Sunday, July 14, 2024

*കുറ്റിച്ചിറ മിശ്ക്കാൽ പള്ളി*


പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ മിശ്ക്കാൽ പള്ളി. 

കച്ചവടാവശ്യാർത്ഥം യെമനിൽ നിന്നും ഇന്ത്യയിൽ എത്തിയ അറബികളുടെ സംഭാവനയാണ് മിശ്ക്കാൽ പള്ളി. ഇന്നലെ പള്ളിയുടെ നാല് നിലകളും കയറി കാണാനുള്ള അവസരം ലഭിച്ചു.  

കരവിരുതിൻ്റെ കൊത്തുപണിയിൽ തീർത്ത പള്ളി  ഒരു മഹാത്ഭുതമായി ഇന്നും തുടരുന്നു.

പള്ളി കോമ്പൗണ്ടിന് തൊട്ടടുത്ത മാളികപ്പുരയിലെ മുഹമ്മദ് കോയക്ക ഇബ്നു ബത്തൂത്തയുടെ സഞ്ചാര സാഹിത്യത്തിൽ  മിശ്ക്കാൽ പള്ളിയുടെ ചരിത്രം പരാമർശിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് എനിക്ക് ഒരു പുത്തൻ അറിവായിരുന്നു.   

മീഞ്ചന്ത ഗവൺമെൻ്റ്  ആർട്സ് & സയൻസ് കോളേജിൽ നിന്നും ലൈബ്രേറിയനായി റിട്ടയർ ചെയ്ത മുഹമ്മദ് കോയക്ക പള്ളിയുടെ ചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1510 ൽ പറങ്കികളുടെ പീരങ്കിയാക്രമണത്തിൽ കേടുപാടുകൾ പറ്റിയ മിശ്കാൽ പള്ളി സാമൂതിരി പുനർ നിർമ്മാണം നടത്തുകയായിരുന്നു എന്ന് ചരിത്ര രേഖകളിൽ കാണാം.


ജീവിതം തന്നെ ഒരു നീണ്ട യാത്രയാണ് ..... യാത്രയിൽ ഉടനീളം നമ്മൾ നല്ലൊരു സഞ്ചാരിയാവണം.


✒️ Faisal poilkav

Monday, July 8, 2024

പുള്ളിയൻ - ഒരു വായനാനുഭവം

 മനസ്സു വെച്ചാൽ പനിക്കാലം ഒരു വായനാ കാലം തീർക്കും.




സോമൻ കടലൂരിൻ്റെ പുള്ളിയൻ എന്ന നോവൽ കുറച്ചായി പുസ്തക ഷെൽഫിൽ സുഷുപ്തിയിലാണ്. 

 പുള്ളിയന് ജീവൻ വെക്കാൻ ഒരു പനിക്കാലം വേണ്ടി വന്നു.  പനിചൂണ്ടയിൽ കുരുങ്ങിയ പുള്ളിയൻ തിരണ്ടി മനസ്സിനെ  വലിച്ചു കൊണ്ടു പോവാൻ തുടങ്ങി.

ഇപ്പോൾ കണ്ണടയ്ക്കുമ്പോൾ എനിക്ക് കടലിരമ്പം കേൾക്കാം. പുള്ളിയനും, കടുകപാരയും, കടും പിരിയും, ചെമ്പല്ലിയും,  ബാമീനും പിന്നെ പേരറിയാത്ത കോടാനു കോടി മൽസ്യങ്ങളും മദിച്ചു പുളയുന്ന കടൽ. ഞാൻ വളർന്ന പയ്യോളിയും കടലൂരും തമ്മിൽ അത്ര ദൂരമില്ല. അത് കൊണ്ടാവാം സോമൻ മാഷെ എല്ലാ ഭാഷാ പ്രയോഗങ്ങളും എനിക്ക് * മാർക്ക് നോക്കാതെ വായിച്ചു പോകാം..
കര കാണാ കടൽ തീർക്കുന്ന ദൃശ്യ വിസ്മയം, നിസ്സാരത, നിസ്സഹായത എല്ലാം പുള്ളിയനിലുണ്ട്.

നോവലിലെ മുഖ്യ കഥാപാത്രമായ ചിരുകണ്ടനിലൂടെ കടൽമാത്രമല്ല കടലുങ്കര ( കടലൂർ )ദേശത്തിൻ്റെ കഥ കൂടി മെനയുകയാണ് സോമൻ മാഷ്.
മിത്തും റിയാലിറ്റിയും ഇടകലരുന്ന മാഷിൻ്റെ എഴുത്ത് മനോഹരം . 
യു.കെ കുമാരൻ്റെ തക്ഷൻകുന്ന് സ്വരൂപം തച്ചൻകുന്ന് എന്ന ദേശത്തിൻ്റെ ചരിത്രം പറയുമ്പോൾ സോമൻ മാഷിൻ്റെ പുള്ളിയൻ കടലൂരിൻ്റെ ചരിത്രമാണ്. രണ്ടും ഒന്നിനൊന്നു മെച്ചം. ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ
ഓരോ നാടിനും ഇങ്ങനെ എഴുത്തുകാർ ഉണ്ടായെങ്കിൽ എന്നാശിച്ചു പോകുന്നു.

പുറം കടലിൽ മൽസ്യ ബന്ധനം നടത്തുന്ന മുക്കുവരുടെ ജീവിതം അനാവരണം ചെയ്യുകയാണ്  സോമൻ മാഷ് ഈ നോവലിൽ.

 വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന മൊയ്തീൻക്ക പീടിക പറമ്പിൽ കുഞ്ഞമത്ക്കയുടെ ചായ പീടികയിൽ നിന്ന് അവരുടെ കടലനുഭവം പങ്കു വെക്കുന്ന കൂട്ടത്തിൽ ചായിക്കാരൻ ചായിക്കാരൻ എന്നു പറയുന്നത് പലപ്പോഴും  കേട്ടിട്ടുണ്ട് പക്ഷെ പുള്ളിയൻ വായിച്ചതിന് ശേഷമാണ് അകകണ്ണ് കൊണ്ട് കടലിൻ്റെ ആഴം അളന്ന് മീനിനെ വലയിലാക്കുന്ന ആളാണ് വള്ളത്തിലെ 'ചായിക്കാരൻ' എന്ന് മനസ്സിലായത് .

ചായിക്കാരൻ എന്ന പദം  ഇന്നത്തെ ന്യൂ ജെൻ കേൾക്കാൻ സാധ്യതയില്ല കാരണം   അക്വാസ്റ്റിക് സോണാർ ചായിക്കാരനെ എപ്പോഴൊ കടലിലെറിഞ്ഞു കഴിഞ്ഞിരിക്കുന്നു.മലയാളത്തിൽ  അന്യം നിന്ന് പോകാൻ ഇടയുള്ള ഒരു മലയാള പദമായിരിക്കും ഇനി ' ചായിക്കാരൻ '.

പുള്ളിയനിലെ ഐങ്കരമുത്തപ്പൻ പറയുന്നത് പോലെ  " മീമ്പണിക്കാർക്ക് എയുത്തില്ല " . അതിനാൽ മീമ്പണിക്കാരുടെ കടലനുഭവങ്ങൾ പുറം ലോകം അറിഞ്ഞുമില്ല. പുള്ളിയനിലൂടെ കടലനുഭവങ്ങൾ വായിക്കുമ്പോൾ സോമൻ മാഷിനോട് വല്ലാത്തൊരു ഇഷ്ടം തോന്നും.

പുള്ളിയൻ വായനയിലൂടെ കടലറിവുകളുടെ ആഴങ്ങളിലേക്ക് നമുക്ക് ഊളിയിടാം .

Book Review by
Faisal poilkav 

Thursday, July 4, 2024

ഐ ലൗവ് യു



സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ?




ചെറിയ കുഞ്ഞായിരുന്നപ്പോൾ അമ്മയുടെയും അച്ഛൻ്റയും സ്നേഹം , വളർന്നു വന്നപ്പോൾ സഹോദര സ്നേഹം , പിന്നീടെപ്പോഴോ ജൈവീകമായി എതിർ ലിംഗത്തിനോട് തോന്നിയ സ്നേഹം ( പ്രേമം ), ഭാര്യാ ഭർതൃ സ്നേഹം , എക്സ്ട്രാ മരിറ്റല് സ്നേഹം ( പ്രണയം) . വാർദ്ധക്യത്തിൽ അച്ഛനമ്മമാർ മക്കളിൽ നിന്ന്  കൊതിക്കുന്ന സ്നേഹം  ..... അങ്ങനെ സ്നേഹത്തിന് പല മുഖങ്ങൾ.


സ്നേഹം മാസ്മരികമാണ്. അതു സ്നേഹമാവട്ടെ പ്രേമമാവട്ടെ പ്രണയമാവട്ടെ തികച്ചും നിസ്വാര്‍ത്ഥമായിട്ടാണെങ്കില്‍ മനസ്സുകളെയടുപ്പിക്കുവാനുള്ള അതിന്‍റെ മാസ്മരീകതയ്ക്ക് ആകാശത്തോളം വിശാലതയുണ്ടാവും.


കുമാരനാശാൻ പാടിയതു പോലെ

സ്നേഹിക്കയുണ്ണീ നീ നിന്നെ

ദ്രോഹിക്കുന്ന ജനത്തെയും

ദ്രോഹം ദ്വേഷത്തെ നീക്കിടാ

സ്നേഹം നീക്കിടുമോർക്ക നീ!


പ്രേമവും പ്രണയവും സ്നേഹവും കൊണ്ട് നമുക്ക് സര്‍വ്വ ലോകങ്ങളും കീഴടക്കാം.


# I love you all 

Faisal poilkav

Saturday, June 15, 2024

നാറാണത്തു ഭ്രാന്തനെ ചെന്ന് തൊടുമ്പോൾ.

 പട്ടാമ്പി സ്റ്റേഷനിൽ ട്രെയ്ൻ ഇറങ്ങി ആമയൂർ , കൊപ്പം വഴി രായനല്ലൂർ. 

കുന്നിൻ മുകളിലേക്ക് കല്ലുരുട്ടി കയറ്റി അതിനെ താഴോട്ട് തള്ളിയിട്ട് കൈ കൊട്ടി ചിരിക്കുന്ന നാറാണത്തുഭ്രാന്തൻ . ക്ലാസ്സിൽ ടീച്ചർ ഈ കഥ പറയുമ്പോൾ മനസ്സിലുടലെടുത്ത ആഗ്രഹമായിരുന്നു ആ കുന്ന് കയറുക എന്നത്. രായിരം കുന്ന് പാലക്കാട് ജില്ലയിലാണെന്ന്  അന്ന് ടീച്ചർ പറഞ്ഞത് ഓർമ്മയുണ്ട്

കുറേ വർഷങ്ങൾക്കിപ്പുറം കുന്ന് കയറാൻ തന്നെ തീരുമാനിച്ചു.  പറയിപെറ്റ പന്തിരുകുലത്തിലെ അവസാന സന്തതി നാറാണത്തു ഭ്രാന്തൻ സഞ്ചരിച്ച വഴികളിലൂടെ ഒരു യാത്ര . ചുറ്റും പച്ചപ്പു നിറഞ്ഞ കുന്നിൻ മുകളിലെ പ്രതിമ അങ്ങ് ദൂരെ നിന്നെ കാണാം.. ജീവിതത്തിൻ്റെ നശ്വരത ഇത്രയും മനോഹരമായി തൻ്റെ പ്രവൃത്തിയിലൂടെ കാണിച്ചു തന്ന ഒരു  മഹാത്മാവ് . ജീവിതത്തിൽ അഹങ്കാരത്തിനും ആർത്തിക്കും സ്ഥാനമില്ലെന്ന് പറയാതെ പറഞ്ഞ അദ്ദേഹത്തെ  നമ്മൾ  ഭ്രാന്തൻ എന്നു വിളിച്ചു... നാറാണത്ത് ഭ്രാന്തൻ

ഒരിക്കൽ സാക്ഷാൽ ദേവി നാറാണത്തിന്  മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തൻ്റെ വലത് കാലിലെ മന്ത് ഇടത് കാലിലേക്ക് മാറ്റി  തരണമെന്ന് വരം ആവശ്യപ്പെട്ട , മലയിലേക്ക് കല്ലുരുട്ടി കയറ്റി താഴേക്ക് തള്ളിയിട്ട് കൈകൊട്ടിച്ചിരിച്ച് ജീവിതത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തിയ നാറാണത്തിനെ കാണാനുള്ള യാത്രയാണ്. 

നടുവട്ടം ബസ്സിറങ്ങി പാടത്തിനു നടുവിലൂടെ നടക്കുമ്പോൾ മനസ്സിൽ മല കയറാനുള്ള ഭ്രാന്തമായ ആവേശമായിരുന്നു. മലകയറാൻ പല വഴികളുണ്ട് ദീർഘമായ വഴി തെരഞ്ഞെടുത്തത് നാറാണത്തിനെ കൂടുതൽ അറിയാൻ തന്നെ ആയിരുന്നു. 


ഇത് നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റിയ രായനല്ലൂർ മല .. ഇപ്പോൾ മലകയറാൻ മുന്നൂറോളം സ്റ്റെപ്പുകളുണ്ട്... എന്നാലും മലകയറ്റം കഠിനമാണ് ..

മല കയറുമ്പോൾ കുട്ടിക്കാലത്ത്  കേട്ട  മധുസൂദനൻ നായർ എഴുതിയ കവിതയിലെ വരികൾ ഓർമ്മ വന്നു. 

"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ

നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ

പന്ത്രണ്ടു രാശിയും നീറ്റുമമ്മേ

നിന്റെ മക്കളിൽ ഞാനാണനാഥൻ

എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ

കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ

ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന

നഗ്നമാം ദുസ്വർഗ്ഗ കാമമില്ല

വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന

പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന

ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ

മൂകമുരുകുന്ന ഞാനാണു മൂഡൻ

നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ...."

 മലയുടെ മുകളിൽ എത്തിയാൽ നമ്മെ വരവേൽക്കുന്നത് രണ്ട് ആൽ മരങ്ങളാണ്. നല്ല ഓക്സിജൻ മല കയറിയ ക്ഷീണമെല്ലാം പമ്പ കടക്കും. 

കുറച്ചു മുന്നോട്ട് നടന്നാൽ അങ്ങ് ദൂരേക്ക് നേ ക്കി നിൽക്കുന്ന നാറാണത്തു ഭ്രാന്തൻ്റെ മനോഹര പ്രതിമയും  കുന്നിൻ ചരിവിലെ    സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും കാണാം....

ഇവിടെ എത്തുമ്പോൾ  മിത്ത് ഏത് റിയാലിറ്റി ഏതെന്ന് നമ്മൾ കൺഫ്യൂഷനിൽ ആവും....

മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്ത നാറാണത്തിനെ ഭ്രാന്തനായിക്കാണാന്‍ എനിക്കാവില്ല. എത്രയോ കാലത്തെ ആഗ്രഹമായിരുന്നു ഈ മല കയറുക എന്നത്... ഇന്ന് അത് സാധിച്ചു..🙏

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് അത് വാക്കുകൾക്ക് അതീതമാണ്.




ഭൂമിയിൽ ഇനിയും ഒരുപാട് കാഴ്ചകൾ കാണാനുണ്ട്...

Saturday, December 16, 2023

ഓർമ്മകളിലെ ഓമാനൂർ

ഓമാനൂർ കുന്നു കയറി സ്കൂളിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും. ചുറ്റും റബർ മരങ്ങളാൽ വലയം ചെയ്ത സ്കൂൾ കാമ്പസ്. ചിലപ്പോഴൊക്കെ അടുത്ത കാട്ടിൽ നിന്നും വിരുന്നുകാരായെത്തുന്ന വാനരന്മാർ . 


സ്കൂളിലെത്തുമ്പോൾ ഓടി കിതച്ചു കുന്നു കയറിയതിന്റെ ക്ഷീണമൊക്കെ പമ്പകടക്കും. 


സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നു ദൂരേക്ക് നോക്കുമ്പോൾ ഒരു പ്രത്യേക വൈബാണ്.

കൊണ്ടോട്ടിക്കും എടവണ്ണ പാറയ്ക്കും പോകുന്ന മലയടിവാരത്തിലെ റോഡുകൾ സ്കൂളിന്റെ മുകളിൽ നിന്ന് നോക്കിയാൽ ഒരു നേർത്ത രേഖയായ് അങ്ങിനെ നീണ്ടു പോകുന്നത് കാണാം. ഈ കാഴ്ച കാണുമ്പോഴൊക്കെ സോമയെ ഓർമ്മിക്കും ഞാൻ. ഹിന്ദി സാഹിത്യകാരനായ യശ്പാൽ എഴുതിയ ' മനുഷ്യ കി രൂപ് ' എന്ന നോവലിലെ സുന്ദരിയായ നായിക സോമ. മലമ്പാതകളിൽ ട്രക്ക് ഡ്രൈവറുമായി പ്രണയത്തിലാവുന്നു സോമ......


ഓമാനൂർ കുന്നിൽ നിന്ന് മഴക്കാലത്ത്  മഴ വരുന്നത് ദൂരെ നിന്നേ നമുക്ക് കാണാം. മഴ പെയ്യാതെ  മാറി നിൽക്കുന്ന കാർ മുകിലുകൾക്ക് എന്ത് ഭംഗിയാണെന്നോ?


ഡിസംബറിൽ കുന്നിൻ മുകളിൽ നിന്ന് കുളിരിറങ്ങാൻ കൂട്ടാക്കില്ല... എങ്ങും നേർത്ത പുക പോലെ കോട കാണാം. മാമ്പൂവിന്റെ മണവും വൃശ്ചിക മാസ കുളിരും ഓമാനൂറിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു പ്രത്യേക സുഖാ...

ക്ലാസ്സ് കഴിഞ്ഞ് സുമുഖനായ മലയാളം മാഷിന്റെ ബുള്ളറ്റിൽ കുന്നിറമ്പോൾ വഴിയിൽ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ടാവും .....


✍️ ഫൈസൽ പൊയിൽ ക്കാവ്

ആ... കൂടെ തുള്ള്






പ്ലസ് ടൂ കാർക്കൊപ്പം പഠന യാത്ര പോവുകയെന്നത് ഒരു വേറിട്ട അനുഭവമാണ്. യാത്ര പ്ലാൻ ചെയ്യുമ്പോഴെ അവരെ ചോദ്യം ഇതായിരിക്കും

സാർ ബസ്സ് അടിപൊളിയാണോ? ഡി.ജെ ഒക്കെ ഉണ്ടല്ലെ അല്ലെ ?

ഇതിനപ്പുറമൊന്നും അവർ നമ്മോട് ചോദിക്കില്ല... അവരെ ഭാഷയിൽ യാത്ര വൈബ് ആക്കുന്നത് ഇതൊക്കെയാണ്.  

ബസ്സിൽ കയറിയാൽ തുടങ്ങുന്ന അത്യുച്ചത്തിൽ വെക്കുന്ന 'കൂടെ തുള്ള്' പാട്ടുകൾ ...

അവരോടൊപ്പം തുള്ളാൻ അവർ നമ്മെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... നമ്മൾ തുള്ളിയാൽ പോയി .... വെറുതെ തുള്ളുന്നത് പോലെ ആക്കി പുറത്തേ ഓടി മറയുന്ന കാഴ്ചകളെ പറ്റി അവരെ നിരന്തരം ഓർമ്മിപ്പിക്കുക.


പച്ചപ്പും കാടും കോട മഞ്ഞും മലനിരകളും ഓടി മറയുമ്പോഴും അവർ ഉച്ചത്തിൽ ലുങ്കി ഡാൻസ് വെച്ച് കൊണ്ടേയിരിക്കും... 

പക്ഷേ ഈ വർഷത്തേ പഠന യാത്രയിൽ ഒരാൾ മാത്രം കണ്ണിമ വെട്ടാതെ ബസ്സിന്റെ ജാലകത്തിലൂടെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി ... ഞങ്ങൾ മണ്ണിനെ കുറിച്ചും പച്ചപ്പിനേ കുറിച്ചും ഏറെ നേരം സംസാരിച്ചു. നന്നായി പാടാൻ കഴിവുള്ള അവനെ നിർബന്ധിച്ചപ്പോൾ നല്ല പാട്ടുകൾ പാടി...


മനസ്സിൽ ഒരു കുളിർ മഴ പെയ്തത് പോലെ ...


കാഴ്ചകളിലേ വേറിട്ട കാഴ്ചകൾ ഒപ്പിയെടുക്കാൻ ശ്രമിക്കുന്ന യാത്രാ കുതുകിയായ അവനെ പോലെ എല്ലാരും ആയെങ്കിൽ എന്ന് വെറുതേ ആശിച്ചു പോയി.. യാത്ര അത് അനുഭവിക്കാനും ഒരു ഭാഗ്യം ചെയ്യണമല്ലോ...


യാത്രാ വിവരണങ്ങൾ വല്ലാതെ ഇഷ്ടപ്പെടുന്ന ഞാൻ അവന് നല്ല കുറച്ച് യാത്രാ വിവരണ പുസ്തകങ്ങളെ കുറിച്ച് പറഞ്ഞ് കൊടുത്തു .....


അവനും കൂടിയില്ലെങ്കിൽ ഈ പഠന യാത്രയും എനിക്ക് മറ്റൊരു നരകമായേനേ...


രാത്രികളിൽ ഉറക്കം നഷ്ടപ്പെടുത്തുന്ന കർണ്ണപുടകം പൊട്ടിക്കുന്ന ' കൂടെ തുള്ള് ' പാട്ടുകൾ മാത്രമല്ല യാത്രയെന്ന് നമ്മുടെ മക്കളെ വീണ്ടും വീണ്ടും നമ്മൾ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുക.


റഫീക്ക് അഹമ്മദിന്റെ വരികൾ നമ്മുടെ ന്യൂ ജെൻ മക്കൾക്കായി ഇവിടെ സമർപ്പിക്കുന്നു.


മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള

വായാടി പക്ഷിക്കൂട്ടം വന്നുപോയി

കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി

ആകാശപ്പുഴയിലെ കുതിച്ചുപോയി

എഹേയ് കണ്ടു മലനിരാ 

ഓഹോയ് കണ്ടു താഴ്‌വര

മാമരം കണ്ടേ ചോല കണ്ടേ

ഇലകൾ കണ്ടേ കായ്കളും

ഹോയ് തന്തിനാ താനേ താനാനേ

തന്തിനാ താനിന്നാനി നാനാനേ....


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, October 26, 2023

കുറ്റി കുരുമുളക് കൃഷി

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്വന്തമായി അഞ്ചു ചട്ടിയിലെങ്കിലും കുറ്റികുരുമുളക് വളര്‍ത്തുകയാണെങ്കില്‍ ഒരു കുടുംബത്തിനാവശ്യമായ കുരുമുളക് ഉല്പാദിപ്പിച്ച് എടുക്കാനാകും.  ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുംസ്ഥല പരിമിതിയുള്ളവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. സാധാരണ കുരുമുളക് കൃഷിയ്ക്ക് താങ്ങുകാലുകളും മറ്റും ആവശ്യമാണ്. അതുകൊണ്ട് ജോലിയും കൃഷി ചെലവും കൂടും.


കുറ്റികുരുമുളക് നട്ട് ശരിയായ രീതിയില്‍ പരിപാലിച്ചാൽ ആദ്യ വര്‍ഷം തന്നെ തിരിയിടാന്‍ തുടങ്ങും. വര്‍ഷത്തില്‍ എല്ലാ ദിവസവും കുറ്റികുരുമുളക് ചെടിയില്‍ കായ്ഫലമുണ്ടായിരിക്കും. സാധാരണ കുരുമുളക് താങ്ങു മരത്തില്‍ വളരുന്നതുകൊണ്ട് ഉയരം കൂടുന്നതിനനുസരിച്ച് വിളവെടുപ്പ് ആയാസകരമായി തീരുന്നു. അതേ സമയം കുറ്റികുരുമുളകിന്റെ വിളവെടുപ്പ് വളരെ ലളിതമാണ്. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് താമസം മാറ്റുമ്പോള്‍ കൊണ്ടുപോകാന്‍ എളുപ്പമാണ്. പൂച്ചെടികള്‍ക്കു കൊടുക്കുന്ന പരിപാലനം കൊടുത്താല്‍ മതി.



ഔഷ­ധ­ഗുണം
കുരു­മു­ളക്‌ നാവി­ലെ­ത്തു­മ്പോൾ ടേസ്റ്റ്‌ ബഡ്‌ (രു­ചി­മു­കു­ള­ങ്ങൾ) ആമാ­ശ­യ­ത്തി­ലെ­ത്തി­ക്കുന്ന സന്ദേശം വഴി ആമാ­ശ­യ­ത്തിൽ ഹൈഡ്രോ­ക്ളോ­റിക്‌ ആസി­ഡിന്റെ സ്രവം വർദ്ധി­ക്കു­ന്നു. ഇത്‌ ദഹ­നത്തെ ത്വരി­ത­പെ­ടു­ത്തു­ന്നു. പ്രോട്ടീൻ ഉൾപ്പെ­ടുന്ന ഭക്ഷ്യ­വ­സ്തു­ക്ക­ളിലെ ഘട­ക­ങ്ങൾ ദഹി­പ്പി­ക്കു­ന്ന­തിനെ ഹൈഡ്രോ­ക്ളോ­റിക്‌ അത്യാ­വ­ശ്യ­മാ­ണ്‌. ഹൈഡ്രൊ­ക്ളോ­റിക്‌ ആസിഡിന്റെ ഉത്പാ­ദനം ശരീ­ര­ത്തിൽ കുറ­ഞ്ഞാൽ ഭക്ഷ്യ­വ­സ്തു­ക്കൾ ആമാ­ശ­യ­ത്തിൽ അധികം സമയം ഇരി­ക്കു­കയും നെഞ്ചെ­രി­ച്ചിൽ അഥവാ ദഹ­ന­ക്കേട്‌ ഉണ്ടാ­വു­കയും ചെയ്യും. അല്ല­ങ്കിൽ അത്‌ കുട­ലി­ലേക്ക്‌ കടന്ന്‌ ഉപ­ദ്ര­വ­കാ­രി­യായ ഗട്ട്‌ ബാക്ടീ­രി­യ­യുടെ പ്രവർത്തനം ഉണ്ടാ­വു­കയും ഗ്യാസ്‌, വയ­റു­ക­ടി, മല­ബന്ധം മറ്റു അസ്വ­സ്ഥ­ത­കൾ എന്നി­വ­യു­ണ്ടാ­ക്കു­ന്നു.

വയ­റ്റിൽ (കു­ട­ലി­ന്റെ) ഗ്യാസ്‌ ഉണ്ടാ­കു­ന്നത്‌ തട­യാ­നുള്ള കുരു­മു­ള­കിന്റെ ശേഷി കാല­ങ്ങൾക്കു­മുൻപേ തെളി­യി­ക്ക­പെ­ട്ട­താ­ണ്‌. ഹൈഡ്രോ­ക്ളോ­റിക്‌ ആസ്ഡിന്റെ ഉത്പാ­ദനം ത്വരി­ത­പെ­ടു­ത്തു­ന്നതു വഴിയുള്ള മേൻമ, വിയർപ്പ്‌ വർധി­പ്പി­ക്കു­ന്നു. മൂത്ര­ത്തിന്റെ അളവ്‌ കൂട്ടു­ന്നു. ഇതെല്ലാം കുരു­മു­ള­കിന്റെ മേ?­യാ­ണ്‌.

കുരു­മു­ളക്‌ ഒരു നല്ല ആന്റി ഓക്സീ­ഡന്റായും ആന്റീ­ബാ­ക്ടീ­രി­യൽ ഏജന്റായും പ്രവർത്തി­ക്കു­ന്നു എന്ന്‌ മാത്ര­മല്ല ദഹ­നേ­ന്ദ്രിയ വ്യൂഹ­ത്തിന്റെ ആരോഗ്യം മെച്ച­പെ­ടു­ത്തു­ന്നു. ഭക്ഷ­ണ­ത്തി­ലൂടെ മാത്ര­മല്ല കുരു­മു­ളക്‌ ഗുണം ചെയ്യു­ന്ന­ത്‌. കുരു­മു­ളക്‌ കോണിന്റെ പുറം­തോട്‌ കൊഴു­പ്പിനെ വിഘ­ടി­പ്പിച്ച്‌ വണ്ണം കുറ­ക്കു­ന്നു.


Google