Mangroves
യാത്ര, അനുഭവം , വായന
Wednesday, October 8, 2025
Wednesday, October 1, 2025
ഒരു പൈതൽമല യാത്ര
പൈതൽ മലയുടെ മുകളിൽ എത്താൻ ഒരു 5 കി.മി ട്രെക്കിങ് ഉണ്ട് . ഇടതൂർന്ന് വളരുന്ന മരങ്ങൾക്കിടയിലൂടെ നടന്ന് മുകളിലെത്തണം. ഇടക്കിടെ കോട വന്ന് വഴി കാണാതെയാവും.
വ്യൂ പോയിൻ്റിൽ കാവൽക്കാരനും ഗൈഡുമായ ആൻ്റണി ചേട്ടൻ ആ മലയുടെ കഥ പറഞ്ഞു തുടങ്ങി.
വൈതാളകൻ എന്ന പേരുള്ള ഒരു ആദിവാസി രാജാവ് പൈതൽ മല ആസ്ഥാനമാക്കി ഒരു രാജ്യം ഭരിച്ചിരുന്നു . ഈ രാജാവിൽ നിന്നാണ് ഈ മലക്ക് വൈതൽ മല എന്ന പേര് ലഭിച്ചത് പോൽ പിന്നീട് അതെപ്പോഴോ പൈതൽ മലയായി .നല്ല പുകവലി ശീലമുള്ള ആൻ്റണി ചേട്ടൻ ചുമ വരുമ്പോൾ കഥ ഇടയ്ക്ക് നിർത്തി.
മഞ്ഞിലും മഴയിലും പൈതൽ മലയെ കാക്കുന്ന ആൻ്റണി ചേട്ടന് മനസ്സ് കൊണ്ട് ഒരു ബിഗ് സല്യൂട്ട് കൊടുത്തു കാഴ്ചകളിലേക്ക് ...
എവിടെ നിന്നോ കാറ്റിൻ പുറത്തേറി കാഴ്ചകൾ മറച്ച് കൊണ്ട് കോട ഞങ്ങളെ വന്ന് പുൽകി.. കോട മാറുമ്പോൾ അങ്ങ് ദൂരെ പച്ചപ്പ് വിരിച്ച മലയടിവാരം കാണാൻ എന്ത് ഭംഗിയാണെന്നോ?..
എന്നും പറയുമ്പോലെ ഇന്നും പറയുന്നു ഈ ദൃശ്യ വിസ്മയങ്ങൾ ഒരു എ. ഐ കാമറ ലെൻസിനും പകർത്താൻ കഴിയാത്തത് തന്നെ.
പേരറിയാത്ത റോസ് നിറത്തിലുള്ള പൂവുകൾ പുൽമേട്ടിൻ്റെ ഭംഗി കൂട്ടുന്നുണ്ട്. കാഴ്ചയിൽ ലയിച്ച് അങ്ങിനെ നിൽക്കുമ്പോഴാണ് ജീൻസിൽ പടരുന്ന ചോര ശ്രദ്ധയിൽ പെട്ടത്. അട്ട ചോര ഊറ്റി കുടിച്ച് മദോന്മത്തനായി താഴേക്ക് വീണു കിടക്കുന്നു. ഒരു നിമിഷം കൊണ്ട് അതിൻ്റെ കഥ കഴിക്കാൻ കഴിയുമായിരുന്നെങ്കിലും അത് ചെയ്തില്ല. എൻ്റെ രക്തം കുടിച്ച് ഒരു ജീവിക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്നു കരുതി നടത്തം തുടർന്നു...
സമുദ്രനിരപ്പിൽ നിന്ന് 1372 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ, കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി വിശേഷണങ്ങൾ പലതാണ് പൈതൽ മലയ്ക്ക്. തളിപ്പറമ്പിൽ നിന്ന് 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും അകലെ കുടക് വനങ്ങൾക്ക് സമീപത്താണ് പൈതൽ മല.
Saturday, September 27, 2025
Why We Die - Venki Ramakrishnan
മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ പൂർണ്ണമായും മാറ്റിമറിക്കുന്ന ഒരു യാത്രയാണ് നോബൽ സമ്മാന ജേതാവായ വെങ്കി രാമകൃഷ്ണൻ്റെ "വൈ വി ഡൈ: ദി ന്യൂ സയൻസ് ഓഫ് ഏജിംഗ് ആൻഡ് ദി ക്വസ്റ്റ് ഫോർ ഇമ്മോർട്ടാലിറ്റി" (Why We Die: The New Science of Aging and the Quest for Immortality) എന്ന പുസ്തകം.
മനുഷ്യൻ സ്വയം ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ നാം ചോദിക്കുന്ന ഒരേയൊരു ചോദ്യമുണ്ട്: നമ്മൾ എന്തുകൊണ്ടാണ് മരിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം കേവലം തത്ത്വചിന്തയിലോ മതഗ്രന്ഥങ്ങളിലോ ഒതുങ്ങുന്നില്ല. മറിച്ച്, നമ്മുടെ ശരീരത്തിൻ്റെ ഏറ്റവും ചെറിയ ഘടകമായ കോശങ്ങൾക്കുള്ളിൽ (cells) നടക്കുന്ന ശാസ്ത്രീയ പ്രക്രിയകളിലാണ് അതിൻ്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
ഈ പുസ്തകം പറയുന്നത്, മരണം എന്നത് പ്രപഞ്ചം നമുക്ക് നൽകിയ ഒരു ശിക്ഷയോ അല്ലെങ്കിൽ നമ്മുടെ ജീനുകളിൽ മുൻകൂട്ടി എഴുതിവെച്ച ഒരു "പ്രോഗ്രാമോ" അല്ല എന്നാണ്. പകരം, അത് പരിണാമത്തിൻ്റെ (Evolution) ഒരു മികച്ച തന്ത്രത്തിൻ്റെ ഉപോൽപ്പന്നമാണ്.
പരിണാമത്തിൻ്റെ തന്ത്രം:
പരിണാമത്തിന് നിങ്ങൾ 100 വയസ്സുവരെ ജീവിക്കണമെന്നോ ദീർഘായുസ്സുണ്ടാവണമെന്നോ നിർബന്ധമില്ല. ഒരു ജീവി അതിൻ്റെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറാൻ ആവശ്യമായ സമയം മാത്രം ജീവിച്ചാൽ മതി. അതിനാൽ, പെട്ടെന്ന് വളരാനും പ്രത്യുൽപ്പാദനം നടത്താനും സഹായിക്കുന്ന സ്വഭാവവിശേഷങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നു. എന്നാൽ, ഈ വേഗത്തിലുള്ള വളർച്ച പിന്നീട് വാർദ്ധക്യത്തിലും മരണത്തിലും കലാശിക്കുന്ന ചില പാർശ്വഫലങ്ങൾ (side effects) ഉണ്ടാക്കുന്നു.
വാർദ്ധക്യം: കോശങ്ങൾക്കുള്ളിലെ തകരാറുകൾ
നിങ്ങളുടെ ശരീരം ഒരു അത്യാധുനിക നഗരമായി സങ്കൽപ്പിക്കുക. ഈ നഗരത്തിലെ ഓരോ കെട്ടിടങ്ങളും ഫാക്ടറികളുമാണ് നമ്മുടെ കോശങ്ങൾ. വാർദ്ധക്യം എന്നാൽ ഈ കോശങ്ങൾക്കുള്ളിലെ തന്മാത്രകൾക്ക് (molecules) കാലക്രമേണ ഉണ്ടാകുന്ന രാസപരമായ കേടുപാടുകൾ (chemical damage) അടിഞ്ഞുകൂടുന്നതാണ്. ഈ കേടുപാടുകൾ കോശങ്ങളുടെ കേടുപാടുകൾ തീർക്കാനുള്ള കഴിവിനെ കുറയ്ക്കുന്നു. ക്രമേണ, ഹൃദയം, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ സുപ്രധാനമായ ഏതെങ്കിലും ഒരു സംവിധാനം പ്രവർത്തനം നിർത്തുന്നു. അതോടെ, ആ "നഗരം" ഒരു വ്യക്തിയായി നിലനിൽക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് മരണപ്പെടുന്നു.
അനശ്വരതയ്ക്കുള്ള നെട്ടോട്ടം (The Quest for Immortality):
വാർദ്ധക്യത്തെ തോൽപ്പിക്കാനുള്ള ആധുനിക ശാസ്ത്രത്തിൻ്റെ ശ്രമങ്ങളെക്കുറിച്ചാണ് പുസ്തകത്തിൻ്റെ ഏറ്റവും ആവേശകരമായ ഭാഗം. അദ്ദേഹം ചില വിപ്ലവകരമായ ആശയങ്ങൾ ചർച്ച ചെയ്യുന്നു:
* ടെലോമിയറുകൾ (Telomeres): നമ്മുടെ ക്രോമസോമുകളുടെ അറ്റത്തുള്ള ഈ ഭാഗങ്ങൾ ഓരോ കോശവിഭജനത്തിലും കുറഞ്ഞുവരും. ഇത് തടയാനായാൽ വാർദ്ധക്യം വൈകിപ്പിക്കാനാകുമോ?
* അനശ്വര ജീവികൾ: ഹൈഡ്ര പോലുള്ള ചില ജീവികൾക്ക് എങ്ങനെയാണ് കേടുപാടുകൾ കൂടാതെ വീണ്ടും വളരാനും പുനരുജ്ജീവിക്കാനും (regenerate) കഴിയുന്നത്?
* ജീവിതശൈലി: കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും കോശങ്ങളുടെ നാശത്തെ എങ്ങനെ തടയുന്നു?
സാമൂഹികവും ധാർമ്മികവുമായ ചോദ്യങ്ങൾ:
നാം മരണത്തെ കീഴടക്കിയാൽ എന്ത് സംഭവിക്കും? ഈ ചോദ്യമാണ് പുസ്തകത്തെ കൂടുതൽ പ്രസക്തമാക്കുന്നത്.
* എല്ലാ മനുഷ്യർക്കും അനശ്വരതയ്ക്കുള്ള ചികിത്സ ലഭിക്കുമോ, അതോ അത് പണക്കാർക്ക് മാത്രമുള്ള ഒരു ആഢംബരമായി മാറുമോ?
* തലമുറകൾക്ക് മാറ്റമില്ലാത്ത ഒരു സമൂഹത്തിൽ സർഗ്ഗാത്മകതയും (creativity) പുരോഗതിയും നിലയ്ക്കുമോ?
* മരണത്തെക്കുറിച്ചുള്ള അവബോധമാണ് ജീവിതത്തിന് അർത്ഥം നൽകുന്നതെങ്കിൽ, അനശ്വരത ആ അർത്ഥത്തെ ഇല്ലാതാക്കുമോ?
"വൈ വി ഡൈ" എന്നത് ജീവശാസ്ത്രപരമായ ഒരു അന്വേഷണം മാത്രമല്ല, മനുഷ്യൻ്റെ ഏറ്റവും വലിയ ഭയത്തെ നേരിടാനുള്ള ഒരു ക്ഷണമാണ്. വാർദ്ധക്യത്തിൻ്റെ ശാസ്ത്രം പഠിക്കുന്നതിലൂടെ, നമുക്ക് കൂടുതൽ കാലം ജീവിക്കാമോ ഇല്ലയോ എന്നതിലുപരി, ഉള്ള കാലം ആരോഗ്യത്തോടെയും ഉദ്ദേശ്യത്തോടെയും എങ്ങനെ ജീവിക്കാം എന്ന് ഈ പുസ്തകം നിങ്ങളെ ചിന്തിപ്പിക്കും.
Thursday, September 25, 2025
പുറം തീറ്റി
Saturday, September 20, 2025
മറ്റൊരു ( മഹാ ) ഭാരതം - അനൂപ് ദാസ്
ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്.
അനൂപ്ദാസ് എഴുതിയ മറ്റൊരു ( മഹാ ) ഭാരതം വായിക്കുമ്പോൾ നമ്മൾ ഇന്ത്യൻ ഗ്രാമങ്ങളെ അടുത്തറിയുകയാണ് . ഇപ്പോഴും പലതരത്തിലുള്ള ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ. ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ നമ്മൾ പറയുമ്പോഴും കറൻ്റ് പോലും എത്താത്ത ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യാൻ കാശിലാത്ത ഒരു ജനതയെ നമുക്ക് ഈ പുസ്തകത്തിലൂടെ കാണാം.
മതത്തിൻ്റെയും ജാതിയുടെയും പേരിൽ പാർശ്വ വൽക്കരിക്കപ്പെടുന്ന ആളുകൾ. അടിമ ജോലി ചെയ്തു ജീവിക്കുന്ന പാവപ്പെട്ട കർഷകർ. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ വല്ലാത്ത കാഴ്ചയാണ്.
എഴുത്തിൽ എപ്പോഴും സത്യസന്ധത പുലർത്തുന്ന അനൂപ് ദാസ് ഇത് പറയുമ്പോൾ നമുക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
പുസ്തകത്തെ കുറിച്ച് സുഭാഷ് ചന്ദ്രൻ്റെ വാക്ക് കടമെടുത്താൽ " നാം കേട്ടു മാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യൻ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാൻ ഇടയില്ലാത്ത ഇന്ത്യൻ അവസ്ഥകളിലൂടെയാണ് ഈ പുസ്തകത്തിൽ അനൂപ് ദാസ് നമ്മെ പിൻനടത്തിക്കുന്നത്".
കാഞ്ചീപുരത്തെ ജാതി വ്യവസ്ഥയുടെ ഇരുൾ കവലകളിലൂടെ , പ്രളയക്കെടുതിയിൽ വർഷംതോറും പച്ച മനുഷ്യർ ജലസമാധിയിൽ കഴിയുന്ന റൈനി ഗ്രാമത്തിലെ ചിപ്പകോ സമരാഗ്നിയുടെ ഇനിയും കെട്ടിട്ടില്ലാത്ത കനലുകളിലൂടെ, ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട വെറ്റിനറി ഡോക്ടറുടെ ദുർവിധിയിലൂടെ, മുംബൈയിലെ കാമാത്തിപുരയിലെ തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ ജീവൻ പൊലിഞ്ഞവരുടെ കുടികളിലൂടെ , മണിപ്പൂരിലെ ഇന്ത്യൻ സർക്കാരിന് വേണ്ടാത്ത മനുഷ്യ ജീവിതങ്ങളിലൂടെ, ശ്രീനഗറിലെ ഹസ്രത് ബാൽ പള്ളിയുടെ ഉൾതളങ്ങളിലൂടെ, ഹരിയാനയിലെ ഭിവാനി ജില്ലയിലുള്ള പന്ത് കളിക്കളുടെ ആവേശത്തിലൂടെ, രാജസ്ഥാനിലെ ജോധ്പൂരിലെ അഭയാർത്ഥികളുടെ അനാഥത്വത്തിലൂടെ പിന്നെ അയോധ്യയിലെ നമ്മൾ അറിയാത്ത കനൽ വഴികളിലൂടെ നമ്മളും സഞ്ചരിക്കുന്നു അനൂപ് ദാസിനൊപ്പം ഈ പുസ്തകത്തിലൂടെ ....
✍️ബുക്ക് റിവ്യു : ഫൈസൽ പൊയിൽക്കാവ്
Sunday, September 7, 2025
മഴ മേഘങ്ങളുടെ ഗർഭപാത്രം - കവ
മഴ മേഘങ്ങളുടെ ഗർഭപാത്രം അതാണ് കവ. പാലക്കാടൻ ജില്ലയിലെ അതി മനോഹരമായ ഗ്രാമമാണ് വെള്ളത്താൽ ചുറ്റപ്പെട്ട മലയടിവാരത്തിലെ കവ.
ഇപ്രാവശ്യത്തെ യാത്ര കവയിലേക്കായിരുന്നു. മലമ്പുഴയിൽ നിന്നും 6 കി.മി കാട്ടിലൂടെ സഞ്ചരിച്ചാൽ കവയിലെത്താം. യാത്ര അതിരാവിലെ ആയാൽ അത്രയും നല്ലത്. ഭാഗ്യമുണ്ടെങ്കിൽ മാനിനേയും ആനയേയും മയിലിനേയും ഒക്കെ കാണാം. ആളുകളുടെ ബഹളങ്ങളില്ലാതെ തനിച്ച് ആസ്വദിക്കണം കവയെ.
കേരളത്തിലെ മഴയുടെ കവാടം കൂടിയാണ് കവ . ചുറ്റും പച്ചപ്പ് പല തരം പക്ഷികൾ. പെട്ടെന്ന് എവിടെ നിന്നോ കാറ്റ് വീശി. ഒരു മുന്നറിയിപ്പുമില്ലാതെ മഴ പെയ്തു കൂടെ കോടയും... കവയിലെ മഴ നനയാൻ ഒരു പ്രത്യേക സുഖാ...
മുട്ടോളം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കരിമ്പനകൾ കവയിലെ മാത്രം പ്രത്യേകതയാണ്. കവയിലേക്കുള്ള വഴിയിൽപനങ്കള്ളിൽ നിന്നും ഉണ്ടാക്കുന്ന പനംചക്കര അഥവാ കരിപ്പെട്ടി വിൽക്കുന്ന ആദിവാസികളെ കണ്ടു.പനം ചക്കരയ്ക്ക് സാധാരണ ശർക്കരയെക്കാൾ ഔഷധഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് പരമ്പരാഗത ആയുർവേദ ചികിത്സകളിലും ഇത് ഉപയോഗിക്കുന്നത്.
മൃഗയ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ' വാറുണ്ണി ' യെ അത്ര പെട്ടെന്ന് ആരു മറക്കില്ല. ആ സിനിമയുടെ ചിത്രീകരണം നിർവഹിച്ചത് കവയിലാണെത്രെ .
ഒറ്റവാക്കിൽ കവ പച്ചപ്പിൻ്റെ പറുദീസയാണ് . പച്ചപ്പിനെ ഇഷ്ടപ്പെടുന്നവർക്ക് കവ നല്ലൊരു ദൃശ്യാനുഭവം ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
✍️ ഫൈസൽ പൊയിൽക്കാവ്
Monday, August 18, 2025
ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ
ഇന്ന് മുഹമ്മദ് അബ്ബാസിൻ്റെ ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകം വായിച്ചു തീർന്നപ്പോൾ ഞാനും ഒരു ഉന്മാദിയായി തീർന്ന പോലെ...
സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കയ്യിൽ നിന്നും വീണ പേനയെടുക്കാൻ ഒന്നു കുനിഞ്ഞതായിരുന്നു ഊര ഞെട്ടി ഒരടി നടക്കാൻ പറ്റാത്ത അവസ്ഥ.
ബാഗിൽ നിന്നും മുഹമ്മദ് അബ്ബാസിൻ്റെ ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകം കൈയ്യിലെടുത്ത് വായന തുടങ്ങി.
എപ്പോഴോ മുറിഞ്ഞു പോയ വായന ഇന്നു പൂർത്തിയായി....
വായന ഇത്രമേൽ ഒരാളിൽ സ്വാധീനം ചെലുത്തുമോ എന്ന് നമുക്ക് അത്ഭുതം തോന്നും അമ്മാതിരിയാണ് ഇതിൽ അബ്ബാസ് എഴുതി വെച്ചിരിക്കുന്നത്. അബ്ബാസ് വായിച്ച പല കഥകളും ഞാനും വായിച്ചിട്ടുണ്ട്... അന്നൊന്നും അനുഭവിക്കാത്ത ഒരു പ്രത്യേകത ഈ പുസ്തക വിവരണത്തിനുണ്ട്. അബ്ബാസിനെ വായിക്കുമ്പോൾ കഥയേത് ജീവിതമേതെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വല്ലാത്ത അവസ്ഥയിലേക്ക് വായനക്കാരൻ എത്തും..
അത്രമേൽ സംഭവ ബഹുലമായിരുന്നല്ലോ അബ്ബാസിൻ്റെ ജീവിതവും ... അതു കൊണ്ടിയിരിക്കാം അബ്ബാസിൻ്റെ ഭാഷയ്ക്കും ഒരു പ്രത്യേകതയുണ്ട് ....
ഒ.വി വിജയൻ്റെ കടൽ തീരത്ത്, മാധവികുട്ടിയുടെ സുന്ദരിയായ മകൾ, കാരൂരിൻ്റെ പൂവമ്പഴം, എൻ.എസ് മാധവൻ്റെ കപ്പിത്താൻ്റെ മകൾ, ചന്ദ്രമതിയുടെ അഞ്ചാമൻ്റെ വരവ്, ശിഹാബുദ്ധീൻ പൊയ്ത്തുംകടവിൻ്റെ മഞ്ഞുകാലം
ഈ കഥകളൊക്കെ നമ്മൾ വെറുതെ വായിക്കുമ്പോൾ അബ്ബാസ് സ്വന്തം ജീവിതത്തിലൂടെ അത് അനുഭവിക്കുകയായിരുന്നു.
✍️ ഫൈസൽ പൊയിൽക്കാവ്