Sunday, October 23, 2022

പുതു ലഹരി

 

1987 ലെ റിലയൻസ് കപ്പ് മുതൽ ക്രിക്കറ്റ് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. അന്ന് കപിൽ ദേവ് നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഗവാസ്ക്കർ, ശ്രീകാന്ത് എന്നിവർ ഓപ്പണറായി ഇറങ്ങുന്ന ഇന്ത്യൻ ടീം . വൺഡൗൺ ആയി നവ ജോത് സിദ്ദു. മിഡിൽ ഓർഡറിൽ കേണൽ എന്നറിയപ്പെടുന്ന ദിലീപ് വെoഗ്സാർക്കർ , ലോകോത്തര ഫീൽഡറും ബാറ്ററുമായ അസ്ഹറുദ്ധീൻ . ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഹാട്രിക്ക് നേടിയ ചേതൻ ശർമ്മ ...


കാലം പോകെ പോകെ ക്രിക്കറ്റിന്റെ രൂപവും ഭാവവും മാറി. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ചു. പിന്നെ എല്ലാം സച്ചിൻ മയം. പ്രതിഭ കൊണ്ട് സച്ചിന് ഒട്ടും പിന്നിലല്ലാത്ത ദ്രാവിഡും ഗാംഗുലിയും . ലോകോത്തര ഫീൽഡർ അജയ് ജഡേജ. 

ക്രിക്കറ്റ് ഒരു ലഹരിയായിരുന്ന കാലം. അന്ന് കൂടുതലും കമന്ററി കേട്ടാണ് ക്രിക്കറ്റ് വിശേഷങ്ങൾ അറിഞ്ഞത്. ക്ലാസ്സിൽ റേഡിയോയിൽ കമന്ററി കേൾക്കുന്നതിനിടയിൽ ടീച്ചർ തൂക്കി പുറത്തിട്ടു.

ഇടയ്ക്ക് കോയ വിവാദം വന്ന് അസ്ഹറും ജഡേജയും ഇന്ത്യൻ ക്രിക്കറ്റിന്റെ പടിക്ക് പുറത്തായപ്പോൾ നിരാശയോടെ ഈ ഞാനും .

ഇത് കുട്ടി ക്രിക്കറ്റിന്റെ കാലമാണ് 20-20 .ഒരു ഓവറിൽ എല്ലാ ബോളും സിക്സറിന് പറത്തിയ യുവരാജ് സിംഗ് . ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശം വാനോളമുയർത്തി.

ഇപ്പോൾ പിന്നെയും ക്രിക്കറ്റിനോട് ഇഷ്ടമാണ്. അതിന് കാരണം വേറെ ആരുമല്ല. സാക്ഷാൽ വിരാട് കോഹ്‌ലി. അതെ കിംഗ് കോലി തന്നെ. കളിിയുടെ എല്ലാ ഫോർമാറ്റിലും കേമൻ കോഹ്ലി തന്നെ.







സച്ചിൻ പടുത്തുയർത്തിയ എല്ലാ റെക്കോർഡുകളും വിരാട് കോഹ്‌ലി ഒരിക്കൽ മറികടക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ലഹരികൾക്ക് അടിമയായി ജീവിതം നശിപ്പിക്കുന്നവരേ വരൂ സ്പോർട്സ് ഒരു ലഹരിയാക്കൂ. ക്രിക്കറ്റും ഫുട്ബോളും അതാവട്ടെ നമ്മുടെ ലഹരി.


# No to drugs campaign

✍ ഫൈസൽ പൊയിൽക്കാവ്

Sunday, October 2, 2022

പനങ്കൂളൻ


 പനങ്കൂളൻ


നിങ്ങൾ പനങ്കൂളനെ കണ്ടിട്ടുണ്ടോ? 

ഞാൻ കണ്ടിട്ടുണ്ട്. പനങ്കൂളനെ കാണാൻ സന്ധ്യാനേരത്ത് ആകാശത്തേക്ക് നോക്കണം. ഉയരത്തിൽ പിന്നെയും ഉയരത്തിൽ അത് വട്ടം ചുറ്റിപറക്കും. അതെ പനങ്കൂളൻ ഒരു പക്ഷിയാണ്. ചിലയിടങ്ങളിൽ അതിനെ മീവൽ എന്നും പറയും. രണ്ടായാലും സന്ധ്യ നേരത്ത് ആകാശം നോക്കിയിരിക്കുന്നവർ ഈ പക്ഷിയെ കാണാതിരിക്കാൻ വഴിയില്ല.

പനയോലയ്ക്ക് ഇടയിൽ കൂടു വെക്കുന്നതിനാലാണ് ഇതിന് പനങ്കൂളൻ എന്ന പേര്. 

പനങ്കൂളന്റെ ഇംഗ്ലീഷിലെ പേര് Asian Palm Swift എന്നാണ്.

Saturday, September 24, 2022

നിളാ നദീ തീരത്തിലൂടെ...


നിള  അങ്ങ് ആന മലയിൽ ഉത്ഭവിച്ച് ഇങ്ങ് പൊന്നാനി കടലിൽ അലിഞ്ഞ് ഇല്ലാതാവുന്നു. കേരളത്തിൽ പെരിയാർ കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയ നദിയാണ് ഭാരതപ്പുഴ എന്നറിയപ്പെടുന്ന നിള. കുറ്റിപുറം എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ ഋതുക്കളിലും നിളയെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഞ്ഞിലും, മഴയിലും പിന്നെ വെയിൽ മാഞ്ഞ നേരത്തും ഞാൻ അവളെ പുണർന്നിട്ടുണ്ട്.       പുഴകളിൽ സുന്ദരിയാണ് നിള. കേരളത്തിന്റെ കലാസാഹിത്യ സാംസ്ക്കാരിക വളർച്ചയിൽ നിളയ്ക്ക് സ്ഥാനമുണ്ട്. കുറ്റിപ്പുറം പാലം എന്നും എന്നിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ്.

" ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ കാലഘട്ടം " എത്രവേഗം പോയ് മറഞ്ഞിരിക്കുന്നു. എഴുതാനും എഴുതാൻ പറ്റാത്തതുമായ നിരവധി ഓർമ്മകൾ. ആലപ്പുഴക്കാരൻ ഫസിലും കണിയാപുരംകാരൻ അനൂഫും ഒത്ത് നിളാ നദീ തീരത്തിൽ ചിലവഴിച്ച   സായാഹ്നങ്ങൾ. നിളയുടെ മണൽ പരപ്പിൽ രാവേറെ ചെന്നിട്ടും നിർത്താതെയുള്ള കിസ്സ പറച്ചിൽ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..

പാലക്കാട് , തൃശൂർ , മലപ്പുറം എന്നീ ജില്ലയിലൂടെ ഒഴുകുന്ന നിളാ വിശേഷങ്ങൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല.

നാളെ നദീ ദിനത്തിൽ  നിളയുടെ തീരത്ത് പഴയ സുഹൃത്തുക്കളും ഒന്നിച്ച് ഒരിക്കലൂടെ നടക്കാൻ മനസ്സ് അറിയാതെ കൊതിച്ചു പോവുന്നു.തീരങ്ങളെ  പുളകിതയാക്കി ഇനിയും നിള  ഒരു പാട് ഒഴുകും കാലയവനികയ്ക്ക് പിന്നിൽ മായുന്നത് വരെ ഓർമ്മകൾ താലോചിച്ച് ഇവിടെ ഞാനും  .......

ട്രെയിൻ യാത്രയിൽ അന്നൊരിക്കൽ ഞാൻ പകർത്തിയ നിളാ നദീ ചിത്രം ഇവിടെ പങ്കു വെക്കുന്നു.




✍🏻 ഫൈസൽ പൊയിൽക്കാവ്


Saturday, September 10, 2022

വനപർവ്വം

താമരശ്ശേരിയിൽ നിന്നു ഈങ്ങാപ്പുഴ വഴി വനപർവ്വത്തിലേക്ക്. കോഴിക്കോട് ജില്ലയിലെ ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് വനപർവ്വം.



അരുവിക്കു കുറുകെ തീർത്ത കോൺക്രീറ്റ് പാലം കടന്ന് സ്വാഭാവിക വനത്തിലേക്ക് .. 

വീട്ടിയും , വെണ്ടേക്കും  , ഇരൂളും, നരി നാരകവും വളരുന്ന സ്വാഭാവിക വനം.

കരിങ്കൽ പാകിയ പാതയിലൂടെ  നടക്കുമ്പോൾ അട്ടകളെ   ശ്രദ്ധിക്കണം. പാതയ്ക്കിരുവശവും ചിത്രശലഭ ഉദ്യാനങ്ങൾ കാണാം. പലവർണ്ണത്തിലുളള പൂമ്പാറ്റകൾ. ചില നേരത്ത്  ബുദ്ധമയൂരി യേയും കാണാം. ( കേരളത്തിന്റെ  സംസ്ഥാന ശലഭം ) 

കരിങ്കൽ പാത അവസാനിക്കുന്നത് ഒരു വെള്ളച്ചാട്ടത്തിനരികിലാണ്.




ബിച്ചു തിരുമല എഴുതി എടി ഉമ്മർ ഈണം പകർന്ന 

"വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും

പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ

എങ്ങാണു സംഗമം എങ്ങാണു സംഗമം"

എന്നഗാന ശകലം നമ്മൾ അറിയാതെ മൂളിപ്പോകും...


കണ്ണിമയ്ക്കാതെ എത്ര നേരം വേണമെങ്കിലും അവിടെ നിൽക്കാൻ ആരും കൊതിച്ചു പോകും.

Monday, September 5, 2022

ഹിമവദ് ഗോപാലസ്വാമി ബേട്ട്


വീണ്ടും ഒരു വയനാട് യാത്ര ഒത്തു വന്നു. ഇപ്രാവശ്യം അത് കർണ്ണാടക ബന്ദിപൂർടൈഗർ റിസർവ് ഫോറസ്റ്റിലെ ഹിമവൽ ഗോപാലസ്വാമി ബേട്ട് കാണാനാണ്. യാത്ര താമരശ്ശേരി ചുരം വഴിയാകുമ്പോൾ അതിന്റെ ത്രിൽ ഒന്നു വേറെ തന്നെ. ഞങ്ങളുടെ കാർ ഹെയർ പിൻ വളവുകൾ ഒന്നൊന്നായി കയറി തുടങ്ങി. ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്ത് നല്ല കാറ്റടിക്കുന്നു. നാലാം ഹെയർപിൻ കയറിയത് മുതൽ റോഡിനിരുവശവും നിര നിരയായി വാനരപ്പട. കുഞ്ഞിനെ മാറോടടുക്കി പിടിച്ചു കൊണ്ട് മരച്ചില്ലകളിൽ ഉഞ്ഞാലാടുന്ന തള്ള കുരങ്ങുകൾ. മക്കളെ വളർത്തിയതിന്റെ കണക്കു പറയുന്നവർ മാതൃത്വം എന്താണെന്ന് ഇവരെ കണ്ട് പഠിക്കണം .  

കാഴ്ചകൾ ഇരുവശവും ഓടി മറയുന്നുണ്ട്. കാഴ്ചകൾ കാണാൻ രണ്ട് കണ്ണുകൾ മതിയാവാത്തത് പോലെ.  കോട പുതച്ച മലനിരകൾ വ്യൂ പോയിന്റിൽ നിന്നും എത്ര കണ്ടു നിന്നാലും മതിയാവില്ല.  

കേരളത്തിലേക്ക് പൂക്കൾ കയറ്റി വരുന്ന പിക്കപ്പുകൾ ഒന്നിനു പുറകെ മറ്റൊന്നായി ചുരമിറങ്ങുന്നു. ഞങ്ങളുടെ യാത്രയും  പൂപ്പാടം കാണാനാണ്. കേരളത്തിൽ മലയാളിക്ക് ഓണ പൂക്കളം തീർക്കാൻ ഗുണ്ടൽപ്പേട്ടിലെ പൂപ്പാടങ്ങൾ കനിയണം. 

ഇപ്പോൾ സമയം 9 മണി . ചെറിയ വിശപ്പ് ഉണ്ട് . കൽപ്പറ്റ കഴിഞ്ഞു വണ്ടി മെല്ലെ ഓരം ചേർന്ന് നിർത്തി. പെട്രോൾ പമ്പിനരികിൽ കണ്ട ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാവാം ഇനി യാത്ര . 

ഗുണ്ടൽപ്പേട്ടിലെ പൂപ്പാടം കണ്ട് ബന്ദിപ്പൂർ ടൈഗർ റിസർവിലെ ഏറ്റവും ഉയരം കൂടിയ കുന്നിൻ മുകളിലെ ഗോപാൽ സ്വാമിപ്പേട്ട്  ടെമ്പിൾ ഒന്നു കാണണം   അതാണ് പ്ലാൻ. ഗൂഗിൾ മാപ്പ് പറഞ്ഞു തന്ന വഴികളിലൂടെ യാത്ര . മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര നമുക്ക് ഒരു പുതുജീവൻ നൽകും.   കാറിൽ അതുവരെ പാടി കൊണ്ടിരുന്ന കുമാർ സാനുവിന്റെ പാട്ട് നിർത്തി . കാറിന്റെ ഗ്ലാസ്സ് പാതി തുറന്നു. കാടിന്റെ സംഗീതത്തിനായി കാതോർത്തു. കാടിന്റെ വന്യത എന്നും വശ്യമനോഹരമാണ്. നമുക്ക്

അതാസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ.

ഇടക്കിടെ വരുന്ന ഹമ്പുകൾ ഡ്രൈവിങ്ങിനെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും വന്യജീവി സംരക്ഷണത്തിന് വേണ്ടിയാണ് ഇതൊക്കെ എന്ന തിരിച്ചറിവ് ഞങ്ങളെ ജാഗ്രതയോടെ വണ്ടിയോടിക്കാൻ പ്രേരിപ്പിച്ചു.  

കർണ്ണാടക ചെക്ക് പോസ്റ്റിൽ കർണ്ണാടക പോലീസിന്റെ വാഹന പരിശോധന . നല്ല മാന്യമായ ഇടപ്പെടൽ. ഇനി ഗുണ്ടൽപ്പേട്ടിലേക്ക് 15 കി.മീ അവിടെ നിന്ന് സ്വാമി ബേട്ടിലേക്ക് ഒരു അരമണിക്കൂർ യാത്ര. ഗൂഗിൾ എന്നും നല്ലൊരു വഴികാട്ടിയാണ്.

റോഡിനിരുവശവും കൃഷി നിലങ്ങളാണ്. കാബേജും വെളുത്തുള്ളിയും മുത്താറിയും ...

കുറച്ച് കഴിഞ്ഞപ്പോൾ സൂര്യകാന്തിപ്പാടങ്ങൾ പിന്നെ ചെണ്ടുമല്ലി.  അതിനിടയിലെ വില്ലേജുകൾ.





ഞങ്ങൾ കാറു നിർത്തി മതിയാവോളം പൂപ്പാടം നോക്കി നിന്നു. ഈ പൂപ്പാടം തീർക്കുന്ന മനഷ്യാധ്യാനം  മഹത്തരം തന്നെ .. വിശാലമായ പാടങ്ങൾക്ക് അതിരിട്ടു നിൽക്കുന്ന പുളിമരങ്ങൾ. പൂ പറിച്ചു  ചാക്കിലാക്കുന്ന കർഷകർ .. കാണാൻ കൊതിച്ചത് ഒക്കെ ഇവിടെയുണ്ട്.




ഞങ്ങൾ വീണ്ടും യാത്ര തുടർന്നു . വീതി കുറഞ്ഞ വില്ലേജ് റോഡിലൂടെയുള്ള യാത്ര എന്ത് മനോഹരം . കാഴ്ചയിൽ മുങ്ങിപ്പോയ ഞങ്ങൾ എപ്പോഴോ ഗൂഗിൾ പറഞ്ഞത് കേൾക്കാതെ വണ്ടി കുറച്ച്  മുന്നോട്ട് ഓടിച്ചു പോയിരിക്കുന്നു. 

വീണ്ടും 6 കി.മീ . എന്ന് ഗൂഗിൾ പറഞ്ഞപ്പോൾ വഴി തെറ്റിയ കാര്യം ഞങ്ങൾക്ക് മനസ്സിലായി. 

ഞങ്ങൾ അടുത്ത് കണ്ട കടയ്ക്കു മുമ്പിൽ കാർ നിർത്തി അറിയുന്ന കന്നഡയിൽ ഗോപാൽ സ്വാമി ബേട്ടിലേക്ക് വഴി ചോദിച്ചു.

"ജാസ്തി മാത്താട് ബേട " ( അധികം പറയണ്ട)  എല്ലാം മനസ്സിലായെന്ന മട്ടിൽ കടക്കാരൻ വണ്ടി ഒരു കി.മീ പിന്നോട്ടേക്ക് തന്നെ പോകാൻ പറഞ്ഞു. 

 അവരോട് നന്ദി പറഞ്ഞു   വണ്ടി  വന്ന വഴിക്ക് തന്നെ തിരിച്ചു വിട്ടു . 




ഗോപാൽ സ്വാമി  ബേട്ടിലേക്ക് ഇനിയുള്ള യാത്ര ബസ്സ് വഴിയാണ്. കേരളത്തിൽ KSRTC യുടെ ശവമടക്ക് നടക്കുമ്പോൾ അവിടെ കർണ്ണാടക ബസ്സ് ട്രാൻസ്പ്പോർട്ട് ലാഭമുണ്ടാക്കേണ്ടത് എങ്ങിനെയെന്ന് കാട്ടി തരുന്നു.  ഒരാൾക്ക് ടിക്കറ്റ് ചാർജ് 30 രൂപയാണ്. ടിക്കറ്റെടുത്ത് ബസ്സിൽ കയറി യാത്ര തുടർന്നു.




സെക്കന്റ് ഗിയറിൽ ബസ്സ് കുത്തനെയുള്ള കയറ്റം കയറുകയാണ്.  ചെറുതായി പേടിയുണ്ടെങ്കിലും പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ചുറ്റും ബന്ദിപ്പൂർ ടൈഗർ റിസർവ് ഫോറസ്റ്റാണ്. ആനയും കടുവയും മാനും കരടിയും ഉള്ള കാട്. 




ബസ്സിറങ്ങിആളുകൾ അമ്പലത്തിലേക്ക് കയറാൻ തിരക്ക് കൂട്ടി.





ഇത്രയും മനോഹരമായ ഒരിടം അടുത്തൊന്നും കണ്ടിട്ടില്ല.കാഴ്ചയുടെ പറുദീസ തീർക്കുന്നിടം അതാണ് ഒറ്റവാക്കിൽ ഹിമവൽ ഗോപാലസ്വാമി ബേട്ട്. 



കാഴ്ചകൾ ഇനിയും പറയാൻ ഒരു പാടുണ്ട്. ബാക്കി  പിന്നീട്  ഒരിക്കൽ പറയാം😊

Tuesday, August 30, 2022

തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചി ചെടിയേ...

 

ബർസ്ഥാനിലെ മീസാൻ കല്ലുകൾ മൈ ലാഞ്ചി കാടുകൾ മൂടി അപ്രത്യക്ഷമായിരിക്കുന്നു. പ്രിയപ്പെട്ടവരുടെ ഖബറിന്റെ അടയാളപ്പെടുത്തലായ മീസാൻ എത്ര നോക്കിയിട്ടും കണ്ടില്ല... മൺമറഞ്ഞ എന്റെ പ്രിയപ്പെട്ടവർ ജീവിതത്തിലെ ഓട്ട പാച്ചിൽ മതിയാക്കി നിത്യ ശയനത്തിലാണ്.  അവർ എന്നെ നോക്കി അടക്കം പറയുന്നുണ്ടാവാം... അവൻ വല്യ സുജായി വന്നിക്ക് ഒരിക്കൽ നീയും ഓടി ഓടി ഈ പള്ളിക്കാട്ടിൽ എത്തും.

മരണത്തിനെ പേടിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാനാണെനിക്കിഷ്ടം എന്റെ പ്രിയപ്പെട്ടവരെ വിട്ടു പോവുന്നത് മാത്രമാണ് എന്നെ നൊമ്പരപ്പെടുത്തുന്നത് ....
ജനിച്ചവർകൊക്കെ മരണം ഒരു അനിവാര്യ തയാണ് .... ഒരിക്കൽ എന്നെയും പള്ളിക്കാട്ടിലേക്കെടുക്കും പിന്നെ പേടിച്ചിട്ടെന്തിനാ..

✍🏻 ഫൈസൽ പൊയിൽക്കാവ്

Sunday, June 26, 2022

ഗന്ധമാപിനി


യു.എ ഖാദറിന്റെ ചെറുകഥാ സമാഹാരമാണ് ഗന്ധമാപിനി. ഒരു കാലത്തെ  കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും ചർച്ചാ വിഷയമാവുന്ന ഗന്ധമാപിനി വായിച്ചു പോവുമ്പോൾ കൊയിലാണ്ടിക്ക് ഇങ്ങനെ ഒരു പൂർവ്വ കാലം ഉണ്ടായിരുന്നോ എന്ന് നമ്മൾ ആശ്ചര്യപ്പെടും. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തണ്ടാൻ വയലും , വയലിൽ പണിയെടുക്കുന്ന ചെറുമികളും  എത്ര മനോഹരമായിട്ടാണ് അദ്ദേഹത്തിന്റെ എഴുത്തിൽ കോറിയിട്ടിരിക്കുന്നത്.  ഇപ്പോൾ വയൽ പോയിട്ട് ഒരു കുളം പോലും ഇല്ലാതായിരിക്കുന്നു.  എന്റെ ഊഹം  ശരിയാണെങ്കിൽ കൊയിലാണ്ടി  പുതിയ ബസ്സ് സ്റ്റാന്റും പരിസരവും ആയിരിക്കണം യു.എ ഖാദർ പറഞ്ഞ തണ്ടാൻ വയൽ. 

കൊയിലാണ്ടി ബപ്പൻ കാട് റോട്ടിൽവടക്കോട്ട് അഭിമുഖമായ തറവാട് ... ഇപ്പോൾ നാശോന്മുഖമാണ്  കഴുക്കോലും തൂണുകളും ചിതൽപ്പിടിച്ച് :


കൊയിലാണ്ടിയും പരിസരവും അത്രമേൽ ആഴത്തിൽ ഖാദറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു.


Google