Monday, December 13, 2021

ചെമ്പരത്തി വരിക്ക

 ഓറഞ്ച് നിറത്തിൽ തുടുത്തിരിക്കുന്ന  ചെമ്പരത്തി വരിക്ക എന്നും ചക്കപ്രേമികളുടെ ഇഷ്ട ഇനമാണ്. ഈ നാടൻ ചക്ക ഇനം ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ കേരള  കാർഷിക സർവകലാശാലയുടെ ഭാഗമായ സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ തണലിലാണ്.

1986ലാണു കൊട്ടാരക്കര സദാനന്ദപുരത്ത് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. പുരയിടതോട്ടങ്ങളുടെ ഗവേഷണമായിരുന്നു ലക്ഷ്യം. ജില്ലയിലെ എല്ലാ മേഖലകളിലും ഗവേഷണ കേന്ദ്രം പുരയിടങ്ങളിലെ വിളകളെക്കുറിച്ചു സർവേ നടത്തി. 1996ൽ പേരയം സ്വദേശി രാജു ആന്റണിയുടെ വീട്ടിലെ ചെമ്പരത്തി വരിക്കയുടെ പ്ലാവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഈ പ്ലാവ് ഗവേഷണ വിഷയമായി.

ഗ്രാഫ്റ്റ് ചെയ്ത തൈകൾ സ്വന്തം തോട്ടത്തിൽ വളർത്തിയെടുത്തു. 2011ൽ ചക്കയുടെ ഗുണം നാട് അറിഞ്ഞു തുടങ്ങി. 2014ൽ സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി ചക്കയ്ക്ക് അപ്രൂവൽ നൽകി. റജിസ്ട്രേഷൻ ലഭിച്ചതോടെ വിപണിയിലേക്കു പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങി. ഓരോ വർഷവും 1500–2000 ഗ്രാഫ്റ്റ് തൈകൾ ഇവിടെ നിന്നു വിതരണം ചെയ്യുന്നു. പതിനായിരത്തിലധികം തൈകൾ ഇതുവരെ വിറ്റഴിഞ്ഞു. ഗ്രാഫ്റ്റ് ചെയ്തു നട്ടുവളർത്തിയ അഞ്ച് ചെമ്പരത്തി വരിക്ക പ്ലാവുകൾ സദാനന്ദപുരത്തെ ഗവേഷണ കേന്ദ്രം പരിസരത്തുണ്ട് ഇവയാണു മാതൃവൃക്ഷം

ചെമ്പരത്തി വരിക്കയുടെ തൈകൾ മുക്കം  മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ലഭ്യമാണ്. വില: 210 /- രൂപ

ഫോൺ: 81 130 130 81


Thursday, December 9, 2021

അരയന്ന ചുരക്ക

 








Friday, December 3, 2021

പുലാസൻ

 


വീട്ടുവളപ്പിൽ ചുവപ്പു നിറത്തിൽ പഴുത്തു നിൽക്കുന്ന പുലാസാൻ പഴം കൗതുകമുള്ള കാഴ്ച്ച തന്നെയാണ്. 
മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് പുലാസൻ കായ്കൾ. ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ കലർന്ന പച്ച നിറമണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്.
നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലേക്ക് മാറുകയും ചെയ്യും. 10 മുതൽ 15 മീറ്റര്‍ വരെ ഉയരംവെക്കുന്ന പുലാസാന്റെ ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പ് മധുരവും നീരും നിറഞ്ഞതാണ്. ഉള്ളിൽ ചെറിയ ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് കാണപ്പെടുന്നു.

വിത്തിൽ നിന്നു കാമ്പ് എളുപ്പം വേർപ്പെടുത്തി മാംസളമായ ഭാഗം നേരിട്ടു കഴിക്കാം. ഐസ്ക്രീം, ജൂസ്, ജാം എന്നിവയിൽ രുചിക്കായി പുലാസാൻ ചേർക്കാം. ഇതിന്റെ വിത്ത് ചില സ്ഥലങ്ങളിൽ വറുത്തും കഴിക്കാറുണ്ട്. വളരെ കുറച്ച് സ്ഥലം മാത്രം ആവശ്യമുള്ള പുലാസൻ നട്ടുവളർത്താൻ ബഡ് ചെയ്ത തൈകളാണ് ഉത്തമം.
കാണാൻ സുന്ദരനായ പുലാസൻ മരം അലങ്കാര വൃക്ഷമായും ഉപയോഗിക്കാം എന്നതിനാൽ തൊടികളിലും വീട്ടുവളപ്പിലും വളർത്താവുന്നതാണ്.  പോഷക സമൃദ്ധമായ പുലാസാൻ ജീവകങ്ങളും ധാതുക്കളും മറ്റ് സസ്യജന്യ സംയുക്തങ്ങളും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു.
പത്തു വര്‍ഷത്തിലേറെ പ്രായമുള്ള ഒരു മരത്തില്‍ നിന്ന് ഒരു സീസണില്‍ 50 കിലോ പുലാസന്‍ കിട്ടുമെന്നാണ് എകദേശ കണക്ക്. വിപണിയില്‍ ഒരു കിലോ പുലാസന്‍ പഴത്തിന് 200 രൂപയിൽ കൂടുതൽ വില ലഭിക്കാറുണ്ട്. കേരളത്തിലെ വിപണികളിൽ പുലാസാൻ ഫലത്തിന് ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ കർഷകർ പുലാസാൻ കൃഷിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.


പുലാസാൻ്റെ ബഡ് ചെയ്ത തൈകളാണ് മുക്കം മാമ്പറ്റകൃഷി കേന്ദ്രത്തിലുള്ളത്.




Wednesday, October 27, 2021

ജംബോട്ടിക്കാബ (മര മുന്തിരി ) തൈകൾ

 


ജംബോട്ടിക്കാബയുടെ (മര മുന്തിരി ) ആറ് ഇനം തൈകൾ ഇപ്പോൾ കൃഷി കേന്ദ്രത്തിൽ  ലഭ്യമാണ്.

ചെറിയ ഇലകളോട് കൂടി വളരുന്ന ഒരു സസ്യമാണ് ബ്രസീലിയൻ സ്വദേശിയായ  ജംമ്പോട്ടിക്കാബ.

തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ്  ഇത് കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. 

കേരളത്തിൽ ജമ്പോട്ടിക്ക പല വെറൈറ്റികൾ ലഭ്യമാണ്. കായ്ഫലം ഓരോ ഇനങ്ങളെയും ആശ്രയിച്ചിരിക്കുന്നു.. വിത്തിൽ നിന്ന് മുളപ്പിച്ച തൈകൾ മൂന്നു വർഷം കൊണ്ടു കായ്ക്കുന്നു എന്നതാണ് ഒരു കാരണം, അത്പോലെ  വർഷം മുഴുവൻ ഇതിൽ നിന്ന് കായ് ഫലം ലഭിക്കുന്നു.  Red, black എന്ന രണ്ടു ഇനങ്ങൾ ഇവയിൽ ഉണ്ട്.

വെയിൽ അധികം ഇഷ്ടപ്പെടുന്ന ഇവയ്ക്ക് വെള്ളം താരതമ്യേന കുറവാണ് നല്ലത്. മറ്റു സാധാരണ അടിവളങ്ങൾ തന്നെ ജംബോട്ടിക്കയ്ക്കും നൽകാം.

എക്‌സർലേറ്റ്,  ഗ്രിമൽ, റെഡ് ഹൈ ബ്രീഡ്, ബവു- I, ഫുജാങ് ,ഒബ്ളാൻഗെറ്റ

തുടങ്ങിയ ഇനങ്ങളാണ് മുക്കം മാമ്പറ്റ കൃഷി കേന്ദ്രത്തിൽ ലഭിക്കുന്നത്.

Monday, September 27, 2021

പിട്ടി - ലക്ഷദ്വീപിലെ പക്ഷി സങ്കേതം


കടൽ പക്ഷികൾ മാത്രം അധിവസിക്കുന്ന ഒരു പക്ഷി തുരുത്താണ് പിട്ടി.ഇന്ത്യയിലെ അധികം അറിയപ്പെടാത്ത എന്നാൽ പ്രാധാന്യം ഏറെയുള്ള പക്ഷി സങ്കേതം ആണ് ഇത്. വളരെ കുറഞ്ഞ ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ചെറിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് ലക്ഷദ്വീപിലെ പിട്ടി പക്ഷി സങ്കേതം. ഈ ദ്വീപിനു പക്ഷിപിറ്റി എന്നും പേരുണ്ട്. ഇവിടെ ജനവാസമില്ല. പക്ഷി സങ്കേതം ആയി പ്രഖ്യാപിച്ചതിനു പുറമേ ഒരു പ്രധാന പക്ഷി മേഖല കൂടി ആണ് അത്. പക്ഷികളുടെയും മറ്റ് ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടി തരം തിരിക്കപ്പെട്ടിട്ടുള്ള അന്തർദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് പ്രധാന പക്ഷി മേഖല.


പിറ്റിയിലേക്കുള്ള യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. ലക്ഷദ്വീപിലെ ‌ ഫോറസ്റ്റ് അധികൃതരുടെ കൂടെ ഒരു ഇടത്തരം മീൻ പിടുത്തബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. 

പിറ്റിയിലേക്കുള്ള യാത്രയിൽ ഉടനീളം ഡോൾഫിനുകളുടെ കൂട്ടത്തേയും പറക്കും മത്സ്യങ്ങളെയും കണ്ടു. പിറ്റി ദ്വീപിലേക്ക് അടുക്കുന്തോറു സമുദ്രത്തിന് ആഴം കുറഞ്ഞു വന്നു. ദ്വീപിൽ നിന്നും പത്തിരുന്നുറ് മീറ്റർ അകലെ മാറി ബോട്ട് നങ്കൂരമിട്ടു. പിറ്റിയുടെ തീരത്തു മുഴുവൻ പാറക്കെട്ടുകൾ നിറഞ്ഞതാണ്.

ദൂരെ നിന്ന് നോക്കുമ്പോഴെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പക്ഷികളെ കാണാം.

പിറ്റിയിൽ ഒരു മരത്തണൽ പോലുമില്ല.. മണൽ പരപ്പ് മാത്രം. നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാൽ തട്ടി പക്ഷി മുട്ടകൾ പൊട്ടും. കടൽ പക്ഷികൾ പലതും നിലത്ത് മണലിൽ തന്നെയാണ് മുട്ടയിടുന്നതെന്നുള്ള അറിവ് ആദ്യമായിട്ടായിരുന്നു. വെള്ള നിറത്തില്‍ പിങ്ക് പുള്ളികളുള്ള മുട്ടകള്‍ ആണ് കൂടുതലും. കടലാള പക്ഷിയുടെ മുട്ടകള്‍ ആണ് ഇവ.

പാറക്കൂട്ടങ്ങളിലൊക്കെ പക്ഷി കാഷ്ഠത്തിന്റെ വലിയ കൂനകൾ കാണാം. പിറ്റിയിലെ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി മുട്ടകൾ തേടിയെത്തുന്ന മുക്കുവരും മറ്റൊന്നു സന്യാസി ഞണ്ടുകളുമാണ്.


എന്റെ ലക്ഷദ്വീപ് യാത്രാനുഭവം എന്ന പുസ്തകത്തിൽ നിന്ന്👆

Saturday, September 11, 2021

ബിരിയാണി

 *ബിരിയാണി* 


ന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ വായിച്ചപ്പോഴാണ്  പെരുമാൾപ്പുരത്ത് തൃക്കോട്ടൂർ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഒരനുഭവ കഥ ഓർമ്മ വന്നത്.

ആ കഥ ഇങ്ങനെയാണ് . ഞങ്ങൾക്ക് കണക്ക് പഠിപ്പിക്കുന്നത് അടിയോടി മാഷാണ് . മാഷ് ക്ലാസ്സിൽ വരുന്നതെ ഞങ്ങൾ കുട്ടികൾക്ക് പേടിയാണ്. എപ്പോഴും മാഷെ കയ്യിൽ ഒരു ചൂരലും കാണും . ഒരു ദിവസം ക്ലാസ്സിൽ ഒച്ചവച്ചതിന് എനിക്കും കിട്ടി പൊതിരെ തല്ല്. ഇന്നൊക്കെയാണെങ്കിൽ ബാലാവകാശ ലംഘനത്തിന് മാഷിനെതിരെ ഒരു കേസെങ്കിലും കൊടുക്കാമായിരുന്നു.

അടിയോടി മാഷ് വരുന്നത് കണ്ടതെ ക്ലാസ്സിൽ ഒരനക്കവുമില്ല. പിൻ ഡ്രോപ്പ് സയലൻസ് എന്നൊക്കെ പറയില്ലെ അതു തന്നെ.

" ഇന്ന് എല്ലാരും പോയ്  ബിരിയാണി കഴിക്ക് " . സ്കൂളിന്റെ അപ്പറത്തെ വീട്ടിൽ പന്തൽ ഞങ്ങളും കണ്ടതാണ്.  ഉച്ചയ്ക്ക് നല്ല ബിരിയാണി മണവും . അവിടെ  ധമ്മ് പൊട്ടിക്കാത്ത രണ്ട് ചെമ്പ് ചോറ് ബാക്കിയായി പോലും . ബിരിയാണി എന്ന് കേട്ടതും ഞങ്ങൾ കിഴക്കയിൽ എന്ന വീട്ടിലേക്ക് ഓടി. നല്ല ഒന്നാന്തരം ബീഫ് ബിരിയാണി. അന്നൊക്കെ കല്യാണ ത്തിന് ഒക്കെയേ ബിരിയാണി വെക്കാറുള്ളു എന്ന കാര്യം ഞാൻ ഇവിടെ ഓർമ്മിപ്പിച്ചോട്ടെ ...

അപ്പോഴാണ് ഞങ്ങളിൽ ഒരു അഭിമാനി പറയുന്നത് വിളിക്കാത്ത കല്യാണത്തിന് പോയ് ബിരിയാണി കഴിച്ചത് മോശമായി പോയെന്ന്.  സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിൽ പറയുമ്പോലെ കുഴി വെട്ടി ബിരിയാണി അതിലിട്ട് മൂടിയിരുന്നെങ്കിൽ ജീവിതത്തിൽ ഞാൻ കഴിച്ച നല്ല ഒന്നാന്തരം ബിരിയാണി മിസ്സായി പോയേന്നെ.... അത്രക്ക് രുചിയോടെ എന്റെ ആയുസ്സിൽ ഞാനൊരു ബിരിയാണി പിന്നെ കഴിച്ചിട്ടില്ല.

വിശക്കുന്നവനെ ഭക്ഷണത്തിന്റെ രുചി അറിയൂ എന്നു പറയുന്നത് എത്ര ശരിയാ....

കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പർശിനി കളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസുറ്റ കഥാ സമാഹാരമാണ് സന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി.

✍🏻 ഫൈസൽ പൊയിൽക്കാവ്

Monday, September 6, 2021

വൈകും മുൻപെ

 

കേരള പോലീസിന്റെ അഭിമാനം വാനോളമുയർത്തിയ ഋഷിരാജ് സിങ് ഐ.പി. സ് എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച വൈകും മുൻപേ എന്ന പുസ്തകം വ്യത്യസ്തമായ ഒരു വായനാനുഭവം നമുക്ക് നൽകുന്നുണ്ട്. കുട്ടികൾ വഴി തെറ്റി പോകുന്നു എന്ന് വിലപിക്കുന്ന രക്ഷിതാക്കളും അധ്യാപകരും അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

 രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്നതിൽ കുട്ടികൾക്കുള്ള പങ്ക് മുന്നിൽക്കണ്ട്, അവരെ അതിനു പ്രാപ്തരാക്കുന്നതിനു വേണ്ടി രക്ഷിതാക്കൾ എപ്രകാരമായിരിക്കണമെന്ന് നിർദേശങ്ങൾ നല്കുകയും, ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ നല്കുകയും ചെയ്യുന്ന ഒരു പുസ്തകം. ഔദ്യോഗിക ജീവിതത്തിനിടയിൽ കാണാനും കേൾക്കാനും ഇടവന്ന ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികൾ എത്തിച്ചേരാനുള്ള കാരണങ്ങളും മനസ്സിലാക്കിക്കൊണ്ട് ഋഷിരാജ് സിങ് ഐ.പി.എസ്. എഴുതിയ ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥാനുഭവം കൂടിയാകുന്നു. ലഹരിയുടെ പ്രലോഭനങ്ങളിൽ പെട്ടുപോകാതെ സമ്മർദങ്ങളില്ലാതെ പഠിക്കാനും ബാല്യകൗമാരങ്ങൾ ആസ്വദിക്കാനും വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാനും സഹായിക്കുന്ന പുസ്തകം.

കൊറോണാ കാലത്ത് വീടകങ്ങളിൽ അടച്ചിടപ്പെട്ട ബാല്യം കടന്നുപോകുന്ന മാനസിക പിരിമുറുക്കം മറികടക്കാൻ ഈ പുസ്തകം സഹായിക്കും.

 ഇനിയും ഇത്തരത്തിലുള്ള പുസ്തകങ്ങൾ എഴുതാനും സംഭവ ബഹുലമായ സർവ്വീസ് അനുഭവങ്ങൾ നാമുമായി പങ്കുവെക്കാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


👌 ഫൈസൽ പൊയിൽക്കാവ്

Google