Saturday, October 11, 2025

കാലൻ കോഴി കൂവുമ്പോൾ






കാലൻ കോഴി കൂവുമ്പോൾ ആരുടേയോ മരണമടുത്തു എന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. 
ശരിക്കും കാലൻ കോഴി കാലൻ്റെ വരവറിയിക്കുകയാണോ അതിൻ്റെ കൂവലിലൂടെ ....
പാവം മൂങ്ങവർഗ്ഗത്തിൽ പെട്ട ഈ പക്ഷിക്ക് എങ്ങിനെയാണ് ഇങ്ങനെയൊരു പേരു ദോഷം വന്നത് ?



വീഡിയോ കാണുക👇




 ചിത്രങ്ങൾ കടപ്പാട് : അഭിലാഷ് രവീന്ദ്രൻ

Wednesday, October 8, 2025

എസ്. കെ. പൊറ്റെക്കാട്ട്: സഞ്ചാരിയും കഥാകാരനും


​മലയാളസാഹിത്യത്തിലെ അതുല്യനായ എഴുത്തുകാരനും സഞ്ചാരസാഹിത്യത്തിന്റെ കുലപതിയുമാണ് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്, അഥവാ എസ്. കെ. പൊറ്റെക്കാട്ട് (1913–1982).




​മലയാളികൾക്ക് അന്നുവരെ അപരിചിതമായിരുന്ന ലോകത്തെയും മനുഷ്യരെയും സ്വന്തം അനുഭവങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊടുത്ത മഹാനാണ് അദ്ദേഹം.
​പ്രധാന കാര്യങ്ങൾ:
​സഞ്ചാരികളുടെ എഴുത്തുകാരൻ:
​ഇന്ത്യൻ സാഹിത്യത്തിൽത്തന്നെ യാത്രാവിവരണ (Travelogue) ശാഖയുടെ തുടക്കക്കാരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.
​വളരെ കുറഞ്ഞ ചെലവിൽ കപ്പൽമാർഗ്ഗവും സാധാരണ യാത്രകളിലൂടെയും അദ്ദേഹം യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു.
​സാധാരണക്കാരുമായി ഇടപഴകാനും അവരുടെ ജീവിതം അടുത്തറിയാനുമായിരുന്നു അദ്ദേഹം എപ്പോഴും ശ്രമിച്ചത്.
​പ്രധാന യാത്രാവിവരണങ്ങൾ: കാപ്പിരികളുടെ നാട്ടിൽ (ആഫ്രിക്കൻ യാത്ര), പാതിരാസൂര്യന്റെ നാട്ടിൽ.
​നോവലുകളിലെ കോഴിക്കോടൻ ജീവിതം:
​യാത്രകൾ പോലെ തന്നെ അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും പ്രസിദ്ധമാണ്. കോഴിക്കോടിന്റെ (അദ്ദേഹത്തിന്റെ ജന്മനാട്) പശ്ചാത്തലത്തിൽ, അവിടുത്തെ സാധാരണക്കാരുടെ ജീവിതമാണ് പലപ്പോഴും വിഷയമാക്കിയത്.
​പ്രധാന നോവലുകൾ:
​ഒരു ദേശത്തിന്റെ കഥ (Oru Desathinte Katha): തന്റെ ഗ്രാമമായ അതിരാണിപ്പാടത്തിന്റെ കഥ പറയുന്ന ഈ നോവലിന് 1980-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം അവാർഡ് ലഭിച്ചു.
​ഒരു തെരുവിന്റെ കഥ (Oru Theruvinte Katha): കോഴിക്കോട്ടെ മിഠായിത്തെരുവിലെ വിവിധ മനുഷ്യരുടെ ജീവിതകഥയാണിത്. ഇതിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
​മറ്റ് കൃതികൾ: നാടൻ പ്രേമം, വിഷകന്യക.
​എഴുത്തിന്റെ പ്രത്യേകത:
​പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മോഹങ്ങളും ദുരിതങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി.
​ഒരു വിഷയത്തെ വികാരതീവ്രതയോടെ അവതരിപ്പിക്കാനും വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ലോകം സൃഷ്ടിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

​നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ, കവി, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ തിളങ്ങിയ എസ്.കെ. പൊറ്റെക്കാട്ട്, ലോകത്തെ അറിയാനും മനുഷ്യരെ സ്നേഹിക്കാനും മലയാളികളെ പഠിപ്പിച്ച മഹാനായ എഴുത്തുകാരനാണ്.

















 

Wednesday, October 1, 2025

ഒരു പൈതൽമല യാത്ര


 പൈതൽ മലയുടെ മുകളിൽ എത്താൻ ഒരു 5 കി.മി ട്രെക്കിങ് ഉണ്ട് . ഇടതൂർന്ന് വളരുന്ന മരങ്ങൾക്കിടയിലൂടെ നടന്ന് മുകളിലെത്തണം. ഇടക്കിടെ കോട വന്ന് വഴി കാണാതെയാവും. 
പൈതൽ മലയിലും നല്ല അട്ട ശല്യമുണ്ട്.  ഇരവികുളം നാഷണൽ പാർക്കിൽ എന്നെ അട്ടകൾ വളഞ്ഞിട്ട് ആക്രമിച്ചതിൻ്റെ ഓർമ്മയിൽ ഇപ്രാവശ്യം സാനിറ്റൈസറും ഉപ്പുമെല്ലാം സ്റ്റോക്കുണ്ട്. പോരാത്തതിന് ട്രെക്കിങ് ഷൂസും ധരിച്ചിട്ടുണ്ട്. 

മുകളിലെത്തുമ്പോൾ വീണ്ടും കാഴ്ചകൾ മറച്ച് കൊണ്ട് കോടവന്ന് മൂടി .കൂട്ടിന് ചന്നം പിന്നം മഴയും. കൈയ്യിൽ കരുതിയിരുന്ന മഴക്കോട്ട് ധരിച്ച് വ്യൂ പോയിൻ്റിലേക്ക് നടന്നു.

വ്യൂ പോയിൻ്റിൽ കാവൽക്കാരനും ഗൈഡുമായ ആൻ്റണി ചേട്ടൻ ആ മലയുടെ കഥ പറഞ്ഞു തുടങ്ങി.

വൈതാളകൻ എന്ന പേരുള്ള ഒരു ആദിവാസി രാജാവ് പൈതൽ മല ആസ്ഥാനമാക്കി ഒരു രാജ്യം ഭരിച്ചിരുന്നു . ഈ രാജാവിൽ നിന്നാണ് ഈ മലക്ക്  വൈതൽ മല എന്ന  പേര് ലഭിച്ചത് പോൽ പിന്നീട് അതെപ്പോഴോ പൈതൽ മലയായി  .നല്ല പുകവലി ശീലമുള്ള ആൻ്റണി ചേട്ടൻ ചുമ വരുമ്പോൾ കഥ ഇടയ്ക്ക് നിർത്തി.

മഞ്ഞിലും മഴയിലും  പൈതൽ മലയെ കാക്കുന്ന ആൻ്റണി ചേട്ടന് മനസ്സ്  കൊണ്ട് ഒരു ബിഗ് സല്യൂട്ട് കൊടുത്തു കാഴ്ചകളിലേക്ക് ... 

എവിടെ നിന്നോ കാറ്റിൻ പുറത്തേറി കാഴ്ചകൾ മറച്ച് കൊണ്ട് കോട ഞങ്ങളെ വന്ന് പുൽകി.. കോട മാറുമ്പോൾ അങ്ങ് ദൂരെ പച്ചപ്പ് വിരിച്ച മലയടിവാരം കാണാൻ എന്ത് ഭംഗിയാണെന്നോ?..


എന്നും പറയുമ്പോലെ ഇന്നും പറയുന്നു ഈ ദൃശ്യ വിസ്മയങ്ങൾ ഒരു എ. ഐ കാമറ ലെൻസിനും പകർത്താൻ കഴിയാത്തത് തന്നെ. 

പേരറിയാത്ത റോസ് നിറത്തിലുള്ള പൂവുകൾ പുൽമേട്ടിൻ്റെ ഭംഗി കൂട്ടുന്നുണ്ട്. കാഴ്ചയിൽ ലയിച്ച് അങ്ങിനെ നിൽക്കുമ്പോഴാണ് ജീൻസിൽ പടരുന്ന ചോര ശ്രദ്ധയിൽ പെട്ടത്. അട്ട ചോര ഊറ്റി കുടിച്ച് മദോന്മത്തനായി താഴേക്ക് വീണു കിടക്കുന്നു. ഒരു നിമിഷം കൊണ്ട് അതിൻ്റെ കഥ കഴിക്കാൻ കഴിയുമായിരുന്നെങ്കിലും അത് ചെയ്തില്ല. എൻ്റെ രക്തം കുടിച്ച് ഒരു ജീവിക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്നു കരുതി നടത്തം തുടർന്നു...



സമുദ്രനിരപ്പിൽ നിന്ന് 1372 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ, കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി വിശേഷണങ്ങൾ പലതാണ് പൈതൽ മലയ്ക്ക്. തളിപ്പറമ്പിൽ നിന്ന് 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും അകലെ  കുടക് വനങ്ങൾക്ക് സമീപത്താണ് പൈതൽ മല.



Saturday, September 27, 2025

Why We Die - Venki Ramakrishnan

 

മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ പൂർണ്ണമായും മാറ്റിമറിക്കുന്ന ഒരു യാത്രയാണ് നോബൽ സമ്മാന ജേതാവായ വെങ്കി രാമകൃഷ്ണൻ്റെ "വൈ വി ഡൈ: ദി ന്യൂ സയൻസ് ഓഫ് ഏജിംഗ് ആൻഡ് ദി ക്വസ്റ്റ് ഫോർ ഇമ്മോർട്ടാലിറ്റി" (Why We Die: The New Science of Aging and the Quest for Immortality) എന്ന പുസ്തകം.

മനുഷ്യൻ സ്വയം ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ നാം ചോദിക്കുന്ന ഒരേയൊരു ചോദ്യമുണ്ട്: നമ്മൾ എന്തുകൊണ്ടാണ് മരിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം കേവലം തത്ത്വചിന്തയിലോ മതഗ്രന്ഥങ്ങളിലോ ഒതുങ്ങുന്നില്ല. മറിച്ച്, നമ്മുടെ ശരീരത്തിൻ്റെ ഏറ്റവും ചെറിയ ഘടകമായ കോശങ്ങൾക്കുള്ളിൽ (cells) നടക്കുന്ന ശാസ്ത്രീയ പ്രക്രിയകളിലാണ് അതിൻ്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

ഈ പുസ്തകം പറയുന്നത്, മരണം എന്നത് പ്രപഞ്ചം നമുക്ക് നൽകിയ ഒരു ശിക്ഷയോ അല്ലെങ്കിൽ നമ്മുടെ ജീനുകളിൽ മുൻകൂട്ടി എഴുതിവെച്ച ഒരു "പ്രോഗ്രാമോ" അല്ല എന്നാണ്. പകരം, അത് പരിണാമത്തിൻ്റെ (Evolution) ഒരു മികച്ച തന്ത്രത്തിൻ്റെ ഉപോൽപ്പന്നമാണ്.

പരിണാമത്തിൻ്റെ തന്ത്രം:

പരിണാമത്തിന് നിങ്ങൾ 100 വയസ്സുവരെ ജീവിക്കണമെന്നോ ദീർഘായുസ്സുണ്ടാവണമെന്നോ നിർബന്ധമില്ല. ഒരു ജീവി അതിൻ്റെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറാൻ ആവശ്യമായ സമയം മാത്രം ജീവിച്ചാൽ മതി. അതിനാൽ, പെട്ടെന്ന് വളരാനും പ്രത്യുൽപ്പാദനം നടത്താനും സഹായിക്കുന്ന സ്വഭാവവിശേഷങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നു. എന്നാൽ, ഈ വേഗത്തിലുള്ള വളർച്ച പിന്നീട് വാർദ്ധക്യത്തിലും മരണത്തിലും കലാശിക്കുന്ന ചില പാർശ്വഫലങ്ങൾ (side effects) ഉണ്ടാക്കുന്നു.

വാർദ്ധക്യം: കോശങ്ങൾക്കുള്ളിലെ തകരാറുകൾ

നിങ്ങളുടെ ശരീരം ഒരു അത്യാധുനിക നഗരമായി സങ്കൽപ്പിക്കുക. ഈ നഗരത്തിലെ ഓരോ കെട്ടിടങ്ങളും ഫാക്ടറികളുമാണ് നമ്മുടെ കോശങ്ങൾ. വാർദ്ധക്യം എന്നാൽ ഈ കോശങ്ങൾക്കുള്ളിലെ തന്മാത്രകൾക്ക് (molecules) കാലക്രമേണ ഉണ്ടാകുന്ന രാസപരമായ കേടുപാടുകൾ (chemical damage) അടിഞ്ഞുകൂടുന്നതാണ്. ഈ കേടുപാടുകൾ കോശങ്ങളുടെ കേടുപാടുകൾ തീർക്കാനുള്ള കഴിവിനെ കുറയ്ക്കുന്നു. ക്രമേണ, ഹൃദയം, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ സുപ്രധാനമായ ഏതെങ്കിലും ഒരു സംവിധാനം പ്രവർത്തനം നിർത്തുന്നു. അതോടെ, ആ "നഗരം" ഒരു വ്യക്തിയായി നിലനിൽക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് മരണപ്പെടുന്നു.

അനശ്വരതയ്ക്കുള്ള നെട്ടോട്ടം (The Quest for Immortality):

വാർദ്ധക്യത്തെ തോൽപ്പിക്കാനുള്ള ആധുനിക ശാസ്ത്രത്തിൻ്റെ ശ്രമങ്ങളെക്കുറിച്ചാണ് പുസ്തകത്തിൻ്റെ ഏറ്റവും ആവേശകരമായ ഭാഗം. അദ്ദേഹം ചില വിപ്ലവകരമായ ആശയങ്ങൾ ചർച്ച ചെയ്യുന്നു:

 * ടെലോമിയറുകൾ (Telomeres): നമ്മുടെ ക്രോമസോമുകളുടെ അറ്റത്തുള്ള ഈ ഭാഗങ്ങൾ ഓരോ കോശവിഭജനത്തിലും കുറഞ്ഞുവരും. ഇത് തടയാനായാൽ വാർദ്ധക്യം വൈകിപ്പിക്കാനാകുമോ?

 * അനശ്വര ജീവികൾ: ഹൈഡ്ര പോലുള്ള ചില ജീവികൾക്ക് എങ്ങനെയാണ് കേടുപാടുകൾ കൂടാതെ വീണ്ടും വളരാനും പുനരുജ്ജീവിക്കാനും (regenerate) കഴിയുന്നത്?

 * ജീവിതശൈലി: കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും കോശങ്ങളുടെ നാശത്തെ എങ്ങനെ തടയുന്നു?

സാമൂഹികവും ധാർമ്മികവുമായ ചോദ്യങ്ങൾ:

നാം മരണത്തെ കീഴടക്കിയാൽ എന്ത് സംഭവിക്കും? ഈ ചോദ്യമാണ് പുസ്തകത്തെ കൂടുതൽ പ്രസക്തമാക്കുന്നത്.

 * എല്ലാ മനുഷ്യർക്കും അനശ്വരതയ്ക്കുള്ള ചികിത്സ ലഭിക്കുമോ, അതോ അത് പണക്കാർക്ക് മാത്രമുള്ള ഒരു ആഢംബരമായി മാറുമോ?

 * തലമുറകൾക്ക് മാറ്റമില്ലാത്ത ഒരു സമൂഹത്തിൽ സർഗ്ഗാത്മകതയും (creativity) പുരോഗതിയും നിലയ്ക്കുമോ?

 * മരണത്തെക്കുറിച്ചുള്ള അവബോധമാണ് ജീവിതത്തിന് അർത്ഥം നൽകുന്നതെങ്കിൽ, അനശ്വരത ആ അർത്ഥത്തെ ഇല്ലാതാക്കുമോ?

"വൈ വി ഡൈ" എന്നത് ജീവശാസ്ത്രപരമായ ഒരു അന്വേഷണം മാത്രമല്ല, മനുഷ്യൻ്റെ ഏറ്റവും വലിയ ഭയത്തെ നേരിടാനുള്ള ഒരു ക്ഷണമാണ്. വാർദ്ധക്യത്തിൻ്റെ ശാസ്ത്രം പഠിക്കുന്നതിലൂടെ, നമുക്ക് കൂടുതൽ കാലം ജീവിക്കാമോ ഇല്ലയോ എന്നതിലുപരി, ഉള്ള കാലം ആരോഗ്യത്തോടെയും ഉദ്ദേശ്യത്തോടെയും എങ്ങനെ ജീവിക്കാം എന്ന് ഈ പുസ്തകം നിങ്ങളെ ചിന്തിപ്പിക്കും.


Thursday, September 25, 2025

പുറം തീറ്റി

 


ഇന്ന് പുറം തീറ്റി ഒരു ഫാഷനായിരിക്കുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും ഹോട്ടലിൽ നിന്ന് അൽഫാമോ കുഴിമന്തി യോ കഴിച്ചില്ലെങ്കിൽ എന്തോ ഒരു കുറച്ചിലാ... 
അതും പോരായിട്ട് അത് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആക്കി മറ്റുള്ളോരെ കൂടി കാട്ടിയാലേ പൂർണ്ണമാവൂ...
പണ്ടൊക്കെ പുറത്ത് നിന്ന് കഴിച്ച് വന്നാൽ ഉപ്പയുടെ ചീത്ത ഉറപ്പാ... ഉമ്മായുടെ പരിഭവം വേറെയും. അന്നൊക്കെ പുറം തീറ്റി ഒരു പാതകമായിരുന്നു ഇന്നത് ഫാഷനായി മാറിയിരിക്കുന്നു.
ഫുഡ് പോയിസൻ ആയിട്ടാണ് സാറെ അവൻ ക്ലാസ്സിൽ വരാത്തതെന്ന് പറയുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി വരികയാണ്. 

ഒരു നേരം പുറം തീറ്റിക്ക് വേണ്ടി വരുന്ന അത്രയും കാശേ ഒരാഴ്ചക്കുള്ള ആകം തീറ്റിക്ക് ആവുള്ളൂ...

പുറം തീറ്റിയല്ല അകം തീറ്റി തന്നെയാണ് വയറിനും പോക്കറ്റിനും നല്ലത്.

പുറം തീറ്റി = പുറത്ത് നിന്നുള്ള തീറ്റ
✍️ ഫൈസൽ പൊയിൽക്കാവ്



Saturday, September 20, 2025

മറ്റൊരു ( മഹാ ) ഭാരതം - അനൂപ് ദാസ്

 

ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. 

അനൂപ്ദാസ്  എഴുതിയ മറ്റൊരു ( മഹാ ) ഭാരതം വായിക്കുമ്പോൾ നമ്മൾ ഇന്ത്യൻ ഗ്രാമങ്ങളെ അടുത്തറിയുകയാണ് . ഇപ്പോഴും പലതരത്തിലുള്ള ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ. ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ നമ്മൾ പറയുമ്പോഴും കറൻ്റ് പോലും എത്താത്ത ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യാൻ കാശിലാത്ത ഒരു ജനതയെ നമുക്ക് ഈ പുസ്തകത്തിലൂടെ കാണാം.

മതത്തിൻ്റെയും ജാതിയുടെയും പേരിൽ പാർശ്വ വൽക്കരിക്കപ്പെടുന്ന ആളുകൾ. അടിമ ജോലി ചെയ്തു ജീവിക്കുന്ന പാവപ്പെട്ട കർഷകർ. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ വല്ലാത്ത കാഴ്ചയാണ്.  

എഴുത്തിൽ എപ്പോഴും സത്യസന്ധത പുലർത്തുന്ന അനൂപ് ദാസ് ഇത് പറയുമ്പോൾ നമുക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

പുസ്തകത്തെ കുറിച്ച് സുഭാഷ് ചന്ദ്രൻ്റെ വാക്ക് കടമെടുത്താൽ   " നാം കേട്ടു മാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യൻ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാൻ ഇടയില്ലാത്ത ഇന്ത്യൻ അവസ്ഥകളിലൂടെയാണ് ഈ പുസ്തകത്തിൽ അനൂപ് ദാസ് നമ്മെ പിൻനടത്തിക്കുന്നത്".


കാഞ്ചീപുരത്തെ ജാതി വ്യവസ്ഥയുടെ ഇരുൾ കവലകളിലൂടെ , പ്രളയക്കെടുതിയിൽ വർഷംതോറും പച്ച മനുഷ്യർ ജലസമാധിയിൽ കഴിയുന്ന റൈനി ഗ്രാമത്തിലെ ചിപ്പകോ സമരാഗ്നിയുടെ ഇനിയും കെട്ടിട്ടില്ലാത്ത കനലുകളിലൂടെ, ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട വെറ്റിനറി ഡോക്ടറുടെ ദുർവിധിയിലൂടെ,  മുംബൈയിലെ കാമാത്തിപുരയിലെ തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ ജീവൻ പൊലിഞ്ഞവരുടെ കുടികളിലൂടെ , മണിപ്പൂരിലെ ഇന്ത്യൻ സർക്കാരിന് വേണ്ടാത്ത മനുഷ്യ ജീവിതങ്ങളിലൂടെ,   ശ്രീനഗറിലെ  ഹസ്രത് ബാൽ പള്ളിയുടെ ഉൾതളങ്ങളിലൂടെ,  ഹരിയാനയിലെ ഭിവാനി ജില്ലയിലുള്ള പന്ത് കളിക്കളുടെ ആവേശത്തിലൂടെ,  രാജസ്ഥാനിലെ ജോധ്പൂരിലെ അഭയാർത്ഥികളുടെ അനാഥത്വത്തിലൂടെ പിന്നെ അയോധ്യയിലെ നമ്മൾ അറിയാത്ത കനൽ വഴികളിലൂടെ നമ്മളും സഞ്ചരിക്കുന്നു അനൂപ് ദാസിനൊപ്പം ഈ പുസ്തകത്തിലൂടെ ....

✍️ബുക്ക് റിവ്യു : ഫൈസൽ പൊയിൽക്കാവ്



Sunday, September 7, 2025

മഴ മേഘങ്ങളുടെ ഗർഭപാത്രം - കവ

 മഴ മേഘങ്ങളുടെ ഗർഭപാത്രം അതാണ് കവ. പാലക്കാടൻ ജില്ലയിലെ അതി മനോഹരമായ ഗ്രാമമാണ് വെള്ളത്താൽ ചുറ്റപ്പെട്ട മലയടിവാരത്തിലെ കവ. 


ഇപ്രാവശ്യത്തെ യാത്ര കവയിലേക്കായിരുന്നു. മലമ്പുഴയിൽ നിന്നും 6 കി.മി കാട്ടിലൂടെ സഞ്ചരിച്ചാൽ കവയിലെത്താം. യാത്ര അതിരാവിലെ ആയാൽ അത്രയും നല്ലത്. ഭാഗ്യമുണ്ടെങ്കിൽ മാനിനേയും ആനയേയും മയിലിനേയും ഒക്കെ കാണാം. ആളുകളുടെ ബഹളങ്ങളില്ലാതെ തനിച്ച് ആസ്വദിക്കണം കവയെ.

കേരളത്തിലെ മഴയുടെ കവാടം കൂടിയാണ് കവ . ചുറ്റും പച്ചപ്പ് പല തരം പക്ഷികൾ. പെട്ടെന്ന് എവിടെ നിന്നോ കാറ്റ് വീശി. ഒരു മുന്നറിയിപ്പുമില്ലാതെ മഴ പെയ്തു കൂടെ കോടയും... കവയിലെ മഴ നനയാൻ ഒരു പ്രത്യേക സുഖാ...

മുട്ടോളം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കരിമ്പനകൾ കവയിലെ മാത്രം പ്രത്യേകതയാണ്. കവയിലേക്കുള്ള വഴിയിൽപനങ്കള്ളിൽ നിന്നും ഉണ്ടാക്കുന്ന പനംചക്കര അഥവാ കരിപ്പെട്ടി വിൽക്കുന്ന ആദിവാസികളെ കണ്ടു.പനം ചക്കരയ്ക്ക് സാധാരണ ശർക്കരയെക്കാൾ ഔഷധഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് പരമ്പരാഗത ആയുർവേദ ചികിത്സകളിലും ഇത് ഉപയോഗിക്കുന്നത്.

മൃഗയ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ' വാറുണ്ണി ' യെ അത്ര പെട്ടെന്ന് ആരു മറക്കില്ല. ആ സിനിമയുടെ ചിത്രീകരണം നിർവഹിച്ചത് കവയിലാണെത്രെ .

ഒറ്റവാക്കിൽ കവ പച്ചപ്പിൻ്റെ പറുദീസയാണ് . പച്ചപ്പിനെ ഇഷ്ടപ്പെടുന്നവർക്ക് കവ നല്ലൊരു ദൃശ്യാനുഭവം ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.


✍️ ഫൈസൽ പൊയിൽക്കാവ്

Monday, August 18, 2025

ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ



ഇന്ന് മുഹമ്മദ് അബ്ബാസിൻ്റെ ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകം വായിച്ചു തീർന്നപ്പോൾ ഞാനും ഒരു ഉന്മാദിയായി തീർന്ന പോലെ...


സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കയ്യിൽ നിന്നും വീണ പേനയെടുക്കാൻ ഒന്നു കുനിഞ്ഞതായിരുന്നു ഊര ഞെട്ടി ഒരടി നടക്കാൻ പറ്റാത്ത അവസ്ഥ. 

ബാഗിൽ നിന്നും മുഹമ്മദ് അബ്ബാസിൻ്റെ ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ എന്ന പുസ്തകം കൈയ്യിലെടുത്ത് വായന തുടങ്ങി.

എപ്പോഴോ മുറിഞ്ഞു പോയ വായന ഇന്നു പൂർത്തിയായി....


വായന ഇത്രമേൽ ഒരാളിൽ സ്വാധീനം ചെലുത്തുമോ എന്ന് നമുക്ക് അത്ഭുതം തോന്നും അമ്മാതിരിയാണ് ഇതിൽ അബ്ബാസ് എഴുതി വെച്ചിരിക്കുന്നത്. അബ്ബാസ് വായിച്ച പല  കഥകളും ഞാനും  വായിച്ചിട്ടുണ്ട്... അന്നൊന്നും അനുഭവിക്കാത്ത ഒരു പ്രത്യേകത ഈ പുസ്തക വിവരണത്തിനുണ്ട്. അബ്ബാസിനെ വായിക്കുമ്പോൾ  കഥയേത് ജീവിതമേതെന്ന്  തിരിച്ചറിയാൻ കഴിയാത്ത ഒരു വല്ലാത്ത അവസ്ഥയിലേക്ക് വായനക്കാരൻ എത്തും..

അത്രമേൽ സംഭവ ബഹുലമായിരുന്നല്ലോ അബ്ബാസിൻ്റെ ജീവിതവും ... അതു കൊണ്ടിയിരിക്കാം അബ്ബാസിൻ്റെ ഭാഷയ്ക്കും ഒരു പ്രത്യേകതയുണ്ട് ....

ഒ.വി വിജയൻ്റെ കടൽ തീരത്ത്, മാധവികുട്ടിയുടെ സുന്ദരിയായ മകൾ, കാരൂരിൻ്റെ പൂവമ്പഴം, എൻ.എസ് മാധവൻ്റെ കപ്പിത്താൻ്റെ മകൾ, ചന്ദ്രമതിയുടെ അഞ്ചാമൻ്റെ വരവ്, ശിഹാബുദ്ധീൻ പൊയ്ത്തുംകടവിൻ്റെ മഞ്ഞുകാലം 

ഈ കഥകളൊക്കെ നമ്മൾ വെറുതെ വായിക്കുമ്പോൾ അബ്ബാസ് സ്വന്തം ജീവിതത്തിലൂടെ അത് അനുഭവിക്കുകയായിരുന്നു.


✍️ ഫൈസൽ പൊയിൽക്കാവ്



Friday, August 8, 2025

സമ്പുഷ്ടമാക്കിയ ചകിരിച്ചോറ് ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ

 

* കൊക്കോപീറ്റ്: 100 കി.ഗ്രാം

 * യൂറിയ: 1 കി.ഗ്രാം

 * ഇനോക്കുലം: 1 കി.ഗ്രാം

 * വേപ്പിൻ പിണ്ണാക്ക്: 5 കി.ഗ്രാം


ഈ ചേരുവകൾ ഉപയോഗിച്ച് കൊക്കോപീറ്റ് സമ്പുഷ്ടമാക്കുന്നത് എങ്ങനെയാണെന്ന് താഴെക്കൊടുക്കുന്നു.

കൊക്കോപീറ്റ് സമ്പുഷ്ടമാക്കുന്നതിനുള്ള പ്രക്രിയ

 * തയ്യാറാക്കൽ: കംപ്രസ് ചെയ്ത കൊക്കോപീറ്റ് ബ്ലോക്കുകൾ വെള്ളത്തിലിട്ട് പൂർണ്ണമായി വികസിപ്പിച്ചെടുക്കുക.

 * ചേർക്കൽ: വികസിപ്പിച്ചെടുത്ത കൊക്കോപീറ്റ് ഒരു വൃത്തിയുള്ള പ്രതലത്തിൽ നേരിയ പാളിയായി വിതറുക.

 * അടുക്കുകളായി വയ്ക്കുക: യൂറിയ, ഇനോക്കുലം, വേപ്പിൻ പിണ്ണാക്ക് എന്നിവ കൊക്കോപീറ്റിനൊപ്പം ഒന്നിടവിട്ട അടുക്കുകളായി വയ്ക്കുക. 100 കി.ഗ്രാം മിശ്രിതത്തിന്, ഓരോ ചേരുവയും തുല്യമായി വിതരണം ചെയ്യുന്നതിനായി പല പാളികളായി ചേർക്കാം.

 * ഈർപ്പം നിലനിർത്തുക: മിശ്രിതത്തിൽ 50-60% ഈർപ്പം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം തളിക്കുക. മിശ്രിതം കൈകൊണ്ട് അമർത്തുമ്പോൾ വെള്ളം തുള്ളികളായി വീഴരുത്, എന്നാൽ ഈർപ്പം ഉണ്ടായിരിക്കണം.

 * ഇളക്കിച്ചേർക്കൽ: വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ഓരോ 7-10 ദിവസത്തിലും മിശ്രിതം നന്നായി ഇളക്കിച്ചേർക്കുക. ഇത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ദുർഗന്ധം വരാതിരിക്കാനും സഹായിക്കുന്നു.

 * കമ്പോസ്റ്റ് ചെയ്യൽ: കാലാവസ്ഥയനുസരിച്ച്, ഈ പ്രക്രിയ പൂർത്തിയാകാൻ ഏകദേശം 30-45 ദിവസമെടുക്കും. കമ്പോസ്റ്റ് പൂർത്തിയാകുമ്പോൾ, മിശ്രിതം ഇരുണ്ടതും, പൊടിഞ്ഞതും, മണ്ണ് പോലെയുള്ളതുമായി മാറും.

ഈ പ്രക്രിയയിലൂടെ, പോഷകങ്ങൾ കുറഞ്ഞ കൊക്കോപീറ്റിനെ ചെടികൾക്ക് ഉചിതമായ വളക്കൂറുള്ള ഒരു മാധ്യമമാക്കി മാറ്റാൻ സാധിക്കും. വേപ്പിൻ പിണ്ണാക്ക് ഇതിന് ഒരു സ്വാഭാവിക കീടനാശിനിയുടെ ഗുണവും നൽകുന്നു.




Thursday, July 17, 2025

ഇഞ്ചി കൃഷിയിൽ ട്രൈക്കോഡെർമയുടെ ഉപയോഗം

ട്രൈക്കോഡെർമ (Trichoderma) എന്നത് ഇഞ്ചി കൃഷിയിൽ വളരെ പ്രയോജനകരമായ ഒരു കുമിളാണ്. ഇത് പ്രധാനമായും രോഗങ്ങളെ നിയന്ത്രിക്കുന്നതിനും (പ്രത്യേകിച്ച് അഴുകൽ രോഗങ്ങൾ) സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.

ഇഞ്ചി കൃഷിയിൽ ട്രൈക്കോഡെർമയുടെ പ്രയോജനങ്ങൾ:

 * രോഗ നിയന്ത്രണം (ജൈവ നിയന്ത്രണ ഏജന്റ്):

   * മണ്ണിൽ നിന്നുള്ള രോഗാണുക്കളെ തടയുന്നു: ട്രൈക്കോഡെർമ സ്പീഷീസുകൾ (Trichoderma harzianum, Trichoderma viride പോലുള്ളവ) ഇഞ്ചിയിലെ പ്രധാന രോഗങ്ങളായ അഴുകൽ (soft rot), വാട്ടം (wilt) എന്നിവയ്ക്ക് കാരണമാകുന്ന Pythium spp., Fusarium oxysporum f.sp. zingiberi എന്നിവയ്‌ക്കെതിരെ ഫലപ്രദമാണ്.

   * പ്രവർത്തന രീതികൾ:

     * മത്സരം: ട്രൈക്കോഡെർമ രോഗാണുക്കളുമായി പോഷകങ്ങൾക്കും സ്ഥലത്തിനും വേണ്ടി വേരുകളുടെ ചുറ്റുമുള്ള പ്രദേശത്ത് (rhizosphere) മത്സരിക്കുന്നു.

     * മൈക്കോപരാസിറ്റിസം: ഇത് രോഗകാരികളായ കുമിളുകളെ നേരിട്ട് ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.

     * ആന്റിബയോസിസ്: രോഗാണുക്കളുടെ വളർച്ചയെ തടയുന്ന ആന്റിബയോട്ടിക്കുകളും വിഷവസ്തുക്കളും (ഉദാഹരണത്തിന്, ട്രൈക്കോതെസിൻ, ട്രൈക്കോഡെർമിൻ) ഇത് ഉത്പാദിപ്പിക്കുന്നു.

     * എൻസൈം ഉത്പാദനം: രോഗാണുക്കളുടെ കോശഭിത്തികളെ നശിപ്പിക്കുന്ന എൻസൈമുകൾ ഇത് പുറത്തുവിടും.

   * പ്രേരണാപരമായ വ്യവസ്ഥാപിത പ്രതിരോധം (Induced Systemic Resistance - ISR): ഇഞ്ചി ചെടികളിൽ സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ട്രൈക്കോഡെർമ സഹായിക്കും.

 * സസ്യവളർച്ച പ്രോത്സാഹിപ്പിക്കുന്നു:

   * വേരുകളുടെ വളർച്ച മെച്ചപ്പെടുത്തുന്നു: ആഴത്തിലുള്ള വേരുകൾ വളർത്താൻ ട്രൈക്കോഡെർമ സഹായിക്കുന്നു, ഇത് ചെടികൾക്ക് വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും വരൾച്ചയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

   * പോഷകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നു: മണ്ണിലെ ഫോസ്ഫേറ്റുകളും മറ്റ് സൂക്ഷ്മ പോഷകങ്ങളും ചെടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രൂപത്തിലേക്ക് മാറ്റാൻ ഇത് സഹായിക്കുന്നു.

   * ഹോർമോൺ ഉത്പാദനം: സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങൾ ഇത് ഉത്പാദിപ്പിക്കുന്നു.

   * ചെടിയുടെ കരുത്തും വിളവും മെച്ചപ്പെടുത്തുന്നു: രോഗങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും പോഷക ലഭ്യത വർദ്ധിപ്പിക്കുന്നതിലൂടെയും ട്രൈക്കോഡെർമ ആരോഗ്യമുള്ള ചെടികളെയും ഉയർന്ന ഇഞ്ചി വിളവിനെയും സഹായിക്കുന്നു.

 * മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:

   * ജൈവവസ്തുക്കളുടെ വിഘടനം: ജൈവവസ്തുക്കളെ വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു, ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഘടനയും മെച്ചപ്പെടുത്തുന്നു.

   * ബയോറെമീഡിയേഷൻ: ചില ട്രൈക്കോഡെർമ ഇനങ്ങൾ മലിനമായ മണ്ണിലെ കീടനാശിനികളെയും കളനാശിനികളെയും വിഘടിപ്പിക്കാൻ സഹായിക്കും.

ഇഞ്ചിയിൽ ട്രൈക്കോഡെർമ ഉപയോഗിക്കുന്ന രീതികളും അളവും:

ഇഞ്ചി കൃഷിയിൽ ട്രൈക്കോഡെർമ പല രീതികളിൽ പ്രയോഗിക്കാം, പലപ്പോഴും മികച്ച ഫലങ്ങൾക്കായി ഇത് സംയോജിപ്പിച്ച് ഉപയോഗിക്കുന്നു:

 * പ്രധാന (വിത്തു) കിഴങ്ങ് പരിചരണം:

   * ഉദ്ദേശ്യം: മണ്ണിൽ നിന്നുള്ള രോഗാണുക്കളിൽ നിന്ന് കിഴങ്ങുകളെ സംരക്ഷിക്കുക.

   * രീതി: 1 കിലോ ഇഞ്ചി കിഴങ്ങിന് 8-10 ഗ്രാം ട്രൈക്കോഡെർമ പൊടി ചേർക്കുക. ഇത് അല്പം വെള്ളത്തിൽ (ഉദാഹരണത്തിന്, 50 മില്ലി) കലക്കി ഒരു സ്ലറി ഉണ്ടാക്കി കിഴങ്ങുകളിൽ ഒരുപോലെ പുരട്ടാം. ട്രൈക്കോഡെർമ പുരട്ടിയ കിഴങ്ങുകൾ 20-30 മിനിറ്റ് തണലിൽ ഉണക്കിയ ശേഷം നടുക.

   * അളവ്: സാധാരണയായി 1 കിലോ കിഴങ്ങിന് 8-10 ഗ്രാം ട്രൈക്കോഡെർമ ഫോർമുലേഷൻ.

 * മണ്ണിൽ ചേർക്കൽ / ഒഴിച്ചുകൊടുക്കൽ (Drenching):

   * ഉദ്ദേശ്യം: മണ്ണിൽ ട്രൈക്കോഡെർമയുടെ സാന്നിധ്യം ഉറപ്പാക്കുകയും വളരുന്ന ചെടികളെ സംരക്ഷിക്കുകയും ചെയ്യുക.

   * രീതി 1 (കമ്പോസ്റ്റ്/കാലിവളം സമ്പുഷ്ടീകരണം): 100 കിലോ നന്നായി അഴുകിയ കാലിവളത്തിലോ കമ്പോസ്റ്റിലോ 1-2 കിലോ ട്രൈക്കോഡെർമ പൊടി ചേർക്കുക. ഈ മിശ്രിതം 7-15 ദിവസം മൂടി വെക്കുക, ഓരോ 3-4 ദിവസം കൂടുമ്പോഴും ഇളക്കിക്കൊടുത്ത് ട്രൈക്കോഡെർമ പെരുകാൻ അനുവദിക്കുക. ഈ സമ്പുഷ്ടീകരിച്ച വളം നടുന്നതിന് മുമ്പോ നടുമ്പോഴോ കൃഷിസ്ഥലത്ത് വിതറുക.

   * രീതി 2 (മണ്ണിൽ ഒഴിച്ചുകൊടുക്കൽ): 200 ലിറ്റർ വെള്ളത്തിൽ 1-2 കിലോ ട്രൈക്കോഡെർമ പൊടി ലയിപ്പിച്ച് ഇഞ്ചി ചെടികളുടെ ചുറ്റുമുള്ള മണ്ണിൽ ഒഴിച്ചുകൊടുക്കുക. ഇത് നടുന്ന സമയത്തും പിന്നീട് തുടർച്ചയായ പ്രയോഗങ്ങളായും (ഉദാഹരണത്തിന്, നട്ട് 60 ദിവസത്തിന് ശേഷം, അല്ലെങ്കിൽ 120, 150 ദിവസത്തിന് ശേഷം കൂടുതൽ രോഗ നിയന്ത്രണത്തിനായി) ചെയ്യാം.

   * അളവ്: സാധാരണയായി ഒരു ഏക്കറിന് 1-2 കിലോ, അല്ലെങ്കിൽ 400 ചതുരശ്ര മീറ്റർ നഴ്സറി ബെഡിന് 500 ഗ്രാം. നിലവിലുള്ള ചെടികൾക്ക്, ഒരു ചെടിക്ക് 50-100 ഗ്രാം നന്നായി അഴുകിയ വളവുമായി ചേർത്ത് വേരുപിടിക്കുന്ന ഭാഗത്ത് നൽകാം.

 * തൈകൾ പരിചരിക്കൽ (മാറ്റി നടുന്നതിന്, ബാധകമെങ്കിൽ):

   * രീതി: 50 ലിറ്റർ വെള്ളത്തിൽ 500 ഗ്രാം ട്രൈക്കോഡെർമ ഫോർമുലേഷൻ ലയിപ്പിക്കുക. മാറ്റി നടുന്നതിന് മുമ്പ് ഇഞ്ചി തൈകളുടെ വേരുകൾ ഏകദേശം അര മണിക്കൂർ ഈ ലായനിയിൽ മുക്കിവെക്കുക.

പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുക:

 * സമഗ്ര രോഗ നിയന്ത്രണം (Integrated Disease Management - IDM): ട്രൈക്കോഡെർമ വളരെ ഫലപ്രദമാണെങ്കിലും, ഇത് ഇഞ്ചിക്ക് വേണ്ടിയുള്ള സമഗ്ര രോഗ നിയന്ത്രണ തന്ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

   * രോഗമില്ലാത്ത നടീൽ വസ്തുക്കൾ ഉപയോഗിക്കുക.

   * കിഴങ്ങുകൾക്ക് ചൂടുവെള്ള ചികിത്സ നൽകുക (ഉദാഹരണത്തിന്, 51°C-ൽ 10 മിനിറ്റ്).

   * നല്ല നീർവാർച്ച ഉറപ്പാക്കുക.

   * മതിയായ അകലം നൽകുക.

   * രോഗം ബാധിച്ച ചെടികളെ ഉടനടി നീക്കം ചെയ്യുക.

   * വിളപരിക്രമണം (crop rotation) ശീലമാക്കുക.

 * ഈർപ്പം: ട്രൈക്കോഡെർമയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും മതിയായ ഈർപ്പം ആവശ്യമാണ്. പ്രയോഗത്തിനു ശേഷം മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്ന് ഉറപ്പാക്കുക.

 * സംഭരണം: ട്രൈക്കോഡെർമ ഉത്പന്നങ്ങൾ തണുത്തതും വരണ്ടതുമായ സ്ഥലത്ത്, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് മാറ്റി സൂക്ഷിക്കുക.

 * അനുയോജ്യത: ജൈവവളങ്ങളുമായും ജൈവവളങ്ങളുമായും ട്രൈക്കോഡെർമ പൊതുവെ യോജിക്കുന്നു. രാസ കീടനാശിനികളുമായി (പ്രത്യേകിച്ച് വീര്യമുള്ളവ) ഒരേസമയം അല്ലെങ്കിൽ അടുത്തടുത്ത ദിവസങ്ങളിൽ കലർത്തുന്നത് ഒഴിവാക്കുക, കാരണം അവ ട്രൈക്കോഡെർമയെ നശിപ്പിക്കാൻ സാധ്യതയുണ്ട്.

 * ഉൽപ്പന്ന വിവരങ്ങൾ: നിങ്ങൾ ഉപയോഗിക്കുന്ന ട്രൈക്കോഡെർമ ഉൽപ്പന്നത്തിന്റെ ലേബലിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങളും അളവുകളും എല്ലായ്പ്പോഴും ശ്രദ്ധിക്കുക, കാരണം സാന്ദ്രതയും പ്രയോഗ രീതികളും വ്യത്യാസപ്പെടാം.

ട്രൈക്കോഡെർമ ഇഞ്ചി കൃഷിയിൽ ഉൾപ്പെടുത്തുന്നതിലൂടെ, കർഷകർക്ക് രോഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാനും, ആരോഗ്യകരമായ സസ്യവളർച്ച പ്രോത്സാഹിപ്പിക്കാനും, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ ഉയർന്ന വിളവ് നേടാനും കഴിയും.


Wednesday, July 9, 2025

വരയാടുകൾ @ ഇരവികുളം നാഷണൽ പാർക്ക്


പ്രകൃതി പഠന ക്യാമ്പുകൾ നമുക്ക് തരുന്ന തിരിച്ചറിവ് ഒത്തിരിയാണ് . അതിജീവനിത്തിൻ്റെ പാഠങ്ങൾ . 

1300 മുതൽ 2800 അടിവരെ ഉയരത്തിൽ മല മടക്കുകളിൽ പിറന്നു വീണ് ഒരു ജീവിത ചക്രം  തീർക്കുന്ന വരയാടുകൾ പ്രകൃതിയിലെ അത്ഭുതമല്ലാതെ മറ്റെന്താണ്. 

എൻ.എ നസീറിൻ്റെ വന്യജീവി ഫോട്ടോഗ്രഫിയിൽ മാത്രം കാണുന്ന ഫ്രെയിമുകൾ നേരിട്ടനുഭവിക്കുന്നതിൻ്റെ ത്രിൽ അവർണനീയം . 

"കാടിൻ്റെ നിഗൂഢതകൾ പുറം ലോകത്ത് എത്തിക്കുന്ന ചാരനാണ് നസീർ "

എൻ.എ നസീറിനെ കുറിച്ച് സക്കറിയ പറഞ്ഞ വാക്കുകൾ  എത്ര അർത്ഥവത്താണ് . ഞാനും അങ്ങിനെ ഒരു ചാരനായിരുന്നെങ്കിൽ എന്നാശിച്ചു പോയി.

പല തവണ ഇരവികുളം നാഷണൽ പാർക്ക് സന്ദർശിച്ചിട്ടുണ്ട് പക്ഷെ വരയാടിനെ ഇത്രയും അടുത്ത് കാണുന്നത് ഇതാദ്യം. 

ചന്നം പിന്നം മഴയത്ത് കോട മഞ്ഞിൽ കാനന പാതയിലൂടെ അട്ട കടിയേറ്റ് ട്രെ ക്കിങ് കഴിഞ്ഞ് വരയാടുകളുടെ സങ്കേതത്തിൽ എത്തുമ്പോൾ വരയാട് നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നതെങ്ങിനെ ?..
ആൺ വരയാടുകൾക്ക് ഇരുണ്ട തവിട്ടുനിറവും പെൺ വരയാടുകൾക്ക് ഇളം തവിട്ടുനിറവുമാണത്രെ... 

('നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.'' - പൗലോ കൊയ്ലോ..)

നീലകുറിഞ്ഞി പൂക്കുന്ന വഴികളിലൂടെ

12 കി.മീ ട്രെക്കിങ് അതും കാട്ടിലൂടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരനുഭവമാണ് .  ഒരു ഭാഗത്ത് തേയില തോട്ടങ്ങളും മറുഭാഗത്ത് ചോല വനങ്ങളും .. ഇടക്കിടെ അരുവികൾ അത് ക്രോസ്സ് ചെയ്ത് വീണ്ടും നടത്തം. 
കാലിൽ ചോരപ്പാട്  കണ്ടപ്പോഴാണ് ശ്രദ്ധിച്ചത് അട്ടകൾ ചോര കുടിച്ച് വീർത്തിരിക്കുന്നു. 
അട്ട കടിയേറ്റാൽ കുറെ നേരം രക്തം വാർന്നു കൊണ്ടിരിക്കും. . അട്ട കടി തുടങ്ങുമ്പോൾ രക്ത കട്ടപിടിക്കാതിരിക്കാൻ ഒരു ആൻ്റി കൊയാഗുലൻ്റ് ( Hirudin ) രക്തത്തിൽ കുത്തിവെക്കുമത്രേ. അതാണ് രക്തം നിലയ്ക്കാത്തത്. ഉപ്പും സാനിറ്റയ്സറും ഉപയോഗിച്ച് ഒരു വിധം അട്ടയെ അടർത്തി മാറ്റി ട്രെക്കിങ് തുടർന്നു. 





മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ

ഈ നടത്തത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾ അറിയാതെ ആരോടും മൂളിപ്പോവും. 

കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ബീറ്റ് ഓഫീസർ നീല കുറിഞ്ഞിയെ കാണിച്ചു തന്നു. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി.  നീല കുറിഞ്ഞി പൂക്കൂമ്പോൾ ഇരവികുളം നാഷണൽ പാർക്ക് നീല വർണ്ണമണിയും. 


ഏറ്റവും കൂടുതൽ നീലകുറിഞ്ഞി ഉള്ളത് ഇരവികുളത്താണത്രേ. ഇനി നീലകുറിഞ്ഞി പൂക്കാൻ 2030 വരെ കാത്തിരിക്കണം.
പശ്ചിമഘട്ടത്തിൽ മാത്രം 64 തരം നീല കുറിഞ്ഞികൾ ഉണ്ടത്രെ.

നീല കുറിഞ്ഞി




വരയാടുകൾ: ഒരു ലഘു വിവരണം
വരയാട് (Nilgiri Tahr) പശ്ചിമഘട്ടത്തിലെ, പ്രത്യേകിച്ച് നീലഗിരി കുന്നുകളിലെ മാത്രം കാണുന്ന ഒരുതരം കാട്ടാടാണ്. ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗത്തിൽപ്പെട്ടതാണ്. വരയാടുകൾക്ക് കരുത്തുറ്റ ശരീരവും കുറിയ കാലുകളും പിന്നോട്ട് വളഞ്ഞ കൊമ്പുകളുമുണ്ട്. 





ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാഹുൽ സാറും ഫോറസ്ട്രി ഗ്രാജ്വേറ്റ് അജ്സൽ സാറും  നയിച്ച പ്രകൃതി പഠന ക്ലാസ് ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും വേറിട്ട ഒരനുഭവമായിരിക്കും എന്നതിൽ സംശയമില്ല. 

    തുടരും...😀

✍️ ഫൈസൽ പൊയിൽക്കാവ്

Friday, July 4, 2025

പരൽ മീനുകൾ നീന്തി തുടിക്കുന്ന കുട്ടിക്കാലം

 


മഴക്കാലം തുടങ്ങിയാൽ ഇടവഴികളിലും കനാലിലും വെള്ളം കയറും കൂടെ പരൽ മീനുകളും. നെറ്റിയാപൊട്ടനും , കൊളസൂരിയും , കരിന്തലയും, വാലാട്ടിയും, നിലം പറ്റിയും , കൂരാനും  ഏട്ട ചുള്ളിയും പിന്നെ ഇനിയും പേരിടാത്ത ( എനിക്കറിയാത്തതാണോ എന്നറിയില്ല ) മറ്റു പരലുകളും. വിക്കിപീഡിയ പറയുന്നത് മൂവായിരത്തോളം പരൽ മീനുകൾ ഉണ്ടെന്നാണ്. അതിൽ പലതും ഇന്നില്ല.

മണ്ണിരയെ കാലു കൊണ്ട് കിളച്ച് ചൂണ്ടയിൽ കോത്ത് മീൻ പിടിക്കാൻ പോയ കാലം. 

ഇടയ്ക്ക് ചൂണ്ടയിൽ മുശിയും കൈയ്ചിലും ( വരാൽ ) കിട്ടും. 

വെള്ളത്തിനടിയിലൂടെ കൊലപ്പായി പോകുന്ന വാലിന് ചൊട്ടയുള്ള കരിങ്ങാലി മീനുകൾ.  

മീശ നീട്ടി കുളത്തിനടിയിലൂടെ നമിച്ചികൾ . ഇന്നെല്ലാം ഓർമ്മ മാത്രമാണ് ഇപ്പോഴും നീർച്ചാലുകൾ കാണുമ്പോൾ അറിയാതെ നോക്കും വല്ല പരൽ മീനുകളും ഉണ്ടോയെന്ന് .....


Saturday, May 10, 2025

അഗുംബെ മുതൽ ചാർമിനാർ വരെ


ഓരോ യാത്രയും അവശേഷിപ്പിക്കുന്നത് കുറേ അനുഭവങ്ങളാണ് അത് പിന്നീട് ഓർമ്മകളായി മാറുന്നു......






രാജവെമ്പാലയുടെ നാടായ അഗുംബയിലേക്ക് വണ്ടി കയറുമ്പോൾ കൂട്ടിന് എൻ്റെ പ്രിയ സുഹൃത്ത് ഷാജഹാൻ. കൊയിലാണ്ടിയിൽ നിന്നും മംഗലാപുരം അവിടെ നിന്ന് ഉടുപ്പി . ഉടുപ്പിയിൽ നിന്നും 60 കി.മീ സഞ്ചരിച്ചാൽ അഗുംബെ . അവിടെ എത്തിയാൽ മാൽഗുഡി ഡെയ്സിൽ ആർ. കെ നാരയൺ പറയുന്ന കോട്ടേജിൽ താമസം ...യാത്രാ പ്ലാൻ സെറ്റ്


 മംഗലാപുരത്തേക്കുള്ള മദ്രാസ് മെയിൽ കൃത്യ സമയത്ത് തന്നെ കൊയിലാണ്ടിയിൽ നിന്നും പുറപ്പെട്ടു. 

എത്ര വേഗമാണ് സ്റ്റേഷനുകൾ ഓടി മറയുന്നത് . വടകര, മാഹി , തലശ്ശേരി അങ്ങിനെയങ്ങിനെ. 

കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾ ഇരിക്കുന്ന റിസർവേഷൻ കമ്പാർട്ട്മെൻ്റിലേക്ക് ഒരു ചെറുപ്പക്കാരൻ കുറേ ലഗേജുമായി കയറി വന്നു..  ഞങ്ങളിരുന്ന വിൻഡോ സീറ്റ് അവൻ്റെയാണെന്ന് പറഞ്ഞപ്പോൾ ചെറിയ അനിഷ്ടം തോന്നിയെങ്കിലും മാറി കൊടുത്തു. 

ആദ്യം മൗനം പിന്നെ മെല്ലെ മെല്ലെ പരിചയപ്പെട്ടു. പേര് സുജിത്ത് മംഗലാപുരത്തേക്കാണ്... ഗൾഫിൽ നിന്നും  കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി നാട്ടിലേക്കുള്ള വഴിയാണ്.

ഞങ്ങളും മംഗലാപ്പുരത്തേക്കാണെന്ന് പറഞ്ഞപ്പോൾ അവിടെ ബന്ദാണല്ലോ എന്നവൻ സൂചിപ്പിച്ചു. തലേ ദിവസം ഒരു ഷെട്ടി കൊല്ലപ്പെട്ടിരിക്കുന്നു മംഗലാപ്പുരത്ത് അഞ്ച് ദിവസം കർഫ്യൂ .....

അഗുംബെ എന്ന മോഹം ബാക്കി വെച്ച് അടുത്ത സ്റ്റേഷനിൽ കാസർകോട് ( കാസറോട് )ഇറങ്ങി.... 


 *മാലിക്ക് ദിനാർ പള്ളി* 

കാസറോട് ഇറങ്ങി ഇനിയെന്ത് എന്ന ലോചിക്കുമ്പോഴാണ് പണ്ടെങ്ങോ മാലിക് ദിനാർ പള്ളിയിൽ പോയത് ഓർമ്മയിലെത്തിയത് . അന്ന് ട്രെക്കറിൽ കയറി കുടുംബ സമേതം കാസറോടും പിന്നെ ഉള്ളാൾ പളളി നേർച്ചയ്ക്ക് പോയതും...


സ്റ്റേഷനിൽ ഇറങ്ങി നല്ലൊരു ചായ കഴിക്കാൻ അടുത്തുള്ള കടയിൽ കയറി.. കടയുടെ പേര് *പള്ളം ചറുമുറു* 😀

അവിടെ നിന്ന് മാലിക്ക് ദിനാർ പള്ളിയിലേക്കുള്ള വഴി ചോദിച്ചു. അവിടത്തെ ആളുകൾ സംസാരിക്കുന്നത് കേൾക്കാൻ പ്രത്യേക സുഖാ...


കാസർകോട് അവരുടെ ഭാഷയിൽ കാസറോട് ആണ്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഒരു വസ്തു പിടി കിട്ടില്ല.


തളങ്കരയാണ് മാലിക് ദിനാർ . അവിടെ നിന്നും ലോക്കൽ ബസ്സിൽ കയറി തളങ്കരയിറങ്ങി. വെള്ളിയാഴ്ച ആയതിനാൽ ഭക്തരുടെ തിരക്ക്.  വിശ്വാസം അതാണല്ലോ എല്ലാം...


പള്ളിയുടെ വലിയ കമാനം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലിയൊരു ഖബർസ്ഥാൻ .. യാ ദാറ കൗമിൽ മുത്ത് മിനൂൻ ഇൻശാ അല്ലാഹ് ബിക്കും ലാഇക്കൂൻ ... പണ്ട് മദ്രസ്സയിൽ പഠിച്ചതാണ്...


വിശാലമായ പള്ളി . പൗരാണിക കാലം വിളിച്ചോതുന്ന അകം പള്ളിയും മിമ്പറും.. 

നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ല വിശപ്പ്.  അടുത്ത കണ്ട കടയിൽ കയറി *പള്ളികെട്ട്*😀 ഓർഡർ ചെയ്തു. പള്ളി കെട്ട്  കാസറോട് കാരെ ഇറച്ചി ചോറാണ് ..

സെറ്റ് ചെയ്ത യാത്രാ പ്ലാൻ ഇനി റീസൈറ്റ് ചെയ്യണം എത്ര വേഗമാണ് അഗുംബെ ബേക്കലിന് വഴി മാറുന്നത്.


ബോംബെ സിനിമയിലെ മനീഷ കൊയ്‌രാളയും അരവിന്ദ് സ്വാമിയും അഭിനയിച്ച ബോംബെ സിനിമയിലെ പാട്ടു രംഗം അന്ന് കൗമാരക്കാരനായിരുന്ന എൻ്റെ എത്ര  ഉറക്കം കെടുത്തിയിരിക്കുന്നു.

ആ പാട്ടു രംഗം ഷൂട്ട് ചെയ്ത ബേക്കലിലേക്കായി അടുത്ത യാത്ര...


ബേക്കലിൽ ബസ്സിറങ്ങി  നടന്ന് ബേക്കൽ കോട്ടയിൽ എത്തുമ്പോൾ വെയിലിന് നല്ല ചൂട്... സന്ദർശകർ എത്തുന്നതേയുള്ളു.... ടിക്കറ്റെടുത്ത് ബേക്കൽ കോട്ടയ്ക്കകത്തേക്ക് ..  ചരിത്രമുറങ്ങുന്ന കോട്ട കടലിലേക്ക് നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര കാലമായിട്ടുണ്ടാവും.... വെയിലാണെങ്കിലും കടൽക്കാറ്റിന് ചെറിയ തണുപ്പ്.....

കോട്ട മനോഹരം സിനിമയിൽ കണ്ടതിനേക്കാൾ ഭംഗി... എത്ര വലിയ മെഗാ പിക്സൽ ക്യാമറയും നമ്മുടെ കണ്ണിന് പകരമാവില്ലല്ലോ...


നേരം സന്ധ്യയാവുന്നു എവിടെ നിന്നോ കുറേ മേഘങ്ങൾ കോട്ടയ്ക്കു മേൽ ഉരുണ്ടു കൂടി... പ്രതീക്ഷിക്കാതെ നല്ലൊരു മഴ .... മനസ്സും ശരീരവും ഒന്ന് തണുത്തു.

അടുത്ത ലൊക്കേഷൻ ഏതാവണം.. ഗൂഗിളിൽ തപ്പിയപ്പോൾ റാണിപ്പുരം ട്രക്കിങ് സൈറ്റുണ്ട്... പക്ഷെ അവിടേക്കുള്ള അവസാന ബസ്സും പോയി കഴിഞ്ഞിരിക്കുന്നു...

ഊട്ടി , കൊടൈക്കനാൽ, ബാംഗ്ലൂർ ... അവസാനം സുള്ള്യ വഴി ബാംഗ്ലൂരിലേക്കുള്ള ബസ്സ് പിടിച്ചു.


 *ബാഗ്ലൂർ ദ ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ*

 Bekal to Bangalore: 357 km


രാവിലെ 6 മണിക്ക് ബാഗ്ലൂർ മജസ്റ്റിക്കിൽ ബസ്സിറങ്ങി നടക്കുമ്പോൾ പണ്ട് ജോലി തേടി അവിടെ വന്നിറങ്ങിയത് ഓർത്തു പോയി ... എനിക്ക് നിരാശകൾ മാത്രം തന്ന സിറ്റി... 

ഇനി ഒന്ന് ഫ്രഷ് ആവണം . റൂമുകൾക്ക് നല്ല ചാർജ്ജ് ആണ്. കന്നടയും ഹിന്ദിയും ഉപയോഗിച്ച് പേശി ഒരു മണിക്കൂറേക്ക് ഒരു റൂം തരപ്പെടുത്തി. 

അടുത്ത് കണ്ട തട്ടു കടയിൽ കയറി പൂരി മസാല കഴിച്ചു. ബാഗ്ലൂരിൽ എവിടെ എന്ന ചോദ്യത്തിന് ഷാജഹാൻ്റെ മറുപടി ലാൽബാഗ്. സിറ്റി ബസ് കയറി ലാൽ ബാഗ് ഇറങ്ങി.. നല്ല തണുത്ത കാലാവസ്ഥ.. ഫ്രഷ് എയർ . ലാൽബാഗിലൂടെ നടക്കുമ്പോൾ വലിയ ഉന്ന മരത്തിന് അരികെ ഒരാൾ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് കണ്ടു . നൂറുകണക്കിന് തത്തകൾ .. ഇത്രയും തത്തകളെ ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ നേരിൽ കാണുന്നത്.

വാം അപ്പ് ചെയ്യുന്ന അത്‌ലറ്റുകൾ. അതിൽ ഇന്ത്യയെ വാക്കിങ് കോമ്പിറ്റേഷനിൽ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കുന്ന അത്‌ലറ്റിനെയും കണ്ടു..

ലാൽബാഗിൻ്റെ പുൽത്തകിടിയിൽ കുറേ നേരം വിശ്രമിച്ചു... 

ഉച്ച സമയമായി ലാൽ ബാഗിൽ നിന്നിറങ്ങി ഗബ്ബൻ പാർക്കിലേക്ക്...


ബാഗ്ലൂരിൽ നിന്നും ഹൈദരാബാദ്

Bangalore to Hyderabad: 574 km


നൈസാമുമാരുടെ ഹൈദരാബാദ് , ചാർമിനാർ, മക്കാ മസ്ജിദ്  ഇതൊക്കെ കാണണമെന്ന അദമ്യമായ ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി...... 

പിന്നെ പറ്റുകയാണെങ്കിൽ ഹൈദരാബാദ് ബിരിയാണിയും കഴിക്കണം.. 

ഹൈദരാബാദിൽ ഞങ്ങളെത്തുമ്പോൾ രാവിലെ 8 മണി . ഞായറാഴ്ച ആയത് കൊണ്ടാവാം രാവിലെ അവധിയുടെ ആലസ്യത്തിലാണ് തെരുവുകൾ. 

ഞങ്ങൾ ലക്കിടി കി ഫൂൽ ബസ് ടെർമിനലിൽ നിന്ന് ചാർമിനാറിലേക്കുള്ള ബസ് കയറി...

എല്ലാ വഴികളും റോമിലേക്ക് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു . അതുപോലെ എല്ലാ റോഡുകളും ചാർമിനാറിൽ എത്തുന്നു.

ചാർമിനാറിന് ചുറ്റും മുത്ത് മാല വിൽപ്പനക്കാരുടെ ബഹളം. മോത്തി മാർക്കറ്റ് എന്നൊരു മാർക്കറ്റ് പോലും ഉണ്ട് ഹൈദരാബാദിൽ.. അതിൽ അത്ഭുതമില്ല കാരണം രത്നനങ്ങളും മുത്തുകളും പവിഴവും വാരി കൂട്ടുക ആയിരുന്നല്ലോ നൈസാമുമാർ അവരുടെ ജീവിത കാലത്ത്... അവർ വാരി കൂട്ടിയതെല്ലാം പിന്നീട് ബ്രിട്ടീഷുകാർ കൊള്ളയടിച്ച് അവരുടെ നാട്ടിലെത്തിച്ചു.....

മക്കാ മസ്ജിദ് ചാർമിനാറിന് തൊട്ടടുത്ത് തന്നെ അതിന് മുമ്പിലായി കബൂത്തർ ഖാന . പള്ളിയോട് ചേർന്ന് ശവ കുടീരങ്ങൾ കാണാം.. വിശ്വാസികൾ അവിടെ കാര്യ സാധനത്തിനായി പ്രാർത്ഥനയുടെ തിരക്കിലാണ്. 

ഹൈദരബാദ് ബിരിയാണി

ജീവിതത്തിൽ ഒരിക്കലെങ്കിലും ഹൈദരാബാദ് ബിരിയാണി കഴിച്ചിരിക്കണം എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് അത് കഴിച്ചപ്പോഴാണ് മനസ്സിലായത് . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുറ്റിച്ചിറ ധം ബിരിയാണി പോലും അതിൻ്റെ നാലയലത്ത് എത്തില്ല..

അവിടുത്തെ ആളുകളോട് ചോദിച്ചപ്പോൾ ശരിക്കുള്ള ഹൈദരബാദ് ബിരിയാണി ലഭിക്കണമെങ്കിൽ മദീന ഹോട്ടലിന് മുന്നിലെ ശദാബ് ഹോട്ടലിലെത്തണം.

ബിരിയാണി കഴിച്ച് ഹൈദരാബാദ് സിറ്റിയിലൂടെ രാത്രി വരെ അലച്ചിൽ....

അവസാനം മെട്രോയിൽ കയറി ലക്കിടി ക ഫൂലിൽ ഇറങ്ങി.  ഇനി എങ്ങോട്ട് പോവണം...... സാക്ഷാൽ ഗൂഗിളിനോട് തന്നെ ചോദിച്ചു മൂപ്പര് പറഞ്ഞത് തിരുപ്പതിക്ക് പോയിക്കോ എന്നാണ്. ഇന്നാ പിന്നെ അങ്ങിനെയാവട്ടെ എന്ന് ഞങ്ങളും വിചാരിച്ചു.


ഹൈദരാബാദിൽ നിന്ന് തിരുപ്പതി

Hyderabad to Thirupathi: 560km

സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഹൈദരാബാദിൽ നിന്നും 560 കി.മി ഓടി തിരുപ്പതിയെത്തുമ്പോൾ രാവിലെ 7 മണി. അവിടെയും ഭക്തരുടെ നല്ല തിരക്കുണ്ട്. ദൂരെ നിന്ന് തിരുപ്പതി ക്ഷേത്രം കണ്ട് സായൂജ്യമടഞ്ഞു.


540 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന തിരുപ്പതിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒന്ന് കാണേണ്ടത് തന്നെയാണ്.


തിരുപ്പതിയിൽ നിന്ന് സേലത്തേക്ക്

Thirupathi to Salem : 334 km

ഇന്ത്യയുടെ ' മാംഗോ സിറ്റിയാണ് ' സേലം . 

മാൽഗോവ, അൽഫോൺസ, ബംഗരപ്പള്ളി, തോതാപുരി എന്നീ ഒട്ടു മിക്ക മാവിനങ്ങളും സേലത്ത് കാണാം... ഇത് ഒരു മാമ്പഴ കാലമായത് കൊണ്ടാവാം റോഡ് സൈഡുകളിൽ ഒക്കെ മാങ്ങാ കൂട്ടിയിട്ട് മാങ്ങാ കുന്നുകൾ ആയിരിക്കുന്നു.. ഒരു കവർ നിറയെ മാമ്പഴത്തിന് 100 രൂപ...


സേലത്ത് നിന്ന് കോയമ്പത്തൂർ

Salem to Coimbatore : 168 km




കോയമ്പത്തൂർ ടു പാലക്കാട്

Coimbatore to Palakkad: 52km




അങ്ങിനെയങ്ങിനെ.....


 


തുടരും...



✍️ ഫൈസൽ പൊയിൽക്കാവ്

Google