Tuesday, December 20, 2022

ന്യൂറാ ലിങ്ക്


 *ന്യൂറാ ലിങ്ക്* 

തലച്ചോറിലെ ആവേഗങ്ങൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ മനുഷ്യരെ പ്രാപ്തരാക്കാൻ കഴിയുന്ന ചിപ്പുകൾ വികസിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പ് പ്രോജക്ടായ ന്യൂറാ ലിങ്ക്. 


തലമുടിനാരിനെക്കാൾ ചെറിയ ഇലക്ട്രോഡ് ത്രെഡുകൾ തലയിൽ സ്ഥാപിച്ചുകൊണ്ട് മസ്തിഷ്കത്തിലെ  പ്രവർത്തനം മനസ്സിലാക്കുകയാണ് ഈ ഇന്‍റര്‍ഫേസ് ആദ്യം ചെയ്യുക. മസ്തിഷ്കത്തിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ എൻ1 സെൻസർ സ്വീകരിച്ച് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്ത് സോഫ്റ്റ്‌വെയർ മുഖേന വിശകലനം ചെയ്ത് കമാൻഡുകളാക്കി മാറ്റി പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളിലേക്ക് നല്‍കും. ദുര്‍ഘടമായ ഈ പ്രക്രിയ സെക്കന്‍റുകള്‍ക്കുള്ളില്‍ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും.

ഗുരുതരമായ മസ്തിഷ്‌ക ക്ഷതങ്ങളില്‍ നിന്ന് സുഷുമ്‌നാ നാഡിയിലെ പരിക്കുകളില്‍ നിന്നും കരകയറുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ന്യൂറലിങ്ക് സ്ഥാപിതമായത്. 

ഈ പ്രൊജക്ട് സാധ്യമായാൽ വരും കാലങ്ങളിൽ   കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണങ്ങളുടെ സഹായത്താൽ രോഗികൾക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

Monday, December 12, 2022

തനി പാലക്കാടൻ


പാലക്കാടൻ ഗ്രാമഭംഗി ആസ്വദിച്ച് ഒരു യാത്ര ആരാ കൊതിക്കാത്തത് . കാഴ്ചയുടെ പറുദീസയാണ് പാലക്കാട്. വയലേലകളും അതിന് അതിരിടുന്ന കരിമ്പനയും മഞ്ഞു പുതച്ച നെല്ലിയാമ്പതിയും മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മനയും , ഒ.വി വിജയന്റെ തസ്രാക്കും അങ്ങിനെയങ്ങിനെ ഒരു പാടു കാഴ്ചകൾ

*വരിക്കാശ്ശേരി മന*





മലയാള സിനിമയുടെ തറവാടാണ് വരിക്കാശ്ശേരി മന.
ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയിലെ മംഗലശ്ശേരി നീലകണ്ഠനെ അത്ര  പെട്ടെന്ന് ആരും മറക്കില്ല. ദേവാസുരം അടക്കം തൊണ്ണൂറോളം സിനിമകൾ ഷൂട്ട് ചെയ്തത് ഈ മനയിലാണ്.
ഞങ്ങൾ വരിക്കാശ്ശേരി മനയിലെത്തുമ്പോൾ ദേവാസുരത്തിലെ ഭാനുമതിയെ ഓർമ്മിപ്പിച്ച് ഒരു യുവതി മനയുടെ നടു മുറ്റത്ത് ചിലങ്കയണിഞ്ഞ് ഫോട്ടോ ഷൂട്ടിനുള്ള പുറപ്പാടിലാണ്.
ഏകദേശം മുന്നൂറ് വർഷം പഴക്കമുണ്ട് ഈ മനയ്ക്ക്. മൂന്ന് നിലകളുള്ള നാലുകെട്ട് അതാണ് പ്രധാന ആകർഷണം ഇവിടത്തെ വിശാലമായ നടുമുറ്റവും ചുമർ ചിത്രങ്ങളും ശിൽപ വേലകളും ആരേയും ആകർഷിക്കും.


*നെല്ലിയാമ്പതി

ജൈവ വൈവിധ്യം ഏറെ കാണപ്പെടുന്ന കാടുകളാണ് നെല്ലിയാമ്പതി. കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും ഈ കാടിടത്തിലാണ്.  പോത്തുണ്ടി ഡാം കഴിഞ്ഞ് നെല്ലിയാമ്പതി ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു. ചെക്കിങ് കഴിഞ്ഞ് ഞങ്ങളുടെ വാഹനം മെല്ലെ ഹെയർ പിൻ വളവുകൾ കയറി തുടങ്ങി.

പുറത്ത് നൂൽ മഴ പെയ്യുന്നുണ്ട് കൂട്ടിന് കോടയും. ആൽകെമിസ്റ്റിൽ പറയുന്നത് പോലെ നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ അത് സംഭവിച്ചിരിക്കും. കാർ ഒരു വളവു തിരിഞ്ഞതും ഒരു കൂറ്റൻ കാട്ടുപോത്ത് റോഡ് ക്രോസ് ചെയ്യുന്നു. വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാരണവശാലും  ഹോൺ മുഴക്കാതിരിക്കാൻ ശ്രദ്ധിക്കുക . ഓർക്കുക കാടിടങ്ങൾ അവരുടെ ആവാസ വ്യവസ്ഥയാണ് നമ്മൾ വെറും കാഴ്ചക്കാർ മാത്രവും. കോട പുതച്ച് നിൽക്കുന്ന മലനിരകളുടെ സൗന്ദര്യം ഒരു ക്യാമറയിലും പകർത്താൻ നമുക്ക് കഴിയില്ല. ഇവിടങ്ങളിൽ ഒരു നിമിഷം പോലും കണ്ണടയ്ക്കാതെ പ്രകൃതി ഭംഗി ആസ്വദിക്കുക. 

വ്യൂ പോയിന്റിൽ എത്തുമ്പോൾ കോട വന്ന് ഞങ്ങളെ വാരി പുണർന്നു.

തുടരും


Saturday, October 29, 2022

കാടിന്റെ നിറങ്ങൾ

 

ഈ മുഖചിത്രം ഞാൻ ആദ്യമായി കാണുന്നത് യാത്രാ മാഗസിനിന്റെ കവർ പേജിലാണ്. ഈ ചിത്രം പകർത്തിയ ആളുടെ പേര് അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടു . അസീസ് മാഹി. 

ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ കാടിന്റെ നിറങ്ങൾ എന്ന പുസ്തകം പ്രകാശനത്തിനായി ഒരുങ്ങുന്നു . 


കാട് എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വയനാട് മുത്തങ്ങ വഴി മൈസൂരിലേക്ക് യാത്ര പോകുമ്പോഴൊക്കെ ഒരു മിനുട്ട് പോലും കണ്ണ് ചിമ്മാതെ ബസ്സിന്റെ ജാലകത്തിലൂടെ നോക്കിയിരുന്നിട്ടുണ്ട്. കാട് കാണാൻ അതിലെ ജീവികളെ അറിയാൻ . ജീവിതത്തിന്റെ ഓട്ട പാച്ചിലിനിടയിൽ കാട് കയറാൻ ഇത് വരെ പറ്റിയിട്ടില്ല. പക്ഷെ ഇപ്പോൾ മുതൽ ഞാൻ കാടിനെ അറിയാൻ  തുടങ്ങി . അസീസ് മാഹിയുടെ പുസ്തകത്തിലൂടെ. കാടിന്റെ നിറങ്ങൾ എന്നെ ചിലപ്പോഴൊക്കെ ആഹ്ലാദിപ്പിക്കുകയും മറ്റു ചിലപ്പോൾ ചിന്തിപ്പിക്കുകയും ഇടയ്ക്കൊക്കെ സങ്കടപ്പെടുത്തുകയും ചെയ്യുന്നു ... ആനയും കടുവയും കാട്ടുപോത്തും വിഹരിക്കുന്ന കാടുകളിലൂടെ സഞ്ചരിച്ച് അവിടത്തെ വർണ്ണകാഴ്ചകൾ ഒപ്പിയെടുത്ത് അത് അദ്ദേഹത്തിന്റെ വാക്കുകളിൽ വിവരിക്കുമ്പോൾ ഗ്രന്ഥകർത്താവിന് ഒപ്പം നമ്മളും ഒരു  വനയാത്ര പോകുന്ന ഒരു ഫീൽ ...

കാടിന്റെ നിറങ്ങൾ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു .നന്ദി അസീസ് മാഹി ഇത്രയും നല്ലൊരു പുസ്തകം കൈരളിക്ക് സമ്മാനിച്ചതിന്... 🙏

Tuesday, October 25, 2022

The science behind V shape


 ഇന്ന് രാവിലെ ഇങ്ങനെയൊരു കാഴ്ച കണ്ടപ്പോൾ ഒരു കൗതുകം തോന്നി. എന്ത് കൊണ്ടായിരിക്കും പക്ഷികൾ ഇങ്ങനെ V ഷേപ്പിൽ പറക്കുന്നത്. അന്വേഷണത്തിൽ മനസ്സിലായത് ഇങ്ങനെ പറക്കുമ്പോൾ ഗുരുത്വാകർഷണ ബലം കുറയ്ക്കാം മറ്റൊരു കാര്യം ഇത് ഫ്രീ ലിഫ്റ്റ് സൃക്ഷ്ടിക്കുന്നു. മുന്നിൽ പറക്കുന്ന പക്ഷിക്കൊഴികെ പിന്നാലെ പറക്കുന്ന എല്ലാ പക്ഷികൾക്കും ഈ ഒരു ബെനിഫ്റ്റ് ലഭിക്കും. അപ്പോൾ ആര് മുന്നിൽ പറക്കും ? ഇവിടെയാണ് നമ്മൾ മനുഷ്യർ പക്ഷികളിൽ നിന്നും പഠിക്കേണ്ടത്. ടേൺ അനുസരിച്ച് എല്ലാ പക്ഷികളും മാറി മാറി മുന്നിൽ പറക്കും. ഓരോ അംഗവും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇത് മൂലം അവർക്ക് സാധിക്കുന്നു.


അതെ നമ്മൾ ഒറ്റയ്ക്ക് പറക്കുന്നതിന് പകരം ഇനിയെങ്കിലും ഒന്നിച്ച് പറക്കാൻ ശ്രമിച്ചു കൂടെ..


✍ ഫൈസൽ പൊയിൽക്കാവ്

Sunday, October 23, 2022

പുതു ലഹരി

 

1987 ലെ റിലയൻസ് കപ്പ് മുതൽ ക്രിക്കറ്റ് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. അന്ന് കപിൽ ദേവ് നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഗവാസ്ക്കർ, ശ്രീകാന്ത് എന്നിവർ ഓപ്പണറായി ഇറങ്ങുന്ന ഇന്ത്യൻ ടീം . വൺഡൗൺ ആയി നവ ജോത് സിദ്ദു. മിഡിൽ ഓർഡറിൽ കേണൽ എന്നറിയപ്പെടുന്ന ദിലീപ് വെoഗ്സാർക്കർ , ലോകോത്തര ഫീൽഡറും ബാറ്ററുമായ അസ്ഹറുദ്ധീൻ . ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഹാട്രിക്ക് നേടിയ ചേതൻ ശർമ്മ ...


കാലം പോകെ പോകെ ക്രിക്കറ്റിന്റെ രൂപവും ഭാവവും മാറി. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ചു. പിന്നെ എല്ലാം സച്ചിൻ മയം. പ്രതിഭ കൊണ്ട് സച്ചിന് ഒട്ടും പിന്നിലല്ലാത്ത ദ്രാവിഡും ഗാംഗുലിയും . ലോകോത്തര ഫീൽഡർ അജയ് ജഡേജ. 

ക്രിക്കറ്റ് ഒരു ലഹരിയായിരുന്ന കാലം. അന്ന് കൂടുതലും കമന്ററി കേട്ടാണ് ക്രിക്കറ്റ് വിശേഷങ്ങൾ അറിഞ്ഞത്. ക്ലാസ്സിൽ റേഡിയോയിൽ കമന്ററി കേൾക്കുന്നതിനിടയിൽ ടീച്ചർ തൂക്കി പുറത്തിട്ടു.

ഇടയ്ക്ക് കോയ വിവാദം വന്ന് അസ്ഹറും ജഡേജയും ഇന്ത്യൻ ക്രിക്കറ്റിന്റെ പടിക്ക് പുറത്തായപ്പോൾ നിരാശയോടെ ഈ ഞാനും .

ഇത് കുട്ടി ക്രിക്കറ്റിന്റെ കാലമാണ് 20-20 .ഒരു ഓവറിൽ എല്ലാ ബോളും സിക്സറിന് പറത്തിയ യുവരാജ് സിംഗ് . ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശം വാനോളമുയർത്തി.

ഇപ്പോൾ പിന്നെയും ക്രിക്കറ്റിനോട് ഇഷ്ടമാണ്. അതിന് കാരണം വേറെ ആരുമല്ല. സാക്ഷാൽ വിരാട് കോഹ്‌ലി. അതെ കിംഗ് കോലി തന്നെ. കളിിയുടെ എല്ലാ ഫോർമാറ്റിലും കേമൻ കോഹ്ലി തന്നെ.







സച്ചിൻ പടുത്തുയർത്തിയ എല്ലാ റെക്കോർഡുകളും വിരാട് കോഹ്‌ലി ഒരിക്കൽ മറികടക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ലഹരികൾക്ക് അടിമയായി ജീവിതം നശിപ്പിക്കുന്നവരേ വരൂ സ്പോർട്സ് ഒരു ലഹരിയാക്കൂ. ക്രിക്കറ്റും ഫുട്ബോളും അതാവട്ടെ നമ്മുടെ ലഹരി.


# No to drugs campaign

✍ ഫൈസൽ പൊയിൽക്കാവ്

Sunday, October 2, 2022

പനങ്കൂളൻ


 പനങ്കൂളൻ


നിങ്ങൾ പനങ്കൂളനെ കണ്ടിട്ടുണ്ടോ? 

ഞാൻ കണ്ടിട്ടുണ്ട്. പനങ്കൂളനെ കാണാൻ സന്ധ്യാനേരത്ത് ആകാശത്തേക്ക് നോക്കണം. ഉയരത്തിൽ പിന്നെയും ഉയരത്തിൽ അത് വട്ടം ചുറ്റിപറക്കും. അതെ പനങ്കൂളൻ ഒരു പക്ഷിയാണ്. ചിലയിടങ്ങളിൽ അതിനെ മീവൽ എന്നും പറയും. രണ്ടായാലും സന്ധ്യ നേരത്ത് ആകാശം നോക്കിയിരിക്കുന്നവർ ഈ പക്ഷിയെ കാണാതിരിക്കാൻ വഴിയില്ല.

പനയോലയ്ക്ക് ഇടയിൽ കൂടു വെക്കുന്നതിനാലാണ് ഇതിന് പനങ്കൂളൻ എന്ന പേര്. 

പനങ്കൂളന്റെ ഇംഗ്ലീഷിലെ പേര് Asian Palm Swift എന്നാണ്.

Saturday, September 24, 2022

നിളാ നദീ തീരത്തിലൂടെ...


നിള  അങ്ങ് ആന മലയിൽ ഉത്ഭവിച്ച് ഇങ്ങ് പൊന്നാനി കടലിൽ അലിഞ്ഞ് ഇല്ലാതാവുന്നു. കേരളത്തിൽ പെരിയാർ കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയ നദിയാണ് ഭാരതപ്പുഴ എന്നറിയപ്പെടുന്ന നിള. കുറ്റിപുറം എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ ഋതുക്കളിലും നിളയെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഞ്ഞിലും, മഴയിലും പിന്നെ വെയിൽ മാഞ്ഞ നേരത്തും ഞാൻ അവളെ പുണർന്നിട്ടുണ്ട്.       പുഴകളിൽ സുന്ദരിയാണ് നിള. കേരളത്തിന്റെ കലാസാഹിത്യ സാംസ്ക്കാരിക വളർച്ചയിൽ നിളയ്ക്ക് സ്ഥാനമുണ്ട്. കുറ്റിപ്പുറം പാലം എന്നും എന്നിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ്.

" ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ കാലഘട്ടം " എത്രവേഗം പോയ് മറഞ്ഞിരിക്കുന്നു. എഴുതാനും എഴുതാൻ പറ്റാത്തതുമായ നിരവധി ഓർമ്മകൾ. ആലപ്പുഴക്കാരൻ ഫസിലും കണിയാപുരംകാരൻ അനൂഫും ഒത്ത് നിളാ നദീ തീരത്തിൽ ചിലവഴിച്ച   സായാഹ്നങ്ങൾ. നിളയുടെ മണൽ പരപ്പിൽ രാവേറെ ചെന്നിട്ടും നിർത്താതെയുള്ള കിസ്സ പറച്ചിൽ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..

പാലക്കാട് , തൃശൂർ , മലപ്പുറം എന്നീ ജില്ലയിലൂടെ ഒഴുകുന്ന നിളാ വിശേഷങ്ങൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല.

നാളെ നദീ ദിനത്തിൽ  നിളയുടെ തീരത്ത് പഴയ സുഹൃത്തുക്കളും ഒന്നിച്ച് ഒരിക്കലൂടെ നടക്കാൻ മനസ്സ് അറിയാതെ കൊതിച്ചു പോവുന്നു.തീരങ്ങളെ  പുളകിതയാക്കി ഇനിയും നിള  ഒരു പാട് ഒഴുകും കാലയവനികയ്ക്ക് പിന്നിൽ മായുന്നത് വരെ ഓർമ്മകൾ താലോചിച്ച് ഇവിടെ ഞാനും  .......

ട്രെയിൻ യാത്രയിൽ അന്നൊരിക്കൽ ഞാൻ പകർത്തിയ നിളാ നദീ ചിത്രം ഇവിടെ പങ്കു വെക്കുന്നു.




✍🏻 ഫൈസൽ പൊയിൽക്കാവ്


Saturday, September 10, 2022

വനപർവ്വം

താമരശ്ശേരിയിൽ നിന്നു ഈങ്ങാപ്പുഴ വഴി വനപർവ്വത്തിലേക്ക്. കോഴിക്കോട് ജില്ലയിലെ ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് വനപർവ്വം.



അരുവിക്കു കുറുകെ തീർത്ത കോൺക്രീറ്റ് പാലം കടന്ന് സ്വാഭാവിക വനത്തിലേക്ക് .. 

വീട്ടിയും , വെണ്ടേക്കും  , ഇരൂളും, നരി നാരകവും വളരുന്ന സ്വാഭാവിക വനം.

കരിങ്കൽ പാകിയ പാതയിലൂടെ  നടക്കുമ്പോൾ അട്ടകളെ   ശ്രദ്ധിക്കണം. പാതയ്ക്കിരുവശവും ചിത്രശലഭ ഉദ്യാനങ്ങൾ കാണാം. പലവർണ്ണത്തിലുളള പൂമ്പാറ്റകൾ. ചില നേരത്ത്  ബുദ്ധമയൂരി യേയും കാണാം. ( കേരളത്തിന്റെ  സംസ്ഥാന ശലഭം ) 

കരിങ്കൽ പാത അവസാനിക്കുന്നത് ഒരു വെള്ളച്ചാട്ടത്തിനരികിലാണ്.




ബിച്ചു തിരുമല എഴുതി എടി ഉമ്മർ ഈണം പകർന്ന 

"വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും

പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ

എങ്ങാണു സംഗമം എങ്ങാണു സംഗമം"

എന്നഗാന ശകലം നമ്മൾ അറിയാതെ മൂളിപ്പോകും...


കണ്ണിമയ്ക്കാതെ എത്ര നേരം വേണമെങ്കിലും അവിടെ നിൽക്കാൻ ആരും കൊതിച്ചു പോകും.

Monday, September 5, 2022

ഹിമവദ് ഗോപാലസ്വാമി ബേട്ട്


വീണ്ടും ഒരു വയനാട് യാത്ര ഒത്തു വന്നു. ഇപ്രാവശ്യം അത് കർണ്ണാടക ബന്ദിപൂർടൈഗർ റിസർവ് ഫോറസ്റ്റിലെ ഹിമവൽ ഗോപാലസ്വാമി ബേട്ട് കാണാനാണ്. യാത്ര താമരശ്ശേരി ചുരം വഴിയാകുമ്പോൾ അതിന്റെ ത്രിൽ ഒന്നു വേറെ തന്നെ. ഞങ്ങളുടെ കാർ ഹെയർ പിൻ വളവുകൾ ഒന്നൊന്നായി കയറി തുടങ്ങി. ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്ത് നല്ല കാറ്റടിക്കുന്നു. നാലാം ഹെയർപിൻ കയറിയത് മുതൽ റോഡിനിരുവശവും നിര നിരയായി വാനരപ്പട. കുഞ്ഞിനെ മാറോടടുക്കി പിടിച്ചു കൊണ്ട് മരച്ചില്ലകളിൽ ഉഞ്ഞാലാടുന്ന തള്ള കുരങ്ങുകൾ. മക്കളെ വളർത്തിയതിന്റെ കണക്കു പറയുന്നവർ മാതൃത്വം എന്താണെന്ന് ഇവരെ കണ്ട് പഠിക്കണം .  

കാഴ്ചകൾ ഇരുവശവും ഓടി മറയുന്നുണ്ട്. കാഴ്ചകൾ കാണാൻ രണ്ട് കണ്ണുകൾ മതിയാവാത്തത് പോലെ.  കോട പുതച്ച മലനിരകൾ വ്യൂ പോയിന്റിൽ നിന്നും എത്ര കണ്ടു നിന്നാലും മതിയാവില്ല.  

കേരളത്തിലേക്ക് പൂക്കൾ കയറ്റി വരുന്ന പിക്കപ്പുകൾ ഒന്നിനു പുറകെ മറ്റൊന്നായി ചുരമിറങ്ങുന്നു. ഞങ്ങളുടെ യാത്രയും  പൂപ്പാടം കാണാനാണ്. കേരളത്തിൽ മലയാളിക്ക് ഓണ പൂക്കളം തീർക്കാൻ ഗുണ്ടൽപ്പേട്ടിലെ പൂപ്പാടങ്ങൾ കനിയണം. 

ഇപ്പോൾ സമയം 9 മണി . ചെറിയ വിശപ്പ് ഉണ്ട് . കൽപ്പറ്റ കഴിഞ്ഞു വണ്ടി മെല്ലെ ഓരം ചേർന്ന് നിർത്തി. പെട്രോൾ പമ്പിനരികിൽ കണ്ട ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാവാം ഇനി യാത്ര . 

ഗുണ്ടൽപ്പേട്ടിലെ പൂപ്പാടം കണ്ട് ബന്ദിപ്പൂർ ടൈഗർ റിസർവിലെ ഏറ്റവും ഉയരം കൂടിയ കുന്നിൻ മുകളിലെ ഗോപാൽ സ്വാമിപ്പേട്ട്  ടെമ്പിൾ ഒന്നു കാണണം   അതാണ് പ്ലാൻ. ഗൂഗിൾ മാപ്പ് പറഞ്ഞു തന്ന വഴികളിലൂടെ യാത്ര . മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര നമുക്ക് ഒരു പുതുജീവൻ നൽകും.   കാറിൽ അതുവരെ പാടി കൊണ്ടിരുന്ന കുമാർ സാനുവിന്റെ പാട്ട് നിർത്തി . കാറിന്റെ ഗ്ലാസ്സ് പാതി തുറന്നു. കാടിന്റെ സംഗീതത്തിനായി കാതോർത്തു. കാടിന്റെ വന്യത എന്നും വശ്യമനോഹരമാണ്. നമുക്ക്

അതാസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ.

ഇടക്കിടെ വരുന്ന ഹമ്പുകൾ ഡ്രൈവിങ്ങിനെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും വന്യജീവി സംരക്ഷണത്തിന് വേണ്ടിയാണ് ഇതൊക്കെ എന്ന തിരിച്ചറിവ് ഞങ്ങളെ ജാഗ്രതയോടെ വണ്ടിയോടിക്കാൻ പ്രേരിപ്പിച്ചു.  

കർണ്ണാടക ചെക്ക് പോസ്റ്റിൽ കർണ്ണാടക പോലീസിന്റെ വാഹന പരിശോധന . നല്ല മാന്യമായ ഇടപ്പെടൽ. ഇനി ഗുണ്ടൽപ്പേട്ടിലേക്ക് 15 കി.മീ അവിടെ നിന്ന് സ്വാമി ബേട്ടിലേക്ക് ഒരു അരമണിക്കൂർ യാത്ര. ഗൂഗിൾ എന്നും നല്ലൊരു വഴികാട്ടിയാണ്.

റോഡിനിരുവശവും കൃഷി നിലങ്ങളാണ്. കാബേജും വെളുത്തുള്ളിയും മുത്താറിയും ...

കുറച്ച് കഴിഞ്ഞപ്പോൾ സൂര്യകാന്തിപ്പാടങ്ങൾ പിന്നെ ചെണ്ടുമല്ലി.  അതിനിടയിലെ വില്ലേജുകൾ.





ഞങ്ങൾ കാറു നിർത്തി മതിയാവോളം പൂപ്പാടം നോക്കി നിന്നു. ഈ പൂപ്പാടം തീർക്കുന്ന മനഷ്യാധ്യാനം  മഹത്തരം തന്നെ .. വിശാലമായ പാടങ്ങൾക്ക് അതിരിട്ടു നിൽക്കുന്ന പുളിമരങ്ങൾ. പൂ പറിച്ചു  ചാക്കിലാക്കുന്ന കർഷകർ .. കാണാൻ കൊതിച്ചത് ഒക്കെ ഇവിടെയുണ്ട്.




ഞങ്ങൾ വീണ്ടും യാത്ര തുടർന്നു . വീതി കുറഞ്ഞ വില്ലേജ് റോഡിലൂടെയുള്ള യാത്ര എന്ത് മനോഹരം . കാഴ്ചയിൽ മുങ്ങിപ്പോയ ഞങ്ങൾ എപ്പോഴോ ഗൂഗിൾ പറഞ്ഞത് കേൾക്കാതെ വണ്ടി കുറച്ച്  മുന്നോട്ട് ഓടിച്ചു പോയിരിക്കുന്നു. 

വീണ്ടും 6 കി.മീ . എന്ന് ഗൂഗിൾ പറഞ്ഞപ്പോൾ വഴി തെറ്റിയ കാര്യം ഞങ്ങൾക്ക് മനസ്സിലായി. 

ഞങ്ങൾ അടുത്ത് കണ്ട കടയ്ക്കു മുമ്പിൽ കാർ നിർത്തി അറിയുന്ന കന്നഡയിൽ ഗോപാൽ സ്വാമി ബേട്ടിലേക്ക് വഴി ചോദിച്ചു.

"ജാസ്തി മാത്താട് ബേട " ( അധികം പറയണ്ട)  എല്ലാം മനസ്സിലായെന്ന മട്ടിൽ കടക്കാരൻ വണ്ടി ഒരു കി.മീ പിന്നോട്ടേക്ക് തന്നെ പോകാൻ പറഞ്ഞു. 

 അവരോട് നന്ദി പറഞ്ഞു   വണ്ടി  വന്ന വഴിക്ക് തന്നെ തിരിച്ചു വിട്ടു . 




ഗോപാൽ സ്വാമി  ബേട്ടിലേക്ക് ഇനിയുള്ള യാത്ര ബസ്സ് വഴിയാണ്. കേരളത്തിൽ KSRTC യുടെ ശവമടക്ക് നടക്കുമ്പോൾ അവിടെ കർണ്ണാടക ബസ്സ് ട്രാൻസ്പ്പോർട്ട് ലാഭമുണ്ടാക്കേണ്ടത് എങ്ങിനെയെന്ന് കാട്ടി തരുന്നു.  ഒരാൾക്ക് ടിക്കറ്റ് ചാർജ് 30 രൂപയാണ്. ടിക്കറ്റെടുത്ത് ബസ്സിൽ കയറി യാത്ര തുടർന്നു.




സെക്കന്റ് ഗിയറിൽ ബസ്സ് കുത്തനെയുള്ള കയറ്റം കയറുകയാണ്.  ചെറുതായി പേടിയുണ്ടെങ്കിലും പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ചുറ്റും ബന്ദിപ്പൂർ ടൈഗർ റിസർവ് ഫോറസ്റ്റാണ്. ആനയും കടുവയും മാനും കരടിയും ഉള്ള കാട്. 




ബസ്സിറങ്ങിആളുകൾ അമ്പലത്തിലേക്ക് കയറാൻ തിരക്ക് കൂട്ടി.





ഇത്രയും മനോഹരമായ ഒരിടം അടുത്തൊന്നും കണ്ടിട്ടില്ല.കാഴ്ചയുടെ പറുദീസ തീർക്കുന്നിടം അതാണ് ഒറ്റവാക്കിൽ ഹിമവൽ ഗോപാലസ്വാമി ബേട്ട്. 



കാഴ്ചകൾ ഇനിയും പറയാൻ ഒരു പാടുണ്ട്. ബാക്കി  പിന്നീട്  ഒരിക്കൽ പറയാം😊

Tuesday, August 30, 2022

തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചി ചെടിയേ...

 

ബർസ്ഥാനിലെ മീസാൻ കല്ലുകൾ മൈ ലാഞ്ചി കാടുകൾ മൂടി അപ്രത്യക്ഷമായിരിക്കുന്നു. പ്രിയപ്പെട്ടവരുടെ ഖബറിന്റെ അടയാളപ്പെടുത്തലായ മീസാൻ എത്ര നോക്കിയിട്ടും കണ്ടില്ല... മൺമറഞ്ഞ എന്റെ പ്രിയപ്പെട്ടവർ ജീവിതത്തിലെ ഓട്ട പാച്ചിൽ മതിയാക്കി നിത്യ ശയനത്തിലാണ്.  അവർ എന്നെ നോക്കി അടക്കം പറയുന്നുണ്ടാവാം... അവൻ വല്യ സുജായി വന്നിക്ക് ഒരിക്കൽ നീയും ഓടി ഓടി ഈ പള്ളിക്കാട്ടിൽ എത്തും.

മരണത്തിനെ പേടിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാനാണെനിക്കിഷ്ടം എന്റെ പ്രിയപ്പെട്ടവരെ വിട്ടു പോവുന്നത് മാത്രമാണ് എന്നെ നൊമ്പരപ്പെടുത്തുന്നത് ....
ജനിച്ചവർകൊക്കെ മരണം ഒരു അനിവാര്യ തയാണ് .... ഒരിക്കൽ എന്നെയും പള്ളിക്കാട്ടിലേക്കെടുക്കും പിന്നെ പേടിച്ചിട്ടെന്തിനാ..

✍🏻 ഫൈസൽ പൊയിൽക്കാവ്

Sunday, June 26, 2022

ഗന്ധമാപിനി


യു.എ ഖാദറിന്റെ ചെറുകഥാ സമാഹാരമാണ് ഗന്ധമാപിനി. ഒരു കാലത്തെ  കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും ചർച്ചാ വിഷയമാവുന്ന ഗന്ധമാപിനി വായിച്ചു പോവുമ്പോൾ കൊയിലാണ്ടിക്ക് ഇങ്ങനെ ഒരു പൂർവ്വ കാലം ഉണ്ടായിരുന്നോ എന്ന് നമ്മൾ ആശ്ചര്യപ്പെടും. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തണ്ടാൻ വയലും , വയലിൽ പണിയെടുക്കുന്ന ചെറുമികളും  എത്ര മനോഹരമായിട്ടാണ് അദ്ദേഹത്തിന്റെ എഴുത്തിൽ കോറിയിട്ടിരിക്കുന്നത്.  ഇപ്പോൾ വയൽ പോയിട്ട് ഒരു കുളം പോലും ഇല്ലാതായിരിക്കുന്നു.  എന്റെ ഊഹം  ശരിയാണെങ്കിൽ കൊയിലാണ്ടി  പുതിയ ബസ്സ് സ്റ്റാന്റും പരിസരവും ആയിരിക്കണം യു.എ ഖാദർ പറഞ്ഞ തണ്ടാൻ വയൽ. 

കൊയിലാണ്ടി ബപ്പൻ കാട് റോട്ടിൽവടക്കോട്ട് അഭിമുഖമായ തറവാട് ... ഇപ്പോൾ നാശോന്മുഖമാണ്  കഴുക്കോലും തൂണുകളും ചിതൽപ്പിടിച്ച് :


കൊയിലാണ്ടിയും പരിസരവും അത്രമേൽ ആഴത്തിൽ ഖാദറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു.


Friday, June 24, 2022

ഇലഞ്ഞിപ്പൂമണം

 ഇലഞ്ഞിമരങ്ങൾ പൂത്തു തുടങ്ങി ... ഇലഞ്ഞിപ്പൂക്കൾ കയ്യിലെടുത്ത് മണത്ത് നോക്കിയിട്ടുണ്ടോ?

നാസികയിൽ നിന്ന് സിരകളിലേക്ക് പടർന്ന് കയറുന്ന മണം അതാണ് ഇലഞ്ഞിപ്പൂമണം. 

 ഇലഞ്ഞിപൂക്കളുടെ മണത്തിനെ പറ്റി പറയുമ്പോൾ 

പഴയ ഒരു മലയാള സിനിമാ ഗാനം ഓർമ്മയിലെത്തും. ശ്രീകുമാരൻ തമ്പി എഴുതി യേശുദാസ് പാടിയത് ഓർമ്മയില്ലെ. 

"ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു

ഇന്ദ്രിയങ്ങളിലതു പടരുന്നു.. "

എത്ര അർത്ഥവത്തായ വരികൾ.. 



ഇന്ന് വണ്ടി പാർക്ക് ചെയ്തത് അങ്ങിനെയൊരു ഇലഞ്ഞി മരത്തിന് ചുവട്ടിലാണ്. ഞാൻ കുറേ പൂക്കൾ പെറുക്കി കാറിൽ വെച്ചു. എ. സി ഓൺ ചെയ്തപ്പോൾ കാറിനകത്ത് ഏതൊരു കമ്പനി എയർ റിഫ്രഷറിനേയും തോൽപ്പിക്കുന്ന മണം...

ഇലഞ്ഞിപൂവ് വാടും തോറും സുഗന്ധ മേറിവരും . ഇതിന്റെ പൂവിൽ നിന്നും വാസനാ തൈലം വാറ്റിയെടുക്കാറുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇലഞ്ഞിപൂക്കളും പഴുത്ത ഇലഞ്ഞി കായ്കളും . ചൊട്ടി കളിക്കാൻ എടുത്തിരുന്ന ഇലഞ്ഞിക്കുരുവും ... ഇതൊക്കെ എന്റെ ബാല്യ കാലത്തെ നഷ്ട സ്വപ്നങ്ങളാണ്..



ഇലഞ്ഞിയും പാരിജാതവും പവിഴമല്ലിയും പൂത്തു നിൽക്കുന്ന തൊടി അത് എന്റെ ഒരു സ്വപ്നമായി അവശേഷിക്കുന്നു....

ചിത്രത്തിൽ ഞാൻ ഇന്നു കണ്ട സി.കെ.ജി. സ്കൂൾ മുറ്റത്ത് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കപ്പെട്ട ഇലഞ്ഞിമരം  . 


✍🏻

ഫൈസൽ പൊയിൽക്കാവ്

Saturday, June 18, 2022

വീണ്ടും ഒരു വായനാ ദിനം കൂടി*


പുതുവായിൽ നാരായണ പണിക്കറുടെ ഓർമ്മദിനമാണ് ( ജൂൺ 19 ) നമ്മൾ വായനാ ദിനമായി ആചരിക്കുന്നത്. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആണ് അദ്ദേഹം.





വായനയും അറിവും ജോലി കിട്ടാന്‍ മാത്രമുള്ള ഒന്നല്ല. അത് മനുഷ്യന്റെ സ്വഭാവ ശീലങ്ങളില്‍ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. നല്ല പൌരന്മാര്‍ നാടിന്‍റെ സമ്പത്ത് ആകുന്നു. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റംവരുത്താന്‍ വായന ശീലം മുതല്‍ക്കൂട്ടായ ഒരു തലമുറക്ക് സാധിക്കും. വായന ഒരാളെ പൂര്‍ണ്ണനാക്കുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ബെക്കണ്‍ അഭിപ്രായപ്പെടുന്നു. വായന ഓരോ സമയം നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോക്ഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ധീപിപ്പിക്കുന്നു. 

എല്ലാവർക്കും പുസ്തകപ്പുരയുടെ നല്ലൊരു വായനാ ദിനാശംസകൾ നേരുന്നു.


 ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും _ എ പി ജെ അബ്ദുല്‍ കലാം

എന്റെ കുറ്റികുരുമുളക് കൃഷി അനുഭവം

 

കുറ്റികുരുമുളക്  കൃഷി ചെയ്ത് വീട്ടമ്മമാർക്ക്എളുപ്പത്തിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്താം.   

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്.

ചതുപ്പ് നിലങ്ങളിൽ കൃഷി ചെയ്യാൻ കാട്ടു തിപ്പല്ലിയിൽ ബഡ് ചെയ്ത കരിമുണ്ടയിനത്തിൽ പെട്ട കുറ്റി കുരുമുളക് ഉപയോഗിക്കാം...

ആറ് മാസം വളർച്ചയെത്തിയ നല്ല കുറ്റികുരുമുളക് തൈകൾ ലഭ്യമാണ്. 

Mob : 7012853532


✍🏻 ഫൈസൽ പൊയിൽക്കാവ്

Sunday, June 12, 2022

പവിഴമല്ലി പൂക്കൾ

വിഴമല്ലി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്ന ഓർമ്മ ശ്രീനിവാസൻ തകർത്ത് അഭിനയിച്ച സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ പാട്ടു ശകലമാണ് .

" പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം

പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

പൂക്കളും പുഴകളും

പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം.. "


വീട്ടിൽ ഞാൻ നട്ടുവളർത്തിയ പവിഴമല്ലി  ഇപ്പോൾ പൂത്തുലഞ്ഞു പുഷ്പവൃഷ്ടി  തുടങ്ങിയിരിക്കുന്നു..

രാത്രി സമയത്ത് വിടരുന്നതിനാൽ ഇതിന് രാത്രിമുല്ല ( night jasmine )യെന്നും  പേരുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിൽ വെളിച്ചത്തിന് എന്ത് വെളിച്ചം എന്നു പറയുന്നത് പോലെ പാതിരാമുല്ല വിടരുന്ന നേരമുള്ള മണത്തിന്റെ മണം അത് ഒന്നനുഭവിക്കണം ... എന്റെ സാറേ......

ഹൈന്ദവപുരാണങ്ങളിൽ ഈ മരത്തെപ്പറ്റി പരാമർശമുണ്ട്. സഖിയായ സത്യഭാമയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ദേവലോകത്ത് നിന്നു കൊണ്ടുവന്ന വൃക്ഷമാണത്രേ ഇത്. ( കടപ്പാട്:  വിക്കി)

വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ വളരുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും. സുഗന്ധമുള്ള ഇതിന്റെ പൂക്കൾ രാത്രി വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് നേർത്ത പവിഴത്തിന്റെ  നിറം ആണ് . അത് കൊണ്ടാണത്രെ ഇതിന് പവിഴമല്ലി എന്ന പേര്. 

ഏതായാലും ഞാനിപ്പോൾ പെരുത്ത് സന്തോഷിക്കുന്നു കാരണം എന്റെ വീട്ടിലും പവിഴമല്ലി പൂത്തുലഞ്ഞ് തുടങ്ങിയിരിക്കുന്നു...


✍🏻 ഫൈസൽ പൊയിൽക്കാവ്

Thursday, June 2, 2022

*ഇത്തിമര തണലിൽ ഒത്തിരി നേരം*

അത്തി ഇത്തി അരയാൽ പേരാൽ എന്ന് കേട്ടിട്ടില്ലേ ... അതിലെ ഇത്തിമരത്തണലിൽ ഇരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. കൊയിലാണ്ടി നഗര മധ്യത്തിലെ കൊയിലാണ്ടി ബോയ്സ് സ്കൂൾ മുറ്റത്ത്  ഒരു ഇത്തി മരം കാണാം . വളർന്നു പന്തലിച്ച് സ്കൂളിന്റെ ഐശ്വര്യമായി ആ മരമുണ്ട്. ( ഇത്തി കാണാത്തവർക്ക് സമയം കിട്ടുമ്പോൾ വന്നു കാണാം. ) 

ഈ മരം കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ ടീച്ചർ നട്ടിട്ട് ഇപ്പോൾ പത്തുവർഷം കഴിയുന്നു.

ഒരു തലമുറ ഒരു കാലം ഓർക്കുന്നത് സ്കൂൾ മുറ്റത്തെ മരത്തണലായിരിക്കാം. അതിന്റെ ചുവട്ടിൽ ഇരുന്ന് സൊറ പറഞ്ഞ് കടന്നുപോയ ഒരു ബാല്യം ...

ഇത്തി മരം എന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ നല്ലാരു ഇമേജ്  ഗൂഗിളിന്  പോലും കാണിച്ചു തരാൻ പറ്റുന്നില്ല എന്നയിടതാണ്  ഷീബ ടീച്ചർ നഗര മധ്യത്തിൽ നട്ട ഇത്തി മരത്തിന്റെ പ്രസക്തിയേറുന്നത്..


ഷീബ ടീച്ചർ നിങ്ങൾ ഇവിടെ സ്കൂൾ മുറ്റത്ത് അടയാളപ്പെട്ടു കഴിഞ്ഞു.  വരും തലമുറ ഇത്തി മരത്തിന്റെ ചുവട്ടിലിരുന്ന് ടീച്ചറെ ഓർക്കും ... തീർച്ച.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ട് പരിപാലിക്കുന്നവർക്ക് പിൻതുടരാൻ പറ്റിയ മാതൃകയാണ് ഷീബ ടീച്ചർ.


✍🏻 ഫൈസൽ പൊയിൽക്കാവ്

Friday, May 27, 2022

ഹറാം Vs ഹലാൽ


പ്രവാചകചര്യ പിൻ പറ്റി ജീവിക്കുന്നവരാണ് മുസ്ലിങ്ങൾ. പ്രവാചകൻ നിഷിദ്ധമാക്കിയത് ഹറാമും അല്ലാത്തത് ഹലാലും ...

ഇനി ഒരു കഥ സൊല്ലട്ടുമാ ....



എൻപതുകളിൽ കളർ ടിവി വീട്ടിലെത്തിയ കാലം. വലിയ മീൻ മുള്ളു പോലെ വീടിന്റെ മേലെ ടി.വി ആന്റിന . ആ കാലത്ത് വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രമെ ടി.വിയുള്ളു എന്ന കാര്യം ഇവിടെ ഓർമ്മിപ്പിക്കുന്നു. അളിയൻ സലാല ഇലക്ട്രോണിക്ക് ഷോപ്പ് നടത്തുന്നു. അവിടന്ന് മൂപ്പർ അയച്ചതാണ് സോണിയുടെ 21 ഇഞ്ച് കളർ ടി.വി  . ഇനി വേഗം കഥയിലേക്ക് കടക്കാം... അന്ന് പള്ളിയിലെ ഉസ്താദുമാർക്ക് ഭക്ഷണം വീട്ടിൽ നിന്നായിരുന്നു. ഉപ്പ പള്ളിയുടെ പ്രസിഡന്റ് . ഇനിയാണ് കഥയുടെ ട്വിസ്റ്റ് പള്ളി കമ്മിറ്റിയിൽ പ്രമേയം പാസാക്കി. ഇനി മുതൽ ഉസ്താദുമാർക്ക്  ഭക്ഷണം വേണ്ട . കാര്യം വളരെ സിമ്പിൾ      . ടി.വി യുള്ള വീട്ടിൽ നിന്നു ഭക്ഷണം കഴിച്ചാൽ ആ ഉസ്താദുമാരുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കില്ല ... ടി വി അൽ ഹറാം ... 😀 അവിടത്തെ വല്യ ഉസ്താദിന്റെ ഫത്ത് വ ( മത ശാസനം ) .. 

കാലം പോകെ പോകെ ആ വല്യ ഉസ്താദിന്റെ വീട്ടിലും ടീവിയും ഫ്രിഡ്ജും ഒക്കെ വന്നു എന്നത് കാലത്തിന്റെ കാവ്യ നീതി.

ഞാൻ പറഞ്ഞത് ഇത്രയേയുള്ളു ഒരു കാലത്ത് ടി.വി കാണൽ ഹറാം ആക്കിയവർ ഇന്ന് യൂട്യൂബിലൂടെ വഅള് പറഞ്ഞ് കോടികൾ സമ്പാദിക്കുന്നു ... 

ഹറാം ആക്കിയത് ഒക്കെ ഇപ്പോൾ ഹലാൽ ... ഇപ്പോൾ മത സമ്മേളനങ്ങൾ വെബ് കാസ്റ്റിങ്ങ് ചെയ്യുന്നു പണ്ട് എന്റെ കൊച്ചുമ്മയുടെ വീട്ടിൽ കല്യാണത്തിന് വീഡിയോ പിടിച്ചതിന് അവരുണ്ടാക്കിയ പുകിൽ ചില്ലറയൊന്നുമല്ല എന്ന കാര്യം ഇവിടെ പറയാതെ വയ്യ...

ഇനി പലതും ഹലാൽ ആകുന്ന / ആക്കുന്ന കാലം അതി വിദൂരമല്ല.  മൊല്ലാക്കമാർ നീട്ടി നീട്ടി ഈണത്തിൽ പറയുന്ന

വഅള്  ഇനി മേൽ  ചെവി കൊണ്ട് കേട്ടാൽ പോരാ ബുദ്ധി കൊണ്ട് വേണം അത് കേൾക്കാൻ എന്ന് ഓർമ്മിപ്പിച്ചു നിർത്തുന്നു.


# Apply your thoughts

Friday, May 20, 2022

പട്ടി കടിച്ചാൽ ....


പട്ടി  കടിച്ചാൽ , പൂച്ച മാന്തിയാൽ ഒക്കെ എത്രയും പെട്ടെന്ന് ആന്റി റാബീസ് ഇൻജെക്ഷൻ എടുക്കാൻ മറക്കല്ലേ.... അതും എത്രയും പെട്ടെന്ന് ....



( മാതൃ ദിനത്തിന്റന്നു ഞാൻ പഠിപ്പിച്ച  എന്റെ പ്രിയ ശിഷ്യൻ അമർനാഥിൻറെ  ഫേസ്ബുക് പോസ്റ്റ് ആണ്  ഇത് എഴുതാൻ പ്രേരകം.....അവനെ നായ കടിച്ച വിവരം പങ്കുവെച്ചു കൊണ്ടുള്ള വളരെ തമാശ മട്ടിൽ എഴുതിയ പോസ്റ്റ്  എന്നെ കുറെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി. )


എൻ്റെ ഒരു അനുഭവം ....  

------------------------------------

ഒരു ദിവസം വീട്ടിൽ നിന്ന് ധൃതി പെട്ട് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ  വാതിൽക്കൽ കിടന്ന പൂച്ചയെ അറിയാതെ ഒന്ന് ചവിട്ടി ... ചവിട്ടിയതും പൂച്ച കാലിൽ മാന്തി. അത് വലിയ കാര്യമാക്കാതെ ഞാൻ ഓഫീസിലേക്കു പോന്നു ..ചെറുതായിട്ടുള്ള നീറ്റൽ ഞാൻ അത്ര കാര്യമാക്കിയില്ല..രണ്ടു ദിവസം കഴിഞ്ഞു മുറിവ് ഉണങ്ങാതെ ആയപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു... രണ്ടു ദിവസം വൈകിയതിന് ഡോക്ടർ കുറെ ചീത്ത പറഞ്ഞു.. എത്രയും പെട്ടെന്ന് ആന്റി റാബീസ് വാക്‌സിൻ എടുക്കാൻ നിർദ്ദേശിച്ചു...രണ്ടാഴ്ച്ച കാലം മാന്തിയ പൂച്ചയെ നിരീക്ഷിക്കാനും പറഞ്ഞു.... ഡോക്ടർ പറഞ്ഞത് പ്രകാരം ഞാൻ പൂച്ചയെ നിരീക്ഷിച്ചു വന്നു..... പല വീടുകളിലും മൂപ്പർ സന്ദർശനം നടത്തുന്നതിനാൽ ചില ദിവസങ്ങളിൽ അതിനെ കാണാറില്ല ....ഞാൻ അതത്ര വല്യ കാര്യം ആകാറുമില്ല...


പക്ഷെ ഒരു ദിവസം യാദൃശ്ചികമായി വീട്ടിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോൾ വഴിയരികിൽ നമ്മുടെ വില്ലൻ പൂച്ച വായിൽ നിന്നും നുരയും പാതയും വന്ന് ചത്ത് മലർച് കിടക്കുന്നു.... അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ വയ്യ.. രാത്രിയിൽ പേ ഇളകുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു...ഉറക്കമില്ലാത്ത രാത്രികളായി പിന്നങ്ങോട്ട്.....


( മൃഗയ എന്ന മമ്മൂട്ടി സിനിമയിലെ പട്ടി കടിച്ചു പേ ഇളകുന്ന രഘു അവതരിപ്പിച്ച കഥാപാത്രത്തെ നമ്മൾ അത്രപെട്ടന്നങ്ങു മറക്കില്ല....)


പലതും ആലോചിച്ചു കൂട്ടി ..... ഇൻജെക്ഷൻ എടുക്കാൻ വൈകി പോയി എന്ന് ഡോക്ടർ പറഞ്ഞ വാക്കുകൾ ... അത് വലിയ കുഴപ്പമായി... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ആരോടും ഒന്നും പറഞ്ഞില്ല... ദിവസങ്ങൾ തള്ളി നീക്കി... ആയുസ്സിന്റെ  ബലം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല...


കുറെ വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി .... ഇപ്രാവശ്യം വില്ലൻ ഒരു പട്ടി ആയിരുന്നു. ഒരു ഫാം വിസിറ്റിനു പോയ എന്നെ പിന്നിലൂടെ വന്ന പട്ടി വട്ടം പിടിച്ചു .. ഞാൻ കുതറി മാറിയപ്പോൾ അതിന്റെ നഖം കൊണ്ട് കൈയ്യിൽ പോറി ... ഇപ്രാവശ്യം വേറെ ഒന്നും ആലോചിക്കാതെ പോയി ഇൻജെക്ഷൻ എടുത്തു....


മലയാറ്റൂർ എഴുതിയ വേരുകൾ എന്ന നോവലിലെ ഒരു കഥാപാത്രം നായ കടിച്ചപ്പോൾ ഇൻജെക്ഷൻ എടുക്കാതെ പ്രകൃതി ചികിത്സ സ്വീകരിച്ചു അവസാനം പേ പിടിച്ച് മരിക്കുന്നുണ്ട് ... നമ്മുടെ സമൂഹത്തിൽ ഇന്നും അത്തരം സംഭവങ്ങൾ   ആവർത്തിക്കപ്പെടുന്നു എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു....പ്ളീസ് ഇനിയും ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ആവർത്തിച്ചു് കൂടാ.... 


പൂച്ച മന്തിയാലും നായ കടിച്ചാലും ഒക്കെ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കുക...  കുത്തിവെപ്പ് എടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക.................


ഫൈസൽ  പൊയിൽക്കാവ്

Saturday, May 14, 2022

*വയനാടൻ കുളിരും നാട്ടു ഭംഗിയും*

വീണ്ടും ഒരു വയനാടൻ യാത്ര ഒത്തു വന്നു. താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക്. ചെറിയ ഒരു പേടി മനസ്സിലുണ്ടെങ്കിലും സാക്ഷാൽ പപ്പു വിനെ മനസ്സിൽ ധ്വാനിച്ച് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. ആദ്യമായാണ് ഡ്രൈവർ റോളിൽ ചുരം കയറുന്നത്. ഒമ്പതാം ഹെയർ പിൻ വളവും പിന്നിട്ടപ്പോൾ ഇതൊക്കെയെന്ത് എന്ന ഭാവം .. കുതിരവട്ടം പപ്പു വിന്റെ സിനിമാ ഡയലോഗ് പോലെ ... നീ സുലൈമാനല്ല ഹനുമാനാ എന്ന ഡയലോഗ് ഓർത്തു മനസ്സിൽ ചിരി പൊട്ടി.




നേരെ ബാണാസുര ഡാമിലേക്ക് യാത്ര തിരിച്ചു.  ഇത്രയ്ക്ക് പ്രകൃതി ഭംഗിയുള്ള ഡാം സൈറ്റുകൾ കേരളത്തിൽ വിരലിൽ എണ്ണാവുന്നത്. ഫ്ലോട്ടിങ്   സോളാർ പാനലുകൾ ഉപയോഗിച്ചുള്ള വൈദ്യുതി  ഉൽപ്പാദനവും നമുക്ക് അവിടെ കാണാം.

കോടമഞ്ഞ് താഴ് നിറങ്ങുന്ന പച്ചപ്പട്ട് പുതച്ച മലനിരകൾ എത്ര കണ്ടാലും  മതിവരില്ല. ഡാമിലൂടെ ഒരു സ്പീഡ് ബോട്ട് സവാരി കൂടിയാവുമ്പോൾ നമ്മുടെ മനസ്സ് നിറയും.

കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ സഞ്ചരിച്ചാൽ  പടിഞ്ഞാറത്തറ എത്തും. അവിടെ  കബനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു  കുറുകെയാണ്  ബാണാസുര സാഗർ അണക്കെട്ട് പണിതിരിക്കുന്നത് ...



Wednesday, May 4, 2022

ബഷീറും തേന്മാവും



കുട്ടിക്കാലത്ത് വായിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ തേന്മാവ് എന്ന കഥ ഒരു പുനർവായന നടത്തിയപ്പോൾ എനിക്ക്  തോന്നിയത് ഞാൻ ഇവിടെ കുറിക്കുന്നു.

പല കഥകളും വായിച്ചിട്ടുണ്ട് പക്ഷെ തേന്മാവ് പോലൊരു കഥ വായിക്കുമ്പോൾ വായനക്കാരൻ അനുഭവിക്കുന്ന അനിർവചനീയമായ ഒരു അനുഭൂതി .. പറയാനുള്ളത് ബഷീർ വളരെ സരസമായ ഭാഷയിൽ പറഞ്ഞു പോകുമ്പോൾ അതിലെ കഥാപാത്രമായ റഷീദ് ഞാൻ ആയിരുന്നുവെങ്കിൽ എന്നാശിച്ചു പോവുന്നു. തേന്മാവിനെ സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ - റഷീദും ,അസ്മായും. അവർക്ക് ഒരു തേന്മാവിനോടുള്ള സ്നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിതു്. ഈ തേന്മാവിന്റെ ചരിത്രം റഷീദും ആസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദർഭം. 

 ഈ കഥ വായിക്കുന്നവരൊക്കെയും ഒരു വൃക്ഷത്തെയെങ്കിലും നട്ട്  സംരക്ഷിക്കണമെന്ന സന്ദേശമാണു ബഷീർ നൽകുന്നതു്.ഒരു വൃക്ഷത്തോടുള്ള സ്നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയിൽ കാണാവുന്നതാണ്.

ഈ മാമ്പഴകാലത്ത്നമ്മുടെ കുട്ടികൾ ഇത്തരത്തിലുള്ള കഥകൾ  വായിച്ചു വളരട്ടെ .....


✍🏻ഫൈസൽ പൊയിൽക്കാവ്

Saturday, April 30, 2022

ചെമ്പരത്തി ജ്യൂസ്

 ചെമ്പരത്തി പൂവ് കൊണ്ടുള്ള ജ്യൂസ് ഇന്നലെ ഇഫ്താറിന് ഞാനും പരീക്ഷിച്ചു.



ഇതിൽ നിരവധി ആന്റി ഓക്സിഡന്റുകൾ  ഉണ്ടെന്ന് പറയപ്പെടുന്നു. ശാസ്ത്രീയമായി കൂടുതൽ അറിയില്ലെങ്കിലും ജ്യൂസ് കളർഫുൾ ആണ്.  പ്രത്യേകിച്ച് ടേ
സ്റ്റ് ഒന്നുമില്ല എന്ന സത്യം മറച്ചു വെ
ക്കുന്നില്ല പക്ഷെ   

കാണാൻ അടിപൊളി .



Wednesday, April 27, 2022

ഓർമ്മകൾ ഓല മെടയും കാലം

എന്റെ ഓർമ്മയിലെ 
ഓലപ്പുര മേയുന്ന  കാലം.
ജീ
വിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം ഏതെന്ന് ചോദിച്ചാൽ അത് എനിക്ക് എന്റെ  കുട്ടിക്കാലത്തെ ഞങ്ങളെ ഓലപ്പുര മേയുന്ന ദിനമാണ്. 

വേനൽക്കാലമായാൽ കൊയ്യക്കാരൻ കേളപ്പേട്ടൻ തെങ്ങിൽ നിന്ന് പച്ചോല വെട്ടി താഴെയിടും. അത് വലിച്ച് കിണറ്റിൻ കരയിൽ എത്തിക്കുന്ന ജോലി ഞങ്ങൾ കുട്ടികളുടേതായിരുന്നു. അന്ന് കപ്പിയും കയറും ഉപയോഗിച്ച് കിണറ്റിൻ പടവിൽ നിന്ന് വെള്ളം കോരി കുളിക്കുന്ന കാലം . ( ഷവർ ഒക്കെ സ്വപ്നത്തിൽ മാത്രം ...) അട്ടിയട്ടിയായി ചീന്തി ഇടുന്ന ഓല മേലെ നിന്നാണ് ഞങ്ങൾ കുട്ടികളുടെ കുളി . രണ്ടുണ്ട് കാര്യം കുളിയും നടക്കും ഓല നനഞ്ഞ് മടയാൻ പാകത്തിലാവുകയും ചെയ്യും ..

പിന്നെ ഒന്നു രണ്ടു മാസം ഓലമടയൽ കാലമാണ് . 

നാരായണിയേച്ചിയും ശാന്തേച്ചിയും ഓല മടയാൻ നിത്യവും വീട്ടിൽ വരും... അവർ ഓലമടയുന്നത് കാണാൻ  നല്ല കൗതുകം... ഓല മെടയുന്ന കൂട്ടത്തിൽ നാട്ട് വിശേഷങ്ങളും അത്യാവശ്യം പരദൂഷണവും കേൾക്കാം... 😀


ഓല മെടഞ്ഞ് ഓല ഉണക്കാനിടണം ... ഉണങ്ങി പാകമായാൽ അട്ടിവെക്കും. ചിതൽ വരാതെ നോക്കണം .. ഓർക്കാൻ എന്തൊരു സുഖമാണ് ആ കാലം.


ഇനി ഓല മേയാനുള്ള ദിവസത്തിന്റെ കാത്തിരിപ്പാണ്. അന്നൊക്കെ പുര മേയൽ ഒരു ചെറിയ കല്യാണം പോലെയാണ്. അയൽപക്കത്തുള്ളവർ ഒക്കെ സഹായത്തിനായെത്തും. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവം പോലെ.

പുരമേയുന്ന ദിവസം രാവിലെ തന്നെ ചിരികണ്ടൻ വീട് പൊളിക്കാൻ തുടങ്ങും .. കിടക്കപ്പായയിൽ നിന്ന് വീടിന്റെ കഴുക്കോൽ വീടവിലൂടെ ആകാശം കണ്ടാണ് അന്നുണരുക.  ഒരപൂർവ്വ കാഴ്ചയാണ് അത്. അതിന്റെ സുഖം അത് അനുഭവിച്ചവർക്ക് മാത്രം.

പുരമേയാൻ വരുന്നവർക്ക് പുട്ടും കടലക്കറിയും പിന്നെ കപ്പ വറുത്തതും മീൻ കറിയും... ആ കടലക്കറിയുടെ സ്വാദ് പിന്നീട് ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം .    


താഴെ നിന്ന് മെടഞ്ഞ ഓല വീടിന്റെ നെറുകയിലേക്ക് എറിഞ്ഞെത്തിക്കുന്നതിന്റെ  ഒരു ഹിക്മത്ത് ഒന്നു വേറെ തന്നെയാണ് .. അത് നോക്കിയിരിക്കാൻ നല്ല സുഖം.

ഉച്ചയോടെ പുരമേയൽ തീരുമ്പോൾ ഒരു സങ്കടമാണ് . ഇനി ഇങ്ങനെ ഒരു ദിവസത്തിനായി ഒരു വർഷം കാത്തിരിക്കണം..... 

ഇന്ന് ഞാൻ എന്റെ കോൺക്രീറ്റ് സൗധത്തിൽ ചൂട് കൊണ്ട് എരിപിരി കൊള്ളുമ്പോൾ ഈ ഓർമ്മകളാണ് എന്നെ ഉറക്കുന്നത്.... ഓർമ്മകളെ നിങ്ങൾക്ക് നന്ദി .

കാലമേ എനിക്കെന്റെ ഓലപ്പുര തിരികെ നൽകി  കോൺക്രീറ്റ് സൗധം  തിരികെ എടുത്ത് കൊൾക . ഞാൻ അവിടെ എല്ലാം മറന്ന് ഒന്ന് ഉറങ്ങിക്കോട്ടെ .❤️

Saturday, April 23, 2022

ട്രെയ്ൻ ടു കുറ്റിപ്പുറം

കൊമ്പൻ മീശക്കാരൻ ടി.ടി.ഇ
പതിവു പോലെ വണ്ടി പയ്യോളി സ്റ്റേഷനിൽ നിന്ന് എടുക്കാനുള്ള സമയമായെന്ന് ഉച്ചത്തിലുള്ള വണ്ടിയുടെ ചൂളം വിളി കേട്ടപ്പോൾ മനസ്സിലായി... ഞാൻ ഓടി കിതച്ചു കൊണ്ട് ആദ്യം കണ്ട ബോഗിയിലേക്ക് ചാടി കയറി. വണ്ടിയുടെ ചക്രങ്ങൾ പതുക്കെ ഉരുളാൻ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ്  എവിടെ നിന്നോ ഒരു വൃദ്ധ ദമ്പതികൾ പ്രയാസപ്പെട്ട് പ്ലാറ്റ്ഫോമിലൂടെ ഓടി വരുന്നത് കണ്ടത്.. ഇനി അവർക്ക് ടിക്കറ്റ് എടുക്കാൻ സമയമില്ല ... ഞങ്ങൾ കുറച്ച് സീസൺ ടിക്കെറ്റുകാർ ട്രെയിനിന്റെ ഡോറിൽ തന്നെ നിൽപ്പുണ്ട്.  അവരെ പെട്ടെന്ന് വണ്ടിയിൽ കയറാൻ ഞങ്ങൾ സഹായിച്ചു. അവർ ഗുരുവായൂർക്കാണ്. കുറ്റിപ്പുറം വരെ ട്രെയിനിൽ അവിടെ നിന്ന് ബസ്സിൽ ഗുരുവായൂർക്ക് അതാണ് അവരുടെ പ്ലാൻ എന്ന് മനസ്സിലായി.. രണ്ട് പേർക്കും ട്രെയ്നിൽ യാത്ര ചെയ്ത പരിചയമില്ലെന്ന് അവരുടെ മുഖത്തെ വെപ്രാളത്തിൽ നിന്ന് ഞങ്ങൾ വായിച്ചെടുത്തു... ടിക്കറ്റ് എടുക്കാത്ത ടെൻഷൻ വേറെയും... 
ടി.ടി. യോട് പറഞ്ഞ് അടുത്ത സ്റ്റേഷൻ എത്തുമ്പോൾ ടിക്കറ്റ് എടുക്കാം എന്ന് അവരെ സമാധാനിപ്പിച്ചു.. ഞങ്ങളിൽ ചിലർ  കിട്ടിയ സീറ്റ് അവർക്കായി ഒഴിഞ്ഞു കൊടുത്തു .. പയ്യോളിയിൽ നിന്നും വണ്ടി വിട്ടു അടുത്ത സ്റ്റേഷൻ തിക്കോടിയാണ്. 
അപ്പോഴാണ് സാക്ഷാൽ കൊമ്പൻ മീശയുടെ വരവ്... എല്ലാരോടും അയാൾ ടിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ടിക്കറ്റ് പ്ലീസ്   , ടിക്കറ്റ് പ്ലീസ്... ഞാനും എന്റെ കാലാവധി തീരാറായ സീസൻ ടിക്കറ്റ് എടുത്ത് കാണിച്ചു .. 
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന വൃദ്ധ ദമ്പതികളുടെ കാര്യം ഞങ്ങൾ അദ്ദേഹത്തോട് സൂചിപ്പിച്ചു .. അതിന് അയാൾ മറുപടിയൊന്നും പറഞ്ഞില്ല... കുറച്ച് കഴിഞ്ഞപ്പോൾ അയാൾ ഫൈൻ റെസിപ്റ്റ് മുറിച്ച് അവരുടെ കയ്യിൽ കൊടുത്തു.  പാവങ്ങൾ അത് തിരിച്ചു മറിച്ചും നോക്കി ... നല്ലൊരു സംഖ്യ ഫൈൻ ആയി എഴുതിയിരിക്കുകയാണ് ടി.ടി.ഇ.  ഇത് കണ്ടതും ഞങ്ങൾക്ക് വളരെ പ്രയാസം തോന്നി .ഞങ്ങൾ അദ്ദേഹത്തോട്ട് തട്ടി കയറി. അദ്ദേഹം ഒന്നിനും വഴങ്ങുന്ന കൂട്ടത്തിലല്ല . അയാളുടെ കൊമ്പൻ മീശ പോലെ തന്നെ വളരെ പരുക്കനാണയാൾ. അത് നേരത്തെ അറിയാം എന്നാലും ഞങ്ങൾ കാല് പിടിക്കുന്നത് പോലെ പറഞ്ഞ് നോക്കി ... എന്റെ ഡ്യൂട്ടി എന്നെ ആരും പഠിപ്പിക്കണ്ട എന്നു പറഞ്ഞ് ടിക്കറ്റ് ചെക്ക് ചെയ്യാൻ വേണ്ടി അദ്ദേഹം അടുത്ത ബോഗിയിലേക്ക് നീങ്ങി.  കൂടെ ഞങ്ങളും ..
ട്രെയ്ൻ കോഴിക്കോട് സ്റ്റേഷനിൽ എത്തുന്നത് വരെ അയാളോട് ഞങ്ങൾ കെഞ്ചി കൊണ്ടേയിരുന്നു. ഒരു രക്ഷയുമില്ല . അവസാനമായി മനുഷ്യത്വത്തിന്റെ മൂല്യം എല്ലാ ഡ്യൂട്ടിക്കും മേലെയാണെന്ന കാര്യം അയാളെ ഉണർത്തി ഞങ്ങൾ തിരിച്ചു നടന്നു.

അവരുടെ യാത്രാ ചിലവ് ഞങ്ങൾ ഷെ
യർ ചെയ്ത് കൊടുത്തു. ആദ്യം അവർ വാങ്ങാൻ കൂട്ടാക്കിയില്ല എങ്കിലും മനസ്സില്ലാ മനസ്സോടെ അവരത് വാങ്ങി. 

കുറെ നാളുകൾക്ക് ശേഷം.............
മകളുടെ കല്യാണ തലേന്ന് പാമ്പ് കടിയേറ്റ് ടി.ടി.ഇ മരിച്ചെന്ന ഫോട്ടൊ പത്രത്തിൽ കണ്ട് ഞാൻ ശരിക്കും ഞെട്ടി... നമ്മുടെ സാക്ഷാൽ കൊമ്പൻ മീശ.  ആ വൃദ്ധ ദമ്പതികളുടെ ശാപം ( ശാപത്തിൽ എനിക്ക് വിശ്വാസമില്ലെങ്കിൽ കൂടി )  അതായിരിക്കുമോ അയാളെ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട മുഹൂർത്തതിന് സാക്ഷിയാക്കാതെ യമപുരിക്കയച്ചത് ?..

ഇനി ഈ ഒരു ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ തന്നെ കണ്ടുപിടിക്ക് . ഡ്യൂട്ടിയാണോ വലുത് അതോ മനുഷ്യത്വമോ ?

ഒരു കാര്യം എനിക്കുറപ്പായി നമ്മുടെ ഏറ്റവും വലിയ ഡ്യൂട്ടി മനുഷ്യത്യം പുലർത്തുക എന്നത് തന്നെ ...
ഇതു വായിക്കുന്ന ടി.ടി.ഇ യുടെ കുടുംബം സദയം എന്നോട് ക്ഷമിക്കുമല്ലോ!!!

*ട്രെയ്ൻ ടു കുറ്റിപ്പുറം* 

ഇന്ത്യാ പാക്ക് വിഭജനം ഇതി വൃത്തമാക്കി   ഖുശ്വന്ത് സിങ് എഴുതിയ മനോഹരമായ നോവൽ ആണ് . ട്രെയ്ൻ ടു പാക്കിസ്ഥാൻ  . 
ട്രെയ്ൻ ടു കുറ്റിപ്പുറം എന്നത് എന്റെ യാത്രാനുഭവങ്ങളാണ്. പയ്യോളിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് ഒരു കാലത്ത് ഞാൻ നടത്തിയ നിരന്തര യാത്രയിൽ ഞാൻ കണ്ടതും കേട്ടതും ഇവിടെ പങ്കുവെക്കുന്നു.   

....

Saturday, April 16, 2022

അടതാപ്പ് - Air Potato

 

കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു,ഉരുളക്കിഴങ്ങ് മണ്ണിനടിയില്‌ ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു. ഇത് ഇപ്പോൾ പല സ്ഥലങ്ങളിലും അപൂർവ്വമായി കാണപ്പെടുന്നു.

ഉരുളക്കിഴങ്ങ് പോലെ തന്നെയുള്ള കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ടതാണ് അടതാപ്പ്. എയർപൊട്ടറ്റോ എന്നും അടതാപ്പ് അറിയപ്പെടുന്നു.ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും.

വളരെയേറെ പോഷകമൂല്യം ഉള്ള വിള കൂടിയാണ് അടതാപ്പ്. ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Friday, April 15, 2022

തേൻവരിക്ക


മുരിങ്ങാ മരത്തിൽ പടർന്നു കയറിയ മുല്ലവള്ളി, തേൻ വരിക്ക കായ്ച്ചു നിൽക്കുന്ന പ്ലാവുകൾ, പറമ്പുകൾക്ക് അതിരിടുന്ന കൊള്ളിന് മേലെ തല കുമ്പിട്ടു നിൽക്കുന്ന കുറുക്കൻ മാവുകൾ ബാല്യകാല  ഓർമ്മകൾ ദീപ്തമാണ്. 
ചിരുതാമ്മയും അമ്മാളുവമ്മയും , നാരായണിയും , ബീവിയുമ്മയും അതായിരുന്നു എന്റെ ലോകം . 
സ്കൂൾ പൂട്ടിന് കുട്ടികൾ ഉമ്മയുടെ വീട്ടിൽ പോകുമ്പോൾ ഞാൻ എന്റെ കിടപ്പും തീറ്റയും ഒക്കെ ചിരുതാമ്മയുടെ വീട്ടിലാക്കി.
നല്ല സ്വാദ് ഊറുന്ന തേൻ വരിക്ക കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന എന്റെ ബാല്യം  ... ഇന്നും ഓർമ്മയിലുണ്ട്. അന്നത്തെ പത്തു വയസ്സ് കാരന് എന്ത് ഔചിത്യ ബോധം. അത്രമേൽ ഇഷ്ടമായിരുന്നു എനിക്ക് ചിരുതാമ്മയുടെ വീട്ടിലെ തേൻ വരിക്ക.
ചിരുതാമ്മക്ക് ഞാൻ എന്നാൽ ജീവൻ ആയിരുന്നു. മിനിയേച്ചിക്കും സലിയേട്ടനും ഞാൻ കൂടപിറപ്പ് പോലെ . 
വിഷുവിന് നല്ല ചക്കപ്പായസം . ഇന്നും അതിന്റെ രുചി നാവിൻ തുമ്പിലുണ്ട്. 
ആ സ്ഥലവും വീടും വിട്ട് പയ്യോളിക്ക് പറിച്ച് നടുമ്പോൾ ഏറ്റവും വേദനിച്ചത് ഞാൻ തന്നെയായിരിക്കും.  
" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും"

പിന്നെയങ്ങോട്ട് എനിക്ക് പനിക്കാലമായിരുന്നു. വിട്ടു മാറാത്ത പനി.  മരുന്ന് കുടിച്ച് മാറാത്തതിനാൽ ഒരു മുസല്യാരുടെ മാറ്റൽ ചികിൽസ തുടങ്ങി ... എന്നിട്ടും പനിക്ക് ഒരു ശമനവുമില്ല.
തേൻ വരിക്കയും അവിടത്തെ കിണറിലെ വെള്ളവും ഞാൻ പനി കിടക്കയിലും ചോദിച്ചു കൊണ്ടേയിരുന്നു. അവസാനം മുസല്യാർ ഒരു കാര്യം കണ്ടു പിടിച്ചു എനിക്ക് ബാധ കയറിയിട്ടുണ്ട്.  ചിരുതാമ്മയുടെ ഭർത്താവ് ചെറിയ ക്കച്ചന്റെ ആത്മാവ് എന്റെ ശരീരത്തിൽ  സന്നിവേശിച്ചിരിക്കുന്നു. 
മാറ്റൽ ചികിൽസ വേണം എന്നാലെ ബാധ ഒഴിയൂ...
മാറ്റൽ ചികിൽസക്ക് 101 കാഞ്ഞിരത്തിന്റെ ഇല , 101ചിരട്ടി, കുറച്ച് കൂവളത്തിന്റെ ഇല, രണ്ട് ബക്കറ്റ് വെള്ളം അങ്ങിനെയങ്ങിനെ ഒരു വലിയ ലിസ്റ്റ് തന്നെ മുസല്യാർ കുറിച്ച് കൊടുത്തു. കാഞ്ഞിരത്തിന്റെ ഇലയിൽ
ബിസ്മില്ലായിൽ തുടങ്ങുന്ന വരികൾ കുറിച്ചിട്ടു. ചിരട്ട കൊണ്ട് അടുപ്പ് കൂട്ടി അതിൽ ഇലകൾ ഒന്നൊന്നായി യാ അള്ളാഹ് യാ ശൈഖ് എന്ന് വലിയ ശബ്ദത്തിൽ ഉച്ചരിച്ചു കൊണ്ട് മുസല്യാർ ഒരോന്നായി തീയിലേക്കിട്ടു. തീയിലിടുമ്പോൾ നല്ല ഒച്ചയുണ്ട്. പച്ചില കത്തുമ്പോൾ ഉള്ള ശബ്ദം ബാധ ഒഴിയുന്നതിന്റെ ലക്ഷണമാണെന്ന് മുസല്യാർ ...😀
101 ഇലയും നിവേദിച്ചു കഴിഞ്ഞപ്പോൾ അവർ എന്നെ ഒരു മരപ്പലകയിൽ ഇരുത്തി മേലെ ഒരു മുണ്ടു നാലാളു കൂടി നിവർത്തി പിടിച്ചു. ഞാൻ പന്തലിന് ചോട്ടിൽ ഇരിക്കുമ്പോലെ ...

ഇനിയാണ് കളി കാര്യമാവുന്നത് ഈ നിവർത്തി പിടിച്ച മുണ്ടിലേക്ക് കത്തുന്ന കനലാകെ ഇടണം . കനൽ ഇടുന്ന മുറയ്ക്ക് ബക്കറ്റിലെ വെള്ളം അതിന് മേൽ ഒഴിക്കണം അതിന് നാല് വാല്യക്കാരെ വേറെയും ഏർപ്പാടാക്കിയിട്ടുണ്ട് ...
മുസല്യാർ എന്തൊക്കെയോ ഓതാനും ഇടക്കിടെ എന്റെ മേൽ ഊതാനും തുടങ്ങി ...
അവസാനം ഞാൻ ഒരു അർദ്ധ മയക്കത്തിലായി ... ശരീരത്തിൽ ചൂടുവെള്ളം പതിച്ചപ്പോഴാണ്
ഞാൻ ഉണർന്നത്.. എല്ലാം കഴിഞ്ഞിരിക്കുന്നു മുസല്യാർ ബാധ ഒഴിപ്പിച്ചു എന്ന കരകമ്പി നാട്ടിലെങ്ങും പാട്ടായി.
പക്ഷെ അപ്പോഴും എന്റെ മനസ്സു നിറയെ ചെറിയാക്കച്ചനെ അടക്കം ചെയ്ത പ്ലാവിലെ തേൻ വരിക്കയായിരുന്നു....

✍🏻 ഫൈസൽ പൊയിൽക്കാവ്


Thursday, April 14, 2022

ട്വിറ്റർ = 3.10 ലക്ഷം കോടി


ഇന്ന് എല്ലാ മുഖ്യധാരാ പത്രങ്ങളിലും ഈ ഒരു വാർത്ത വന്നിട്ടുണ്ട്.

"ആഗോള ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് സാമൂഹിക മാധ്യമ കമ്പനിയായ 'ട്വിറ്ററി'നെ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചു. ഓഹരിയൊന്നിന് 54.20 ഡോളര്‍(ഏകദേശം 4133 രൂപ).

ഇതനുസരിച്ചു കമ്പനിയുടെ മൂല്യം 4,139 കോടി ഡോളര്‍ വരും. അതായത്, ഏതാണ്ട് 3.10 ലക്ഷം കോടി രൂപ വരും. "

3.10 ലക്ഷം കോടി വിലയിട്ടത് സാക്ഷാൽ ഇലോൺ മസ്ക് .   ( ടെസ്ല മോ‍ട്ടോർസിൻറെയും 2012ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്‌ടിച്ച സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം. റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനി സ്പേസ് എക്സ് ആണ്. )   ഇത്ര വലിയ ഒരു മോഹ വില നൽകിയിട്ടും ട്വിറ്ററിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ചിത്രം പൂർണ്ണമാവുക. മോഹവിലയിട്ട മസ്‌കിന്റെ ഓഫറിന്റെ 'തടവിലല്ല' ട്വിറ്ററെന്ന്‌ വ്യക്തമാക്കി സി.ഇ.ഒ പരാഗ് അഗ്രവാള്‍..

ഇത്രയും മൂല്യമുള്ള ജാക്ക് ഡോർസി സ്ഥാപിച്ച ട്വിറ്ററിന്റെ അമരക്കാരൻ ഒരു ഇന്ത്യക്കാരൻ ആണെന്നതിൽ നമുക്ക് അഭിമാനിക്കാം.. 
അജ്മീറിൽ ജനിച്ചു. 
ബോംബെ ഐ.ഐ ടി യിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് . അമേരിക്കൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം എസും ഡോക്ടറേറ്റും. ആദ്യകാലത്ത് മൈക്രോ സോഫ്റ്റിലും യാഹുവിലും ജോലി . പിന്നെ ട്വിറ്ററിൽ ചീഫ് ടെക്നിക്കൽ ഓഫീസർ .. ഇതാ ഇപ്പോ ജാക്ക് ഡോർസിക്ക് ശേഷം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ.

Monday, April 11, 2022

കോന്തല - ഒരു വായനാ + യാത്രാനുഭവം

 


ഉമ്മാമയുടെ കോന്തല എന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓർമ്മയാണ്. ഉമ്മാമ കോന്തലക്ക്  കെട്ടി വെക്കുന്ന നാണയ തുട്ടുകളും ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും എന്നും ഞങ്ങൾ കുട്ടികളെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. മിഠായി വാങ്ങാൻ ഉമ്മാമ കോന്തല അഴിച്ച് പൈസ എടുക്കുന്നത് ഇന്നലെ പോലെ എന്റെ ഓർമ്മയിലുണ്ട്. ഉമ്മാമ മരിച്ചിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വർഷം കടന്നുപോയി .. കോന്തല കണ്ടവരുണ്ടോ എന്ന് ഇന്നത്തെ സ്കൂൾ ക്ലാസ്സിൽ ചോദിച്ചാൽ ഒരു കുട്ടി പോലും കൈ ഉയർത്തുമെന്ന് തോന്നുന്നില്ല... പാവം അവരെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തേ ഉമ്മാമ മാർക്ക് കോന്തലയില്ലല്ലോ..

കോന്തല ഇന്നത്തെ തലമുറ കണ്ടു കാണില്ല ചിലപ്പോൾ കേട്ടു പോലും . ' കോന്തല ' സമീപ ഭാവിയിൽ തന്നെ അന്യം നിന്നു പോയേക്കാവുന്ന ഒരു പദപ്രയോഗമായേക്കാം . 

എന്തും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ന്യൂജെൻ ചിലപ്പോൾ കോന്തലയും തിരയും.  പക്ഷെ കൽപ്പറ്റ മാഷ് എഴുതിയ പുസ്തക കവർ കണ്ട് തൃപ്തിപ്പെടേണ്ടതായി വരും അവർ... ഗൂഗിളിനും അറിയില്ല ശരിക്കുള്ള കോന്തല എന്താണെന്ന് .

കോന്തലയെ അതിലൂടെ എന്റെ പുന്നാര ഉമ്മാമയെ എന്നെ ഓർമ്മിപ്പിച്ചത് കൽപ്പറ്റ മാഷിന്റെ ' കോന്തല' എന്ന പുതിയ പുസ്തകമാണ്.  

മാഷ് നമുക്ക് വേണ്ടി അദ്ദേഹത്തിന്റെ വയനാടൻ ഓർമ്മകളുടെ കോന്തല കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലുടെ...

വയനാടൻ ഓർമ്മകൾ എന്തു ഭംഗിയായാണ് അദ്ദേഹം ഈ പുസ്തകത്തിൽ കോറിയിട്ടിരിക്കുന്നത്. 

" കുഴിച്ചിട്ടാല്‍ കുപ്പിച്ചില്ലും മൂന്നാംനാള്‍ മുളച്ചു പൊന്തുന്ന വയനാടന്‍ മണ്ണ് .  . കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള്‍ തീരാത്ത രാവുകള്‍

ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ.

കാപ്പിപൂത്താല്‍ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്‍സന്ധ്യകള്‍, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കര്‍ഷകര്‍. വയനാടൻ ഓർമ്മകളിൽ  കൽപ്പറ്റ ....


കോന്തല വായിച്ചപ്പോൾ വീണ്ടും വയനാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാൻ ഒരു മോഹം. രാവിലെ കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുന്ന ബസ്സിൽ കയറി കൽപ്പറ്റക്ക് ടിക്കറ്റെടുത്തു .. താമരശ്ശേരി ചുരം വഴി വയനാട്... ബസ് ഇപ്പോൾ ചുരം കയറി തുടങ്ങിയിരിക്കുന്നു ... ഹെയർ പിന്നുകൾ ഓരോന്നായി ബസ്സ് പിന്നിടുമ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചു... ഇപ്പോഴും തണുപ്പ് ബാക്കിയുണ്ട് .. പിന്നെ കാടുകൾക്ക് മാത്രമുള്ള മണവും , ചീവീടിന്റെ കരച്ചിലും ...


ചുരം കയറി വൈത്തിരി എത്തുമ്പോൾ കാപ്പിത്തോട്ടങ്ങൾ വേരോടെ പിഴുതെറിയുന്ന ജെ.സി.ബി രാക്ഷസനെ കണ്ടു ... എനിക്ക് ഏറ്റവും വെറുപ്പുള്ള ഈ നൂറ്റാണ്ടിന്റെ മഹത്തായ കണ്ടുപിടുത്തം..

ഇന്ന് കേരളം മുഴുവൻ ഈ രാക്ഷസന്റെ കരാള ഹസ്തത്തിലാണല്ലോ .. പരിസ്ഥിതി നശിപ്പിച്ചുള്ള എല്ലാ വികസനത്തിനും ഞാൻ എതിർപക്ഷത്തു തന്നെയാണ്.   ഇങ്ങനെ പോയാൽ

ഇനി വയനാടൻ മണ്ണിലും കുപ്പിച്ചില്ല് പോയിട്ട് ഒരു ശീമ കൊന്ന പോലും മുളക്കാത്ത കാലം അതി വിദൂരമല്ല.....

പ്രകൃതിയുടെ കടയ്ക്കൽ കത്തി വെച്ചുള്ള വികസനമല്ല നമുക്ക് വേണ്ടത് മറിച്ച് പ്രകൃതിയോട് ഇണങ്ങി ചേരുന്ന വികസനം  ( environment sustainable development ) അതാണ് നമുക്കാവശ്യം .

കൽപ്പറ്റയിൽ നിന്ന് വീണ്ടും ബസ്സ് കയറി ചുണ്ടേൽ ഇറങ്ങി... നിഴൽ വീണുറങ്ങുന്ന നാട്ടു പാതയിലൂടെ കുറേ നടന്നു ... ഭാഗ്യത്തിന് ഒരു നൂൽ മഴ കിട്ടി . നൂൽ മഴ വയനാടിന്റെ മാത്രം പ്രത്യേകതയാണല്ലോ.. ഈ വയനാടൻ ഗ്രാമഭംഗി അടുത്ത തലമുറക്ക് കുറച്ചെങ്കിലും നാം ബാക്കി വെച്ചേക്കണം. പേരിനെങ്കിലും.  ആ ഒരു പ്രാർത്ഥന മാത്രം ബാക്കി. 


നമ്മുടെ ന്യൂ ജനറേഷനു വേണ്ടി കോന്തല എന്ന പദം ഇവിടെ പരിചയപ്പെടുത്തുന്നു.

 *കോന്തല = വസ്ത്രത്തിന്‍റെയും മറ്റും അറ്റം / പണസഞ്ചി* 

 പിന്നെ  ഇതു വായിക്കുന്നവരോട് ഒരപേക്ഷയുണ്ട് നിങ്ങളെ വീട്ടിൽ കോന്തല ഉപയോഗിക്കുന്ന ഉമ്മാമമാർ ഇപ്പോഴും  ഉണ്ടെങ്കിൽ അവരുടെ ഒരു ഫോട്ടോ പിടിച്ച് ഇവിടെ കമന്റായി കെടുത്തേക്ക്😀


✍🏻 ഫൈസൽ പൊയിൽക്കാവ്

ഇവിടെ ചേർത്തിരിക്കുന്ന ചിത്രത്തിനോട് അത് എടുത്ത ആളിനോട് കടപ്പാട് രേഖപ്പെടുത്തുന്നു.

Tuesday, April 5, 2022

ചാവക്കാട്ടെ നാലുമണി കാറ്റ്

 

ചില യാത്രാ ഓർമ്മകൾ നമ്മൾ മനസ്സിലിട്ട് താലോലിക്കും പ്രത്യേകിച്ചും പ്രിയപ്പെട്ടവരുമൊത്തുള്ള യാത്രകൾ. 

ഈ പ്രാവശ്യം യാത്ര ചാവക്കാട്ടേക്കാണ് . പുലർച്ചെ എഴുന്നേറ്റപ്പോൾ നല്ല മഴ .. ചുട്ടു പൊള്ളുന്ന വേനൽ ചൂടിൽ മഴ ഒരു ആശ്വാസം തന്നെ .. അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ട്... ഗൂഗിൾ മാപ്പിൽ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ ആക്കി യാത്ര തുടങ്ങി.  കോഴിക്കോട് ബീച്ച് വഴി മീഞ്ചന്ത , കടലുണ്ടി, തീരൂർ, പൊന്നാനി വഴി ചാവക്കാടേക്ക്.

ആനവണ്ടിയിൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ആദ്യമായാണ് കാറിൽ ഡ്രൈവർ സീറ്റിൽ. 

റോഡിലെ ഫ്രണ്ട് വ്യൂവിലൂടെ കാഴ്ചകൾ ഓടി മറയുന്നുണ്ട്... 

ഈ യാത്രക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് . എന്റെ ആത്മ സുഹൃത്ത് ഫസിലിനെ കാണണം. അവൻ ഇപ്പോൾ ചാവക്കാടുണ്ട് . കാനഡയിൽ സെറ്റിൽ  ചെയ്തെങ്കിലും നാടിനേയും നാട്ടാരേയും ഇഷ്ടപ്പെടുന്ന തനി നാടൻ അതാണ് ഫസിൽ. അവസാനമായി ഞങ്ങൾ ഒരുമിച്ച് ബാഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് ഒരു ബൈക്ക് യാത്ര നടത്തിയിട്ട് ഏഴു വർഷമായിരിക്കുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം..  Time and tide waits for no man 

എന്നാണല്ലോ..

അവനെ കാണാനുള്ള കൊതിയാൽ ഇടക്കിടെ വണ്ടിയുടെ സ്പീഡ് ഞാൻ അറിയാതെ കൂടുമ്പോഴൊക്കെ വൈഫ് എന്നെ ഉണർത്തുന്നുണ്ടായി രുന്നു...

കൊന്നമരം പൂത്തുലഞ്ഞു നില്ക്കുന്ന കേരളത്തിലെ റോഡുകൾ ... നിറയെ കായ്ച്ചു നിൽക്കുന്ന മാവുകൾ ... 

റഫീഖ് അഹമ്മദിന്റെ 

മാമരം കണ്ടേ ചോല കണ്ടേ 

ഇലകൾ കണ്ടേ കായ്കളും ... എന്ന

 വരികൾ കേൾക്കാൻ മനസ്സ് കൊതിച്ചു.

മോനോട് യൂട്യൂബിൽ ഈ പാട്ട് സെർച്ച് ചെയ്ത് പ്ലേ ചെയ്യാൻ പറഞ്ഞു.  

മാമരം കണ്ടേ ചോല കണ്ടേ 

ഇലകൾ കണ്ടേ കായ്കളും ...

മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള

വായാടി പക്ഷിക്കൂട്ടം വന്നുപോയി

കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി

ആകാശപ്പുഴയിലെ കുതിച്ചുപോയി

എഹേയ് കണ്ടു മലനിരാ 

ഓഹോയ് കണ്ടു താഴ്‌വര.....

എന്ത് നല്ല വരികൾ ....


കടലുണ്ടി പക്ഷിസങ്കേതം വഴിയാണ് ഞങ്ങൾക്ക് പോകേണ്ടത് . കണ്ടൽക്കാടും നീർതടങ്ങളും കടന്ന് വണ്ടി ഓടി കൊണ്ടേയിരുന്നു ....

തിരൂർ എത്തിയപ്പോൾ ചായ കഴിക്കാനായി വണ്ടി പാർക്കു ചെയ്തു.  നല്ല വൃത്തിയും വെടിപ്പുമുള്ള നല്ലൊരു ഹോട്ടൽ ... 

മൊബൈൽ റിങ് ചെയ്തപ്പോൾ അങ്ങേ തലക്കൽ ഫസിലാണ്. അവനും എന്നെ കാണാനുള്ള കൊതിയാണെന്ന് മനസ്സിലായി ... തിരൂർ എത്തി എന്നു പറഞ്ഞപ്പോൾ പണ്ട് ഞങ്ങൾ ഒരുമിച്ച് തിരൂർ തുഞ്ചൻ പറമ്പിൽ പോയ കാര്യം അവൻ ഓർമ്മിച്ചു... ഓർമ്മകൾക്ക് മരണമില്ലല്ലോ...

ഒരു കാര്യം കൂടി അവൻ ഓർമ്മിപ്പിച്ചു എടാ നിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ പുന്നയൂർ കുളം തറവാട് പൊന്നാനി ചാവക്കാട് റൂട്ടിലാണെന്ന് ... 

ഇത് കേട്ട പാടെ ഗൂഗിൾ മാപ്പിൽ പുന്നയൂർ കുളം സെർച്ച് ചെയ്തു. പൊന്നാനിയിൽ നിന്നും കുറച്ച് യാത്ര ചെയ്താൽ ആലിൻചുവടെത്തും. അവിടെ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ഓടണം പുന്നയൂർ കുളമെത്താൻ.. ഇനി ഏതായലും തിരിച്ചു വരുമ്പോൾ അവിടെ കയറാം എന്ന് മനസ്സിൽ കണക്കുകൂട്ടി...

ചാവക്കാട്ടെത്തുമ്പോൾ ഏകദേശം 11 മണിയായിട്ടുണ്ട്. എന്നെ കണ്ടപാടെ അവൻ ഓടിവന്ന് കെട്ടിപിടിച്ചു ... ഏഴുവർഷങ്ങൾ കാലം ഞങ്ങളിൽ ഒരു മാറ്റവും 

വരുത്തിയില്ല ... എല്ലാം പഴയതു പോലെ... 

കുറേ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് കൊണ്ട് ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട് ....


ഉച്ചയൂണിന് ശേഷം ചാവക്കാട് ബീച്ചിലേക്ക് ... 

ബീച്ചിൽ വണ്ടി പാർക്കു ചെയ്തു ഞങ്ങൾ മുന്നിൽ നടന്നു...

കുറച്ച് കഴിഞ്ഞപ്പോൾ പിന്നിലായി നടന്ന ഫസിലിന്റെ ഭാര്യ വഫ ആരെയോ ചീത്ത പറയുന്നു ... കാര്യം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഏതോ ഒരു ഞരമ്പു രോഗി ഫ്രീ ഷോ കാണിച്ചതാണ് ... തനിച്ച് നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ചിലർ അങ്ങിനെയാണ് ... ഞങ്ങളെ കണ്ടതും അവൻ വേഗം സ്ഥലം കാലിയാക്കി ... 

ഈ നഗ്നതാ പ്രദർശനം ഒരു മാനസിക രോഗമാണെന്ന് മന:ശാസ്ത്ര വിദഗ്ധൻ ഡോ. എസ് ശാന്തകുമാർ എഴുതിയ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.

 *എക്സിബിഷനിസം* അതാണ്  ഈ രോഗത്തിന്റെ പേര്. എതിർ ലിംഗത്തിനെ കാണുമ്പോൾ തുണിയുരിഞ്ഞു കാണിക്കാനുള്ള മനസ്സിന്റെ വെമ്പൽ... നല്ല പെട കിട്ടാത്തതിന്റെ കുഴപ്പാ....

ഇത് ആണുങ്ങൾക്ക് മാത്രമല്ല ചില സ്ത്രീകളിലും ഈ എക്സിബിഷനിസം ഉണ്ടത്രെ. റോഡിലെ ചെറിയ വെള്ളക്കെട്ടിൽ പോലും ചില സ്ത്രീകൾ വസ്ത്രങ്ങൾ വല്ലാതെ പൊക്കുന്നതിന്റെ മന:ശാസ്ത്രവും ഇത് തന്നെയെന്ന് ശാന്തകുമാർ പറയുന്നു.. 

ഇതേകുറിച്ച് സിഗ്മമണ്ട് ഫ്രോയിഡിന്റെ പഠനങ്ങളും ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് ...

ബീച്ചിലേക്ക് ആളുകൾ വരാൻ തുടങ്ങിയിട്ടുണ്ട് ... നല്ല ഒന്നാന്തരം ബീച്ച് ഇരിക്കാനും കുട്ടികൾക്ക് കളിക്കാനും ഒക്കെ സൗകര്യമുണ്ട് ...

എല്ലാം മായ്ക്കുന്ന കടലിനെ സാക്ഷി നിർത്തി കടലോർമ്മകൾ കുറിച്ച എന്റെ ആദ്യ പുസ്തകം ഫസിലിനു സമ്മാനമായി നൽകി ഞങ്ങൾ വീണ്ടും ഓർമ്മകളിലേക്ക് ഊളിയിട്ടു. ...

അവിടെ നിന്നു ഞങ്ങൾ നേരെ പോയത് ചാവക്കാട്ടെ പ്രശസ്തമായ നാലുമണിക്കാറ്റ് എന്ന ഫാം ടൂറിസം വില്ലേജ് സന്ദർശിക്കാനാണ് ... ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെ ആയി നേരം പോയതറിഞ്ഞില്ല. പേരു പോലെ മനോഹരമായൊരിടം ... ദൂരെ നിന്നു പോലും നിരവധി സന്ദർശകർ അവിടെ എത്തുന്നുണ്ട്...

Monday, March 28, 2022

കണിക്കൊന്ന എന്നും മലയാളിയുടെ ഗൃഹാതുരത ...

 

കർണ്ണികാരം പൂത്തു തളിർത്തു

കല്പനകൾ താലമെടുത്തു 

കണ്മണിയെ കണ്ടില്ലല്ലോ

എന്റെ സഖി വന്നില്ലല്ലോ

കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ



 കർണ്ണികാരം എന്നാൽ കണിക്കൊന്ന ... എത്ര മനോഹരമായ വർണ്ണന ... നമ്മുടെ റോഡ് സൈഡുകളിൽ കൊന്ന മരം പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച ഏതൊരു മലയാളിക്കും ഗൃഹാതുരത സമ്മാനിക്കുന്ന കാഴ്ചകളാണ് ... വേനൽ ചൂടിൽ ജീവജാലങ്ങൾ വെന്തുരുകുമ്പോൾ ഈ കണി കൊന്ന മാത്രം എന്താ ഇങ്ങനെ എന്ന് ഒരു പാട് ആലോചിച്ചിട്ടുണ്ട്. ഈ വേനലിലും കൊന്ന മരങ്ങൾ പൂത്തുലഞ്ഞിട്ടുണ്ട്. ഇടയ്ക്കൊക്കെ മൊബൈലിൽ നിന്നും കണ്ണുയർത്തി നമ്മുടെ ചുറ്റുപ്പാടും നോക്കിയാൽ മതി... ഈ മനോഹര കാഴ്ച കാണാൻ .


കഴിഞ്ഞ ദിവസം ചാവക്കാടേക്കുള്ള യാത്രയിൽ റോഡിലേക്ക് ചാഞ്ഞ് പൂത്തുലഞ്ഞു നില്ക്കുന്ന കൊന്ന മരങ്ങൾ എമ്പാടും കണ്ടു..   റോഡ് വികസനത്തിന്റെ പേരിൽ കോടാലി കാത്തു കിടക്കുന്ന ഈ മരങ്ങൾ ഇനി എത്ര നാൾ ...

പ്രണയം പോലെയാണ് കണിക്കൊന്നയും  ചിലപ്പോൾ അത് ആർക്കോ വേണ്ടി പൂത്തുലയും .

✍🏻ഫൈസൽ പൊയിൽക്കാവ്

Wednesday, March 23, 2022

ജിമിക്കി കമ്മൽ മുളക്

 

നമ്മുടെ നാട്ടിൽ ജിമ്മിക്കി കമ്മൽ എന്നും ഇംഗ്ലീഷിൽ ബിഷപ്പ് ക്രൗൺ എന്നും വിളിക്കപ്പെടുന്ന കാപ്സിക്കോ വിഭാഗത്തിൽ പെടുന്ന ഒരു മുളകിനമാണ് ഇത്.

Monday, March 21, 2022

ബാക്ക് ബെഞ്ചുകാർ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ


 *ബാക്ക് ബെഞ്ച് അത്ര മോശം ബെഞ്ചല്ല*


പഠനകാലത്ത് പല ബെഞ്ചിലും ഇരുന്ന് പഠിച്ചിട്ടുണ്ട്. സ്കൂൾ ക്ലാസ്സിൽ രക്ഷിതാവിന്റെ നിർബന്ധത്തിന് വഴങ്ങി ആദ്യത്തെ ഒന്നും രണ്ടും ബെഞ്ചിൽ .. പിന്നെ പിന്നെ പിന്നോട്ട് പിന്നോട്ട് ...

ഡിഗ്രി ക്ലാസ്സ് മുതൽ ഞാൻ ഒരു ഫുൾ ടൈം ബാക്ക് ബെഞ്ചർ ആയി ... മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന കാലം മേരീ തോമസ് ടീച്ചറിന്റെ ക്ലാസ്സിൽ ബാക്ക് ബെഞ്ചിലിരുന്നു പോക്കറ്റ് റേഡിയോയിൽ ക്രിക്കറ്റ് കമന്ററി കേട്ടതിന് ക്ലാസ്സിന് പുറത്തായിട്ടുണ്ട് ...

എം.സി.എ ക്ലാസ്സിൽ എത്തിയപ്പോൾ പിൻ ബെഞ്ചിൽ എന്റെ കൂട്ട് ആലപ്പുഴ ഓണാട്ടുകരക്കാരൻ മണ്ണാറ മോൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഫസിലുറഹ്മാൻ , കണിയാപുരക്കാരൻ അനൂഫ് അലി . ഞങ്ങൾ മൂന്നുപേർ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ക്ലാസ്സിൽ ഞങ്ങൾ അശ്വമേധത്തിലൂടെ സ്വന്തം ഇന്റലിജൻസിന്റെ ആഴമളക്കുകയായിരുന്നു.

എ.പി.ജെ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നില്ലെങ്കിലും ഈ ബാക്ക് ബെഞ്ചിൽ എന്തോ ഒരു ഹിക്മത്തുണ്ട് . പെരുമ്പടവത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളവർ , നല്ല ആത്മ ബന്ധമുളളവർ .

എം.സി എ കഴിഞ്ഞ് പലരും പല വഴിക്ക് പ്പോയി .. മണ്ണാറ മോൻ ബോംബെ വഴി കാനഡയിലെത്തി. അനൂഫ് ഇപ്പോൾ അമേരിക്കയിൽ സോഫ്ട് വെയർ എഞ്ചിനീയർ ... ഞാൻ ഇവിടെ തന്നെ സർക്കാർ സ്കൂളിൽ അധ്യാപകനായി .. കാലം കുറേ കഴിഞ്ഞു പോയെങ്കിലും ഇവർ എന്റെ ഹൃദയത്തിന്റെ തൊട്ടടുത്തുണ്ട് .. സന്തോഷത്തിലും സങ്കടത്തിലും താങ്ങും തണലുമായി ...
മുൻബെഞ്ചിൽ ഇരുന്ന് പഠിക്കാൻ മക്കളെ പഠിക്കാൻ നിർബന്ധിക്കുന്ന രക്ഷിതാക്കളോട് ഒരധ്യാപകൻ എന്ന നിലയിൽ ഒന്നേ പറയാനുള്ളു ബാക്ക് ബെഞ്ചുകൾ അത്ര മോശം ബെഞ്ചല്ല..
പഠിക്കുന്ന കാലത്ത് അത് ഏത് ബെഞ്ചിൽ ഇരുന്ന് പഠിക്കണമെന്ന കാര്യമെങ്കിലും നമ്മുടെ മക്കൾക്ക് വിട്ടു കൊടുക്കുക..

 *ബാക്ക് ബെഞ്ചുകാർ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ ...* 

✍🏻 ഫൈസൽ പൊയിൽക്കാവ്

Courtesy picture : Quora

Wednesday, March 16, 2022

ചീര ചേമ്പ്

 



ചേമ്പ് പോലെ തോന്നുന്ന ചെടിയാണ് ചീര ചേമ്പ്. കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചീര എന്നാണ് ഇതിനെ പറയുന്നത് .ഇത് വളരെ രുചികരമായ കറി വിഭവമാണ് .മറ്റ് ചേമ്പുകളെ പോലെ ഇത് ചൊറിയില്ല എന്നതാണ് ഇതിന്റെ പ്രത്യകത. രണ്ട് തരത്തിലുള്ള ചീര ചേമ്പുകളാണുള്ളത് പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും വലിയ പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് തഴച്ച് വളരും ഇതിന്റെ ഇലയും തണ്ടും പോഷക സമൃദ്ധമാണ് ഒരിക്കൽ തൈ നട്ടാൽ കരുത്തോടെ വളർന്ന് ഒരു പാട് തൈകൾ ഉണ്ടാകും.


കറിക്ക് തണ്ടും ഇലയും കിട്ടും തറയിലും ഗ്രോബാഗിലും വളർത്താം തറയിൽ വളർത്തിയിൽ പരന്ന് പന്തലിച്ച് ഉണ്ടാകും ചേമ്പിന്റെ അടിയിൽ കിളിർക്കുന്ന തൈക്കൾ വേരോടെ പറിച്ച് മാറ്റി നടാം സാധാരണ ചേമ്പ് നടുന്നത് പോലെയാണ് ഇത് നടേണ്ടത് .അധികം മൂപ്പില്ലാത്ത ഇലകൾ തണ്ടോടുകൂടി ചുവട്ടിൽ നിന്ന് മുറിച്ചെടുത്ത് ഇല ഭാഗം നല്ല പോലെ കഴുകി ' തണ്ടിന്റെ മുകളിലുള്ള പാടപോലെയുള്ള ഭാഗം നീക്കം ചെയ്യ്ത ചെറുതായിട്ട് അരിഞ്ഞ് കറി തയ്യാറാക്കാം തോരനും കറിയും സ്വാദിഷ്ടമായ മറ്റു വിഭവങ്ങും ഉണ്ടാക്കാൻ കഴിയും..ഇതിൽ ഒരു പാട് വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നതു കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കും, രക്തസമ്മർദ്ദം കുറയ്ക്കും, ശരീരഭാരം കുറയ്ക്കും ചർമ്മം സംരക്ഷിയ്ക്കും, കാഴ്ച വർദ്ധിപ്പിക്കും, പ്രമേഹം നിയന്ത്രിക്കും,യുവത്വം നിലനിർത്തും.

Tuesday, March 15, 2022

അഗസ്ത്യ ചീര

 പാലിൽ ഉള്ളതിനേക്കാൾ ഇരട്ടി vitamin A യും vitamin  b  യും അടങ്ങിയിട്ടുണ്ട് ഇതിന്റെ പൂവും ഇലകളും കറി വയ്ക്കാൻ നല്ലതാണ് വളരെ ഔഷധഗുണങ്ങൾ ഉള്ളതും ആന്റി ഓക്സിജൻ   അടങ്ങിയിട്ടുള്ളതു മാണ്

 ഇതിന്റെ വേരും ഇലകളും തൊലിയും ഇളം കായും വളരെ ഔഷധഗുണമുള്ളതാണ് ചെറുതിലെ തന്നെ ഇത് പൂക്കും.











ഗുണങ്ങൾ

  • ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.
  • പൂവിൽ ജീവകം ബി, സി.
  • വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം.
  • ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്.
  • ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം.

Saturday, March 12, 2022

My Travel Diary - Kadalundi

കടലും പുഴയും അതിരിടുന്ന കടലുണ്ടി പക്ഷിസങ്കേതം. കോഴിക്കോട് ടൗണിൽ നിന്നും  പത്തിരുപത് കിലോമീറ്റർ സഞ്ചരിച്ചാൽ കടലുണ്ടിയിൽ എത്താം. തീവണ്ടി മാർഗ്ഗം വരുന്നവർക്ക്   റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു അഞ്ഞൂറു മീറ്റർ കാൽ നടയായി സഞ്ചരിക്കാനുള്ള ദൂരമേയുള്ളു ഇവിടേക്ക്.

ദേശാടനകിളികൾ കൂടു കൂട്ടുന്ന കണ്ടൽ കാടുകളാൽ സമൃദ്ധമാണിവിടം. ഇവിടത്തെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞു വരുന്നേയുള്ളു...







യാത്രകൾ എന്നും നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... മനസ്സിന് നവോന്മേമേഷം നൽകുന്ന  ടോണിക്കാണ് ഓരോ യാത്രയും... വൈകുന്നേരങ്ങളിൽ കടലുണ്ടി പുഴയിലൂടെ ഒരു ബോട്ട് യാത്ര കൂടി ആവുമ്പോൾ ഓരോ സഞ്ചാരിയുടെയും മനസ്സു നിറയും..

 വില്ലേജ് ടൂറിസത്തിന് അനന്ത സാധ്യതയുള്ള ഒരിടമാണ്   കടലുണ്ടി പക്ഷിസങ്കേതം എന്ന് നിസ്സംശയം പറയാം   .. . മണൽ തിട്ടകളിൽ  പോക്കുവെയ്ൽ കായുന്ന ദേശാടന കിളികൾ യാത്രയിൽ ഉടനീളം കാണാം. നമ്മൾ കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ ഇവിടത്തെ പ്രകൃതി ഭംഗി നമുക്ക് ആവോളം ആസ്വദിക്കാം..








ഇടക്കിടെ പാളത്തിലൂടെ പോകുന്ന തീവണ്ടി ശബ്ദം മാത്രമേ നമ്മെ കുറച്ചെങ്കിലും അലോസരപ്പെടുത്തു....





Photo courtesy : Ambili , HSST OMANOOR. 

റെയിൽവെ പാലത്തിനടിയിലൂടെ ബോട്ട് മുന്നോട്ട് പോവുമ്പോൾ നമ്മെ നൊമ്പരപെടുത്തുന്ന ഒരു കാഴ്ചയുണ്ട്. 2001 ജൂൺ 22-ന് മദ്രാസ് മെയിൽ പാളം തെറ്റി ഈ പാലത്തിൽ നിന്നാണ് താഴേക്ക് മറിഞ്ഞത് . അതിന്റെ ശേഷിപ്പായി പഴയ പാലത്തിന്റെ തൂണുകൾ ഇന്നുമുണ്ടവിടെ.. ആ ദുരന്തത്തിൽ കുറേ പേരുടെ ജീവൻ നഷ്ടപ്പെട്ടു. ജീവിച്ചു കൊതി തീരുമുമ്പെ നമ്മെ വിട്ടു പോയ അവരുടെ ആത്മാക്കൾ ...



ഇവിടത്തേ നിബിഡമായി വളരുന്ന പ്രാന്തൽ കണ്ടലുകളെ പറ്റി പറയുമ്പോൾ കല്ലേ പൊക്കുടൻ നമ്മുടെ ഓർമ്മ പഥത്തിലെത്തും... കണ്ടലുകൾക്ക് മാത്രമായി ഉഴിഞ്ഞു വെച്ചതായിരുന്നല്ലോ അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്ന കണ്ടൽക്കാടു ക്കിടയിൽ എന്റെ ജീവിതം  എന്ന പുസ്തകം വായിച്ചിരിക്കേണ്ടത് തന്നെയാണ് . പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ആ പുസ്തകത്തിൽ  ഉടനീളം നമുക്ക് കാണാൻ കഴിയും.

പച്ചനിറത്തിൽ തൂങ്ങി നിൽക്കുന്ന പ്രാന്തൻ കണ്ടലിന്റെ  കായ്കൾ യഥേഷ്ടം കാണാം .. നമ്മുടെ മുരിങ്ങക്കയോട് വളരെ സാദൃശ്യമുണ്ട് അതിന്റെ കായ്കൾക്ക് . അതിന്റെ പ്രജനന മാർഗ്ഗവും ഈ വിത്ത് തന്നെ ...

കൊക്ക് വർഗ്ഗത്തിൽ പെട്ട വെള്ളരി കൊക്ക്,  സാരസ കൊക്ക് , ചേര കൊക്ക് എന്നിവ ഇവിടെ യഥേഷ്ടം കാണാം.

ഇടക്കിടെ മീൻ പിടിക്കാൻ മുങ്ങാംകുഴിയിടുന്ന നീർകാക്കളും , ബോട്ടിനൊപ്പം നീന്തുന്ന പള്ളത്തിയും ഒരുക്കുന്ന ദൃശ്യ വിസ്മയം വാക്കുകൾക്കതീതമാണ് .....



തുടരും....





Google