Friday, June 24, 2022

ഇലഞ്ഞിപ്പൂമണം

 ഇലഞ്ഞിമരങ്ങൾ പൂത്തു തുടങ്ങി ... ഇലഞ്ഞിപ്പൂക്കൾ കയ്യിലെടുത്ത് മണത്ത് നോക്കിയിട്ടുണ്ടോ?

നാസികയിൽ നിന്ന് സിരകളിലേക്ക് പടർന്ന് കയറുന്ന മണം അതാണ് ഇലഞ്ഞിപ്പൂമണം. 

 ഇലഞ്ഞിപൂക്കളുടെ മണത്തിനെ പറ്റി പറയുമ്പോൾ 

പഴയ ഒരു മലയാള സിനിമാ ഗാനം ഓർമ്മയിലെത്തും. ശ്രീകുമാരൻ തമ്പി എഴുതി യേശുദാസ് പാടിയത് ഓർമ്മയില്ലെ. 

"ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു

ഇന്ദ്രിയങ്ങളിലതു പടരുന്നു.. "

എത്ര അർത്ഥവത്തായ വരികൾ.. 



ഇന്ന് വണ്ടി പാർക്ക് ചെയ്തത് അങ്ങിനെയൊരു ഇലഞ്ഞി മരത്തിന് ചുവട്ടിലാണ്. ഞാൻ കുറേ പൂക്കൾ പെറുക്കി കാറിൽ വെച്ചു. എ. സി ഓൺ ചെയ്തപ്പോൾ കാറിനകത്ത് ഏതൊരു കമ്പനി എയർ റിഫ്രഷറിനേയും തോൽപ്പിക്കുന്ന മണം...

ഇലഞ്ഞിപൂവ് വാടും തോറും സുഗന്ധ മേറിവരും . ഇതിന്റെ പൂവിൽ നിന്നും വാസനാ തൈലം വാറ്റിയെടുക്കാറുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇലഞ്ഞിപൂക്കളും പഴുത്ത ഇലഞ്ഞി കായ്കളും . ചൊട്ടി കളിക്കാൻ എടുത്തിരുന്ന ഇലഞ്ഞിക്കുരുവും ... ഇതൊക്കെ എന്റെ ബാല്യ കാലത്തെ നഷ്ട സ്വപ്നങ്ങളാണ്..



ഇലഞ്ഞിയും പാരിജാതവും പവിഴമല്ലിയും പൂത്തു നിൽക്കുന്ന തൊടി അത് എന്റെ ഒരു സ്വപ്നമായി അവശേഷിക്കുന്നു....

ചിത്രത്തിൽ ഞാൻ ഇന്നു കണ്ട സി.കെ.ജി. സ്കൂൾ മുറ്റത്ത് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കപ്പെട്ട ഇലഞ്ഞിമരം  . 


✍🏻

ഫൈസൽ പൊയിൽക്കാവ്

Saturday, June 18, 2022

വീണ്ടും ഒരു വായനാ ദിനം കൂടി*


പുതുവായിൽ നാരായണ പണിക്കറുടെ ഓർമ്മദിനമാണ് ( ജൂൺ 19 ) നമ്മൾ വായനാ ദിനമായി ആചരിക്കുന്നത്. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആണ് അദ്ദേഹം.





വായനയും അറിവും ജോലി കിട്ടാന്‍ മാത്രമുള്ള ഒന്നല്ല. അത് മനുഷ്യന്റെ സ്വഭാവ ശീലങ്ങളില്‍ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. നല്ല പൌരന്മാര്‍ നാടിന്‍റെ സമ്പത്ത് ആകുന്നു. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റംവരുത്താന്‍ വായന ശീലം മുതല്‍ക്കൂട്ടായ ഒരു തലമുറക്ക് സാധിക്കും. വായന ഒരാളെ പൂര്‍ണ്ണനാക്കുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ബെക്കണ്‍ അഭിപ്രായപ്പെടുന്നു. വായന ഓരോ സമയം നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോക്ഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ധീപിപ്പിക്കുന്നു. 

എല്ലാവർക്കും പുസ്തകപ്പുരയുടെ നല്ലൊരു വായനാ ദിനാശംസകൾ നേരുന്നു.


 ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും _ എ പി ജെ അബ്ദുല്‍ കലാം

എന്റെ കുറ്റികുരുമുളക് കൃഷി അനുഭവം

 

കുറ്റികുരുമുളക്  കൃഷി ചെയ്ത് വീട്ടമ്മമാർക്ക്എളുപ്പത്തിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്താം.   

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്.

ചതുപ്പ് നിലങ്ങളിൽ കൃഷി ചെയ്യാൻ കാട്ടു തിപ്പല്ലിയിൽ ബഡ് ചെയ്ത കരിമുണ്ടയിനത്തിൽ പെട്ട കുറ്റി കുരുമുളക് ഉപയോഗിക്കാം...

ആറ് മാസം വളർച്ചയെത്തിയ നല്ല കുറ്റികുരുമുളക് തൈകൾ ലഭ്യമാണ്. 

Mob : 7012853532


✍🏻 ഫൈസൽ പൊയിൽക്കാവ്

Sunday, June 12, 2022

പവിഴമല്ലി പൂക്കൾ

വിഴമല്ലി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്ന ഓർമ്മ ശ്രീനിവാസൻ തകർത്ത് അഭിനയിച്ച സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ പാട്ടു ശകലമാണ് .

" പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം

പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

പൂക്കളും പുഴകളും

പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം.. "


വീട്ടിൽ ഞാൻ നട്ടുവളർത്തിയ പവിഴമല്ലി  ഇപ്പോൾ പൂത്തുലഞ്ഞു പുഷ്പവൃഷ്ടി  തുടങ്ങിയിരിക്കുന്നു..

രാത്രി സമയത്ത് വിടരുന്നതിനാൽ ഇതിന് രാത്രിമുല്ല ( night jasmine )യെന്നും  പേരുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിൽ വെളിച്ചത്തിന് എന്ത് വെളിച്ചം എന്നു പറയുന്നത് പോലെ പാതിരാമുല്ല വിടരുന്ന നേരമുള്ള മണത്തിന്റെ മണം അത് ഒന്നനുഭവിക്കണം ... എന്റെ സാറേ......

ഹൈന്ദവപുരാണങ്ങളിൽ ഈ മരത്തെപ്പറ്റി പരാമർശമുണ്ട്. സഖിയായ സത്യഭാമയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ദേവലോകത്ത് നിന്നു കൊണ്ടുവന്ന വൃക്ഷമാണത്രേ ഇത്. ( കടപ്പാട്:  വിക്കി)

വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ വളരുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും. സുഗന്ധമുള്ള ഇതിന്റെ പൂക്കൾ രാത്രി വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് നേർത്ത പവിഴത്തിന്റെ  നിറം ആണ് . അത് കൊണ്ടാണത്രെ ഇതിന് പവിഴമല്ലി എന്ന പേര്. 

ഏതായാലും ഞാനിപ്പോൾ പെരുത്ത് സന്തോഷിക്കുന്നു കാരണം എന്റെ വീട്ടിലും പവിഴമല്ലി പൂത്തുലഞ്ഞ് തുടങ്ങിയിരിക്കുന്നു...


✍🏻 ഫൈസൽ പൊയിൽക്കാവ്

Thursday, June 2, 2022

*ഇത്തിമര തണലിൽ ഒത്തിരി നേരം*

അത്തി ഇത്തി അരയാൽ പേരാൽ എന്ന് കേട്ടിട്ടില്ലേ ... അതിലെ ഇത്തിമരത്തണലിൽ ഇരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. കൊയിലാണ്ടി നഗര മധ്യത്തിലെ കൊയിലാണ്ടി ബോയ്സ് സ്കൂൾ മുറ്റത്ത്  ഒരു ഇത്തി മരം കാണാം . വളർന്നു പന്തലിച്ച് സ്കൂളിന്റെ ഐശ്വര്യമായി ആ മരമുണ്ട്. ( ഇത്തി കാണാത്തവർക്ക് സമയം കിട്ടുമ്പോൾ വന്നു കാണാം. ) 

ഈ മരം കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ ടീച്ചർ നട്ടിട്ട് ഇപ്പോൾ പത്തുവർഷം കഴിയുന്നു.

ഒരു തലമുറ ഒരു കാലം ഓർക്കുന്നത് സ്കൂൾ മുറ്റത്തെ മരത്തണലായിരിക്കാം. അതിന്റെ ചുവട്ടിൽ ഇരുന്ന് സൊറ പറഞ്ഞ് കടന്നുപോയ ഒരു ബാല്യം ...

ഇത്തി മരം എന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ നല്ലാരു ഇമേജ്  ഗൂഗിളിന്  പോലും കാണിച്ചു തരാൻ പറ്റുന്നില്ല എന്നയിടതാണ്  ഷീബ ടീച്ചർ നഗര മധ്യത്തിൽ നട്ട ഇത്തി മരത്തിന്റെ പ്രസക്തിയേറുന്നത്..


ഷീബ ടീച്ചർ നിങ്ങൾ ഇവിടെ സ്കൂൾ മുറ്റത്ത് അടയാളപ്പെട്ടു കഴിഞ്ഞു.  വരും തലമുറ ഇത്തി മരത്തിന്റെ ചുവട്ടിലിരുന്ന് ടീച്ചറെ ഓർക്കും ... തീർച്ച.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ട് പരിപാലിക്കുന്നവർക്ക് പിൻതുടരാൻ പറ്റിയ മാതൃകയാണ് ഷീബ ടീച്ചർ.


✍🏻 ഫൈസൽ പൊയിൽക്കാവ്

Friday, May 27, 2022

ഹറാം Vs ഹലാൽ


പ്രവാചകചര്യ പിൻ പറ്റി ജീവിക്കുന്നവരാണ് മുസ്ലിങ്ങൾ. പ്രവാചകൻ നിഷിദ്ധമാക്കിയത് ഹറാമും അല്ലാത്തത് ഹലാലും ...

ഇനി ഒരു കഥ സൊല്ലട്ടുമാ ....



എൻപതുകളിൽ കളർ ടിവി വീട്ടിലെത്തിയ കാലം. വലിയ മീൻ മുള്ളു പോലെ വീടിന്റെ മേലെ ടി.വി ആന്റിന . ആ കാലത്ത് വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രമെ ടി.വിയുള്ളു എന്ന കാര്യം ഇവിടെ ഓർമ്മിപ്പിക്കുന്നു. അളിയൻ സലാല ഇലക്ട്രോണിക്ക് ഷോപ്പ് നടത്തുന്നു. അവിടന്ന് മൂപ്പർ അയച്ചതാണ് സോണിയുടെ 21 ഇഞ്ച് കളർ ടി.വി  . ഇനി വേഗം കഥയിലേക്ക് കടക്കാം... അന്ന് പള്ളിയിലെ ഉസ്താദുമാർക്ക് ഭക്ഷണം വീട്ടിൽ നിന്നായിരുന്നു. ഉപ്പ പള്ളിയുടെ പ്രസിഡന്റ് . ഇനിയാണ് കഥയുടെ ട്വിസ്റ്റ് പള്ളി കമ്മിറ്റിയിൽ പ്രമേയം പാസാക്കി. ഇനി മുതൽ ഉസ്താദുമാർക്ക്  ഭക്ഷണം വേണ്ട . കാര്യം വളരെ സിമ്പിൾ      . ടി.വി യുള്ള വീട്ടിൽ നിന്നു ഭക്ഷണം കഴിച്ചാൽ ആ ഉസ്താദുമാരുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കില്ല ... ടി വി അൽ ഹറാം ... 😀 അവിടത്തെ വല്യ ഉസ്താദിന്റെ ഫത്ത് വ ( മത ശാസനം ) .. 

കാലം പോകെ പോകെ ആ വല്യ ഉസ്താദിന്റെ വീട്ടിലും ടീവിയും ഫ്രിഡ്ജും ഒക്കെ വന്നു എന്നത് കാലത്തിന്റെ കാവ്യ നീതി.

ഞാൻ പറഞ്ഞത് ഇത്രയേയുള്ളു ഒരു കാലത്ത് ടി.വി കാണൽ ഹറാം ആക്കിയവർ ഇന്ന് യൂട്യൂബിലൂടെ വഅള് പറഞ്ഞ് കോടികൾ സമ്പാദിക്കുന്നു ... 

ഹറാം ആക്കിയത് ഒക്കെ ഇപ്പോൾ ഹലാൽ ... ഇപ്പോൾ മത സമ്മേളനങ്ങൾ വെബ് കാസ്റ്റിങ്ങ് ചെയ്യുന്നു പണ്ട് എന്റെ കൊച്ചുമ്മയുടെ വീട്ടിൽ കല്യാണത്തിന് വീഡിയോ പിടിച്ചതിന് അവരുണ്ടാക്കിയ പുകിൽ ചില്ലറയൊന്നുമല്ല എന്ന കാര്യം ഇവിടെ പറയാതെ വയ്യ...

ഇനി പലതും ഹലാൽ ആകുന്ന / ആക്കുന്ന കാലം അതി വിദൂരമല്ല.  മൊല്ലാക്കമാർ നീട്ടി നീട്ടി ഈണത്തിൽ പറയുന്ന

വഅള്  ഇനി മേൽ  ചെവി കൊണ്ട് കേട്ടാൽ പോരാ ബുദ്ധി കൊണ്ട് വേണം അത് കേൾക്കാൻ എന്ന് ഓർമ്മിപ്പിച്ചു നിർത്തുന്നു.


# Apply your thoughts

Friday, May 20, 2022

പട്ടി കടിച്ചാൽ ....


പട്ടി  കടിച്ചാൽ , പൂച്ച മാന്തിയാൽ ഒക്കെ എത്രയും പെട്ടെന്ന് ആന്റി റാബീസ് ഇൻജെക്ഷൻ എടുക്കാൻ മറക്കല്ലേ.... അതും എത്രയും പെട്ടെന്ന് ....



( മാതൃ ദിനത്തിന്റന്നു ഞാൻ പഠിപ്പിച്ച  എന്റെ പ്രിയ ശിഷ്യൻ അമർനാഥിൻറെ  ഫേസ്ബുക് പോസ്റ്റ് ആണ്  ഇത് എഴുതാൻ പ്രേരകം.....അവനെ നായ കടിച്ച വിവരം പങ്കുവെച്ചു കൊണ്ടുള്ള വളരെ തമാശ മട്ടിൽ എഴുതിയ പോസ്റ്റ്  എന്നെ കുറെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി. )


എൻ്റെ ഒരു അനുഭവം ....  

------------------------------------

ഒരു ദിവസം വീട്ടിൽ നിന്ന് ധൃതി പെട്ട് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ  വാതിൽക്കൽ കിടന്ന പൂച്ചയെ അറിയാതെ ഒന്ന് ചവിട്ടി ... ചവിട്ടിയതും പൂച്ച കാലിൽ മാന്തി. അത് വലിയ കാര്യമാക്കാതെ ഞാൻ ഓഫീസിലേക്കു പോന്നു ..ചെറുതായിട്ടുള്ള നീറ്റൽ ഞാൻ അത്ര കാര്യമാക്കിയില്ല..രണ്ടു ദിവസം കഴിഞ്ഞു മുറിവ് ഉണങ്ങാതെ ആയപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു... രണ്ടു ദിവസം വൈകിയതിന് ഡോക്ടർ കുറെ ചീത്ത പറഞ്ഞു.. എത്രയും പെട്ടെന്ന് ആന്റി റാബീസ് വാക്‌സിൻ എടുക്കാൻ നിർദ്ദേശിച്ചു...രണ്ടാഴ്ച്ച കാലം മാന്തിയ പൂച്ചയെ നിരീക്ഷിക്കാനും പറഞ്ഞു.... ഡോക്ടർ പറഞ്ഞത് പ്രകാരം ഞാൻ പൂച്ചയെ നിരീക്ഷിച്ചു വന്നു..... പല വീടുകളിലും മൂപ്പർ സന്ദർശനം നടത്തുന്നതിനാൽ ചില ദിവസങ്ങളിൽ അതിനെ കാണാറില്ല ....ഞാൻ അതത്ര വല്യ കാര്യം ആകാറുമില്ല...


പക്ഷെ ഒരു ദിവസം യാദൃശ്ചികമായി വീട്ടിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോൾ വഴിയരികിൽ നമ്മുടെ വില്ലൻ പൂച്ച വായിൽ നിന്നും നുരയും പാതയും വന്ന് ചത്ത് മലർച് കിടക്കുന്നു.... അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ വയ്യ.. രാത്രിയിൽ പേ ഇളകുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു...ഉറക്കമില്ലാത്ത രാത്രികളായി പിന്നങ്ങോട്ട്.....


( മൃഗയ എന്ന മമ്മൂട്ടി സിനിമയിലെ പട്ടി കടിച്ചു പേ ഇളകുന്ന രഘു അവതരിപ്പിച്ച കഥാപാത്രത്തെ നമ്മൾ അത്രപെട്ടന്നങ്ങു മറക്കില്ല....)


പലതും ആലോചിച്ചു കൂട്ടി ..... ഇൻജെക്ഷൻ എടുക്കാൻ വൈകി പോയി എന്ന് ഡോക്ടർ പറഞ്ഞ വാക്കുകൾ ... അത് വലിയ കുഴപ്പമായി... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ആരോടും ഒന്നും പറഞ്ഞില്ല... ദിവസങ്ങൾ തള്ളി നീക്കി... ആയുസ്സിന്റെ  ബലം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല...


കുറെ വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി .... ഇപ്രാവശ്യം വില്ലൻ ഒരു പട്ടി ആയിരുന്നു. ഒരു ഫാം വിസിറ്റിനു പോയ എന്നെ പിന്നിലൂടെ വന്ന പട്ടി വട്ടം പിടിച്ചു .. ഞാൻ കുതറി മാറിയപ്പോൾ അതിന്റെ നഖം കൊണ്ട് കൈയ്യിൽ പോറി ... ഇപ്രാവശ്യം വേറെ ഒന്നും ആലോചിക്കാതെ പോയി ഇൻജെക്ഷൻ എടുത്തു....


മലയാറ്റൂർ എഴുതിയ വേരുകൾ എന്ന നോവലിലെ ഒരു കഥാപാത്രം നായ കടിച്ചപ്പോൾ ഇൻജെക്ഷൻ എടുക്കാതെ പ്രകൃതി ചികിത്സ സ്വീകരിച്ചു അവസാനം പേ പിടിച്ച് മരിക്കുന്നുണ്ട് ... നമ്മുടെ സമൂഹത്തിൽ ഇന്നും അത്തരം സംഭവങ്ങൾ   ആവർത്തിക്കപ്പെടുന്നു എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു....പ്ളീസ് ഇനിയും ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ആവർത്തിച്ചു് കൂടാ.... 


പൂച്ച മന്തിയാലും നായ കടിച്ചാലും ഒക്കെ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കുക...  കുത്തിവെപ്പ് എടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക.................


ഫൈസൽ  പൊയിൽക്കാവ്

Google