Thursday, March 23, 2023

ചൂടുവെള്ളത്തിൽ വീണ തവളക്ക് എന്ത് സംഭവിക്കും?

 







ഒരു തവളയെ ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെള്ളം ചൂടാക്കാൻ തുടങ്ങുക. ജലത്തിന്റെ ഊഷ്മാവ് ഉയരാൻ തുടങ്ങുമ്പോൾ, തവള അതിന്റെ ശരീര താപനില അതിനനുസരിച്ച് ക്രമീകരിക്കുന്നു. ജലത്തിന്റെ വർദ്ധിച്ചുവരുന്ന താപനിലയ്‌ക്കൊപ്പം തവള അതിന്റെ ശരീര താപനില ക്രമീകരിക്കുന്നു. വെള്ളം തിളച്ചുമറിയുന്ന ഘട്ടത്തിൽ എത്തുമ്പോൾ, തവളയ്ക്ക് ഇനി ക്രമീകരിക്കാൻ കഴിയില്ല. ഈ സമയത്ത് തവള പുറത്തേക്ക് ചാടാൻ തീരുമാനിക്കുന്നു. തവള ചാടാൻ ശ്രമിക്കുന്നു, പക്ഷേ അതിന് അതിന് കഴിയുന്നില്ല, കാരണം ഉയരുന്ന ജലത്തിന്റെ താപനിലയുമായി പൊരുത്തപ്പെടുന്നതിൽ അതിന്റെ എല്ലാ ശക്തിയും നഷ്ടപ്പെട്ടു. അധികം താമസിയാതെ തവള മരിക്കുന്നു.എന്താണ് തവളയെ കൊന്നത്?
ആലോചിച്ചു നോക്കൂ! നമ്മളിൽ പലരും ചുട്ടുതിളക്കുന്ന വെള്ളം എന്ന് പറയുമെന്ന് എനിക്കറിയാം. എന്നാൽ തവളയെ കൊന്നത് എപ്പോൾ പുറത്തു ചാടണമെന്ന് തീരുമാനിക്കാനുള്ള സ്വന്തം കഴിവില്ലായ്മയാണ്. നാമെല്ലാവരും ആളുകളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടേണ്ടതുണ്ട്, എന്നാൽ എപ്പോൾ ക്രമീകരിക്കണം & എപ്പോൾ മുന്നോട്ട് പോകണം എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. സാഹചര്യത്തെ അഭിമുഖീകരിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയങ്ങളുണ്ട്. ശാരീരികമായോ, വൈകാരികമായോ, സാമ്പത്തികമായോ, ആത്മീയമായോ, മാനസികമായോ നമ്മളെ ചൂഷണം ചെയ്യാൻ ആളുകളെ അനുവദിച്ചാൽ അവർ അത് തുടരും. എപ്പോൾ ചാടണമെന്ന് നമുക്ക് തീരുമാനിക്കാം! ശക്തിയുള്ളപ്പോൾ നമുക്ക് ചാടാം.






Wednesday, March 22, 2023

നബയ്ത്തു യൗമഗദിന്‍



വീണ്ടും ഒരു റമദാൻ ആഗതമാവുന്നു. വിശപ്പ് സഹിച്ച് ഈ കൊടും ചൂടിൽ വിശ്വാസത്തെ മാറ്റുരച്ച് നോക്കുന്ന വിശ്വാസിക്ക് ഇത് ആത്മ വിശുദ്ധിയുടെ കാലം.. 

മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി എന്നു പഠിപ്പിച്ച പ്രവാചകൻ .. . ഒരു നൊയമ്പുകാരനെ ആർക്കും തിരിച്ചറിയാൻ കഴിയില്ല അവൻ പറയുന്നത് വരെ ... മനുഷ്യ മനസ്സ് അതി സങ്കീർണ്ണമാണ് പല തരം വികാര വിചാരങ്ങൾ അടക്കി വെച്ചിരിക്കുന്ന ഒരു ചെപ്പു കുടം.  ഒരു മനുഷ്യന്റെയും മനസ്സ് വായിക്കാൻ ഇത് വരെ ഒരു ആപ്പും ഇറങ്ങിയിട്ടില്ല എന്നത് വളരെ ആശ്വാസകരം.. ഭാവിയിൽ അങ്ങിനെ ഒരു ആപ്പ് തയ്യാറായാൽ മനുഷ്യന്റെ എല്ലാ കാപട്യങ്ങളും മറ നീക്കി പുറത്തു വരും..


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അരങ്ങു തകർത്തു തുടങ്ങി ... ഇനി മൈൻഡ് റീഡർ ആപ്പുകൾ കൂടി എത്തുന്ന കാലം അതി വിദൂരമല്ല...


പറഞ്ഞു വന്നത് നോമ്പിനെ പറ്റിയാണ് . നോമ്പുകാലത്ത് ഒരു തരത്തിലുമുള്ള നാട്യങ്ങളിലും കാര്യമില്ല... ആത്മ വിശുദ്ധി നേടുക എന്നത് തന്നെയാണ് പ്രധാനം.. 

അസ്സൗമുലി ( വ്രതം അത് എനിക്കുള്ളതാണ്) എന്ന ദൈവീക വചനം നമുക്ക് മറക്കാതിരിക്കാം..


എന്റെ വ്രതകാല ചിന്തകൾ തുടരും .. 


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, March 2, 2023

അറിയണം ചാറ്റ് ജി.പി. ടി ( Chat GPT) യെ



ഇന്ന് ലോകം ചാറ്റ് ജി. പി.ടിക്ക് പുറകെയാണ്. മനുഷ്യന് പകരം നിൽക്കാൻ കെൽപ്പുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ. മനുഷ്യന് മാത്രം സാധ്യമെന്ന് വിചാരിച്ചിരുന്ന സൃഷ്ടിപരത, സർഗ്ഗാത്മകത ഒരു കമ്പ്യൂട്ടറിലേക്ക് ആവാഹിക്കുകയാണ് ഈ ടെക്നോളജി.


 *ഇനി എന്താണ് ചാറ്റ് ജി. പി. ടി* 

കൃത്രിമ ബുദ്ധിയിൽ അധിഷ്ടിതമായ ഒരു ചാറ്റ് ബോട്ടാണ്  ഇത്. ബോട്ടെന്നാൽ റൊബോട്ടിക്ക് പ്രോഗ്രാം എന്നർത്ഥം. 2015 ൽ ഇ ലോൺ മസ്ക്, സാം ആൾട്ട് മാൻ എന്നിവർ ചേർന്ന് സ്ഥപിച്ച ഓപ്പൺ എ. ഐ ( Open AI ) എന്ന ഗവേഷണ കമ്പനിയുടേതാണ് ചാറ്റ് GPT ( Generative Pre-trained Transformer).

വൈജ്ഞ്ഞാനിക വിശകലനം ( Cognitive Analysis) സാധ്യമാവും എന്നതാണ് ചാറ്റ് ജി.പി. ടി യുടെ പ്രത്യേകത.


ചാറ്റ് ജി.പി. ടി യുടെ അടിസ്ഥാനം ന്യൂറൽ നെറ്റ്വർക്കുകളാണ്  . അതിനാൽ മനുഷ്യന് മാത്രം സാധിച്ചിരുന്ന നാച്ചുറൽ ലാംഗേജ് പ്രൊസ്സസ്സിങ് ( NLP ) ഇവയ്ക്ക് സാധ്യമാവുന്നു. 


ചാറ്റ് ജി.പി. ടി യെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ആൽഗോരിതമാണ് *ട്രാൻസ്ഫോർമർ* ചാറ്റ് ജി.പി ടി യോട് ഒരു കവിത രചിക്കാൻ ആവശ്യപ്പെട്ടാൽ ഞ്ഞൊടിയിടയിൽ കവിത റെഡി. ചാറ്റ് ജി.പി. ടി യോട് യാത്രാ വിവരണം എഴുതാൻ പറഞ്ഞാലും സ്ഥിതി മറ്റൊന്നല്ല ( എന്റെ യാത്രാ വിവരണ കുറിപ്പുകൾ ഞാൻ തന്നെ എഴുതുന്നതാണേ..😃 )

ഇനി പി.എച്ച്. ഡി ക്ക് ആവശ്യമായ തീസിസ് എഴുതാൻ ആവശ്യപ്പെട്ടാലും

ചാറ്റ് ജി.പി. ടി അത് ചെയ്യും. 

ഏതായാലും ഒരു കാര്യം ഉറപ്പാണ് വരും നാളുകളിൽ ചാറ്റ് ജി. പി.ടി നമ്മുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കും എല്ലാ അർത്ഥത്തിലും ....


Try https://openai.com/


✍️ *ഫൈസൽ പൊയിൽക്കാവ്*

Wednesday, March 1, 2023

വെളിച്ചത്തിന് എന്ത് വെളിച്ചം

 

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു മാസ്റ്റർ പീസാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതി.  ഈ നോവലിലെ കേന്ദ്ര കഥാ പാത്രങ്ങളായ കുഞ്ഞു താച്ചുമ്മയിലൂടെയും കുഞ്ഞുപ്പാത്തുമ്മയിലൂടെയും മുസ്ലിം സമൂഹത്തിൽ അന്നും ഇന്നും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ കൊഞ്ഞനം കുത്തുകയാണ് ബഷീർ.  നർമ്മത്തിൽ ചാലിച്ച ബഷീറിയൻ ഭാഷയിൽ ഒരു നൂറു ശരങ്ങൾ എയ്തു വിടുന്നുണ്ട് ബഷീർ.

സന്ധ്യാ സമയത്ത് തറവാട്ടിലെ പെൺകുട്ടികൾ പുറത്തിറങ്ങി കൂടെന്ന് തിട്ടൂരം പുറപ്പെടുവിക്കുന്ന കുഞ്ഞി താച്ചുമ്മ തന്നെ എല്ലാം നഷ്ടപ്പെട്ട് ഒരു സന്ധ്യാ സമയത്ത് വീടു വിട്ട് പുറത്തിറങ്ങേണ്ടി വരുന്നിടത്തിട്ടാണ് ഈ നോവലിലെ ഐറൊണി.

വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ ഭാഷാ പ്രയോഗം ഈ നോവലിലാണ്.

അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും അകപ്പെട്ട ഒരു കുടുംബത്തെ മോചിപ്പിക്കുന്നതിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. പഠിപ്പും പത്രാസമുള്ള നിസാർ അഹമ്മദി പ്രണയിക്കുന്നതിലൂടെ കുഞ്ഞു പാത്തുമ്മ ഇരുട്ടിൽ നിന്ന് രക്ഷപ്പെട്ട് വെളിച്ചം അനുഭവിക്കുന്നു.

1951 ൽ ബഷീർ എഴുതിയ ഈ നോവൽ ഇന്നും പ്രസക്തമാണ്. എത്ര ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മനസ്സിലെ മാറാല നീക്കാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല ...


✍️ *ഫൈസൽ പൊയിൽക്കാവ്*

Sunday, February 19, 2023

ചേമഞ്ചേരിയിൽ നിന്ന് കണ്ണൂർ കോട്ടയിലേക്ക് ഒരു യാത്ര


യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഓരോ യാത്രയും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. 

ഈയിടെ സെന്റ് ആഞ്ജലോ ഫോർട്ട് ( കണ്ണൂർ കോട്ട ) കാണാൻ പോയതിന്റെ ഓർമ്മകുറിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 

ചേമഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഒരു തീവണ്ടി ( മെമു) യാത്ര  . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ..


പോർച്ച് ഗീസുകാർ നിർമ്മിച്ച ഈ കോട്ട ഇന്നും അറബിക്കടലിനഭിമുഖമായി തലയുയർത്തി നിൽക്കുന്നു. അവർ നിർമ്മിച്ച ആയുധപ്പുരയും കുതിര പന്തിയും നമുക്കവിടെ കാണാം.

ശത്രുക്കളെ നേരിടാൻ ആ കാലത്ത് തയ്യാറാക്കി നിർത്തിയിരിക്കുന്ന പീരങ്കികൾ ഇന്നും അതു പോലെ അവിടെയുണ്ട്.


കോളനിവൽക്കരണത്തിന്റെ ഭാഗമായി പോർച്ചുഗീസ് കാരിൽ നിന്ന് ഡച്ചുകാരും അതിന് ശേഷം അറക്കൽ രാജവംശവും പിന്നീട് ബ്രിട്ടീഷുകാരും ആ കോട്ട ഭരിച്ചു

കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. (അതിനെ പറ്റി  അവിടത്തെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ അയാൾക്കും കേട്ടറിവ് മാത്രം. )   കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി.

തീർത്തും ചെങ്കലിനാൽ തീർത്ത ഈ കോട്ടയ്ക്ക്  ഇത്രയും വർഷങ്ങൾക്ക് ശേഷവും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. 

1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം. 

അതിനടുത്തായി നാവികർക്ക് വഴി കാട്ടിയായ ഒരു പുരാതന ലൈറ്റ് ഹൗസുമുണ്ട്. ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം  ഈ കോട്ടവാതിലുകൾ അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറക്കുന്നുണ്ട്. 

 


അറക്കൽ  രാജവംശത്തിന്റെ ചരിത്രം പറയാതെ കണ്ണൂരിന്റെ ചരിത്രം പൂർത്തിയാവില്ല. കണ്ണൂർ കോട്ടയ്ക്കടുത്ത് തന്നെയാണ് അറക്കൽ മ്യൂസിയം. അവിടെയുള്ള സൂക്ഷിപ്പുകളിൽ പലതും അന്നത്തെ ജീവിതത്തിന്റെ നേർ കാഴ്ചകളാണ്. അവർ ഉപയോഗിച്ച പാത്രങ്ങളും ആയുധവും ഒക്കെ മ്യൂസിയത്തിൽ നമുക്ക് കാണാൻ കഴിയും. 



✍️
ഫൈസൽ പൊയിൽക്കാവ്






Saturday, February 11, 2023

കബനി കടന്ന് കുറുവാ ദ്വീപിലേക്ക് ...

കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയായ കബനിയുടെ തീരത്താണ് കുറുവാ ദ്വീപ് . തേയില തോട്ടങ്ങൾ കടന്ന് വനത്തിലൂടെ ഒരു യാത്ര കുറുവയിലേക്ക്  

കുറുവയിൽ നമ്മെ എതിരേൽക്കുന്നത് താന്നി മുത്തശ്ശിയും  അതിന്റെ ശിഖരങ്ങളിൽ ഊഞ്ഞാലാടുന്ന വാനരന്മാരുമാണ്. 

മുള കൊണ്ടുള്ള ചങ്ങാടത്തിൽ ദ്വീപിലേക്ക് . അങ്ങ് ദൂരെ പാറക്കെട്ടുകളിൽ വെയിൽ കായുന്ന മുതലയും ആമകളും.മുതലകളുള്ള കബനിയിലൂടെയുള്ള യാത്ര സൂക്ഷിച്ചു വേണം.

പച്ച നിറമാർന്ന കബനിയാൽ ചുറ്റപ്പെട്ട കുറുവാ ദ്വീപ് മനോഹരിയാണ്. ഭാഗ്യമുണ്ടെങ്കിൽ ആനയേയും മാനിനേയും ഇവിടെ നേരിൽ കാണാം.

മറ്റു ജീവജാലങ്ങളുടെ ആവാസ മേഖലയിൽ പ്രവേശിക്കുമ്പോൾ നമ്മൾ  പരമാവധി ആത്മ നിയന്ത്രണം പാലിക്കണം . ഉച്ചത്തിൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാടകങ്ങൾ നമുക്ക് ഒരു പാട് കാഴ്ചകൾ ഒരുക്കി വെച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്.

ഞങ്ങൾ കബനിയുടെ ആഴം കുറഞ്ഞ ഭാഗത്തിലൂടെ നടക്കുമ്പോൾ കുറച്ചകലെയായി ഒരു പാമ്പ് വെള്ളത്തിൻ മുകൾ പരപ്പിലൂടെ മറുകര നീന്തുന്നത് കണ്ടു




ചെറു ദ്വീപുകളുടെ ഒരു കൂട്ടമാണ് കുറുവാ ദ്വീപ്. പാറക്കൂട്ടങ്ങൾ നിറഞ്ഞ നദിയിലൂടെ അപ്പുറമെത്തുക എന്നത് ശ്രമകരമാണ്. ചില ഭാഗത്തൊക്കെ നല്ല ഒഴുക്കുമുണ്ട്.

ചില വേരുകൾ അങ്ങിനെയാണ് അത് ആത്മാവിന്റെ ആഴങ്ങളിൽ നമ്മെ ചുറ്റി പുണർന്നിരിക്കും ഈ യാത്ര എനിക്ക് ഒരു വെറും യാത്രയല്ല ... വേരുകൾ തേടിയുള്ള യാത്ര കൂടിയാണ്.

ചില വേരുകൾ  എത്ര പൊട്ടിക്കാൻ ശ്രമിച്ചാലും അത് നമ്മെ പിന്നെയും പിന്നെയും ഹൃദയത്തോട് ചേർത്ത് വരിഞ്ഞ് മുറുക്കും.

വൽസല ടീച്ചർ എന്ന അമ്മ മരത്തണലിലെ പത്തു വർഷങ്ങൾ .... 

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും

തുടരും


✍️ ഫൈസൽ പൊയിൽക്കാവ്


Friday, January 27, 2023

നൻപകൽ നേരത്ത് മയക്കം.

 എന്നും മലയാള സിനിമകളിലെ ദൃശ്യ ഭംഗിയാണ്  പാലക്കാടൻ തമിഴ് ഗ്രാമങ്ങൾ . നൻപകലിലൂടെ  ഗ്രാമഭംഗി മുഴുവൻ ഒപ്പിയെടുത്തിരിക്കുകയാണ് ലിജോ ജോസ്.

നൻപകൽ നേരത്തേ മയക്കം എന്ന സിനിമയുടെ  പോസ്റ്ററിലെ പൂത്തു നിൽക്കുന്ന ചോളപ്പാടങ്ങൾ കണ്ട് സിനിമ കാണാൻ കയറിയ ഞാൻ കിളി പോയ പോലെയായി എന്നു പറയുന്നതാണ് സത്യം.

പൂത്തു നിൽക്കുന്ന ചോള പാടത്ത് എത്തുമ്പോൾ മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് സുഹൃത്തുക്കൾ ഒന്നിച്ച്കുടുംബ സമേതം സഞ്ചരിക്കുന്ന നാടക വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. അവിടെ തുടങ്ങുന്നു മാജിക്കൽ റിയലിസം .സത്യമോ മിഥ്യയോ എന്നറിയാത്ത ഒരങ്കലാപ്പ്.

ഓരോ ഫ്രെയിമും അതി മനോഹരം. 

ഈ സിനിമ കാണുമ്പോൾ ഗബ്രിയേൽ മാർക്വേസിന്റെ  എഴുത്തിലൂടെ നമ്മൾ അനുഭവിച്ച   മാജിക്കൽ റിയലിസം നമുക്ക് ഒരിക്കലൂടെ അനുഭവവേദ്യമാകുന്നു. 

 മമ്മൂട്ടി എന്ന എക്കാലത്തേയും മഹാ നടന്റെ പകർന്നാട്ടമാണ് പിന്നീടങ്ങോട്ട്  . ജെയിംസിൽ നിന്ന് സുന്ദരത്തിലേക്ക് ഒരു പരകായ പ്രവേശം നടത്തുന്ന മമ്മൂക്ക.

 എസ്. ഹരീഷ് ഒരുക്കിയ ഒരൊന്നാന്തരം  തിരക്കഥ. കഥയുടെ എല്ലാ വൈകാരികതകളെയും  ക്യാമറയിലൂടെ പകർത്തുന്ന  തേനി ഈശ്വർ . ഒരു ടീം വർക്ക്. മനോഹരമായ ദൃശ്യ വിരുന്നാണ് നൻപകൽ.

ഓരോ ഫ്രെയിമും ഓരോ ഷോട്ടും അതി ഗംഭീരം.തമിഴ് ഗ്രാമത്തിന്റെ വഴികളിലൂടെ ചിരപരിചതനെ പോലെ നടന്നു ഒടുവിൽ സുന്ദരത്തിന്റെ വീട്ടിൽ സുന്ദരമായി പരകായപ്രവേശം നടത്തുന്ന ജെയിംസും ഒരു ഉച്ചയിൽ നിന്ന് മറ്റൊരു ഉച്ചവരെ നമ്മളേയും സ്വപ്നാടനത്തിലേക്ക് നയിക്കുകയാണ്.

പൂങ്കുഴലിയും മകളും ,സാലിയും മകനും സുന്ദരത്തിന്റെ ചെറിയ വീട്ടിനകത്തു നിന്ന് പുറത്തേക്ക് ഉള്ള കാഴ്ച്ചയിൽ ഒരു ഫ്രെയിമിനകത്തു വരുന്ന ദൃശ്യം നമ്മെ വല്ലാത്തൊരു അവസ്ഥയിലേക്ക് നയിക്കുന്നു. സാലിയുടെ പൂങ്കുഴലിയുടെ മനോവികാരങ്ങൾ എന്തൊക്കെ ആയിരിക്കും ?

സുന്ദരത്തിൽ നിന്നു ജെയിംസിലേക്ക് തിരികെ വരാൻ സാലി ആഗ്രഹിക്കുമ്പോൾ പൂങ്കുഴലിയുടെ മനസ്സിൽ എന്തായിരിക്കും ?

 "ഉറക്കം മരണം പോലെയാണ്,ഉണരുന്നത് ജനനവും" എന്ന തിരുക്കുറൾ വാക്യത്തിലൂന്നി മുന്നേറുന്ന സിനിമ കണ്ടിറങ്ങുമ്പോൾ എനിക്ക് ബുദ്ധിഭ്രമം സംഭവിച്ചത് പോലെയായി. സുന്ദരത്തിൽ നിന്ന് ജയിംസിലേക്ക് മമ്മൂട്ടി തിരിച്ചെത്തുമ്പോഴും നമ്മൾക്ക് അതിന് സാധിക്കുന്നില്ല. 

നാടക വണ്ടി ഗ്രാമം വിട്ടു പോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ നായ ഒരു നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു.ദേശങ്ങൾ, അതിർത്തികൾ, ഭാഷകൾ, മതങ്ങൾ അതിനെല്ലാമപ്പുറമാണ് മനുഷ്യൻ എന്ന് കൂടി പറയാതെ പറയുന്നുണ്ട് നൻപകൽ.

 അടുത്ത കാലത്തായി ഞാൻ കണ്ട ഏറ്റവും നല്ല സിനിമ അതാണ് *നൻപകൽ നേരത്ത് മയക്കം.*

Google