Wednesday, July 9, 2025

വരയാടുകൾ @ ഇരവികുളം നാഷണൽ പാർക്ക്


പ്രകൃതി പഠന ക്യാമ്പുകൾ നമുക്ക് തരുന്ന തിരിച്ചറിവ് ഒത്തിരിയാണ് . അതിജീവനിത്തിൻ്റെ പാഠങ്ങൾ . 

1300 മുതൽ 2800 അടിവരെ ഉയരത്തിൽ മല മടക്കുകളിൽ പിറന്നു വീണ് ഒരു ജീവിത ചക്രം  തീർക്കുന്ന വരയാടുകൾ പ്രകൃതിയിലെ അത്ഭുതമല്ലാതെ മറ്റെന്താണ്. 

എൻ.എ നസീറിൻ്റെ വന്യജീവി ഫോട്ടോഗ്രഫിയിൽ മാത്രം കാണുന്ന ഫ്രെയിമുകൾ നേരിട്ടനുഭവിക്കുന്നതിൻ്റെ ത്രിൽ അവർണനീയം . 

"കാടിൻ്റെ നിഗൂഢതകൾ പുറം ലോകത്ത് എത്തിക്കുന്ന ചാരനാണ് നസീർ "

എൻ.എ നസീറിനെ കുറിച്ച് സക്കറിയ പറഞ്ഞ വാക്കുകൾ  എത്ര അർത്ഥവത്താണ് . ഞാനും അങ്ങിനെ ഒരു ചാരനായിരുന്നെങ്കിൽ എന്നാശിച്ചു പോയി.

പല തവണ ഇരവികുളം നാഷണൽ പാർക്ക് സന്ദർശിച്ചിട്ടുണ്ട് പക്ഷെ വരയാടിനെ ഇത്രയും അടുത്ത് കാണുന്നത് ഇതാദ്യം. 

ചന്നം പിന്നം മഴയത്ത് കോട മഞ്ഞിൽ കാനന പാതയിലൂടെ അട്ട കടിയേറ്റ് ട്രെ ക്കിങ് കഴിഞ്ഞ് വരയാടുകളുടെ സങ്കേതത്തിൽ എത്തുമ്പോൾ വരയാട് നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നതെങ്ങിനെ ?..
ആൺ വരയാടുകൾക്ക് ഇരുണ്ട തവിട്ടുനിറവും പെൺ വരയാടുകൾക്ക് ഇളം തവിട്ടുനിറവുമാണത്രെ... 

('നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.'' - പൗലോ കൊയ്ലോ..)

നീലകുറിഞ്ഞി പൂക്കുന്ന വഴികളിലൂടെ

12 കി.മീ ട്രെക്കിങ് അതും കാട്ടിലൂടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരനുഭവമാണ് .  ഒരു ഭാഗത്ത് തേയില തോട്ടങ്ങളും മറുഭാഗത്ത് ചോല വനങ്ങളും .. ഇടക്കിടെ അരുവികൾ അത് ക്രോസ്സ് ചെയ്ത് വീണ്ടും നടത്തം. 
കാലിൽ ചോരപ്പാട്  കണ്ടപ്പോഴാണ് ശ്രദ്ധിച്ചത് അട്ടകൾ ചോര കുടിച്ച് വീർത്തിരിക്കുന്നു. 
അട്ട കടിയേറ്റാൽ കുറെ നേരം രക്തം വാർന്നു കൊണ്ടിരിക്കും. . അട്ട കടി തുടങ്ങുമ്പോൾ രക്ത കട്ടപിടിക്കാതിരിക്കാൻ ഒരു ആൻ്റി കൊയാഗുലൻ്റ് ( Hirudin ) രക്തത്തിൽ കുത്തിവെക്കുമത്രേ. അതാണ് രക്തം നിലയ്ക്കാത്തത്. ഉപ്പും സാനിറ്റയ്സറും ഉപയോഗിച്ച് ഒരു വിധം അട്ടയെ അടർത്തി മാറ്റി ട്രെക്കിങ് തുടർന്നു. 





മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ

ഈ നടത്തത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾ അറിയാതെ ആരോടും മൂളിപ്പോവും. 

കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ബീറ്റ് ഓഫീസർ നീല കുറിഞ്ഞിയെ കാണിച്ചു തന്നു. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി.  നീല കുറിഞ്ഞി പൂക്കൂമ്പോൾ ഇരവികുളം നാഷണൽ പാർക്ക് നീല വർണ്ണമണിയും. 


ഏറ്റവും കൂടുതൽ നീലകുറിഞ്ഞി ഉള്ളത് ഇരവികുളത്താണത്രേ. ഇനി നീലകുറിഞ്ഞി പൂക്കാൻ 2030 വരെ കാത്തിരിക്കണം.
പശ്ചിമഘട്ടത്തിൽ മാത്രം 64 തരം നീല കുറിഞ്ഞികൾ ഉണ്ടത്രെ.

നീല കുറിഞ്ഞി




വരയാടുകൾ: ഒരു ലഘു വിവരണം
വരയാട് (Nilgiri Tahr) പശ്ചിമഘട്ടത്തിലെ, പ്രത്യേകിച്ച് നീലഗിരി കുന്നുകളിലെ മാത്രം കാണുന്ന ഒരുതരം കാട്ടാടാണ്. ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗത്തിൽപ്പെട്ടതാണ്. വരയാടുകൾക്ക് കരുത്തുറ്റ ശരീരവും കുറിയ കാലുകളും പിന്നോട്ട് വളഞ്ഞ കൊമ്പുകളുമുണ്ട്. 





ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാഹുൽ സാറും ഫോറസ്ട്രി ഗ്രാജ്വേറ്റ് അജ്സൽ സാറും  നയിച്ച പ്രകൃതി പഠന ക്ലാസ് ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും വേറിട്ട ഒരനുഭവമായിരിക്കും എന്നതിൽ സംശയമില്ല. 

    തുടരും...😀

✍️ ഫൈസൽ പൊയിൽക്കാവ്

5 comments:

Anonymous said...

😍👍

Anonymous said...

മികച്ച വിവരണം ❣️

Anonymous said...

It catches our mind and heart ❤️❤️👍🏻

Anonymous said...

നല്ല എഴുത്ത്

Anonymous said...

nice travelogue 👍👍🙏

Google