്റർ വരെ ജലം ആവശ്യമാണ്‌.
വിത്തുപാകി മുളപ്പിക്കുന്ന തൈകൾ വളർന്ന് എട്ടാം വർഷം മുതൽ കായ് തന്നു തുടങ്ങും. ബഡ്ഡ് ചെയ്തതും ഗ്രാഫ്റ്റ്(ഒട്ടിക്കൽ) നടത്തിയതുമായ മരങ്ങൾ അഞ്ചാം വർഷം മുതലും കായ് തന്നു തുടങ്ങുന്നു. കൃത്യമായി വിളവ് നൽകുന്നതിന്‌ ഏകദേശം 10 മുതൽ 15 വർഷം വരെ കാല ദൈർഘ്യം വേണ്ടി വരുന്നു. ശാസ്ത്രീയ രീതികൾ കൃഷിയിൽ അവലംബിക്കുകയാണ്‌ എങ്കിൽ കുറഞ്ഞത് 60 വർഷത്തോളം ഏകദേശം ഒരുപോലെ കായ് ഫലം നൽകുന്ന മരം കൂടിയാണ്‌ ജാതി. പൂവിട്ടുകഴിഞ്ഞാൽ എട്ടോ ഒൻപതോ മാസങ്ങൾക്ക് ഉള്ളിൽ കായകൾ മൂപ്പെത്തുന്നു. നന്നായി വിളഞ്ഞ കായകളിൽ, കായ് പൊട്ടി അതിനുള്ളിലെ ജാതിപത്രി ചുവന്ന നിറത്തിൽ കാണാൻ സാധിക്കും. ഇങ്ങനെ മൂപ്പെത്തുന്ന കായ് കൾ തോട്ടികൊണ്ട് പറിക്കുകയോ അടർന്ന് വീഴുമ്പോൾ ശേഖരിക്കുകയോ ചെയ്യാം.
വിളവെടുത്താൽ ഉടനെ പത്രിയും കായയും രണ്ടും വെവ്വേറെ ഉണക്കും. വെയിലുള്ള സമയത്താണെങ്കിൽ, വെയിലത്ത് വെയ്ക്കും. മഴക്കാലത്ത് ഉണക്കാനായി, അടുക്കളയിൽ തട്ടുമ്പുറത്ത് നിരത്തി വെയ്ക്കുകയോ ഇരുമ്പുകൊണ്ട് ഒരു കൂടുണ്ടാക്കി, അതിൽ നിരത്തി വെച്ച് അടിയിൽ തീയിടുകയാണ് ചെയ്യുക.
ഉണക്കം കഴിഞ്ഞ് പിന്നേയും സൂക്ഷിച്ച് വെയ്ക്കുകയാണെങ്ങിൽ, ഇടയ്ക്കിടയ്ക്ക് ചെറുതായി ചൂട് കൊള്ളിക്കണം. കൊപ്ര ഉണക്കുന്ന അതേ പരിപാടികൾ തന്നെ.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ജാതി ഇനമാണ്‌ വിശ്വശ്രീ. മഹാരാഷ്ട്രയിലെ കൊങ്കൺ കൃഷി വിദ്യാപീഠത്തിന്റെ ജാതി ഇനങ്ങളാണ്‌ കൊങ്കൺ സുഗന്ധയും കൊങ്കൺ സ്വാദും. ഇവയെക്കൂടാതെ സ്വകാര്യ വ്യക്തികൾ വികസിപ്പിച്ച നിരവധി ഇനങ്ങളുണ്ട്.

കടലപ്പിണ്ണാക്ക് കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം?


കടലപ്പിണ്ണാക്ക് കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം?
കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. വിളകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കാന്‍ കടല പിണ്ണാക്ക് ഉപയോഗിക്കാം. ചെറിയ തോൽൽ കൃഷി ചെയ്യുമ്പോള്‍ ചാണകം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കടല പിണ്ണാക്ക് പ്രയോഗിക്കാം. കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്കിനെ ജൈവവളമായി എങ്ങിനെ ഉപയോഗിക്കുമെന്ന് പരിശോധിക്കാം.
നേരിട്ട് ചെടികളില്‍ പ്രയോഗിക്കരുത്
കപ്പലണ്ടി പിണ്ണാക്ക് നേരിട്ട് ചെടികളുടെ തടത്തിലിടുന്നത് നഷ്ടമാണ്. ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി ഇവ കൊണ്ടു പോകും. ചെടികളില്‍ ഉറുമ്പു ശല്യം രൂക്ഷമാകുകയും ചെയ്യും. രണ്ടു പിടി പിണ്ണാക്ക് എടുത്തു ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു നാലു ദിവസം വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. നാലു ദിവസമാകുമ്പോള്‍ പിണ്ണാക്ക് ലായനി നന്നായി പുളിക്കും. ലായനിയുടെ തെളിയെടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. ആഴ്ചയിലൊരിക്കല്‍ ഇത്തരത്തില്‍ ഒഴിച്ചു കൊടുക്കാം. പിണ്ണാക്ക് പുളിച്ചാല്‍ ഉറുമ്പിന്റെ ശല്യമുണ്ടാകില്ല. കടലപ്പിണ്ണാക്ക് പച്ചച്ചാണകം ചേർത്ത് നാലു ദിവസം പുളിപ്പിച്ചാൽ കൂടുതൽ ഫലപ്രദമാവും.

കപ്പലണ്ടി പിണ്ണാക്ക് , പച്ച ചാണകം, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിച്ച് നല്ല ജൈവവളം തയാറാക്കാം. കടല പിണ്ണാക്ക് 100 ഗ്രാം, വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം, പച്ച ചാണകം 100 ഗ്രാം, രണ്ടു ലിറ്റര്‍ വെള്ളം എന്നിവ എടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് വെയില്‍ കൊള്ളാതെ അഞ്ച് ദിവസം വെക്കുക. ദിവസം രണ്ടു നേരം ഇളക്കി കൊടുക്കണം. അഞ്ച് ദിവസം കഴിഞ്ഞ് ഈ മിശ്രിതത്തില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ ഈ മിശ്രിതം ഒഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കും. നല്ല രോഗപ്രതിരോധ ശേഷിയും ലഭിക്കും.

തക്കാളി കൃഷി

തക്കാളി കൃഷി 

നമ്മുടെ പച്ചക്കറി ഇനങ്ങളിൽ തക്കാളിക്കുള്ള സ്ഥാനം ചെറുതല്ല. നമുക്കാവശ്യമുള്ള തക്കാളി നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസ്സിലുമൊക്കെ ജൈവ രീതിയിൽ ഉൽപാദിപ്പിക്കാം. നല്ലയിനം തക്കാളി വിത്തുകൾ വാങ്ങി മുളപ്പിച്ചെടുത്ത് നടുയോ നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങി നടുകയോ ചെയ്യാം. വിത്തുകളും തൈകളും സ്യൂഡോമോണസ് ലായി നിയിൽ മുക്കുന്നത് കീടബാധ ചെറുക്കും.




നല്ല നീർവാർച്ചയുള്ള വളക്കൂറുമുള്ള മണ്ണാണ് തക്കാളി കൃഷിക്ക് അനുയോജ്യം .നല്ല വെയിൽ വേണം തക്കാളികൃഷിക്ക് .തക്കാളി നടുന്നതിനു മുന്നേ മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കുക. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ ഒരു പിടി കുമ്മായം ഒരു ഗ്രോ ബാഗിന് എന്ന കണക്കിൽ മണ്ണിൽ നന്നായി മിക്സ് ചെയ്യണം. ശേഷം മണ്ണ് പോളിത്തീൻ ഷീറ്റിൽ നിരത്തി മൂന്നോ നാലോ ദിവസം  വെയിൽ കൊള്ളിക്കണം.ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം എന്തെന്നാൽ : കുമിൾവാട്ട രോഗങ്ങൾ ഉണ്ടാക്കുന്ന മണ്ണിലെ ബാക്ടീരിയകൾ നശിക്കും , മാത്രമല്ല കുമ്മായം ചേർക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ കാൽസ്യം ലഭിക്കുകയും മണ്ണിലെ അമ്ലത്വം കുറയുകയും ചെയ്യും, മണ്ണിലെ അമ്ലത്വം കുറയുന്നത് നാം ചെടിക്ക് നൽകുന്ന വളം വേഗത്തിൽ വലിച്ചെടുക്കാൻ സഹായകമാകും ,പുളി രസമുള്ള മണ്ണിലാണ് ബാക്ടീരിയകൾ മൂലമുള്ള വാട്ടവും വേര് ചീയലും വരുക .തക്കാളി ചെടിക്ക് രോഗം വന്നാൽ പെട്ടെന്ന് നശിക്കും.
ഒരു വലിയ ഗ്രോ ബാഗിലേക്ക് 1:1:1 എന്ന തോതിൽ കാലിവളം -മണ്ണ് -ചകിരിച്ചോറ്അല്ലെങ്കിൽ കമ്പോസ്റ്റു ,,100 ഗ്രാം കടല പിണ്ണാക്ക് പൊടിച്ചത് , 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് , 100 ഗ്രാം എല്ലുപൊടി , 50 ഗ്രാം കുമ്മായം എന്നിവ മിക്സ് ചെയ്ത് നിറക്കാം. മണ്ണിൽ ആദ്യമേ കുമ്മായം ചേർത്തിട്ടുണ്ടെങ്കിൽ ഗ്രോബാഗ് നിറക്കുമ്പോൾ ചേർക്കേണ്ട ആവശ്യമില്ല രണ്ടാം ഘട്ട വളം നൽകുമ്പോൾ ചേർത്ത് കൊടുത്താൽ മതി.
തക്കാളി കായപിടിച്ച ശേഷം തക്കാളിയുടെ അടിവശത്ത് കറുത്ത പുള്ളിപോലെ വന്നു കായ കേടായി പോകുന്നതിന് കാരണം കാൽസ്യത്തിന്റെ അഭാവമാണ് ( ഈ രോഗത്തെ Blossom end rot എന്ന് പറയും ) ഇത് കുമ്മായം ചേർക്കുന്നതിലൂടെ പരിഹരിക്കപ്പെടും ,
തക്കാളിയിൽ വിള്ളൽ ഉണ്ടാകുന്നത് ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ് ഇതിനു പരിഹാരം 5 ഗ്രാം ബോറോക്സ് പൊടി മണ്ണിൽ ചേർത്ത് കൊടുക്കുക ( Solubor എന്ന ബോറൈറ്റ് പൊടി വാങ്ങാൻ കിട്ടും ) , ബോറോക്സ് പൊടി കൂടിയാൽ ചെടി കരിഞ്ഞു പോകും കൂട്ടിപ്പോവാതെ ശ്രദ്ധിക്കണം കൂടുതൽ ജൈവ വളം ചെടിക്ക് നെല്കുന്നുണ്ടെങ്കിൽ ഇത് കൊടുക്കുകയും വേണ്ട . തക്കാളിയില്‍ മാത്രമല്ല മറ്റ് പഴം പച്ചക്കറികളിലും ബോറോണ്‍ അഭാവം പരിഹരിക്കാൻ സോലുബോർ ബോറൈറ്റ് നൽകാം .
കുമ്മായം കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മുട്ടത്തോട് മിക്സിയിൽ നന്നായി പൊടിച്ച് മണ്ണിൽ ചേർക്കുക സാവധാനമാണെങ്കിലും കാൽസ്യത്തിന്റെ അഭാവത്തിനു പരിഹാരമാകും ഇത് ഇടയ്ക്ക് തുടരുക .രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോ മോണസ് ലായിനി  ചെടിയുടെ ഇലകളിലും തടത്തിലും തളിക്കുന്നത് നല്ലതാണ്.
തക്കാളി ചെടിയുടെ ഇലകൾ മണ്ണിൽ തട്ടാൻ ഇടവരരുത് .തക്കാളി ചെടിക്ക് കരുത്ത് കുറവായതിനാൽ കമ്പ് മണ്ണിൽ തറച്ച് ചെടിക്ക് താങ്ങു കൊടുക്കുകയോ കെട്ടി വെക്കുകയോ ചെയ്യണം ആവശ്യമില്ലാത്തതും ഉണക്കം തുടങ്ങിയതുമായ ഇലകൾ മുറിച്ച് കൊടുത്താൽ കായകൾക്ക് വലുപ്പം കിട്ടും ,
തക്കാളിക്ക് പൊട്ടാഷ് മൂലകങ്ങൾ ലഭിക്കാൻ കരിയിലച്ചാരം ചെറിയ തോതിൽ ഇടയ്ക്ക് നൽകുക ഇത് പെട്ടെന്ന് പൂവിടാൻ സഹായിക്കും ,പൂവിടാൻ തുടങ്ങിയാൽ അതിരാവിലെ തക്കാളി ചെടിയിൽ വിരൽ കൊണ്ട് മൂന്നാലു പ്രാവശ്യം തട്ടി കൊടുക്കുക ഇത് പൂ കരിഞ്ഞു പോകാതെ പരാഗണം നടക്കാൻ സഹായിക്കുകയും എല്ലാ പൂവിലും കായപിടിക്കുകയും ചെയ്യും......
കടപ്പാട്: ലിജോ ജോസഫ്.

വെണ്ട കൃഷി


വെണ്ട കൃഷി
മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടൻ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാർ വെണ്ട മുതൽ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പൻ വരെയുണ്ട് വെണ്ടയിനങ്ങളിൽ കേരളത്തിന്റേതായിട്ട്.


സാധാരണയായി സപ്തംബർ-ഒക്ടോബർ മാസങ്ങളിലും വേനൽക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാൽ ആനക്കൊമ്പൻ എന്ന ഇനം മെയ് അവസാനവും ജൂൺ ആദ്യവുമായി നട്ടുവളർത്താറുണ്ട്.
മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള മഴക്കാലത്ത് നടാൻ പറ്റുന്ന 'സുസ്ഥിര', ഇളംപച്ചനിറത്തിലുള്ള കായകൾ നൽകുന്ന 'സൽക്കീർത്തി', അരമീറ്റർ വരെ നീളംവെക്കുന്ന ഇളംപച്ചനിറമുള്ള മഴക്കാലത്തും കൃഷിയിറക്കാവുന്ന 'കിരൺ', എന്നിവയും നല്ല ചുവപ്പുനിറമുള്ള കായകൾ നൽകുന്ന അരുണ, സി.ഒ.1 എന്നിവയും മൊസേക്ക് രോഗത്തിനെയും നിമ വിരകളെയും ഫംഗസ് രോഗത്തെയും പ്രതിരോധിക്കുന്ന അർക്ക, അനാമിക, വർഷ, ഉപഹാർ, അർക്ക അഭയ, അഞ്ജിത എന്നിവയുമാണ് സങ്കരയിനങ്ങളിൽ ചിലത്.

കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകൾ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേർത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങൾ വളരെ വേഗം വിളകൾക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിൻ പിണ്ണാക്കും ചേർക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡർമയുമായി ചേർത്ത് കലർത്തി തണലിൽ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണിൽ ചേർക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണിൽ ചേർക്കാവുന്നതാണ്.
ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികൾ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റിൽ പരമാവധി 200 ചെടികൾ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലർത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണിൽ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റർ അഞ്ച് ലിറ്റർ വെള്ളവുമായി ചേർത്ത് നേർപ്പിച്ച് മേൽ വളമായി നൽകാം. അല്ലെങ്കിൽ ഗോമൂത്രമോ വെർമി വാഷോ രണ്ട് ലിറ്റർ പത്തിരട്ടി വെള്ളവുമായി ചേർത്തതും മേൽവളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കിൽ കടലപ്പിണ്ണാക്ക് ഒരു കിലോ പുതർത്തി 20 ലിറ്റർ വെള്ളത്തിൽ കലക്കിയോ ചെടിയ്ക്ക് മേൽവളമാക്കി നൽകാം.
അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിർത്തണം. പാഴ് ചെടികൾ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകൾ വരാതിരിക്കാനും മണ്ണിൽ നനവ് നിലനിർത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കിൽ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനൽക്കാലത്ത് ചെടികൾക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്ക്കേണ്ടതാണ്.
രോഗങ്ങൾ

മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകൾ തടിക്കുകയും ചെയ്യും. കായകൾ മഞ്ഞ കലർന്ന് ചുരുണ്ടുപോവും. ഇലത്തുള്ളൻ, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകർ.
രോഗമുള്ള ചെടികൾ കണ്ടാൽ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകൾ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികൾ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം.തണ്ടുതുരപ്പൻ, കായ്തുരപ്പൻ, വേരിനെ ആക്രമിക്കുന്ന നിമ വിരകൾ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.
കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉൾഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പൻ, തണ്ടുതുരപ്പൻ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോൾ വേപ്പിൻ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തിൽ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
- പ്രമോദ് കുമാർ

നടാം ഒരു ചെടിമുരിങ്ങ

നടാം ഒരു ചെടിമുരിങ്ങ
ആയുർവേദത്തിൽ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുതചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പിൽ ധാരാളമായിക്കണ്ടുവരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത് മൊരിങ്ങേസി കുടുംബത്തിൽപ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാൽ മുരിങ്ങയാണ് അത്. പറമ്പുകൾ കുറഞ്ഞതും ജീവിതം ഫ്‌ളാറ്റുകളിലേക്ക് പറിച്ചുനടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് മാറ്റി നിർത്തി. എന്നാൽ, അതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മൾ അത് നട്ടുവളർത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.


ഒരു മുരിങ്ങച്ചെടി നട്ടുപിടിപ്പിച്ച് വളർത്തിവലുതാക്കി ഇലപറിക്കൽ വലിയൊരു പ്രയത്‌നമായി മാറിയിട്ടുണ്ട്.
അത് ആയാസരഹിതമാക്കാൻ എന്തുചെയ്യണം. ചെടിമുരിങ്ങയുടെ തൈകൾ നമ്മുടെ സമീപ നഴ്‌സറികളിലൊക്കെ ലഭിക്കും അത് വാങ്ങി ഉള്ള പറമ്പിലോ മുറ്റത്തോ നട്ട് വെള്ളമൊഴിച്ചാൽ മാത്രം പോരാ നന്നായി പരിപാലിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ.
നടേണ്ടവിധം
നിലത്ത് മാത്രമല്ല അത്യാവശ്യം വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും മുരിങ്ങച്ചെടി വളർത്തിയെടുക്കാം. നിലത്താണെങ്കിൽ. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതിൽ കാലിവളം മണൽ അല്ലെങ്കിൽ ചകിരിച്ചോർ മണ്ണ് എന്നിവ സമാസമം നിറയ്ക്കണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിൻപിണ്ണാക്കും ചേർത്ത് കുഴിയിൽ നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ചെടികൾ നടേണ്ടത്. ചെടികൾ പിടിപ്പിക്കാൻ പറ്റിയ സമയം ഒക്‌ടോബർ മുതൽ മാർച്ചുവരെയാണ്. മുരിങ്ങയുടെ തോലിന് ഉറപ്പുകുറവായതിനാൽ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തിൽ വെള്ളം തീരേ നിർത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് മുരിങ്ങച്ചെടിക്ക് പുതിയവേരുകൾ പൊടിക്കും. പുതിയ ഇലകൾ മുളച്ചുവരുന്നതുവരെ ഒന്നരാടൻ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്‌ക്കൊരിക്കൽ അല്പം കടലപ്പിണ്ണാക്ക് കുതിർത്തത് വെള്ളത്തിൽ നേർപ്പിച്ച് മുരട്ടിൽ ഒഴിച്ചുകൊടുക്കാം.
നടാം ഒരു ചെടിമുരിങ്ങ പ്ലാസ്റ്റിക് പാത്രത്തിലും
പ്ലാസ്റ്റിക് ഡ്രമ്മിലും വളർത്താം
കുറഞ്ഞത് മുക്കാൽമീറ്ററെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകൾഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാർന്നുപോകാൻ ചെറിയ ദ്വാരമിട്ട് അതിന്റെ മുക്കാൽഭാഗം വരെ മുകളിൽപ്പറഞ്ഞ രീതിയിൽ പോട്ടിങ്മിശ്രിതം നിറച്ച് അതിന്റെ നടുക്ക് മുരിങ്ങത്തൈ നട്ട് മിതമായ രീതിയിൽ നന നൽകി വളർത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിർത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോൾ നൽകിയാൽ രണ്ടുമാസത്തിനുശേഷം ഇലപറിക്കാം.
ഇലപറിക്കുമ്പോൾ ശ്രദ്ധിക്കണം
അധികംപേരും മുരിങ്ങയുടെ തൂമ്പ് മാത്രം നിർത്തി ചുറ്റുമുള്ള ഇലകൾ മൊത്തമായി പറിച്ചെടുക്കുകയാണ് ചെയ്യാറ് അങ്ങനെ ചെയ്യരുത്. തൂമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിർന്ന ഇലയെങ്കിലും നിർത്തിയിരിക്കണം. മഴപെയ്യുമ്പോൾ കൊമ്പു കോതരുത്. വെട്ടിയ കൊമ്പിൻതുമ്പിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിച്ചുപോവും. വേനൽക്കാലത്ത് ഒന്നരാടൻ നന നൽകാം. ആ സമയത്തുതന്നെ കൊമ്പുകൾ ഉയരത്തിലേക്ക് പോകുന്നത് തടയാൻ കൊമ്പുകോതാം. മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ആർത്തവപ്രശ്‌നങ്ങൾ, ശരീരവേദന, ഹെർണിയ, രക്താദിമർദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടുമുതലേ ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു.
പ്രമോദ്കുമാർ വി.സി.

പയർ

പയർ
കടും പച്ചനിറത്തിൽ നല്ല നീളമുള്ള കുരുത്തോലപ്പയർ ചെടികളിൽ കായ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ മനസ്സിനൊരു കുളിർമ്മയാണ്. തോരനും മെഴുക്കുപുരട്ടിയുമായി അത് ഊണിനു മുന്നിൽകിട്ടിയാലോ നല്ലമാംസളമായ രുചിയുള്ള പയറുപ്പേരി മാത്രം മതി ചോറുണ്ണാൻ. എന്നാൽ, രാസവളം ചേർക്കാത്ത, രാസകീടനാശിനികൾ തളിക്കാത്ത നാടൻ പയർ കിട്ടാത്തതാണ് പയറിേനാടുള്ള നമ്മുടെ പ്രതിപത്തി കുറയ്ക്കുന്നത്. എന്നാൽ, നമ്മുടെ വീടുകളിൽത്തന്നെ എത്ര കുറഞ്ഞസ്ഥലമായാലും വലിയ ചട്ടികളിലോ പഴയ സിമന്റ് ചാക്കുകളിലോ ഒരു പത്ത് പയർവിത്തുകൾ നട്ട് നന്നായിപരിചരിച്ച് വളർത്തിയെടുത്താൽ ആഴ്ചയിൽ കുറഞ്ഞത് മൂന്നുദിവസങ്ങളിലെങ്കിലും പയറുപ്പേരികൂട്ടാം.
മണ്ണൊരുക്കാം
ചട്ടിയിലോ ബാഗിലോ ചിക്കിലോ നിറയ്ക്കാനുള്ള മണ്ണൊരുക്കലാണ് ആദ്യപടി. മണ്ണ്കിട്ടാൻ പാടുള്ള ഫ്‌ളാറ്റുകളിൽ ചകിരിച്ചോറിന്റെ കട്ടവാങ്ങിപുതർത്തി ബാഗിൽ നിറച്ചാലും മതി. മണ്ണുകിട്ടുന്നയിടങ്ങളിൽ മണ്ണ്, മണൽ, ചാണകപ്പൊടി(കോഴിവളം), എന്നിവ 3:3:1: എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി ബാഗിന്റെയും ചട്ടിയുടെയും അരഭാഗത്തോളം നിറയ്ക്കുക. ചാണകം ലഭിക്കാൻ പ്രയാസമുള്ളയിടങ്ങളിൽ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും വാങ്ങി പുതർത്തിപുളിപ്പിച്ച് ചകിരിച്ചോറിന്റെ കൂട്ടത്തിൽ കൂട്ടി നടീൽമിശ്രിതം തയ്യാറാക്കാം.
വിപണിയിൽ കിട്ടുന്ന വിത്തുകൾ ചട്ടിയിൽ നടാൻ ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുൻപ് കടയിൽനിന്ന് വാങ്ങുന്ന സ്യൂഡോമോണസ് പുരട്ടി തണലത്തുണക്കിയെടുക്കാം. റൈസോബിയം എന്നജീവാണുവളവും പോട്ടിങ്മിശ്രിതത്തിൽ ചേർത്തുകൊടുക്കാം. വിത്ത് നട്ട ബാഗ്, ചാക്ക്,ചട്ടി എന്നിവ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. വിത്ത് നട്ട് രണ്ടാംനാൾ മുളച്ചുപൊന്തും. ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുതർത്തി നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം. മാസത്തിലൊരിക്കൽ 50 ഗ്രാം മലേഷ്യൻ സാൾട്ട്(പൊട്ടാഷ്) ഒരു ചെടിക്ക് നൽകാം.
തല നുള്ളിക്കൊടുക്കണം
പയർത്തൈ വലുതായി വരുമ്പോൾ കമ്പോ കയറോ കെട്ടി വീടിന്റെ ഇറയത്തേക്കോ ജനൽക്കമ്പിയിലേക്കോ പടർത്തിവിടാം. നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ വള്ളിയെത്തിക്കഴിഞ്ഞാൽ അതിന്റെ തല നുള്ളിക്കളയണം. ചെടി ഉണങ്ങിപ്പോകുമോയെന്ന് വിചാരിച്ച് അതിന് മിക്കവരും മടികാണിക്കും. എന്നാൽ തലപ്പ് ഒരുതവണ നുള്ളിക്കഴിഞ്ഞാൽ അതിന്റെ മ്്റ്റ് എല്ലാ മുട്ടിൽനിന്നും പുതുവള്ളികൾ പൊട്ടുകയും അതിലെല്ലാം കായകൾ ഉണ്ടാവുകയും ചെയ്യും.
വേപ്പെണ്ണയും കഞ്ഞിവെള്ളവും

പയറിന്റെ മുഞ്ഞ, വെള്ളീച്ച, ചാഴി എന്നിവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ ആണ് ഉത്തമം. കീടങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇത് തളിക്കാൻ തുടങ്ങണം. പയർച്ചെടിയുടെ നിരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം നന്നായി സ്‌പ്രേ ചെയ്തുകൊടുത്താൽ മതി. കീടങ്ങളെ പ്രതിരോധിക്കാൻ ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളും പുകയില, വെളുത്തുള്ളി കഷായങ്ങളും ഫലപ്രദമാണ്.
എല്ലാദിവസവും ചെടിയെ നിരീക്ഷിക്കുകയെന്നതാണ് പ്രധാനം ദിവസവും 10 മിനിറ്റ് നേരമെങ്കിലും ചെടികൾക്കരികിൽ ചെലവഴിക്കാൻ മനസ്സുണ്ടാകണം. വണ്ടുകൾ ചെറിയ പുഴുക്കൾ എന്നിവയെ കീടനാശകങ്ങളുടെ സഹായമില്ലാതെത്തന്നെ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം.
വളം ചെയ്യണം
വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ വളം ചെയ്യാത്തതാണ് പച്ചക്കറികൾ ശോഷിക്കാനും ഉണങ്ങാനും കാരണം. ഓരോമാസവും രണ്ടുപ്രാവശ്യം എന്ന തോതിൽ കടപ്പിണ്ണാക്കോ, കംപോസ്‌റ്റോ, ചാണപ്പൊടിയോ, ജൈവവളമോ നൽകണം. കൂട്ടത്തിൽ മാസത്തിലൊരിക്കൽ 50ഗ്രാം പൊട്ടാഷും മുരട്ടിൽ നിന്ന് വിട്ട് ചട്ടിയിൽ വിതറിക്കൊടുക്കണം.
പ്രമോദ്കുമാർ വി.സി.

പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം


പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം 

 പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കി നോക്കിയാല്‍ വെള്ളീച്ചകള്‍ പറക്കുന്നത് കാണാം. ഇലകള്‍ കൊഴിഞ്ഞു പോകുന്നു. മുളകിനെ ബാധിക്കുന്ന ലീഫ് കേള്‍ എന്ന വൈറസ് രോഗവും വെള്ളീച്ച പരത്തുന്നു. ജൈവകൃഷിരീതിയില്‍ ഇവയെ നിയന്ത്രിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 

1. മഞ്ഞക്കെണി ഒഴിഞ്ഞ ടിന്നിന്‍റെ പുറംഭാഗത്ത് മുഴുവന്‍ മഞ്ഞപെയിന്‍റടിച്ച് ഉണങ്ങിയശേഷം അതിന്‍മേല്‍ ആവണക്കെണ്ണ പുരട്ടി പച്ചക്കറിതോട്ടത്തില്‍ കെട്ടിത്തൂക്കുക. വെള്ളീച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ചു നശിക്കും. കടും മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റോ കട്ടികൂടിയ മഞ്ഞ കടലാസ്സോ എടുത്ത് ഇരുവശവും ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പുനാട്ടി കടലാസ്സ് വലിച്ചു കെട്ടിയും ഈച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. വളര്‍ച്ച പ്രാപിച്ച ചെടികള്‍ക്കിടയിലും, നഴ്സറിയില്‍ ഭൂതലത്തിലും വേണം മഞ്ഞകെണി സ്ഥാപിക്കാന്‍. ആഴ്ചയിലൊരിക്കല്‍ ബോര്‍ഡ് വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടണം. 

2. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. വെര്‍ട്ടിസീലിയം മൂന്ന് മുതല്‍ അഞ്ച് ഗ്രാം/മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടിയില്‍ തളിക്കണം. 

3. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 50 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് സത്ത് ഊറ്റിയെടുക്കുക. 50 മി.ലി. വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനിയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ 900 മി.ലി. ജലവും 20 മി.ലി. വേപ്പെണ്ണയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കി ചെടികളില്‍ തളിക്കാം. 

4. വേലിച്ചെടിയുടെ ഇലയും പൂവും കായും സമൂലം ഒരു കി.ഗ്രാം നന്നായി ചതച്ചരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2-3 മണിക്കൂര്‍ ചൂടാക്കി മൂന്നിലൊരു ഭാഗമാകുമ്പോള്‍ തണുത്തശേഷം 100 മി.ലി. 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം. മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ ഇരുവശത്തും നന്നായി പതിക്കുംവിധം തളിക്കുക. ഇലക്കടിയിലാണ് കൂടുതല്‍ ആക്രമണമെന്നതും കൂടുതല്‍ ആഗിരണശേഷിയുള്ള ടിഷ്യൂകള്‍ ഇലക്കടിയിലാണ് ഉള്ളതെന്നുമുള്ള വസ്തുത മനസ്സിലാക്കി അന്തരീക്ഷ താപനില കുറഞ്ഞ വൈകുന്നേരങ്ങളില്‍ മാത്രം മരുന്ന് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 10 ദിവസമിടവിട്ട് മേല്‍പറഞ്ഞ കീടനാശിനികള്‍ മാറിമാറി തളിക്കുക. ഇതുവഴി ഈ കീടത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയും. വെള്ളീച്ചയുടെ ആക്രമണം തടയാം 

രവീന്ദ്രന്‍ തൊടീക്കളം

Sunday, September 27, 2020

'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ'

 'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ' എന്ന പഴം ചൊല്ല് കേൾക്കാത്ത മലയാളികളുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ഇതിന്റെ  ഗുണഗണങ്ങൾ മനസ്സിലാക്കിയാൽ അങ്ങനെ വലിച്ചെറിയാൻ മാത്രമുള്ളതല്ല കറിവേപ്പിലയെന്ന്  ബോധ്യമാകും. പോക്ഷകഗുണളുടെയും ഔഷധഗുണളുടെയും കാര്യത്തിൽ  ഈ സുഗന്ധ വിളക്കുള്ള സ്ഥാനം വളരെ വലുതാണ്.കറിവേപ്പിനെപ്പറ്റി തുടർന്ന് വായിക്കാം



ആഹാരത്തിന് രുചിയും മണവും നൽകാൻ നമ്മളുപയോഗിക്കുന്ന കറിവേപ്പിലക്ക് വേണ്ടിയാണ് കറിവേപ്പെന്ന ചെറിയ മരത്തെ നട്ടു വളർത്തുന്നത്. പരമാവധി 20 അടി വരെ ഉയരത്തിൽ വളരുന്ന കറിവേപ്പിന്റെ തടി 16 ഇഞ്ച് വരെ വണ്ണം വയ്ക്കും.  എന്നാൽ കറിവേപ്പിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി എത്ര പേർക്കറിയാം? ഔഷധ ഗുണ സമ്പുഷ്ടമായ കറിവേപ്പിൻറെ ഇല, കായ്കൾ, ഇലഞെട്ട്, തോല്, വേര് എന്നിവ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്ന കറിവേപ്പിന്റെ ഉത്ഭവസ്ഥാനം ഇന്ത്യ തന്നെയാണ്. നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, തായ്ലാൻഡ്, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലും പാചകാവശ്യത്തിനുള്ള സുഗന്ധ വിളയായി കറിവേപ്പ് കൃഷി ചെയ്തു വരുന്നു.
Murraya koenigii or Bergera koenigii എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കറിവേപ്പ് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു.  നല്ല സൂര്യ പ്രകാശവും ജലസേചനവും ആവശ്യമുള്ള വിളയാണിത്. നടീൽ വസ്തുക്കളായി വിത്തുകളും വേരിൽ നിന്നും മുളച്ചു വരുന്ന തൈകളും ഉപയോഗിക്കാം.
കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും
വിറ്റാമിൻ-A യുടെ കലവറയായ കറിവേപ്പിലയിൽ  ധാരാളം ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഉദരരോഗ ചികിത്സക്കും പരമ്പരാഗതമായി കറിവേപ്പില ഉപയോഗിക്കുന്നു. കറിവേപ്പിന്റെ വിവിധ ഭാഗങ്ങൾ മരുന്നുകൾ, ടോണിക്കുകൾ,  സുഗന്ധ ലേപനങ്ങൾ മുതലായവയുണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു;
1. കറിവേപ്പില ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, കരളിലെ കോശങ്ങളുടെ സംരക്ഷണത്തിനും മുറിവുകൾ വേഗം കരിയുന്നതിനും സഹായിക്കും.
2. സസ്യജന്യമായ വിഷാംശങ്ങൾ നിർവീര്യമാക്കാൻ പച്ച മഞ്ഞളിന്റെയും കറിവേപ്പിലയുടെയും മിശ്രിതം ഉപയോഗിക്കുന്നു.
3. അതിസാരം ശമിക്കാൻ മോരിൽ കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
4. കറിവേപ്പിലയിട്ടു കാച്ചുന്ന വെളിച്ചെണ്ണ അകാല നര തടയുന്നതിനും മുടി കരുത്തോടെ വളരാനും സഹായിക്കും.
5. നെഞ്ചെരിച്ചിൽ ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവയ്ക്ക് ഇഞ്ചിനീരില് കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
6. അലർജി മൂലമുള്ള ചൊറിച്ചിലിനു കറിവേപ്പില ചതച്ചെടുത്ത നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒരു മാസം കഴിച്ചാൽ മതി.
7. കറിവേപ്പിന്റെ തളിരിലകൾ ചവച്ചു നീരിറക്കുന്നത് വായ്ക്കു രുചിയുണ്ടാക്കുന്നതിനു സഹായിക്കും.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന  അമിതമായ തോതിൽ വിഷമടിച്ച കറിവേപ്പിലയാണ് നമുക്ക് വിപണിയിൽ നിന്നും കിട്ടുന്നത്. അതിന്റെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും  ഒരു കറിവേപ്പെങ്കിലും നട്ടു വളർത്തുകയാണീ വിഷം വിലകൊടുത്തു വാങ്ങി കഴിക്കുന്നതിനൊരു യഥാർത്ഥ ബദൽ.

Wednesday, September 23, 2020

കുട്ടുറുവൻ പക്ഷിയെ കാണാത്തവർക്കായി എന്റെ ഈ വീഡിയോ.....

കുട്ടുറുവൻ പക്ഷി ( Barbets )



കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവൻ അഥവാ പച്ചിലക്കുടുക്ക

Monday, September 21, 2020

പഴം തീനി വാവലുകൾ

 പഴം തീനി വാവലുകൾ | നിപ്പാ വൈറസുകളുടെ ഇഷ്ട തോഴൻ

ഇന്ന് ഞാൻ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്തിയ പഴം തീനി വവ്വാലിന്റെ ചില ദൃശ്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു .. വീഡിയോ കാണുക 

 


 

 

 

വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണ വശാലും കഴിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക. 2018 ൽ കേരളത്തിൽ കോഴിക്കോട് 17 പേർ നിപ്പ ബാധിച്ചു മരിച്ചത് നമ്മൾ മറക്കരുത്. വവ്വാലുകളാണ് നിപ്പാ വൈറസിന്റെ പ്രധാന വാഹകർ .

ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കണ്ട .. 

Wednesday, September 9, 2020

ആനക്കൊമ്പൻ വെണ്ട കൃഷി രീതി

 

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.


അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവയൊക്കെ നല്‍കാം. . അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്തു പുളിപ്പിച്ച വെള്ളം നേര്‍പ്പിച്ച്‌ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. കായകള്‍ മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക, മൂക്കാന്‍ നിര്‍ത്തരുത്.

കീടാക്രമണം

വലിയ രീതിയില്‍ കീടങ്ങള്‍ ഒന്നും ബാധിച്ചില്ല, വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത്‌ നേര്‍പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.

Watch Youtube Video for more info

 
 

https://www.youtube.com/watch?v=DuCtnzESK_I

 

 

Wednesday, July 29, 2020

ബീമാപ്പള്ളിയിൽ അന്നൊരിക്കൽ ...

ല്ലാത്തൊരു ആത്മീയാനുഭവം അതാണ് ബീമാപ്പള്ളി.. ഭൂമിയിൽ ചിലയിടങ്ങൾ അങ്ങിനെയാണ് . വിശ്വാസികൾക്ക് അത് ആത്മനിർവൃതിയുടെ തീരങ്ങൾ. അവിശ്വാസികൾക്ക് ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുള്ളൊരിടം... ഏതായാലും അങ്ങിനെയൊരനുഭവമാണ് അവിടെ ചെന്നപ്പോൾ എനിക്കുമുണ്ടായത്..  വൈകുന്നേരത്തോടെയാണ് ഞാനും അനൂഫും കുടുംബവും ഒന്നിച്ചു അവിടെ സന്ദർശിച്ചത്..






വിശാലമായ മണൽപ്പരപ്പിൽ ഒരു വലിയ പള്ളി... വിശാലമായ അകംപള്ളി .. ഏതു സമയവും നല്ല കടൽകാറ്റ് .. എന്തോ ഒരു പ്രത്യേകതയുണ്ട് ..
ചില കാഴ്ചകൾ  നമുക്ക് എത്ര അനുഭവിച്ചാലും മതിയാവില്ല.. കാറ്റേറ്റ് അകംപള്ളിയിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ.....മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇനിയും വരണം എന്ന് മനസ്സിൽ കുറിച്ചു ...
ജീവിതത്തിൽ സൂഫികൾക്കു മാത്രം അനുഭവയോഗ്യമാവുന്ന ആത്മീയാനുരാഗം ... അതാണ് അതുതന്നെയാണ് എനിക്കും അവിടെ അനുഭവപ്പെട്ടത് ..

ഇനി അല്പം  ബീമാപ്പള്ളിയുടെ ചരിത്രം പറയാം... . ദിവ്യശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സെയ്ദുനിസ ബീമ ബീവിയുടെയും മകൾ സെയ്ദു ഷുഹാദ മഹീൻ അബുബാക്കറുടെയും ശവകുടീരം സ്ഥിതിചെയ്യുന്ന ബീമാപ്പള്ളി ദർഗ ഷരീഫ് പേരുകേട്ടതാണ്. എല്ലാ വർഷവും എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും ആയിരക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ഇവിടം  ഒരു ഉത്സവം നടക്കുന്നു. ആകർഷകമായ മിനാരങ്ങളുമുള്ള  കെട്ടിടമാണ് ബീമാപ്പള്ളി മസ്ജിദ്. മുഹമ്മദ് നബിയുടെ കുടുംബത്തിൽ പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന അത്ഭുതശക്തികളുള്ള ബീമ ബീവിയുടെ ശവകുടീരമാണ് ഈ പള്ളിയിലെ പ്രധാന ആകർഷണം. എല്ലാ മതവിശ്വാസികളും ബീമാപ്പള്ളിയിൽ നേർച്ചയ്ക്  വരുന്നുണ്ട് .
ഞങ്ങൾ അവിടെ നിൽക്കുമ്പോഴും കുറെ ആളുകൾ സന്ദർശകരായി അവിടെ വന്നു പോവുന്നു......


 ഇനി ബീമാപള്ളിയെ കുറിച്ച് സാക്ഷാൽ വിക്കിപീഡിയ തന്നെ പറയട്ടെ.....


കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം നൽകുകയുള്ളൂ എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

Continue Reading.....

🌱🌱🌱🌱🌱പഴങ്ങളെ അറിയുക🌱🌱🌱🌱🌱

ചാമ്പക്ക



പ്രകൃതി നമുക്ക് നല്‍കിയ പോഷകഗുണങ്ങളുള്ള നല്ലൊരു പഴമാണ് ചാമ്പക്ക. കുരു മുളപ്പിച്ചും കൊമ്പ് നട്ടുപിടിപ്പിച്ചും വളര്‍ത്താവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ മിക്ക വീട്ടുമുറ്റത്തും കാര്യമായ പരിചരണമൊന്നും നല്‍കാതെ നല്ല ഭംഗിയുള്ള ചാമ്പക്ക പഴങ്ങള്‍ വിളഞ്ഞുനില്‍ക്കാറുണ്ട്. മറ്റെല്ലാ പഴങ്ങളും കൃഷി ചെയ്യുന്നതുപോലെ ചാമ്പക്കയ്ക്കും കൃത്യമായ പരിചരണ രീതികള്‍ ഉണ്ട്.
കൃഷിരീതിയും വളപ്രയോഗവും
നന്നായി മൂത്ത് പഴുത്ത ചാമ്പക്കയുടെ ഉള്ളിലുള്ള വിത്ത് ആണ് നടീല്‍ വസ്തു. നന്നായി വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് കൃഷി ചെയ്യണം.
നടാനായി കുഴികള്‍ തയ്യാറാക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. സാധാരണ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയുമാണ് കുഴിയില്‍ വളമായി നല്‍കുന്നത്. മേല്‍മണ്ണുമായി ഇത് കൂട്ടിയോജിപ്പിക്കണം. ചാമ്പക്ക വിത്ത് നട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസത്തേക്ക് നന്നായി നനയ്ക്കണം. വേനല്‍ക്കാലമായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം.

ചട്ടിയിലും ചാമ്പക്ക നട്ടുവളര്‍ത്താം.  നല്ല ഉയരമുള്ള പാത്രങ്ങളില്‍ നട്ടാല്‍ വേര് നല്ല ആഴത്തില്‍ പോകും. മാസത്തില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താം. അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളില്‍ മുട്ടത്തോട്, നേന്ത്രപ്പഴത്തൊലി എന്നിവയെല്ലാം ചേര്‍ത്ത് അല്‍പ്പം കഞ്ഞിവെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് അരച്ചെടുക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചാമ്പക്കയുടെ വേരിന്റെ ഭാഗത്ത് നിന്നും അല്‍പ്പം വിട്ട് ഒഴിച്ചുകൊടുക്കാം. എന്നിട്ട് അല്‍പ്പം മണ്ണ് മുകളിലായി വിതറുക. ഇങ്ങനെ ചെയ്താല്‍ ധാരാളം പഴങ്ങള്‍ ഉണ്ടാകും.
അതുപോലെ കടലപ്പിണ്ണാക്ക് നല്ലൊരു വളമാണ്. ഒരു പാത്രത്തില്‍ കടലപ്പിണ്ണാക്ക് ഇട്ട് അല്‍പ്പം വെള്ളമൊഴിച്ച് അഞ്ച് ദിവസം വെക്കുക. പുളിച്ച് വരുമ്പോള്‍ തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ച് ചെടിയുടെ വേരില്‍ നിന്ന് അല്‍പ്പം വിട്ട് ഒഴിച്ചു കൊടുക്കാം. പഴങ്ങള്‍ ധാരാളം ഉണ്ടാകാനുള്ള മറ്റൊരു മാര്‍ഗമാണിത്.
ചൂട് മൂലം ചാമ്പക്ക പൊഴിയാതിരിക്കാന്‍ ചാമ്പക്കയുടെ ചുവട്ടില്‍ ചകിരി വെച്ചുകൊടുക്കാം. പച്ചിലകളും ഇട്ടുകൊടുക്കാം. അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.
നല്ല വെയിലത്ത് വളരുന്ന ചാമ്പക്കയില്‍ പുഴുക്കള്‍ കുറവാണ്. ഗന്ധകം പുകച്ചാല്‍ പുഴുവിനെ നശിപ്പിക്കാം.
ബാങ്കോക്ക് ചാമ്പ
ബാങ്കോക്കില്‍ നിന്ന് കേരളത്തിലെത്തിയ ചാമ്പക്കയാണ് ഇത്. ഈ ചാമ്പക്കയുടെ ഉള്ളില്‍ കുരുവില്ല. അതുകൊണ്ട് കമ്പ് മുറിച്ചുനട്ടാണ് വേര് പിടിപ്പിക്കുന്നത്.
സാധാരണ ചാമ്പക്ക നടുന്നത് പോലെ തന്നെയാണ് ബാങ്കോക്ക് ചാമ്പക്ക നടുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ഇതില്‍ കായയുണ്ടാകുന്നത്.
മലേഷ്യന്‍ ചാമ്പക്ക
വളരെ രുചികരമായ ചാമ്പക്കയാണ് മലേഷ്യന്‍ റെഡ് ചാമ്പക്ക. തൈ നട്ട് ഒരു വര്‍ഷം കഴിഞ്ഞാല്‍ കായ്ച്ചുതുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി വിളവ് ലഭിക്കും. കായകള്‍ മുഴുവന്‍ പറിച്ചെടുത്തു കഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്താം.
ജൈവവളങ്ങള്‍ നല്‍കാം. നനയ്‌ക്കേണ്ട ആവശ്യമൊന്നും ഇല്ല. നല്ല തേനിന്റെ രുചിയാണ് മലേഷ്യന്‍ ചാമ്പക്കയ്ക്ക്. ഒരു വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും വിളവെടുക്കാം.  വളരെ ഉയരത്തില്‍ വളരില്ല. അധികം വെള്ളമൊഴിച്ചാല്‍ മധുരം കുറയും.
ചാമ്പക്കയുടെ ഗുണഗണങ്ങള്‍
ചാമ്പക്കയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരത്തിലെ ജലനഷ്ടം പരിഹരിക്കാന്‍ ഇതുകൊണ്ടു കഴിയും. അതുപോലെ തന്നെ ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാനും കഴിയും.
ചാമ്പക്ക ഉണക്കിയെടുത്താല്‍ അച്ചാറിട്ട് സൂക്ഷിക്കാം. അതുപോലെ തന്നെ കുരു ഉണക്കിപ്പൊടിച്ച് കഴിച്ചാല്‍ തിമിരം, ആസ്ത്മ എന്നിവയ്ക്കുള്ള പരിഹാരമാണെന്ന് പറയപ്പെടുന്നു.
പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. നമ്മുടെ  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചാമ്പക്ക സഹായിക്കുന്നു.
സോഡിയം, അയേണ്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവ അടങ്ങിയ ചാമ്പക്ക വേനല്‍ക്കാലത്ത് ദാഹശമനിയായും ഉപയോഗിക്കാം. ചാമ്പക്ക കഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യത്തിനും മാനസിക ഉന്മേഷം ലഭിക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ജ്യൂസ്, സ്‌ക്വാഷ്, വൈന്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ഉത്തമമാണ് ഈ പഴം. പച്ചയ്ക്ക് കഴിക്കാനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ചാമ്പക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും വിദഗ്ധര്‍ പറയുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.

Monday, July 27, 2020

കായം വേണോ? നട്ടുവളർത്താം കായച്ചെടി.



കായം  വേണോ?      നട്ടുവളർത്താം കായച്ചെടി.

തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം അതിരൂക്ഷമെന്നേ പറയേണ്ടു. കായത്തിനു പേരു കിട്ടിയതു തന്നെ ഈ സവിശേഷ ഗന്ധം അടിസ്ഥാനമാക്കിയാണ്. 'ഫെറുല അസഫോയ്റ്റിഡ' എന്നാണ് കായത്തിന്റെ സസ്യനാമം. 'ഫെറുല'എന്ന ലാറ്റിന്‍ പദത്തിന് 'വാഹകന്‍' എന്നര്‍ഥം. 'അസ' എന്നത് പശ എന്നര്‍ഥമുള്ള വാക്കിന്റെ ലാറ്റിന്‍ രൂപമാണ്. ഫിറ്റിഡസ് എന്ന ലാറ്റിന്‍ വാക്കിന് ദുര്‍ഗന്ധം എന്നര്‍ഥം. ദുര്‍ഗന്ധത്തിന്റെ വാഹകന്‍ എന്നാണ് കായച്ചെടിയുടെ പേരിനര്‍ഥം. എന്നാല്‍ പാചകത്തില്‍ ചേരുവയാക്കിക്കഴിയുമ്പോള്‍ അതു വളരെ മൃദുവായ ഗന്ധമായി മാറുന്നു. പ്രകടമായ ഈ ഭാവമാറ്റമാകാം കായത്തെ ഭക്ഷ്യവിഭവങ്ങളിലെ അവിഭാജ്യചേരുവയാക്കി മാറ്റിയതിനു പിന്നില്‍.

സസ്യപരിചയം

ബഹുവര്‍ഷവളര്‍ച്ചാസ്വാഭാവമുള്ള ചെടിയാണ് കായം. ഒന്ന്-ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് കായം നിര്‍മിക്കുന്നത്. വേരും തണ്ടും കൂടിച്ചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്. ഇറാന്‍ സ്വദേശിയാണ് കായച്ചെടി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇറാനിലെ മരുഭൂമികളിലും അഫ്ഗാനിസ്ഥാനിലെ മലനിരകളിലും നിന്നാണ് കായം ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഇന്ത്യയില്‍ കാഷ്മീരിലും പഞ്ചാബിന്റെ ചില പ്രദേശങ്ങളിലുമാണ് കായം കൃഷിയുള്ളത്.

കായം രണ്ടിനമുണ്ട്. പാല്‍ക്കായവും ചുവന്ന കായവും. ഇതില്‍ വെള്ളകായം വെള്ളത്തില്‍ ലയിക്കുമ്പോള്‍ ചുവന്ന കായം എണ്ണയിലേ ലയിക്കൂ. ചെടിത്തണ്ടിന് 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ ചുറ്റളവുണ്ടാകും. ഇലഞെട്ടിന് വീതി കൂടുതലാണ്. പൂക്കളുണ്ടാകുന്ന തണ്ടുകള്‍ക്ക് 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരവും 10 സെന്റീമീറ്റര്‍ കനവുമുണ്ടാകും. ഇളം പച്ചകലര്‍ന്ന മഞ്ഞ നിറമുള്ള പൂക്കള്‍ കുലകളായി ഉണ്ടാകും. ചെടിയുടെ വേരുകള്‍ മാംസളവും കട്ടിയുള്ളതും വിപുല വളര്‍ച്ചയുള്ളതുമാണ്. വേരുകളാണ് കായക്കറ ഉത്പാദിപ്പിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 600 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കായച്ചെടി വളരുന്നു.

കൃഷി എങ്ങനെ?

മണ്ണും മണലും കളിമണ്ണും കലര്‍ന്ന മണ്‍മിശ്രിതമാണ് കായക്കൃഷിക്ക് ഉത്തമം. നീര്‍വാര്‍ച്ചാ സൗകര്യം നിര്‍ബന്ധം. ഓഗസ്റ്റ് മാസത്തിലാണ് സാധാരണ കായം കൃഷി. നല്ല വെയില്‍ കിട്ടുന്ന സമയത്ത് കായച്ചെടി നന്നായി വളരും. ഇറാനിലെ മരുഭൂമികളില്‍ വളര്‍ന്ന ചെടി എന്നു പറയുമ്പോള്‍ അതിന്റെ സവിശേഷതകള്‍ ഊഹിക്കാമല്ലോ. ധാരാളം സൂര്യപ്രകാശം വേണം. ചെടികള്‍ തമ്മില്‍ അഞ്ചടി അകലം നല്‍കിയാണ് നടീല്‍. വിത്തു തെരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധവേണം. തയാറാക്കിയ കൃഷിസ്ഥലത്ത് രണ്ടടി അകലം നല്‍കിയാണ് വിത്തു പാകുന്നത്. വിത്തുകള്‍ ആദ്യഘട്ടത്തില്‍ ഗ്രീന്‍ഹൗസില്‍ വളര്‍ത്തി തൈകളാകുമ്പോള്‍ മണ്ണിലേക്ക് മാറ്റി നടുകയും ചെയ്യാം. നല്ല തണുപ്പും ഈര്‍പ്പവും കിട്ടുന്ന സാഹചര്യത്തിലാണ് വിത്തുകള്‍ മുളയ്ക്കുക. വിത്തു മുളയ്ക്കുന്ന ഘട്ടത്തില്‍ മതി നന. മണ്ണില്‍ നനവ് ഇല്ലാത്തപ്പോള്‍ മാത്രം നനയ്ക്കുക. അല്ലാതെ നനച്ചാല്‍ അതു ചെടിക്ക് ദോഷം ചെയ്യും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചകൊണ്ട് തൈ ഒരു ചെറുവൃക്ഷമായി മാറും. ഈയവസരത്തിലാണ് വേരിലും ചുവട്ടിലെ കിഴങ്ങില്‍ നിന്നും കറ ലഭിക്കുന്നത്. വേരുകള്‍ മണ്ണിനു പുറത്താക്കണം. 12 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ചുറ്റളവുള്ള കാരറ്റ് ആകൃതിയുള്ള നാരായവേരുകളാണ് കായക്കറ എടുക്കാന്‍ ഉത്തമം. മാര്‍ച്ച്-ഏപ്രില്‍ മാസം ചെടി പുഷ്പിക്കുന്നതിനു തൊട്ടു മുമ്പ് വേരിന്റെ മുകള്‍ഭാഗം വൃത്തിയാക്കി തണ്ടിനോട് ചേരുന്നിടത്ത് ചെറിയ മുറിവുണ്ടാക്കുന്നു. എന്നിട്ട് മണ്ണും ചുള്ളിക്കമ്പുകളും കൊണ്ട് അര്‍ധവൃത്താകൃതിയില്‍ കുടം പോലെ ഒരു രൂപമുണ്ടാക്കി മുറിവിനായി തുറന്ന ഭാഗം മൂടുന്നു. മുറിവില്‍ നിന്ന് പാലുപോലെ വെളുത്ത കറ വാര്‍ന്നു കൊണ്ടേയിരിക്കും. കുറച്ചു ദിവസം കഴിയുമ്പോള്‍ ഇങ്ങനെ പുറത്തു ചാടിയ കറ ചുരണ്ടിയെടുത്തിട്ട് വേരില്‍ പുതിയ മുറിവുണ്ടാക്കും. ഇങ്ങനെ കറയെടുക്കലും മുറിവുണ്ടാക്കലും തുടര്‍ച്ചയായി മൂന്നു മാസത്തോളം നീളും. അപ്പോഴേക്കും കറയൂറുന്നത് നിലയ്ക്കും. വേരും തണ്ടും ചേരുന്ന സ്ഥലം, വിത്തു കിഴങ്ങ്, നാരായവേര് തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്ന് കായക്കറ ശേഖരിക്കുന്ന പതിവുണ്ട്.


ഇങ്ങനെ എടുക്കുന്ന കറ സംസ്‌കരിച്ചാണ് കായപ്പൊടിയായും കട്ടയായും കുഴമ്പായും ഒക്കെ വിപണിയില്‍ എത്തിക്കുന്നത്. 50 ശതമാനത്തിലധികം അരിപ്പൊടിയും അറബിക്ക എന്ന പശയും ചേര്‍ത്താണ് യഥാര്‍ഥ കായക്കറ വിപണിയിലെത്തിക്കുന്നത്. ശുദ്ധമായ കായം അതിന്റെ അതിരൂക്ഷഗന്ധത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്തരത്തില്‍ ചില ചേരുവകള്‍ ചേര്‍ത്ത് ‘Compounded asafoetida' എന്ന പേരില്‍ വില്‍ക്കുന്നത്.

ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും മികച്ച സ്രോതസാണ് കായം. 100 ഗ്രാം കായത്തില്‍ 39 മില്ലിഗ്രാം ഇരുമ്പുസത്ത്, 690 മില്ലി ഗ്രാം കാത്സ്യം, 68 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, നാലു ഗ്രാം ഭക്ഷ്യയോഗ്യമായ നീര്, നാലു ഗ്രാം മാംസ്യം, 50 മില്ലി ഗ്രാം ഫോസ്ഫറസ്, ഒരു ഗ്രാം കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.


വര്‍ധിക്കുന്ന പ്രചാരം

ലോകത്താകെ ഉത്പാദിപ്പിക്കുന്ന കായത്തിന്റെ 40 ശതമാനവും ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ കൃഷി വ്യാപകമല്ലാത്തതിനാല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇറക്കുമതി അധികവും. അടുക്കളയിലെ വിഭവങ്ങളുടെ ചേരുവ എന്ന പരിധി വിട്ട് കായം ഇന്ന് നിരവധി ഭക്ഷ്യവിഭവങ്ങളിലും ആരോഗ്യ സുരക്ഷാ ഉത്പന്നങ്ങളിലും ഒക്കെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഇതിന്റെ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്.

ബ്രോങ്കൈറ്റിസ്, ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍, ദഹനപ്രശ്‌നങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവ ക്രമീകരിക്കാനുള്ള കഴിവ്, രക്തത്തെ നേര്‍മയാക്കാനുള്ള കൗമാരിന്‍ എന്ന ഘടകത്തിന്റെ സാന്നിധ്യം തുടങ്ങി വിവിധ കാരണങ്ങള്‍ ഇന്ന് കായത്തിന്റെ പ്രചാരം കുത്തനെ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നെന്ന് ഗുജറാത്തിലെ നാദിയാദില്‍ ഹിന്ദുസ്ഥാന്‍ ഹിഞ്ച് സപ്ലൈയിംഗ് കമ്പനി നടത്തുന്ന നവ്‌റോസ് ഖാന്‍ പറയുന്നു.

ഇന്ത്യയില്‍ കായത്തിന്റെ ഡിമാന്‍ ഡ് സ്വര്‍ണം പോലെയാണ്... സദാ വര്‍ധിച്ചുകൊണ്ടേയിരിക്കു- കാണ്‍ പൂര്‍ കേന്ദ്രീകരിച്ച് കായം ഇറക്കുമതി ചെയ്യുന്ന അഭിഷേക് പര്‍വര്‍ പറയുന്നു.

പ്രതിവര്‍ഷം 500 മുതല്‍ 700 ടണ്‍വരെ കായമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം കായം ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന കായത്തിന്റെ 92 ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നുതന്നെയാണ്.

പച്ചക്കായമാണ് ഇന്ത്യയിലെ സംരംഭകര്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് പിന്നീട് ഉപയോഗയോഗ്യമായ കായമാക്കി മാറ്റുകയാണ് ചെയ്യുക.

പോഷകമൂല്യം

കായത്തില്‍ 40 മുതല്‍ 60 ശതമാനം വരെ റെസിന്‍, 25 ശതമാനം പശ, 10 മുതല്‍ 17 ശതമാനം വരെ ബാഷ്പശീലതൈലം, ഒന്നു മുതല്‍ 10 വരെ ശതമാനം ചാരം എന്നിവ അടങ്ങിയിരിക്കുന്നു. കായത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനോ സള്‍ഫൈഡ് സംയുക്തങ്ങളാണ് അതിന്റെ വ്യത്യസ്ത ഗന്ധത്തിനും രുചിക്കും നിദാനം. ബ്യൂട്ടൈല്‍ പ്രൊപ്പിനില്‍ ഡൈസ ള്‍ഫൈഡ്, ഡൈ അല്ല സള്‍ഫൈഡ്, ഡൈ അലില്‍ ഡൈ സള്‍ഫൈഡ്, ഡൈ മീതൈന്‍ ട്രൈ സള്‍ഫൈഡ് എന്നിവയാണ് ഈ സംയുക്തങ്ങള്‍.

* രക്താതിമര്‍ദ്ദം കുറയ്ക്കുന്നു.
* രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുന്നു.
* ഉപദ്രവകാരിയായ എച്ച്1 എന്‍1 ഉള്‍പ്പെടെയുള്ള വൈറസുകളുടെ വര്‍ധന തടയുന്നു.
* യുനാനി ചികിത്സാവിധിയില്‍ ചുഴലിദീനത്തിന്റെ പ്രതിവിധിയായുപയോഗിക്കുന്നു.
* മുറിവുകളും പൊള്ളലുകളും വേദനശമിപ്പിച്ച് ഉണക്കാന്‍ കഴിവുണ്ട്.
* വിഷാദരോഗം അകറ്റി വിഷാദചിന്തകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
* ഉദരകൃമി, വിരനാശിനി
* ആര്‍ത്തവസംബന്ധമായ തകരാറുകള്‍ ക്രമീകരിക്കും, വേദന ശമിപ്പിക്കും.
കടപ്പാട്:
സുരേഷ് മുതുകുളം ,ഫാം ഇൻഫർമേഷൻ ബ്യൂറോ

Wednesday, July 22, 2020

പച്ച മഷി

ജീവിതത്തിൽ പലപ്പോഴും മാർക്‌ലിസ്റ്റുകളോ സെര്ടിഫിക്കറ്റുകളോ അറ്റെസ്റ് ചെയ്യാൻ ഗസറ്റഡ് ഓഫീസർസ് ന്റെ അരികിൽ പോകാത്തവർ വളരെ ചുരുക്കം ആയിരിക്കും...
അറ്റെസ്റ് ചെയ്യാൻ വേണ്ടി പോയപ്പോ എനിക്കുണ്ടായ ചില  അനുഭവങ്ങൾ  ഇവിടെ പങ്കുവെക്കട്ടെ..

മലബാർ ക്രിസ്റ്റൻ കോളേജിൽ B.Sc പഠിക്കുന്ന കാലം ... ഒബിസി ഫീ കൺസെഷനു വേണ്ടി എന്റെ ഫോട്ടോ ഒട്ടിച്ച സർട്ടിഫിക്കറ്റ് ഒന്ന് അറ്റെസ്റ് ചെയ്യണം .. അതിനായി ഞാനും എന്റെ ചങ്ക് ഫ്രണ്ട് ഉസ്മാനും കൂടി മാവൂർ റോഡിലെ വെറ്റിനറി ഹോസ്പിറ്റലിൽ പോയി... അവിടെ വെറ്റിനറി ഡോക്ടർ ഗസറ്റഡ് ആണല്ലോ...
ഞങ്ങൾ ഓഫീസിൽ പോയ നേരം ഡോക്ടർ ഓഫീസിൽ ഉണ്ട്.. ഞങ്ങൾ വാതിൽക്കൽ കുറെ നേരം നിന്നു. അവരുടെ അറ്റെൻഷൻ കിട്ടാതായപ്പോൾ ഞങ്ങൾ അനുവാദം ചോദിച്ചു അകത്തു കയറി.. അറ്റെസ്റ് ചെയ്യാൻ ആണെന്നറിഞ്ഞപ്പോൾ ആ ഗസറ്റഡ് യക്ഷി കൈ കൂപ്പി കൊണ്ട് പറഞ്ഞു ഇതൊന്നും എനിക്ക് പറ്റില്ല.. നിങ്ങൾ വേറെ ആരെടെതെങ്കിലും പൊയ്ക്കോ എന്ന് പറഞ്ഞു.. അന്ന് അവരോടു വല്ലാത്ത ദേഷ്യം തോന്നി...
അന്ന് മുതൽ ഈ ഗസറ്റഡ് ഓഫീസർസ് നോട് ഒരു തരം വെറുപ്പായിരുന്നു...  ആ വെറുപ്പ് മാറാൻ കാലങ്ങൾ എടുത്തു...

വീണ്ടും ഒരിക്കൽ ഇതുപോലെ ഒരു എഡ്യൂക്കേഷൻ ലോൺ എടുക്കാൻ ആധാരം അറ്റെസ്റ് ചെയ്യണം .. ബാങ്കിൽ പോയപ്പോൾ ആധാരം മാത്രമല്ല അടിയാധാരവും അറ്റെസ്റ് ചെയ്യണമത്രേ... എല്ലാം കൂടി ഒരു പത്ത് മുപ്പത് പേജ് ഉണ്ട്...ഇത്രയും അറ്റെസ്റ് ചെയ്യാൻ ഞാൻ എവിടെ പോവും.. അപ്പോഴാണ് മുസ്തഫ ഡോക്ടറിനെ പറ്റി ആരോ എന്നോട് പറഞ്ഞത്. അന്നദ്ദേഹം മണിയൂർ വെറ്റിനറി ഡോക്ടർ ആയി വർക്ക് ചെയ്യുന്ന കാലം. ഞാൻ ആധാരവും എടുത്തു അദ്ദേഹത്തിനടുത്തു പോയി...അദ്ദേഹം തിരക്കുകൾ കിടയിലും എല്ലാ പേപ്പറുകളും അറ്റെസ്റ് ചെയ്ത് തന്നു...

പിന്നെ കുറച്ചു വർഷങ്ങൾക്കു ഈ ഉള്ളവനും ഗസറ്റഡ് റാങ്കിൽ ഒരു സർക്കാർ ജോലി കിട്ടിയപ്പോൾ ആദ്യം പോയി ഞാൻ കണ്ടതും മുസ്തഫ ഡോക്ടറിനെ തന്നെ... ഇത്തരം അനുഭവം ഉള്ളത് കൊണ്ട് തന്നെ അറ്റെസ്റ്റേഷനു വേണ്ടി എന്റെ ഓഫീസിൽ വരുന്നവരെ ഞാൻ പിണക്കാറില്ല...
 
ഫൈസൽ പൊയിൽക്കാവ്

Sunday, July 19, 2020

ഇലന്തപ്പഴം

🌱🌱🌱🌱🌱🌱🌱 പഴങ്ങളെ അറിയുക🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇലന്തപ്പഴം



ശരീരത്തിലെ കോശതലത്തിൽപ്പോലും സന്ദേശവാഹകരായി പ്രവർത്തിക്കാൻ കഴിയുന്ന മോണോഫോസ്ഫേറ്റുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒരു പഴമുണ്ട്- പേര് ഇലന്ത. പ്രധാന ജീവകങ്ങൾ വേണ്ടുവോളം. ആപ്പിളിനേക്കാൾ നൂറിരട്ടി ജീവകം .സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര- ഇലന്തയ്ക്ക് വേറയും പ്രത്യേകതകളുണ്ട്.

ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന് പണ്ടേയുള്ള വിളിപ്പേരുകൾ. ജുജൂബ്, ജുജൂബ, റെഡ് ഡെയിറ്റ്,ചൈനീസ് ഡെയിറ്റ്, കൊറിയൻ ഡെയിറ്റ്, ഇന്ത്യൻ ഡെയിറ്റ്, ബേർ ആപ്പിൾഎന്നിങ്ങനെയും പേരുകൾ വേറേയും .
ഇലന്തമരം പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരും. ദീർഘ വൃത്താകൃതിയുള്ള ചെറിയ ഇലകൾക്ക് തിളങ്ങുന്ന പച്ചനിറം. എത്ര വരണ്ട കാലാവസ്ഥയിലും വളരാൻ കെൽപ്പുണ്ട്. ചെനീസ് ഇലന്തയും ഇന്ത്യൻ ഇലന്തയും വെവ്വേറെയുണ്ട്. ഇന്ത്യയിലാകട്ടെ തൊണ്ണൂറിലേറെ, ഇലന്ത ഇനങ്ങൾ പ്രചാരത്തിലുണ്ട്. ഇവയ്ക്കെല്ലാം വ്യത്യസ്ഥ സ്വഭാവവുമാണ്.

ഇന്ത്യൻ ഇതിഹാസങ്ങളിലും ഇലന്തമരത്തെക്കുറിച്ച് പരാമർശമുണ്ട്. രാമായണത്തിൽ രാമന്റെ പ്രത്യേക അനുഗ്രഹം വേണ്ടുവോളം ലഭിച്ച വൃക്ഷമാണ് ഇലന്ത. സീതയെ ആപത്ഘട്ടത്തിൽ അഭയം നൽകി രക്ഷിച്ചതിനാൽ ഇലന്തമരത്തിന് ശ്രീരാമൻ മികച്ച ദൃഢതയും ബലവും നൽകിയെന്നാണ് ഐതിഹ്യം. എത്രത്തോളം വെട്ടിമുറിച്ചാലും ഒരിക്കലും ഇലന്തമരം പൂർണമായും നശിക്കുകയില്ല. ഒരു വേരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അത് പൂർവാധികം കരുത്തോടെ പുനർജനിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും വരണ്ട പ്രദേശങ്ങളിലും കരുത്തോടെ വളരാൻ ഇലന്തമരത്തെ സഹായിക്കുന്നത് ശ്രീരാമന്റെ ഈ വരമാണെന്ന് കരുതുന്നു.

പതിവെച്ചും ഒട്ടിച്ചുമെടുത്ത തൈകൾ നട്ടാൽ ഇലന്ത നന്നായി വളരും. സൂര്യപ്രകാശ ലഭ്യത സമൃദ്ധമായ ഉഷ്ണമേഖലാ കാലവസ്ഥയിൽ വളരാൻ ഏറ്റവും അനുയോജ്യം. തുറസ്സായ സ്ഥലങ്ങളാണ് തണലിടങ്ങളേക്കാൾ നന്ന്. നല്ല വെളിച്ചം കിട്ടിയാൽ നന്നായി കായ് പിടിക്കും. മൂക്കാത്ത കായ്ക്കു പച്ചനിറമാണ്. പഴുക്കുമ്പോൾ ഇതു മഞ്ഞ കലർന്ന പച്ചയായി മാറും. നന്നായി പഴുത്താൽ നല്ല ചുവപ്പാകും.

കായ് ചുവന്ന് പഴുത്തു കഴിഞ്ഞാൽ പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചയ്ക്ക് ഈന്തപ്പഴമെന്നേ തോന്നൂ. അങ്ങനെയാണ് ഇലന്തയ്ക്ക് ഇന്ത്യൻ ഈന്തപ്പഴം എന്ന പേര് വിദേശികൾ നൽകിയത്. ഇലന്തപ്പഴത്തിന് മഞ്ഞകലർന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണ് കഴിക്കാൻ ഏറ്റവും മികച്ച സമയം.
മണൽ കലർന്ന നീർവാർച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്ക് വളരാനിഷ്ടം. മഴയിലും അന്തരീക്ഷോഷ്മാവിലും സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ പോലും ഇലന്ത സഹിക്കും. .
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇലന്തപ്പഴത്തിന്റെ വിളവെടുപ്പുകാലം. പതിവെച്ചോ ഒട്ടിച്ചെടുത്തതോ ആയ തൈകൾ വിത്തുതൈകളേക്കാൾ നേരത്തെ കായ്പിടിക്കാൻ തുടങ്ങും. മറ്റു ചിലതാകട്ടെ ഫെബ്രുവരി-മാർച്ച് മധ്യത്തോടെയേ ആരംഭിക്കൂ. നന്നായി വിളഞ്ഞ പഴങ്ങൾ മാത്രമേ വിളവെടുക്കേണ്ടതുള്ളു. ഇവ തുറന്ന സഞ്ചികളിൽ തന്നെ സംഭരിക്കുകയും വേണം.

പഴുത്ത പഴം അതേപടി കഴിക്കാം. പൂർണമായും വിളയാത്ത കായകൾ കീറി ഉപ്പിലിട്ട് അച്ചാർ പോലെ ഉപയോഗിക്കാം. പച്ചമാങ്ങ പോലെ ഇത് ഉപ്പുപൊടി കൂട്ടി സ്വാദിഷ്ടമായി കഴിക്കുകയുമാവാം. പഴത്തിന്റെ കാമ്പ് ഉണക്കി പുളിപ്പിച്ച് റൊട്ടിയാക്കുന്ന പതിവ് ആഫ്രിക്കൻ നാടുകളിലുണ്ട്.                       കടപ്പാട്:                      ജേക്കബ് തോമസ് ചെറിയാൻ

Saturday, July 18, 2020

കൃഷിവകുപ്പിൽ യുവാക്കൾക്ക് പരിശീലനം


 കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ  സുഭിക്ഷ ഷകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും വിദ്യാർഥികൾക്കും ആയി കൃഷിവകുപ്പിൽ ആറുമാസത്തെ പരിചയ - പരിശീലന പരിപാടിക്കായി ( ഇന്റെണ്ഷിപ്പ് പ്രോഗ്രാം) അപേക്ഷിക്കാവുന്നതാണ്. കൃഷി ബിരുദധാരികൾ, കൃഷി ഡിപ്ലോമകാർ, വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ, സോഷ്യൽ വർക്ക്, മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരികൾ, മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ, മാനേജ്മെന്റ്ഡിപ്ലോമ കാർ, നിലവിൽ ഈ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഈ പരിപാടിയിൽ ചേരാം. കാർഷികരംഗത്തെ വിവരശേഖരണം, കർഷകരോട് നേരിട്ടിടപെട്ട് അനുഭവജ്ഞാനം നേടൽ, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റാ എൻട്രി എന്നീ മേഖലകളിൽ പരിചയം ആർജ്ജിക്കുവാൻ ഈ പരിപാടി സഹായകരമാകും.
 ജില്ലാ കൃഷി ഓഫീസ്( പത്തുപേർ), കൃഷി അസിസ്റ്റന്റ് ഡയറക്ടർ( രണ്ടു പേർ) കൃഷി ഭവൻ (അഞ്ചുപേർ),  കൃഷി ഡയറക്ടറേറ്റ്( പത്തുപേർ) എന്നീ ക്രമത്തിലാണ് ഇന്റെണ്കൾക്ക് അവസരമുള്ളത്. ആറുമാസത്തെ പരിശീലനകാലം പൂർത്തിയാക്കുമ്പോൾ അവർക്ക് കൃഷി വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. താല്പര്യമുള്ളവർ മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നേരിട്ടോ, internshipdirectorate@gmail. com എന്ന ഈ മെയിൽ വിലാസത്തിലോ സാക്ഷ്യ പത്രങ്ങളുടെ പകർപ്പുകളും, തിരിച്ചറിയൽ രേഖയുടെ പകർപ്പുകളും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ 31. 7. 2020 വരെ സ്വീകരിക്കുന്നതാണ് എന്ന് കൃഷി ഡയറക്ടർ അറിയിച്ചു.

Thursday, July 16, 2020

Peanut Butterfruit

🍀🍀🍀🍀🍀🍀🍀🍀പഴങ്ങളെ അറിയുക
🌱🌱🌱🌱🌱🌱🌱


          പീനട്ട് ബട്ടർഫ്രൂട്





പേരുകേട്ട് ഊഹിക്കുന്നതിനു മുൻപേ പറയാം  കടലയുടെ രുചി തന്നെയാണ് ഈ ചെടിയുടെ പഴത്തിന്.  എന്തായാലും ആള് വിദേശിയാണ് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളര്‍ന്ന് ഫലംതരുന്ന പീനട്ട് ബട്ടർ ഫ്രൂട്ട് ചെടിയെ വിദേശമലയാളികളാണ് നാട്ടില്‍ എത്തിച്ചത്.വലിയ ഒറ്റ ഇലകൾ ആണ് ഇതിനു ഉള്ളതെങ്കിലും അധികം വലിപ്പം വയ്ക്കാത്ത ഒന്നാണിത്. വിദേശ പഴങ്ങൾ താരങ്ങളാകുന്ന ഈ കാലത്തു പീനട്ട് ബട്ടർ ഫ്രൂട്ടും നഴ്സറികളിൽ വില്പനയ്ക്കുണ്ട്. ചില വിദേശ പഴങ്ങളുടെ പ്രത്യേകത എന്തെന്നാൽ അവ സാലഡ്, കറികൾ എന്നിവയിൽ ചേർക്കാനും പഴുത്താൽ പഴമായി കഴിക്കാനും സാധിക്കുന്ന എന്നതാണ്. അവോക്കാഡോ, ആഫ്രിക്കൻ സഫാവു എന്നിവയെ പോലെ പീനട്ട് ബട്ടർഫ്രൂട്ട്  മൂപ്പെത്തുന്നതിനുമുമ്പ് കറി ഉണ്ടാക്കുവാനും ഉപയോഗിക്കാം.മഞ്ഞ കലർന്ന ചുവപ്പു നിറമുള്ള കായ്കൾ പഴുക്കുമ്പോൾ കടും ചുവപ്പു നിറമായി തീരുന്നു.പോഷകങ്ങളുടെ കലവറയാണ് ഈ പഴം.

വിത്തുകൾ ഉപയോഗിച്ചാണ് ഇതിന്റെ പ്രജനനം .പഴുത്ത കായ്കളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ
പാകി തൈകൾ ഉണ്ടാക്കാം. ഒരു വർഷം നന്നായി പരിചരിച്ചതിനു ശേഷമേ തൈകൾ പറിച്ചു നടാൻ പാടുള്ളൂ. വലിയ വെയിൽ ആവശ്യമില്ല. ജൈവവളം, ചാണകം തുടങ്ങിയവ ഇട്ട്  പരുവപ്പെടുത്തി മണ്ണിൽ രണ്ടടി ആഴത്തിൽ ചതുരത്തിൽ എടുത്ത കുഴിയിൽ തൈ നാട്ടു കൊടുക്കാം.ചെറിയ ഡ്രമ്മിലോ ചാക്കിലോ പോലും ഈ ചെടി വളർത്താം ജൈവവളങ്ങളും വെള്ളവും നല്‍കി പരിചരിച്ചാല്‍ ഇവ രണ്ടു വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്ന പീനട്ട് ബട്ടർഫ്രൂട്ട് ചെടി നല്ലൊരു കാഴ്ച്ചയാണ്.
   കടപ്പാട്: കൃഷി ജാഗരൺ

Wednesday, July 15, 2020

കുറ്റിപ്പുറം പാലത്തിലൂടെ കൂടല്ലൂരിലേക്ക് ....


പാലക്കാട് ജില്ലയെ മലപ്പുറവുമായി അതിരിടുന്ന നിളയുടെ തീരത്തെ ഒരു കൊച്ചു ഗ്രാമം അതാണ് കൂടല്ലൂർ .  അവിടെയാണ്  എം.ടി യുടെ വീട് .
നാലുകെട്ട് , അസുരവിത്ത് , കാലം എന്നീ നോവലുകളുടെ  ഭൂമിക ...ഞാൻ അവിടെ സേതുവിനെയും , ഗോവിന്ദന്കുട്ടിയെയും , അപ്പുവിനെയും , സുമിത്രയെയും ഒക്കെ അക ക്കണ്ണാൽ കണ്ടു... പക്ഷെ എം.ടി യെ കാണാൻ മാത്രം  അന്ന് എനിക്ക് ഭാഗ്യമില്ലാതെ പോയി.. വീട് അടച്ചിട്ടിരിക്കുന്നു ...പിന്നീട് കുറെ കാലത്തിനു ശേഷം കോഴിക്കോട് മാതൃഭൂമിയിൽ വെച്ച് അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി...

 " എനിക്ക് നിങ്ങളെ ഇഷ്ടമാണ് ..
കാരണമൊന്നുമില്ല ..വഴിയിൽ തടഞ്ഞു നിർത്തില്ല 
പ്രേമലേഖനമെഴുതില്ല ഒന്നും ചെയ്യില്ല .
ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്  " 

ഇത് മഞ്ഞ് എന്ന നോവലിലെ എം.ടി യുടെ തന്നെ പ്രശസ്‌തമായ വരികൾ....
അത് പോലെ എനിക്കിഷ്ടമാണ് എം.ടി യെ അദ്ദേഹത്തിന്റെ കഥകളെ....

മലയാളിക്ക് അക്ഷരങ്ങളിലൂടെ, നിളയുടെ കുളിരും ഗൃഹാതുരത്വവും പകർന്ന സാഹിത്യകാരന് ഹൃദയത്തിൻ്റെ ഭാഷയിൽ പിറന്നാളാശംസകൾ..


ഫൈസൽ പൊയിൽക്കാവ് 

അവക്കാഡോ ( ബട്ടർ ഫ്രൂട്ട് )

റ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ “ബട്ടര്‍ ഫ്രൂട്ട്” എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന് അവക്കാഡോ കൃഷി പ്രചാരത്തിലുള്ളു.
ഇനങ്ങള്‍
അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് “ഫ്യൂവര്‍ട്ട്”. ഈ ഇനം “ബി” വിഭാഗത്തില്‍പ്പെടുന്നു. “എ” വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് “ഹാസ്”. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് “പൊള്ളോക്ക്”.
തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഇനമാണ് “ടി.കെ.ഡി.1. കടും പച്ച നിറത്തിലും ഗോളാകൃതിയിലുമുള്ള ഇവയുടെ കായ്കള്‍ക്ക് ഇടത്തരം വലിപ്പമാണ്. ഒരു മരത്തില്‍ നിന്ന് ശരാശരി 260 കിലോ വിളവ് കിട്ടും. അധികം വലിപ്പം വയ്ക്കാത്ത ചെടികളായതിനാല്‍ കൂടുതല്‍ എണ്ണം കൃഷിചെയ്യാം. കായ്കള്‍ നേരത്തെ മൂക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.
അവക്കാഡോയില്‍ ദ്വിലിംഗപുഷ്പങ്ങളാണെങ്കിലും ഇവ ഏകലിംഗികളെപ്പോലെയാണ് പെരുമാറുക. ഓരോ പൂവും രണ്ട് തവണ വിരിയും. പൂവുകള്‍ ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രാണ്ടാമത് വിരിയുമ്പോള്‍ ആണ്‍പൂവായും പ്രവര്‍ത്തിക്കും. പൂക്കള്‍ വിരിയുമ്പോള്‍ പ്രകടമാകുന്ന ചില പ്രത്യേകതകളെ അടിസ്ഥനമാക്കി അവക്കാഡോ ഇനങ്ങളെ “എ” “ബി”എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പരാഗണം ശരിയായി നടക്കുവാന്‍ ഈ രണ്ട് വിഭാഗം ചെടികളും വേണമെന്നതിനാല്‍ ഇവ ഇടകലര്‍ത്തിവേണം നടാന്‍. സാധാരണയായി “എ” “ബി” വിഭാഗങ്ങള്‍ 1;1 അഥവാ 2 :1 എന്ന അനുപാതത്തിലാണ് നടാറ്. തേനീച്ചകളാണ് പ്രധാനമായും പരാഗണം നടണ്ടത്തുന്നത്.
കൃഷിരീതി
വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. മെക്‌സിക്കന്‍ ഗ്വാട്ടിമാലന്‍ ഇനങ്ങള്‍ മിതോഷ്ണ മേഖലയിലും വെസ്റ്റിന്ത്യന്‍ ഇനങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യാം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് നടീല്‍ വസ്തു. വിത്ത് എത്രയും വേഗം പാകണം. നടും മുമ്പ് വിത്തുകളുടെ പുറംതോട് നീക്കണം.





വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. വിത്ത് പൂര്‍ണ്ണമായി മുളയ്ക്കുവാന്‍ 55-95 ദിവസം വേണം. ഒരു വി ത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചും നടാം. വശം ചേര്‍ത്തൊട്ടിക്കല്‍, പാളി മുകുളനം, വായവ പതിവയ്ക്കല്‍, ചിപ്പ് മുകുളനം എന്നിവയാണ് സാധാരണയായി ചെയ്തുവരുന്ന കായിക പ്രവര്‍ത്തന രീതികള്‍.
കാലവര്‍ഷാംരംഭത്തോടെ അവക്കാഡോ തൈകള്‍ നഴ്‌സറിയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് മാറ്റി നടാം. ഇതിന് നേരത്തെ തന്നെ കുഴികള്‍ തയ്യാറാക്കണം. ഏകദേശം 60 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്ത് അവ മേല്‍മണ്ണും കാലിവളവും ചേര്‍ ത്ത് മൂടുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടികള്‍ നടാം. വളര്‍ച്ചാ സ്വഭാവമനുസരിച്ച് 6 മുതല്‍ 12 മീറ്റര്‍ അകലത്തിലാണ് ചെടികള്‍ നടുന്നത്. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍, കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. ഇവിടങ്ങളില്‍ തോട്ടത്തിനുചുറ്റും മറ്റ് വൃക്ഷങ്ങള്‍ നട്ട് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കണം.
മഴ കുറഞ്ഞസ്ഥലങ്ങളില്‍ നനയ്ക്കണം. സ്പ്രിംഗ്‌ളര്‍ രീതിയിലുള്ള ജല സേചനമാണ് കൂടുതല്‍ ഫലവത്ത്. വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം. വളം ചെയ്യുന്നതിന് മുമ്പ് തടം ചെത്തി വൃത്തിയാക്കണം. നട്ട് ഒന്നാം വര്‍ഷം ചെടിയൊന്നിന് മെയ്-ജൂണ്‍ മാസം 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 60 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന അനുപാതത്തില്‍ വളമിശ്രിതവും സെപ്റ്റംബര്‍-ഒക്‌ടോണ്ടബര്‍ മാസം വീണ്ടും 25 ഗ്രാം യൂറിയയും നല്‍കുക.
രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം മെയ്-ജൂണിലും 35ഗ്രാം യൂറിയ സെപ്റ്റംബര്‍ – ഒക്‌ടോബറിലും നല്‍കണം. മൂന്നാം വര്‍ഷം ഇത് യഥാക്രമം 1.5 കിലോഗ്രാം വളമിശ്രിതവും 45 ഗ്രാം യൂറിയ എന്ന തോതിലും നാലാംവര്‍ഷം മുതല്‍ 2 കിലോഗ്രാം വളമിശ്രിതവും 65 ഗ്രാം യൂറിയ എന്ന തോതിലും ആകണം.
ഇന വളര്‍ച്ചാസ്വഭാവമനുസരിച്ച് കമ്പ്‌കോതി അവയുടെ വളര്‍ച്ച നിയണ്ടന്ത്രിക്കാം. കുത്തനെ വളരുന്ന “പൊള്ളോക്ക്” തുടങ്ങിയ ഇനങ്ങളില്‍ തായ്ത്തടിയുടെ ഉയരം ക്രമീകരിച്ച് വശങ്ങളിലേയ്ക്ക് വളരാന്‍ അവസരം നല്‍കണം. പടര്‍ന്ന് വളരുന്ന “ഫ്യൂവര്‍ട്ട്” പോലെയുള്ള ഇനങ്ങളില്‍ പാര്‍ശ്വ ശാഖകളുടെ നീളം കുറച്ച് പടരുന്ന സ്വഭാവം നിയണ്ടന്ത്രിക്കണം.
വിളവെടുപ്പ്
വിത്ത് തൈകള്‍ പുഷ്പിക്കുവാന്‍ 5-6 വര്‍ഷം വേണം ഒട്ടു കായിക ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. ഒരു മരത്തില്‍നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്കള്‍ വരെയാണ്. ഒരു കായ്ക്ക് ശരാശരി 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ലഭിക്കും. ഏകദേശം 6 വര്‍ഷം പ്രായമായ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും ശരാശരി 20-25 ടണ്‍ വിളവ് പ്രതീക്ഷിക്കാം.
കായ്കള്‍ മൂപ്പെത്തുന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ആറുമാസത്തിനുള്ളില്‍ കായ്കള്‍ മൂത്ത് പാകമാകും. എന്നാല്‍ തണുപ്പുകൂടിയ പ്രദേശങ്ങളില്‍ കായ്കള്‍ മൂക്കാന്‍ 12 മുതല്‍ 18 മാസം വേണം. തെക്കെ ഇ ന്ത്യയില്‍ ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളാണ് സാധാരണ വിളവെടുപ്പ് കാലം.
മൂപ്പെണ്ടത്തിയ കായ്കള്‍ പഴുക്കുന്നതിന് പറിച്ച് വയ്ക്കുന്നു. കായ്കള്‍ ചെടികളില്‍ തന്നെ നിലനിര്‍ത്തിയാല്‍ അവ പഴുക്കുന്നത് താമസിപ്പിക്കാന്‍ സാധിക്കും. മറ്റ് പഴങ്ങളെ അപേക്ഷിച്ച് സ്വാദ് കുറവായതിനാല്‍ അവക്കാഡോപ്പഴം വിപണികളില്‍ വിറ്റണ്ടഴിണ്ടയാന്‍ പ്രയാസമാണ്. എന്നാല്‍ പഴങ്ങള്‍ സംസ്‌കരിച്ച് രുചികരമായ ഉത്പന്നങ്ങള്‍ ഉാക്കാവുന്നതാണ്.
മൂെപ്പത്തിയതും പഴുക്കാത്തതുമായ കായ്കള്‍ ഉപയോഗിച്ച് അവക്കാഡോ അച്ചാര്‍ ഉണ്ടാക്കാം. ഇതിനോടൊപ്പം ഉണക്കിയ മാങ്ങാ കഷ്
ണങ്ങള്‍ കൂടി ചേര്‍ത്ത് സ്വാദിഷ്ഠമാക്കാം. പഴുത്ത പഴങ്ങള്‍ ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക് എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കാം. പള്‍പ്പ് പിന്നീടുള്ള ആവശ്യത്തിന് വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം. അവക്കാഡോ പള്‍പ്പ് ചില മാംസ പാചകങ്ങളിലും ചേരുവയാണ്.
അവക്കാഡോ വിത്തുകളില്‍ നിന്ന് സസ്യഎണ്ണയും വേര്‍തിരിെച്ചടുക്കാം. ഇത് സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ധാരാളമായി ഉപയോ
ഗിക്കുന്നു. ഒലിവെണ്ണയോടു താരതമ്യം ചെയ്യാവുന്ന ഇത് ഒരു ഭക്ഷ്യ എണ്ണയായും അടുത്ത കാലത്ത് പ്രാധാന്യം നേടിവരുന്നു. നമ്മുടെ കാലാവസ്ഥ അവക്കാഡോ കൃഷിക്ക് വളരെ യോജിച്ചതാണ്. എന്നാല്‍ തോട്ടമടിസ്ഥാനത്തിലുള്ള കൃഷി ഇപ്പോഴും വ്യാപകമായിട്ടില്ല. പക്ഷേ നല്ല കയറ്റുണ്ടതി സാധ്യത ഈ പഴത്തിന് എല്ലാക്കാലത്തുമുണ്ട്. വന്‍ നഗരങ്ങളില്‍ ആവശ്യകത ഏറി വരികയുമാണ്. അതിനാല്‍ കൃഷിരീതികളെ സംബന്ധിച്ച് കൂടുതല്‍ അവ കര്‍ഷകരില്‍ യഥാസമയം എത്തിച്ചാല്‍ ഏറെ വാണിജ്യസാധ്യതയുള്ള അവക്കാഡോ കൃഷി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കും.

Courtesy :ഡോ. പി. എസ്. മനോജ്
Google