Tuesday, April 5, 2022

ചാവക്കാട്ടെ നാലുമണി കാറ്റ്

 

ചില യാത്രാ ഓർമ്മകൾ നമ്മൾ മനസ്സിലിട്ട് താലോലിക്കും പ്രത്യേകിച്ചും പ്രിയപ്പെട്ടവരുമൊത്തുള്ള യാത്രകൾ. 

ഈ പ്രാവശ്യം യാത്ര ചാവക്കാട്ടേക്കാണ് . പുലർച്ചെ എഴുന്നേറ്റപ്പോൾ നല്ല മഴ .. ചുട്ടു പൊള്ളുന്ന വേനൽ ചൂടിൽ മഴ ഒരു ആശ്വാസം തന്നെ .. അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ട്... ഗൂഗിൾ മാപ്പിൽ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ ആക്കി യാത്ര തുടങ്ങി.  കോഴിക്കോട് ബീച്ച് വഴി മീഞ്ചന്ത , കടലുണ്ടി, തീരൂർ, പൊന്നാനി വഴി ചാവക്കാടേക്ക്.

ആനവണ്ടിയിൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ആദ്യമായാണ് കാറിൽ ഡ്രൈവർ സീറ്റിൽ. 

റോഡിലെ ഫ്രണ്ട് വ്യൂവിലൂടെ കാഴ്ചകൾ ഓടി മറയുന്നുണ്ട്... 

ഈ യാത്രക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് . എന്റെ ആത്മ സുഹൃത്ത് ഫസിലിനെ കാണണം. അവൻ ഇപ്പോൾ ചാവക്കാടുണ്ട് . കാനഡയിൽ സെറ്റിൽ  ചെയ്തെങ്കിലും നാടിനേയും നാട്ടാരേയും ഇഷ്ടപ്പെടുന്ന തനി നാടൻ അതാണ് ഫസിൽ. അവസാനമായി ഞങ്ങൾ ഒരുമിച്ച് ബാഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് ഒരു ബൈക്ക് യാത്ര നടത്തിയിട്ട് ഏഴു വർഷമായിരിക്കുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം..  Time and tide waits for no man 

എന്നാണല്ലോ..

അവനെ കാണാനുള്ള കൊതിയാൽ ഇടക്കിടെ വണ്ടിയുടെ സ്പീഡ് ഞാൻ അറിയാതെ കൂടുമ്പോഴൊക്കെ വൈഫ് എന്നെ ഉണർത്തുന്നുണ്ടായി രുന്നു...

കൊന്നമരം പൂത്തുലഞ്ഞു നില്ക്കുന്ന കേരളത്തിലെ റോഡുകൾ ... നിറയെ കായ്ച്ചു നിൽക്കുന്ന മാവുകൾ ... 

റഫീഖ് അഹമ്മദിന്റെ 

മാമരം കണ്ടേ ചോല കണ്ടേ 

ഇലകൾ കണ്ടേ കായ്കളും ... എന്ന

 വരികൾ കേൾക്കാൻ മനസ്സ് കൊതിച്ചു.

മോനോട് യൂട്യൂബിൽ ഈ പാട്ട് സെർച്ച് ചെയ്ത് പ്ലേ ചെയ്യാൻ പറഞ്ഞു.  

മാമരം കണ്ടേ ചോല കണ്ടേ 

ഇലകൾ കണ്ടേ കായ്കളും ...

മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള

വായാടി പക്ഷിക്കൂട്ടം വന്നുപോയി

കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി

ആകാശപ്പുഴയിലെ കുതിച്ചുപോയി

എഹേയ് കണ്ടു മലനിരാ 

ഓഹോയ് കണ്ടു താഴ്‌വര.....

എന്ത് നല്ല വരികൾ ....


കടലുണ്ടി പക്ഷിസങ്കേതം വഴിയാണ് ഞങ്ങൾക്ക് പോകേണ്ടത് . കണ്ടൽക്കാടും നീർതടങ്ങളും കടന്ന് വണ്ടി ഓടി കൊണ്ടേയിരുന്നു ....

തിരൂർ എത്തിയപ്പോൾ ചായ കഴിക്കാനായി വണ്ടി പാർക്കു ചെയ്തു.  നല്ല വൃത്തിയും വെടിപ്പുമുള്ള നല്ലൊരു ഹോട്ടൽ ... 

മൊബൈൽ റിങ് ചെയ്തപ്പോൾ അങ്ങേ തലക്കൽ ഫസിലാണ്. അവനും എന്നെ കാണാനുള്ള കൊതിയാണെന്ന് മനസ്സിലായി ... തിരൂർ എത്തി എന്നു പറഞ്ഞപ്പോൾ പണ്ട് ഞങ്ങൾ ഒരുമിച്ച് തിരൂർ തുഞ്ചൻ പറമ്പിൽ പോയ കാര്യം അവൻ ഓർമ്മിച്ചു... ഓർമ്മകൾക്ക് മരണമില്ലല്ലോ...

ഒരു കാര്യം കൂടി അവൻ ഓർമ്മിപ്പിച്ചു എടാ നിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ പുന്നയൂർ കുളം തറവാട് പൊന്നാനി ചാവക്കാട് റൂട്ടിലാണെന്ന് ... 

ഇത് കേട്ട പാടെ ഗൂഗിൾ മാപ്പിൽ പുന്നയൂർ കുളം സെർച്ച് ചെയ്തു. പൊന്നാനിയിൽ നിന്നും കുറച്ച് യാത്ര ചെയ്താൽ ആലിൻചുവടെത്തും. അവിടെ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ഓടണം പുന്നയൂർ കുളമെത്താൻ.. ഇനി ഏതായലും തിരിച്ചു വരുമ്പോൾ അവിടെ കയറാം എന്ന് മനസ്സിൽ കണക്കുകൂട്ടി...

ചാവക്കാട്ടെത്തുമ്പോൾ ഏകദേശം 11 മണിയായിട്ടുണ്ട്. എന്നെ കണ്ടപാടെ അവൻ ഓടിവന്ന് കെട്ടിപിടിച്ചു ... ഏഴുവർഷങ്ങൾ കാലം ഞങ്ങളിൽ ഒരു മാറ്റവും 

വരുത്തിയില്ല ... എല്ലാം പഴയതു പോലെ... 

കുറേ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് കൊണ്ട് ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട് ....


ഉച്ചയൂണിന് ശേഷം ചാവക്കാട് ബീച്ചിലേക്ക് ... 

ബീച്ചിൽ വണ്ടി പാർക്കു ചെയ്തു ഞങ്ങൾ മുന്നിൽ നടന്നു...

കുറച്ച് കഴിഞ്ഞപ്പോൾ പിന്നിലായി നടന്ന ഫസിലിന്റെ ഭാര്യ വഫ ആരെയോ ചീത്ത പറയുന്നു ... കാര്യം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഏതോ ഒരു ഞരമ്പു രോഗി ഫ്രീ ഷോ കാണിച്ചതാണ് ... തനിച്ച് നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ചിലർ അങ്ങിനെയാണ് ... ഞങ്ങളെ കണ്ടതും അവൻ വേഗം സ്ഥലം കാലിയാക്കി ... 

ഈ നഗ്നതാ പ്രദർശനം ഒരു മാനസിക രോഗമാണെന്ന് മന:ശാസ്ത്ര വിദഗ്ധൻ ഡോ. എസ് ശാന്തകുമാർ എഴുതിയ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.

 *എക്സിബിഷനിസം* അതാണ്  ഈ രോഗത്തിന്റെ പേര്. എതിർ ലിംഗത്തിനെ കാണുമ്പോൾ തുണിയുരിഞ്ഞു കാണിക്കാനുള്ള മനസ്സിന്റെ വെമ്പൽ... നല്ല പെട കിട്ടാത്തതിന്റെ കുഴപ്പാ....

ഇത് ആണുങ്ങൾക്ക് മാത്രമല്ല ചില സ്ത്രീകളിലും ഈ എക്സിബിഷനിസം ഉണ്ടത്രെ. റോഡിലെ ചെറിയ വെള്ളക്കെട്ടിൽ പോലും ചില സ്ത്രീകൾ വസ്ത്രങ്ങൾ വല്ലാതെ പൊക്കുന്നതിന്റെ മന:ശാസ്ത്രവും ഇത് തന്നെയെന്ന് ശാന്തകുമാർ പറയുന്നു.. 

ഇതേകുറിച്ച് സിഗ്മമണ്ട് ഫ്രോയിഡിന്റെ പഠനങ്ങളും ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് ...

ബീച്ചിലേക്ക് ആളുകൾ വരാൻ തുടങ്ങിയിട്ടുണ്ട് ... നല്ല ഒന്നാന്തരം ബീച്ച് ഇരിക്കാനും കുട്ടികൾക്ക് കളിക്കാനും ഒക്കെ സൗകര്യമുണ്ട് ...

എല്ലാം മായ്ക്കുന്ന കടലിനെ സാക്ഷി നിർത്തി കടലോർമ്മകൾ കുറിച്ച എന്റെ ആദ്യ പുസ്തകം ഫസിലിനു സമ്മാനമായി നൽകി ഞങ്ങൾ വീണ്ടും ഓർമ്മകളിലേക്ക് ഊളിയിട്ടു. ...

അവിടെ നിന്നു ഞങ്ങൾ നേരെ പോയത് ചാവക്കാട്ടെ പ്രശസ്തമായ നാലുമണിക്കാറ്റ് എന്ന ഫാം ടൂറിസം വില്ലേജ് സന്ദർശിക്കാനാണ് ... ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെ ആയി നേരം പോയതറിഞ്ഞില്ല. പേരു പോലെ മനോഹരമായൊരിടം ... ദൂരെ നിന്നു പോലും നിരവധി സന്ദർശകർ അവിടെ എത്തുന്നുണ്ട്...

Monday, March 28, 2022

കണിക്കൊന്ന എന്നും മലയാളിയുടെ ഗൃഹാതുരത ...

 

കർണ്ണികാരം പൂത്തു തളിർത്തു

കല്പനകൾ താലമെടുത്തു 

കണ്മണിയെ കണ്ടില്ലല്ലോ

എന്റെ സഖി വന്നില്ലല്ലോ

കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ



 കർണ്ണികാരം എന്നാൽ കണിക്കൊന്ന ... എത്ര മനോഹരമായ വർണ്ണന ... നമ്മുടെ റോഡ് സൈഡുകളിൽ കൊന്ന മരം പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച ഏതൊരു മലയാളിക്കും ഗൃഹാതുരത സമ്മാനിക്കുന്ന കാഴ്ചകളാണ് ... വേനൽ ചൂടിൽ ജീവജാലങ്ങൾ വെന്തുരുകുമ്പോൾ ഈ കണി കൊന്ന മാത്രം എന്താ ഇങ്ങനെ എന്ന് ഒരു പാട് ആലോചിച്ചിട്ടുണ്ട്. ഈ വേനലിലും കൊന്ന മരങ്ങൾ പൂത്തുലഞ്ഞിട്ടുണ്ട്. ഇടയ്ക്കൊക്കെ മൊബൈലിൽ നിന്നും കണ്ണുയർത്തി നമ്മുടെ ചുറ്റുപ്പാടും നോക്കിയാൽ മതി... ഈ മനോഹര കാഴ്ച കാണാൻ .


കഴിഞ്ഞ ദിവസം ചാവക്കാടേക്കുള്ള യാത്രയിൽ റോഡിലേക്ക് ചാഞ്ഞ് പൂത്തുലഞ്ഞു നില്ക്കുന്ന കൊന്ന മരങ്ങൾ എമ്പാടും കണ്ടു..   റോഡ് വികസനത്തിന്റെ പേരിൽ കോടാലി കാത്തു കിടക്കുന്ന ഈ മരങ്ങൾ ഇനി എത്ര നാൾ ...

പ്രണയം പോലെയാണ് കണിക്കൊന്നയും  ചിലപ്പോൾ അത് ആർക്കോ വേണ്ടി പൂത്തുലയും .

✍🏻ഫൈസൽ പൊയിൽക്കാവ്

Wednesday, March 23, 2022

ജിമിക്കി കമ്മൽ മുളക്

 

നമ്മുടെ നാട്ടിൽ ജിമ്മിക്കി കമ്മൽ എന്നും ഇംഗ്ലീഷിൽ ബിഷപ്പ് ക്രൗൺ എന്നും വിളിക്കപ്പെടുന്ന കാപ്സിക്കോ വിഭാഗത്തിൽ പെടുന്ന ഒരു മുളകിനമാണ് ഇത്.

Monday, March 21, 2022

ബാക്ക് ബെഞ്ചുകാർ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ


 *ബാക്ക് ബെഞ്ച് അത്ര മോശം ബെഞ്ചല്ല*


പഠനകാലത്ത് പല ബെഞ്ചിലും ഇരുന്ന് പഠിച്ചിട്ടുണ്ട്. സ്കൂൾ ക്ലാസ്സിൽ രക്ഷിതാവിന്റെ നിർബന്ധത്തിന് വഴങ്ങി ആദ്യത്തെ ഒന്നും രണ്ടും ബെഞ്ചിൽ .. പിന്നെ പിന്നെ പിന്നോട്ട് പിന്നോട്ട് ...

ഡിഗ്രി ക്ലാസ്സ് മുതൽ ഞാൻ ഒരു ഫുൾ ടൈം ബാക്ക് ബെഞ്ചർ ആയി ... മലബാർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന കാലം മേരീ തോമസ് ടീച്ചറിന്റെ ക്ലാസ്സിൽ ബാക്ക് ബെഞ്ചിലിരുന്നു പോക്കറ്റ് റേഡിയോയിൽ ക്രിക്കറ്റ് കമന്ററി കേട്ടതിന് ക്ലാസ്സിന് പുറത്തായിട്ടുണ്ട് ...

എം.സി.എ ക്ലാസ്സിൽ എത്തിയപ്പോൾ പിൻ ബെഞ്ചിൽ എന്റെ കൂട്ട് ആലപ്പുഴ ഓണാട്ടുകരക്കാരൻ മണ്ണാറ മോൻ എന്ന് നാട്ടുകാർ വിളിക്കുന്ന ഫസിലുറഹ്മാൻ , കണിയാപുരക്കാരൻ അനൂഫ് അലി . ഞങ്ങൾ മൂന്നുപേർ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ക്ലാസ്സിൽ ഞങ്ങൾ അശ്വമേധത്തിലൂടെ സ്വന്തം ഇന്റലിജൻസിന്റെ ആഴമളക്കുകയായിരുന്നു.

എ.പി.ജെ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നില്ലെങ്കിലും ഈ ബാക്ക് ബെഞ്ചിൽ എന്തോ ഒരു ഹിക്മത്തുണ്ട് . പെരുമ്പടവത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളവർ , നല്ല ആത്മ ബന്ധമുളളവർ .

എം.സി എ കഴിഞ്ഞ് പലരും പല വഴിക്ക് പ്പോയി .. മണ്ണാറ മോൻ ബോംബെ വഴി കാനഡയിലെത്തി. അനൂഫ് ഇപ്പോൾ അമേരിക്കയിൽ സോഫ്ട് വെയർ എഞ്ചിനീയർ ... ഞാൻ ഇവിടെ തന്നെ സർക്കാർ സ്കൂളിൽ അധ്യാപകനായി .. കാലം കുറേ കഴിഞ്ഞു പോയെങ്കിലും ഇവർ എന്റെ ഹൃദയത്തിന്റെ തൊട്ടടുത്തുണ്ട് .. സന്തോഷത്തിലും സങ്കടത്തിലും താങ്ങും തണലുമായി ...
മുൻബെഞ്ചിൽ ഇരുന്ന് പഠിക്കാൻ മക്കളെ പഠിക്കാൻ നിർബന്ധിക്കുന്ന രക്ഷിതാക്കളോട് ഒരധ്യാപകൻ എന്ന നിലയിൽ ഒന്നേ പറയാനുള്ളു ബാക്ക് ബെഞ്ചുകൾ അത്ര മോശം ബെഞ്ചല്ല..
പഠിക്കുന്ന കാലത്ത് അത് ഏത് ബെഞ്ചിൽ ഇരുന്ന് പഠിക്കണമെന്ന കാര്യമെങ്കിലും നമ്മുടെ മക്കൾക്ക് വിട്ടു കൊടുക്കുക..

 *ബാക്ക് ബെഞ്ചുകാർ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ ...* 

✍🏻 ഫൈസൽ പൊയിൽക്കാവ്

Courtesy picture : Quora

Wednesday, March 16, 2022

ചീര ചേമ്പ്

 



ചേമ്പ് പോലെ തോന്നുന്ന ചെടിയാണ് ചീര ചേമ്പ്. കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചീര എന്നാണ് ഇതിനെ പറയുന്നത് .ഇത് വളരെ രുചികരമായ കറി വിഭവമാണ് .മറ്റ് ചേമ്പുകളെ പോലെ ഇത് ചൊറിയില്ല എന്നതാണ് ഇതിന്റെ പ്രത്യകത. രണ്ട് തരത്തിലുള്ള ചീര ചേമ്പുകളാണുള്ളത് പച്ച തണ്ട് ഉള്ളതും കറുത്ത തണ്ട് ഉള്ളതും വലിയ പരിചരണം ഒന്നും ഇല്ലാതെ തന്നെ ഇത് തഴച്ച് വളരും ഇതിന്റെ ഇലയും തണ്ടും പോഷക സമൃദ്ധമാണ് ഒരിക്കൽ തൈ നട്ടാൽ കരുത്തോടെ വളർന്ന് ഒരു പാട് തൈകൾ ഉണ്ടാകും.


കറിക്ക് തണ്ടും ഇലയും കിട്ടും തറയിലും ഗ്രോബാഗിലും വളർത്താം തറയിൽ വളർത്തിയിൽ പരന്ന് പന്തലിച്ച് ഉണ്ടാകും ചേമ്പിന്റെ അടിയിൽ കിളിർക്കുന്ന തൈക്കൾ വേരോടെ പറിച്ച് മാറ്റി നടാം സാധാരണ ചേമ്പ് നടുന്നത് പോലെയാണ് ഇത് നടേണ്ടത് .അധികം മൂപ്പില്ലാത്ത ഇലകൾ തണ്ടോടുകൂടി ചുവട്ടിൽ നിന്ന് മുറിച്ചെടുത്ത് ഇല ഭാഗം നല്ല പോലെ കഴുകി ' തണ്ടിന്റെ മുകളിലുള്ള പാടപോലെയുള്ള ഭാഗം നീക്കം ചെയ്യ്ത ചെറുതായിട്ട് അരിഞ്ഞ് കറി തയ്യാറാക്കാം തോരനും കറിയും സ്വാദിഷ്ടമായ മറ്റു വിഭവങ്ങും ഉണ്ടാക്കാൻ കഴിയും..ഇതിൽ ഒരു പാട് വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നതു കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കും, രക്തസമ്മർദ്ദം കുറയ്ക്കും, ശരീരഭാരം കുറയ്ക്കും ചർമ്മം സംരക്ഷിയ്ക്കും, കാഴ്ച വർദ്ധിപ്പിക്കും, പ്രമേഹം നിയന്ത്രിക്കും,യുവത്വം നിലനിർത്തും.

Tuesday, March 15, 2022

അഗസ്ത്യ ചീര

 പാലിൽ ഉള്ളതിനേക്കാൾ ഇരട്ടി vitamin A യും vitamin  b  യും അടങ്ങിയിട്ടുണ്ട് ഇതിന്റെ പൂവും ഇലകളും കറി വയ്ക്കാൻ നല്ലതാണ് വളരെ ഔഷധഗുണങ്ങൾ ഉള്ളതും ആന്റി ഓക്സിജൻ   അടങ്ങിയിട്ടുള്ളതു മാണ്

 ഇതിന്റെ വേരും ഇലകളും തൊലിയും ഇളം കായും വളരെ ഔഷധഗുണമുള്ളതാണ് ചെറുതിലെ തന്നെ ഇത് പൂക്കും.











ഗുണങ്ങൾ

  • ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്.
  • പൂവിൽ ജീവകം ബി, സി.
  • വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം.
  • ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്.
  • ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം.

Saturday, March 12, 2022

My Travel Diary - Kadalundi

കടലും പുഴയും അതിരിടുന്ന കടലുണ്ടി പക്ഷിസങ്കേതം. കോഴിക്കോട് ടൗണിൽ നിന്നും  പത്തിരുപത് കിലോമീറ്റർ സഞ്ചരിച്ചാൽ കടലുണ്ടിയിൽ എത്താം. തീവണ്ടി മാർഗ്ഗം വരുന്നവർക്ക്   റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു അഞ്ഞൂറു മീറ്റർ കാൽ നടയായി സഞ്ചരിക്കാനുള്ള ദൂരമേയുള്ളു ഇവിടേക്ക്.

ദേശാടനകിളികൾ കൂടു കൂട്ടുന്ന കണ്ടൽ കാടുകളാൽ സമൃദ്ധമാണിവിടം. ഇവിടത്തെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞു വരുന്നേയുള്ളു...







യാത്രകൾ എന്നും നമ്മെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... മനസ്സിന് നവോന്മേമേഷം നൽകുന്ന  ടോണിക്കാണ് ഓരോ യാത്രയും... വൈകുന്നേരങ്ങളിൽ കടലുണ്ടി പുഴയിലൂടെ ഒരു ബോട്ട് യാത്ര കൂടി ആവുമ്പോൾ ഓരോ സഞ്ചാരിയുടെയും മനസ്സു നിറയും..

 വില്ലേജ് ടൂറിസത്തിന് അനന്ത സാധ്യതയുള്ള ഒരിടമാണ്   കടലുണ്ടി പക്ഷിസങ്കേതം എന്ന് നിസ്സംശയം പറയാം   .. . മണൽ തിട്ടകളിൽ  പോക്കുവെയ്ൽ കായുന്ന ദേശാടന കിളികൾ യാത്രയിൽ ഉടനീളം കാണാം. നമ്മൾ കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ ഇവിടത്തെ പ്രകൃതി ഭംഗി നമുക്ക് ആവോളം ആസ്വദിക്കാം..








ഇടക്കിടെ പാളത്തിലൂടെ പോകുന്ന തീവണ്ടി ശബ്ദം മാത്രമേ നമ്മെ കുറച്ചെങ്കിലും അലോസരപ്പെടുത്തു....





Photo courtesy : Ambili , HSST OMANOOR. 

റെയിൽവെ പാലത്തിനടിയിലൂടെ ബോട്ട് മുന്നോട്ട് പോവുമ്പോൾ നമ്മെ നൊമ്പരപെടുത്തുന്ന ഒരു കാഴ്ചയുണ്ട്. 2001 ജൂൺ 22-ന് മദ്രാസ് മെയിൽ പാളം തെറ്റി ഈ പാലത്തിൽ നിന്നാണ് താഴേക്ക് മറിഞ്ഞത് . അതിന്റെ ശേഷിപ്പായി പഴയ പാലത്തിന്റെ തൂണുകൾ ഇന്നുമുണ്ടവിടെ.. ആ ദുരന്തത്തിൽ കുറേ പേരുടെ ജീവൻ നഷ്ടപ്പെട്ടു. ജീവിച്ചു കൊതി തീരുമുമ്പെ നമ്മെ വിട്ടു പോയ അവരുടെ ആത്മാക്കൾ ...



ഇവിടത്തേ നിബിഡമായി വളരുന്ന പ്രാന്തൽ കണ്ടലുകളെ പറ്റി പറയുമ്പോൾ കല്ലേ പൊക്കുടൻ നമ്മുടെ ഓർമ്മ പഥത്തിലെത്തും... കണ്ടലുകൾക്ക് മാത്രമായി ഉഴിഞ്ഞു വെച്ചതായിരുന്നല്ലോ അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്ന കണ്ടൽക്കാടു ക്കിടയിൽ എന്റെ ജീവിതം  എന്ന പുസ്തകം വായിച്ചിരിക്കേണ്ടത് തന്നെയാണ് . പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ആ പുസ്തകത്തിൽ  ഉടനീളം നമുക്ക് കാണാൻ കഴിയും.

പച്ചനിറത്തിൽ തൂങ്ങി നിൽക്കുന്ന പ്രാന്തൻ കണ്ടലിന്റെ  കായ്കൾ യഥേഷ്ടം കാണാം .. നമ്മുടെ മുരിങ്ങക്കയോട് വളരെ സാദൃശ്യമുണ്ട് അതിന്റെ കായ്കൾക്ക് . അതിന്റെ പ്രജനന മാർഗ്ഗവും ഈ വിത്ത് തന്നെ ...

കൊക്ക് വർഗ്ഗത്തിൽ പെട്ട വെള്ളരി കൊക്ക്,  സാരസ കൊക്ക് , ചേര കൊക്ക് എന്നിവ ഇവിടെ യഥേഷ്ടം കാണാം.

ഇടക്കിടെ മീൻ പിടിക്കാൻ മുങ്ങാംകുഴിയിടുന്ന നീർകാക്കളും , ബോട്ടിനൊപ്പം നീന്തുന്ന പള്ളത്തിയും ഒരുക്കുന്ന ദൃശ്യ വിസ്മയം വാക്കുകൾക്കതീതമാണ് .....



തുടരും....





Google