Monday, March 30, 2020

എന്റെ മിനിക്കോയ് യാത്ര - രണ്ടാം ഭാഗം

മനം നിറയെ മിനിക്കോയ് 

ചെറിയ പാനി 
ചെറിയ പാനി 

മിനിക്കോയ് ഐലൻഡിനെ മറ്റു ദ്വീപുകളുമായി  ബന്ധിപ്പിക്കുന്ന ജല യാനങ്ങളാണ് ( catamaran) ചെറിയ പാനിയും വലിയ പാനിയും. മിനിക്കോയ് എത്തിയതിൻ്റെ പിറ്റേ ദിവസം അതിൽ കയറാൻ   ഭാഗ്യമുണ്ടായി . ബോട്ട് ജെട്ടിയിൽ നിന്നും പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ചെറിയ പാനിയിലേക്ക് കയറാനുള്ള തിരക്കിലാണ് ജനം. കപ്പലിനെ പോലെ അത്ര സുഖമുള്ള യാത്രയല്ല ഇതിലേത് . കാരണം ഇതിനു കേവ് ഭാരം വളരെ കുറഞ്ഞതിനാൽ കടലിനുമുകളിലൂടെയാണ് ഇതിന്റെ യാത്ര. ശക്തമായ തിലമാരയിൽ അത് ആടി ഉലയും . കടൽ ചൊരുക്കുള്ളവർ  ( sea sickness)  ഇതിലെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത് .

( യഥാർത്ഥവും പ്രതീക്ഷിച്ചതുമായ ചലനം തമ്മിലുള്ള വ്യത്യാസം മൂലമാണ് ചലന രോഗം അഥവാ കടൽ ചൊരുക്ക്  ഉണ്ടാകുന്നത്. ഓക്കാനം, ഛർദ്ദി, , തലവേദന, ഉറക്കം, വിശപ്പ് കുറയൽ, ഉമിനീർ വർദ്ധിക്കൽ എന്നിവയാണ് രോഗലക്ഷണങ്ങൾ )



പെണ്ണുങ്ങളുടെ ദ്വീപ് 

' പെണ്ണുങ്ങളുടെ ദ്വീപ് '  അതാണ് മിനിക്കോയ് . ദ്വീപിൽ ഭൂരിപക്ഷം ആണുങ്ങളും കപ്പൽ ജോലിക്കാരാണ് ( sailors ) . അതുകൊണ്ട് തന്നെ വീട്ടുഭരണം സ്ത്രീകളുടേതും  .സ്ത്രീകളിൽ പലരും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ  . ഞാൻ നേരത്തേ പറഞ്ഞ ഇസ്മാഇൽക്കയുടെ ഭാര്യ എത്രയോ വര്ഷങ്ങള്ക്കു മുൻപേ കേരളത്തിൽ എത്തി ടി.ടി.സി പാസായി മിനിക്കോയ് ദ്വീപിൽ വർഷങ്ങളോളം  ടീച്ചർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള കുറെ പേരെ എനിക്ക് അവിടെന്ന് പരിചയപ്പെടാൻ സാധിച്ചു .


കൾച്ചറൽ പ്രോഗ്രാം - മിനിക്കോയ് 
ഒരു ദിവസം ഇസ്മായിൽക്ക ദ്വീപിലെ ഒരു കൾച്ചറൽ പ്രോഗ്രാമ്മിലേക്കു എന്നെയും ക്ഷണിച്ചു. ഞാൻ അവിടെ എത്തിയപ്പോ അദ്ദേഹം  ഒരു മൊമെന്റോ കൈമാറാൻ  സ്നേഹപൂര്വ്വം എന്നെ സ്റ്റേജിലേക്ക്  ക്ഷണിച്ചു. ജീവിതത്തിലെ  വലിയൊരു അംഗീകാരമായി ഞാൻ അതിനെ കാണുന്നു. മഹൽ ഭാഷയിലായിരുന്ന ആ പരിപാടി ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ ശരിക്കും ആസ്വദിച്ചു.  ( ചിലപ്പോയൊക്കെ അങ്ങിനെയാണ്  ഭാഷയൊന്നും ആസ്വാദനത്തിനു ഒരു തടസ്സമാവില്ല. ഹഹഹ  ). എൻ്റെ ഈ ഫോട്ടോ ഇസ്മായിൽക്ക സ്നേഹപൂർവ്വം  എനിക്ക് അയച്ചു തരികയായിരുന്നു.

ചില വ്യക്തികൾ അങ്ങിനെയാണ് അവരെ നമുക്ക് ഒരിക്കലും മറക്കാൻ പറ്റില്ല . സെർവിസിൽ നിന്ന്നും റിട്ടയർ ചെയ്തിട്ടും ഇത്രയും ഉത്സാഹിയായി ദ്വീപിലെ ആളുകളുടെ ക്ഷേമത്തിന് വേണ്ടി അഹോരാത്രം ഓടി നടക്കുന്ന ഇസ്മയിൽക്ക . അദ്ദേഹം ആരോഗ്യ വകുപ്പിൽ ഹെൽത്ത് എഡ്യൂക്കേഷൻ ഓഫീസർ ആയി മുപ്പത്തിയാറ് വർഷം സേവനം അനുഷ്ഠിച്ചു  . ഇപ്പോൾ സ്വന്തമായി ഒരു ട്യൂണ പ്രോസസ്സിംഗ് സെൻ്റെർ ആരംഭിച്ചിട്ടുണ്ട്. ജി.കെ സാറിനെ പോലെ നല്ലൊരു വ്യക്തിത്വത്തിൻ്റെ ഉടമ. ഇസ്മായിൽക്ക  ഭാവിയിൽ എൻ്റെ അര്ബാബ് ( sponsor ) ആവേണ്ട ആളാണ് .



പാമ്പും പട്ടിയും ഇല്ലാത്ത  നാട് 

പാമ്പുകളെയും പട്ടികളെയും ദ്വീപിൽ ഒരിടത്തും നമുക്ക് കാണാൻ പറ്റില്ല . അവിടത്തെ മണലിലെ  കാൽസ്യം കാർബനേറ്റ് ( calcium carbonate )ൻ്റെ  അംശം പാമ്പിൻ്റെ ശല്ക്കങ്ങളെ അപായപ്പെടുത്തുമത്രേ.തോൽ ഉരിയുക എന്ന പ്രക്രിയ നടക്കാത്തതിനാൽ പാമ്പുകൾ ചത്ത് പോവുകയാവും . ( ഇതിൻറെ ആധികാരത ഇനിയും ഉറപ്പു വരുത്തേണ്ടതുണ്ട് ) . പാമ്പുകൾ ഇല്ലാത്തതിനാൽ ഏതു പാതിരായ്ക്കും ദ്വീപിലൂടെ നമുക്ക് നടക്കാം.


ഊർജ്ജ സ്വലരായ ദ്വീപുകാർ

ഒരു നാടിനെയും അവിടത്തെ നാട്ടുകാരെയും അറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം നാട്ടു വഴികളിലൂടെയുള്ള നടത്തമാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .നാട്ടുവഴികളിൽ അവിടത്തെ യഥാർത്ഥ സ്പന്ദനങ്ങൾ കാണാം. അതിനാൽ സമയം കിട്ടുമ്പോഴൊക്കെ  ലക്ഷ്യ ബോധമില്ലാതെ ഞാൻ ദ്വീപിലൂടെ നടന്നു. എങ്ങും പച്ചപ്പ് , വൃത്തിയുള്ള നടപ്പാതകൾ .....  ചിലപ്പോഴൊക്കെ നമ്മളെ നടത്തത്തിനു തടസ്സമാവുന്നത് ആട്ടിൻ കുട്ടികളാണ് . നമ്മുടെ നാട്ടിലെ  പട്ടിക്കു ബദലായി അവിടെ ആടുകൾ . ( ആടിനെ കണ്ടു പക്ഷെ പാത്തുമ്മമാരെ മാത്രം അവിടെയെങ്ങും കണ്ടില്ല!!. )


നേരത്തെ ഉണരുന്ന ദ്വീപുകാർ എനിക്ക് മുൻപേ നടത്തം തുടങ്ങിയിട്ടുണ്ടാവും. പ്രായമുള്ളവരും സ്ത്രീകളും കുട്ടികളും  ഒക്കെ മത്സരിച്ചു നടക്കുന്നത് നമുക്ക് കാണാം. എന്നാണാവോ നമ്മുടെ നാട്ടിലും ഈ ശീലമൊക്കെ കാണാൻ കഴിയുക.


ഇത്രയ്ക്ക് പരസ്പര വിശ്വാസവും സ്നേഹവും ഉള്ള ഒരു ജനതയെ നമുക്ക് മറ്റൊരിടത്തും കാണാൻ സാധ്യമല്ല. കള്ളന്മാരും കൊള്ളക്കാരും ഇനിയും ഈ നാട്ടിൽ എത്തിയിട്ടില്ല. അതിനാൽ തന്നെ വീട്ടുകാർ വാതിലുകൾ അടയ്ക്കാത്തതിൽ ഒരു അതിശയോക്തിയും ഇല്ല.  നേരത്തെ ഞാൻ പറഞ്ഞത് പോലെ ദ്വീപിലെ ഏക പോലീസ് സ്റ്റേഷനിൽ റിപ്പോർട് ചെയ്യുന്നതിൽ അധികവും ചെറിയ പെറ്റി കേസുകൾ മാത്രം...

ട്യൂണ അച്ചാർ 
 ഇന്നത്തെ തക്കാരം ഷമീം സാറിൻ്റെ വീട്ടിലാണ് ... നല്ല മീൻ ബിരിയാണിയും ട്യൂണ അച്ചാറുമാണ് സ്പെഷ്യൽ ... ട്യൂണ അച്ചാറിൻ്റെ രുചി നാവിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. ട്യൂണ അച്ചാർ കേടുകൂടാതെ കുറെ കാലം സംഭരിക്കാം . ബോട്ടിലിംഗിന് ശേഷം സംഭരണ ​​സമയം വർദ്ധിപ്പിക്കുന്നതിന് മുകളിൽ ജിഞ്ചലി ഓയിൽ ഒഴിക്കുന്നത് നല്ലതാണ് പോൽ .
ഷമീം സാറിൻ്റെ കൂടെ ലൈറ്റ് ഹൗസിനു  മുകളിൽ 

മലപ്പുറം ഭാഷയിൽ പറഞ്ഞാൽ നല്ല ചൊറുക്കൻമാരാണ് ( Handsome) അവിടത്തെ യുവാക്കൾ. നല്ല പോസിറ്റിവ് ആറ്റിട്യൂട് ഉള്ള അവരുമായി സംസാരിക്കാൻ തന്നെ ഒരു സുഖമുണ്ട്. ഒരു വൈകുന്നേരം അവരുമായി കുറെ കത്തി വെച്ചു ..
അവിടത്തെ ആളുകൾക്കായി ഫ്രീ ട്യൂഷൻ പോലെയുള്ള കാര്യങ്ങൾ അവർ നടത്തുന്നുണ്ട് . ഷമീം സാറിൻ്റെ കൂടെ ബൈക്കിൽ ഒരു പാട് കറങ്ങി ... ഷമീം ഒഴുക്കോടെ മലയാളവും സംസാരിക്കും. ഒരു ദിവസം ഞങ്ങൾ അവിടത്തെ കണ്ടൽ കാട് ( mangroves ) കാണാൻ പോയ് ... കടലുണ്ടിയിലെ കണ്ടൽ കാടൊന്നും അതിൻ്റെ  നാലയലത്ത് എത്തില്ല .


ദ്വീപിനെ പറ്റി ഇനിയും ഒരു പാട്  എഴുതാനുണ്ട് അത് പിന്നീടൊരിക്കൽ ആവട്ടെ.




Read More......




എഴുത്തിൽ  ചില അക്ഷര പിശാചുകൾ കടന്നു കൂടിയിട്ടുണ്ട് സദയം ക്ഷമിക്കുക 

മിനിക്കോയ് യാത്ര ഒന്നാം ഭാഗം 

2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ദ്വീപിനെക്കുറിച്ചു കൂടുതൽ മനസ്സിലാകുന്നത് ഈ ഭാഗത്തിലാണ്..സത്യത്തിൽ അവിടെ പോവാൻ കൊതി തോന്നുന്നുണ്ട്..ചെറുപ്പത്തിൽ പിറ എന്നപേരിലോ മറ്റോ വായിച്ച ഒരു നോവലിന്റെ പാശ്ചാത്തലം ഈ ലേഖനത്തിലൂടെ വീണ്ടും മനസ്സിൽ തെളിഞ്ഞ് വന്നു.

Unknown said...

83 ലെപത്താം ക്ലാസ് ഹിന്ദി പാഠപുസ്്ത കത്തിൽ മിനിക്കോയ് ദ്വീപിെനെ പറ്റി ഒരു പാം മുണ്ടായിരുന്നു... ദ്വീപ് ന്220 കി> മീ ആണ് നീളം... പിതാവിന്റെ സ്വത്തിന്റെ വികാരം സ്ത്രീകൾക്കാണ്...മത്സ്യബന്ധനമാണ്പ്രധാനതൊഴിൽ....

...

Google