Thursday, October 26, 2023

കുറ്റി കുരുമുളക് കൃഷി

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്വന്തമായി അഞ്ചു ചട്ടിയിലെങ്കിലും കുറ്റികുരുമുളക് വളര്‍ത്തുകയാണെങ്കില്‍ ഒരു കുടുംബത്തിനാവശ്യമായ കുരുമുളക് ഉല്പാദിപ്പിച്ച് എടുക്കാനാകും.  ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുംസ്ഥല പരിമിതിയുള്ളവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. സാധാരണ കുരുമുളക് കൃഷിയ്ക്ക് താങ്ങുകാലുകളും മറ്റും ആവശ്യമാണ്. അതുകൊണ്ട് ജോലിയും കൃഷി ചെലവും കൂടും.


കുറ്റികുരുമുളക് നട്ട് ശരിയായ രീതിയില്‍ പരിപാലിച്ചാൽ ആദ്യ വര്‍ഷം തന്നെ തിരിയിടാന്‍ തുടങ്ങും. വര്‍ഷത്തില്‍ എല്ലാ ദിവസവും കുറ്റികുരുമുളക് ചെടിയില്‍ കായ്ഫലമുണ്ടായിരിക്കും. സാധാരണ കുരുമുളക് താങ്ങു മരത്തില്‍ വളരുന്നതുകൊണ്ട് ഉയരം കൂടുന്നതിനനുസരിച്ച് വിളവെടുപ്പ് ആയാസകരമായി തീരുന്നു. അതേ സമയം കുറ്റികുരുമുളകിന്റെ വിളവെടുപ്പ് വളരെ ലളിതമാണ്. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് താമസം മാറ്റുമ്പോള്‍ കൊണ്ടുപോകാന്‍ എളുപ്പമാണ്. പൂച്ചെടികള്‍ക്കു കൊടുക്കുന്ന പരിപാലനം കൊടുത്താല്‍ മതി.



ഔഷ­ധ­ഗുണം
കുരു­മു­ളക്‌ നാവി­ലെ­ത്തു­മ്പോൾ ടേസ്റ്റ്‌ ബഡ്‌ (രു­ചി­മു­കു­ള­ങ്ങൾ) ആമാ­ശ­യ­ത്തി­ലെ­ത്തി­ക്കുന്ന സന്ദേശം വഴി ആമാ­ശ­യ­ത്തിൽ ഹൈഡ്രോ­ക്ളോ­റിക്‌ ആസി­ഡിന്റെ സ്രവം വർദ്ധി­ക്കു­ന്നു. ഇത്‌ ദഹ­നത്തെ ത്വരി­ത­പെ­ടു­ത്തു­ന്നു. പ്രോട്ടീൻ ഉൾപ്പെ­ടുന്ന ഭക്ഷ്യ­വ­സ്തു­ക്ക­ളിലെ ഘട­ക­ങ്ങൾ ദഹി­പ്പി­ക്കു­ന്ന­തിനെ ഹൈഡ്രോ­ക്ളോ­റിക്‌ അത്യാ­വ­ശ്യ­മാ­ണ്‌. ഹൈഡ്രൊ­ക്ളോ­റിക്‌ ആസിഡിന്റെ ഉത്പാ­ദനം ശരീ­ര­ത്തിൽ കുറ­ഞ്ഞാൽ ഭക്ഷ്യ­വ­സ്തു­ക്കൾ ആമാ­ശ­യ­ത്തിൽ അധികം സമയം ഇരി­ക്കു­കയും നെഞ്ചെ­രി­ച്ചിൽ അഥവാ ദഹ­ന­ക്കേട്‌ ഉണ്ടാ­വു­കയും ചെയ്യും. അല്ല­ങ്കിൽ അത്‌ കുട­ലി­ലേക്ക്‌ കടന്ന്‌ ഉപ­ദ്ര­വ­കാ­രി­യായ ഗട്ട്‌ ബാക്ടീ­രി­യ­യുടെ പ്രവർത്തനം ഉണ്ടാ­വു­കയും ഗ്യാസ്‌, വയ­റു­ക­ടി, മല­ബന്ധം മറ്റു അസ്വ­സ്ഥ­ത­കൾ എന്നി­വ­യു­ണ്ടാ­ക്കു­ന്നു.

വയ­റ്റിൽ (കു­ട­ലി­ന്റെ) ഗ്യാസ്‌ ഉണ്ടാ­കു­ന്നത്‌ തട­യാ­നുള്ള കുരു­മു­ള­കിന്റെ ശേഷി കാല­ങ്ങൾക്കു­മുൻപേ തെളി­യി­ക്ക­പെ­ട്ട­താ­ണ്‌. ഹൈഡ്രോ­ക്ളോ­റിക്‌ ആസ്ഡിന്റെ ഉത്പാ­ദനം ത്വരി­ത­പെ­ടു­ത്തു­ന്നതു വഴിയുള്ള മേൻമ, വിയർപ്പ്‌ വർധി­പ്പി­ക്കു­ന്നു. മൂത്ര­ത്തിന്റെ അളവ്‌ കൂട്ടു­ന്നു. ഇതെല്ലാം കുരു­മു­ള­കിന്റെ മേ?­യാ­ണ്‌.

കുരു­മു­ളക്‌ ഒരു നല്ല ആന്റി ഓക്സീ­ഡന്റായും ആന്റീ­ബാ­ക്ടീ­രി­യൽ ഏജന്റായും പ്രവർത്തി­ക്കു­ന്നു എന്ന്‌ മാത്ര­മല്ല ദഹ­നേ­ന്ദ്രിയ വ്യൂഹ­ത്തിന്റെ ആരോഗ്യം മെച്ച­പെ­ടു­ത്തു­ന്നു. ഭക്ഷ­ണ­ത്തി­ലൂടെ മാത്ര­മല്ല കുരു­മു­ളക്‌ ഗുണം ചെയ്യു­ന്ന­ത്‌. കുരു­മു­ളക്‌ കോണിന്റെ പുറം­തോട്‌ കൊഴു­പ്പിനെ വിഘ­ടി­പ്പിച്ച്‌ വണ്ണം കുറ­ക്കു­ന്നു.


Friday, July 7, 2023

ഇക്കിഗായ്- ജീവിക്കാൻ ഒരു കാരണം.


 പുറത്ത് മഴ തിമർത്തു പെയ്യുമ്പോൾ വായനയിൽ മുഴുകാൻ ഒരു പ്രത്യേക സുഖാ...

ഓരോ മഴക്കാലത്തും വായിക്കാൻ കുറച്ച് പുസ്തകങ്ങൾ കരുതാറുണ്ട്. അങ്ങിനെ കരുതി വെച്ച ഒരു പുസ്തകമാണ് ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ ആയ *ഇക്കിഗായ്*- ജീവിക്കാൻ ഒരു കാരണം.


എന്താണ് നിങ്ങളുടെ ഇക്കിഗായ് ? നമ്മൾ പലർക്കും അങ്ങിനെയൊന്നില്ല എന്നതാണ് സത്യം. നമ്മളിലെ ഇക്കിഗായ് കണ്ടെത്തലാണ് ആഹ്ലാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി.

ഇതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ  വിഷയം.


ഇക്കിഗായ് - വൃദ്ധരാകുമ്പോഴും യൗവനം കാത്തു സൂക്ഷിക്കുന്ന കല. ഈ കല സ്വയത്തമാക്കിയാൽ കാര്യമെളുപ്പമായി. 

ജപ്പാനിലെ ഒക്കിനാവോ എന്ന ദ്വീപ് നിവാസികൾ അവരുടെ ഇക്കിഗായ് നേരത്തേ തിരിച്ചറിഞ്ഞ വരാണത്രേ. അതിനാൽ അവരുടെ ജീവിതം അർത്ഥപൂർണ്ണവും  ആഹ്ലാദഭരിതവുമാണ്  .


ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന പുസ്തകം ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടത് നമ്മിലെ ഇക്കി ഗായ് ( ജീവിത ലക്ഷ്യം ) കണ്ടെത്താൻ നമ്മെ സഹായിക്കും . തീർച്ച


✍️ ഫൈസൽ പൊയിൽക്കാവ്

Saturday, May 13, 2023

തസ്രാക്കിലൂടെ ഒരു യാത്ര

 ഒ.വി വിജയന്റെ മാസ്റ്റർ പീസായ ' ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ  ആരംഭിക്കുന്നത് ഇങ്ങനെയാണ് .

" കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“

രവി അവിടെ എത്തിച്ചേർന്നത് പോലെ കാലം എന്നെയും കൂമൻ കാവിൽ എത്തിക്കയായിരുന്നു..

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് ( തസ്രാക്ക് )  എന്ന ഗ്രാമത്തിലേക്ക് ഞാൻ ഈ യിടെ നടത്തിയ യാത്ര അതി മനോഹരമായിരുന്നു.    ഈ  തസ്രാക്ക് എന്ന ഗ്രാമത്തിലിരുന്നാണ് ഒ.വി വിജയൻ എന്ന മലയാളത്തിലെ സാഹിത്യ കുലപതി ഖസാക്കിന്റെ ഇതിഹാസം രചിച്ചത്.



ഖസാക്കിന്റെ ഇതിഹാസം വായിച്ച കാലം മുതൽ ഉള്ളിൽ കൊണ്ടു നടന്ന സ്വപ്നമായിരുന്നു തസ്രാക്ക് ഒന്നു കാണുകയെന്നത്. 

ഖസാക്കിന്റെ ഇതിഹാസ ഭൂമികയിലൂടെ ഒരു യാത്ര ... 

പാലക്കാടൻ ഗ്രാമഭംഗി ആസ്വദിച്ച്പത്തിരിപ്പാല വഴി തസ്രാക്കിലേക്ക് തസ്രാക്ക്   വശ്യ  മനോഹരിയായ  കാർഷിക സംസ്ക്കാരം ഇനിയും അന്യം നിന്നിട്ടില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്നവരുടെ ഒരു ഗ്രാമം . 

നാലുപാടും പച്ചപുതച്ച വയലേലകൾ അത്  നെറുകേ പിളർന്നു പോകുന്ന താറിട്ട റോഡുകൾ . ( അരി കൊമ്പനെ ലോറിയിൽ കയറ്റി കൊണ്ട് പോയപ്പോൾ നമ്മൾ ടി.വിയിൽ കണ്ട റോഡിനേക്കാൾ    മനോഹരം 😊....) 

 യാത്ര ആരംഭിച്ചത് മുതൽ ഖസാക്കിലെ രവിയും, അള്ളാപ്പിച്ചാമൊല്ലാക്കയും, അപ്പു ക്കിളിയും പിന്നെ മൊല്ലാക്ക വളർത്തിയ അനാഥനായ നൈജാമലി.... അങ്ങിനെയങ്ങനെ ഒത്തിരി കഥാപാത്രങ്ങൾ മനസ്സിലൂടെ ഒന്നൊന്നായി കടന്നു  പോയി.

മൊല്ലാക്കയുടെ മകളും അതിസുന്ദരിയുമായ മൈമുനയെ നൈജാമലി പ്രണയിച്ചതും മൊല്ലാക്ക മൈമുനയെ മുങ്ങാങ്കോഴി(ചുക്രു റാവുത്തർ)യെന്ന, മൈമുനയേക്കാൾ പ്രായമേറെ ചെന്ന രണ്ടാംകെട്ടുകാരന് വിവാഹം കഴിച്ചുകൊടുത്തതും അതിൽ പ്രതിഷേധിച്ച് നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെ ആയ ചരിത്രം ഖസാക്കിന്റെ ഇതിഹാസത്തിലെ ഉപകഥകളിലൊന്നു മാത്രം.. 

രവിയുടെ ഞാറ്റുപുരയിൽ നിന്നു നോക്കുമ്പോൾ ദൂരേക്ക് പരന്നുകിടക്കുന്ന പാടങ്ങൾ പാടങ്ങൾക്ക് അതിരിടുന്ന കരി മ്പനയും മാവുകളും.. 





ഇവിടെയൊക്കെ ജീവിച്ചാൽ ഏതൊരാളും എഴുത്തുകാരനായേക്കാം എന്നതാണ് എന്റെെയൊരിത്...


ഒ.വി വിജയൻ ലിറ്റററി ഫെഡറേഷൻ സംരക്ഷിച്ചു പോരുന്ന ഇവിടം മലയാളത്തെ സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്റെ കൃതികളും വരയും ഒക്കെ പരിചയപ്പെടാനുള്ള ഒരവസരം കൂടിയാണ് ഈ യാത്ര നമുക്ക് പ്രധാനം ചെയ്യുന്നത്.

തുടരും...

✍️ ഫൈസൽ പൊയിൽക്കാവ്

Tuesday, April 25, 2023

ഉരക്കുഴി വെള്ളച്ചാട്ടവും രാജന്റെ ഓർമ്മകളും

 കക്കയത്തെ കാറ്റിനു പോലും രാജന്റെ മണമാണ്. അതെ ഈച്ചരവാര്യരുടെ പുന്നാരമോൻ രാജന്റെ അതേ മണം ...

എന്റെ കക്കയം യാത്രയിൽ ഉടനീളം രാജന്റെ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടേയിരുന്നു.കക്കയത്തുനിന്ന്​ 15 കിലോമീറ്റർ അകലെ ഹെയർപിൻ വളവുകൾ കയറി വേണം വനമേഖലയിൽപെട്ട ഉരക്കുഴി വെള്ളച്ചാട്ടത്തിൽ എത്താൻ . ഇപ്പോഴും ദുർഘടമായ, ആ കാനന പാതയിലൂടെയാവാം രാജനെ അവസാനമായി അവർ കൊണ്ടുപോയത്.  അത് തന്റെ അവസാനയാത്ര ആണെന്ന് അയാൾ ഒരിക്കലും ചിന്തിച്ചു കാണില്ല... കക്കയത്തെ കാടുകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ എല്ലാത്തിനും മൂക സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നു.

അടിയന്തരാവസ്ഥ കാലത്ത് സംസ്ഥാനത്ത് നടന്ന പോലീസ് രാജിന്റെ ക്രൂരമായ പീഡനത്തിൽ   കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന മകന്റെ മൃതദേഹം പോലും കാണാൻ യോഗമില്ലാതെ പോയ ഒരച്ഛൻ .

കോഴിക്കോട് ആർ.ഇ.സിയിൽ നിന്നും കസ്റ്റടിയിലെടുത്ത രാജന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കുമറിയില്ല... 

ഉരക്കുഴി വെള്ളച്ചാട്ടത്തിലെ കാറ്റിൽ പോലും ഒരു ദീനരോദനമുണ്ട്. അതെ രാജന്റെ ദീനരോദനം .  പ്രമാദമായ രാജൻ കൊലക്കേസിൽ തെളിവ് നശിപ്പിക്കാനായി കക്കയത്തെ ഈ വെള്ളച്ചാട്ടത്തിലാണ് രാജന്റെ മൃതദേഹം എറിഞ്ഞത് എന്ന് പറയപ്പെടുന്നു..


ഉരക്കുഴി വെള്ളച്ചാട്ടം

ഞാൻ ജനിക്കുന്നതിന് മുമ്പെ നടന്ന ഈ കേസ് പിന്നീട് ഒരുപാട് കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഈ വെള്ളച്ചാട്ടം കാണണമെന്നുണ്ടായിരുന്നു.  

കസ്റ്റടിയിൽ എടുത്ത മകനെ വിട്ടു കിട്ടാൻ വേണ്ടി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത ഈച്ചരവാര്യർ.. രാജന്റെ തീരോധാനം  കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ പുകിലുകൾ എല്ലാം ചരിത്രം. 

“പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ..”

(ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ഈച്ചരവാര്യരും അച്യുതമേനോനും കരുണാകരനുമൊക്കെ മരിച്ചു. പക്ഷേ, വ്യഥിതനായ ആ അച്ഛന്റെ ചോദ്യം ഇപ്പോഴും നമുക്കു കേള്‍ക്കാം.

“മരിച്ചിട്ടും എന്റെ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?”


  ഈച്ചരവാര്യർ  എഴുതിയ ഒരച്ഛന്റെ ഓർമ്മക്കുറിപ്പ് ' എന്ന പുസ്തകം വായിച്ച ഏതൊരാൾക്കും കക്കയം എന്നും രാജന്റെ ഓർമ്മകളാണ്. 🙏

Monday, April 17, 2023

മക്കയിലേക്കുള്ള പാത

നിങ്ങൾ മരുഭൂമി കണ്ടിട്ടുണ്ടോ ? മരുഭൂമിയിലെ മണൽക്കാറ്റ് അനുഭവിച്ചിട്ടുണ്ടോ? മരുഭൂമിയിൽ രാപ്പാർത്തിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളെ ഉത്തരം എങ്കിൽ മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത എന്ന പുസ്തകം നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം. 

ഇസ്ലാമിന്റെ സാംസ്ക്കാരിക തനിമ തേടി മരുഭൂമിയിലൂടെ അദ്ദേഹം നടത്തിയ യാത്രാനുഭവമാണ് ഈ പുസ്തകം.

കാല്‍നൂറ്റാണ്ട്കാലം മണലാരണ്യങ്ങളിലും ഇസ്‌ലാമികവിശ്വാസം നിലനില്‍ക്കുന്ന നാടുകളിലും അലഞ്ഞുനടന്ന് ഒരു സഞ്ചാരി ശ്വാസത്തിലൂടെയും വിശ്വാസത്തിലൂടെയും അറേബ്യന്‍ മരുഭൂമികളെ അനുഭവിക്കുകയായിരുന്നു. അങ്ങനെയാണ് ജനനം കൊണ്ട് ജൂതനായ ലിയോപോള്‍ഡ് വൈസ് ‘ മുഹമ്മദ് അസദ് ‘ ആയിത്തീര്‍ന്നത്.


ചരിത്രം കണ്ട ഏറ്റവും നല്ല മരുഭൂ യാത്രാനുഭവമാണ് മക്കയിലേക്കുള്ള പാത

 

Saturday, April 8, 2023

എലത്തൂരിന്റെ സ്വന്തം കോഴികഞ്ഞി

 

കോഴികഞ്ഞി പേരു പോലെത്തനെ ആശ്ചര്യകരമാണ് അതിന്റെ സ്വാദും. ഞാൻ പറഞ്ഞു വരുന്നത് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗ്രാമത്തിന്റെ സ്വന്തം കോഴികഞ്ഞിയെ പറ്റിയാണ്.  ബർമ്മയിൽ നിന്നും കേരളത്തിൽ എത്തിയ രുചിക്കൂട്ടാണ് കോഴി കഞ്ഞി അതിനാൽ ഇവിടുത്തുകാർ ഇതിനെ ബർമ്മാ കഞ്ഞി എന്നും വിളിക്കും. 

( ബർമ്മ നമ്മുടെ നാടിനു നൽകിയ സുകൃതമാണ് യു.എ ഖാദറിന്റെ എഴുത്തും പിന്നെ ഈ കോഴി കഞ്ഞിയും രണ്ടും കഴിച്ചു തുടങ്ങിയാൽ ഒട്ടും മടുപ്പ് അനുഭവപ്പെടില്ല😊) 

അരി, ഉലുവ, കോഴി, സവാള, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ജീരകം, പരിപ്പ്, തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന കൂട്ടുകൾ. പനി കാലത്തു പോലും കഞ്ഞി കഴിക്കാത്ത ഞാൻ കഴിഞ്ഞ ദിവസം കോഴി കഞ്ഞി വാങ്ങാൻ എലത്തൂരിലെത്തി. ആളുകൾ കഞ്ഞി വാങ്ങാനുള്ള ഒരുക്കത്തിലാണ്. കഞ്ഞിപാത്രവുമായി വരിയിൽ നിന്നു നല്ല ചൂടുള്ള കഞ്ഞി വാങ്ങി. ഔഷധ ഗുണമുള്ള ഈ കഞ്ഞി എത്ര കുടിച്ചാലും മതിവരില്ല എന്നത് തന്നെയാണ് ഈ കോഴി കഞ്ഞിയെ മറ്റുള്ള കഞ്ഞിയിൽ നിന്നും വ്യത്യസ്തമാക്കുന്നതും. 


 റംസാനിലെ നോമ്പ് കാലത്ത് എല്ലാ ദിവസവും വൈകീട്ട് അസർ നമസ്കാരത്തിന് ശേഷം എലത്തൂർ പള്ളിയിൽ വെച്ച് കോഴി കഞ്ഞി വിതരണമുണ്ട്. .

58 വർഷം മുമ്പ് ബർമയിലെ ജോലി അവസാനിപ്പിച്ച് എലത്തൂരിലെത്തിയ അച്ചാമ്പറമ്പത്ത് എ.പി.മുഹമ്മദ് ഹാജി തുടങ്ങിയ സൗജന്യ കോഴിക്കഞ്ഞി വിതരണം മക്കളിലൂടെ തുടരുകയാണ്. 

ഓരോ നാടിനും ഓരോ സുകൃതമുണ്ട് എലത്തൂരുകാരുടെ സുകൃതമാണ് കോഴിക്കഞ്ഞി. 

ഒരു അറുപത് വർഷം മുൻപാണെങ്കിൽ കോഴികഞ്ഞി കുടിക്കാൻ ബർമ്മ വരെ പോകേണ്ടി വന്നേനേ...

യു.എ ഖാദർ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഓർമ്മയിലെ  പഗോഡ വായിക്കാനും  കോഴി കഞ്ഞി ഒരിക്കലെങ്കിലും കഴിക്കാനും മറക്കല്ലേ...

✍️ ഫൈസൽ പൊയിൽക്കാവ്

Thursday, April 6, 2023

മരുഭൂമിയുടെ ആത്മകഥ

കാട് കടൽ മരുഭൂമി ഇതെല്ലാം പ്രകൃതിയിലെ അത്ഭുതങ്ങളാണ്.  മനുഷ്യന് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത എത്രയോ സമസ്യകൾ അവിടങ്ങളിൽ ഇനിയുമുണ്ട് ...

ആമസോൺ വനാന്തരങ്ങൾ, ബർമുഡ ട്രയാംഗിൾ , ഏറ്റവും ചൂട് അനുഭവപ്പെടുന്ന സഹാറ മരുഭൂമി 

( എല്ലാ മരുഭൂമിയും ചൂടല്ല . പക്ഷെ ഞാനടക്കമുള്ളവരുടെ പൊതുബോധം മരുഭൂമിയെല്ലാം ചൂട് ആണെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി തണുത്തുറഞ്ഞ അന്റാർട്ടിക്ക് മരുഭൂമിയാണെന്ന് എത്ര പേർക്ക് അറിയാം ) 

മരുഭൂമിയെ കുറിച്ച് മുസഫർ അഹമ്മദ് എഴുതിയ ' മരുഭൂമിയുടെ ആത്മകഥ ' എന്ന പുസ്തകം വായിച്ചില്ലെങ്കിൽ വായിക്കണം അപ്പോഴറിയാം മരുഭൂമി എന്താണെന്ന് .

" നിലാവ് വീണുകിടക്കുന്ന കള്ളിമുള്‍ച്ചെടിക്കൂട്ടത്തില്‍ നിന്ന്‍ അല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്‍ പോയി നിന്നു, പൊടുന്നനെ കള്ളിമുള്‍ച്ചെടികള്‍ ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്‍ നിവര്‍ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്‍ ചെടികളുടെ രോമങ്ങള്‍ ആണെന്ന പാഠം ആ രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും  ഉണ്ടാവണം.

മരുഭൂമിയുടെ ആത്മകഥ. മികച്ച യാത്രാവിവരണത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്.സൗദി അറേബ്യയിലെ മരുഭൂമികളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. എട്ട് വർഷങ്ങളിലായാണ് ഈ യാത്രകൾ നടത്തപ്പെട്ടിരിക്കുന്നത്.

ഈ വേനലവധി കാലത്ത് നമ്മുടെ കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് വി. മുസഫർ അഹമ്മദിന്റെ *മരുഭൂമിയുടെ ആത്മകഥ*


✍️ ഫൈസൽ പൊയിൽക്കാവ്




Google