Sunday, August 15, 2021

മലയണ്ണാൻ

ആദ്യമേ പറയാം ഇത് മലയണ്ണാനെ കുറിച്ച് വിവരിക്കുന്ന ഒരു പോസ്റ്റല്ല. പിന്നെന്തിന് ഇങ്ങനെ ഒരു പേരെന്നല്ലേ അത് തുടർന്ന് വായിക്കുമ്പോൾ മനസ്സിലാവും. കുറച്ചു ക്ഷമയോടെ വായിക്കണമെന്ന് മാത്രം.

 ഒരു കാലത്ത്  പി.എസ്‌സി  പരീക്ഷകൾ എനിക്ക് ഹരമായിരുന്നു. ജോലി കിട്ടാനുള്ള ആവേശമല്ല മറിച്ചു ദൂരെ ദിക്കുകൾ കാണാനുള്ള പൂതി തന്നെയായിരുന്നു ഇതിനു കാരണം . അതുകൊണ്ട് തന്നെ പി.എസ്സിക്ക് അപേക്ഷിക്കുമ്പോൾ എപ്പോഴും വയനാട് , പാലക്കാട്, കാസർഗോഡ് എന്നിങ്ങനെയായിരുന്നു എന്റെ ചോയ്സ്. അങ്ങിനെ ഒരിക്കൽ എനിക്ക് ഒരു പി.എസ്‌സി  പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നു ഇപ്രാവശ്യം അത് വയനാട് . 

പരീക്ഷ സെന്റർ ഓടപ്പള്ളം ജി.യു.പി.എസ്സ്  . വീട്ടിൽ കാര്യം പറഞ്ഞപ്പോൾ മാമനെ കൂടെ കൂട്ടി  പോയാൽ മതിയെന്നായി. ഇനി മാമനെ കുറിച്ച് ഒന്ന് പരിചയപ്പെടുത്താം. ചില സിനിമകളിലെ ശ്രീനിവാസന്റെ  കഥാപാത്രങ്ങൾ കാണുമ്പോൾ മാമനെ കണ്ടിട്ടാണ് ആ കഥാപാത്രം ഉണ്ടാക്കിയതെന്ന് തോന്നും അത്രയ്ക്ക് സാദൃശ്യമുണ്ട് മൂപ്പരും ആ കഥാപാത്രങ്ങളും .. പ്രത്യേകിച്ച് ചിങ്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം. വീട്ടിൽ അതിഥികൾ വന്നാൽ ഊണിന് മീൻ വാങ്ങാൻ പോയ  മൂപ്പർ പലപ്പോഴും മീനുമായി വരുന്നത് അതിഥികൾ ഊണ് കഴിച്ചു പോയതിനു ശേഷമായിരിക്കും. അതാണ് നമ്മുടെ സാക്ഷാൽ റഷീദ് മാമ .

 അങ്ങിനെ പരീക്ഷയുടെ തലേദിവസം മാമനും ഞാനും വയനാട്ടിലേക്ക്  ബസ് കയറി. അതൊരു നോമ്പ് കാലമായിരുന്നു കൂടെ നല്ല തണുപ്പും. മീനങ്ങാടിയിലേക്കു  രണ്ടു ടിക്കറ്റ് എടുതട്. ഭാഗ്യത്തിന് സീറ്റ് കിട്ടി. സൈഡ് സീറ്റിൽ ഇരുന്ന് പുറം കാഴ്ചകൾ കണ്ടുള്ള യാത്രയിൽ ഞാൻ പരീക്ഷയെ കുറിച്ച് തീർത്തും മറന്നു. ബസ്സിന്റെ ജനലിലൂടെ ഓടി മറയുന്ന നാട്ടിൻപുറ കാഴ്ചകൾ മനം കുളിർപ്പിക്കുന്നത് തന്നെ. നേർത്ത മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന വയനാടൻ ഗ്രാമ ഭംഗി വർണ്ണനകൾക്കതീതം.  ആന വണ്ടി മുഴക്കത്തോടെ വയനാടൻ ചുരം കയറി തുടങ്ങി. ഇടയ്ക്കിടെ കോട മഞ്ഞ് കാഴ്ചകൾ മറച്ചു. നല്ല ഒന്നാന്തരം ഡ്രൈവർ എത്ര അനായാസമാണ് അദ്ദേഹം കാഴ്ച മറക്കുന്ന കോടമഞ്ഞിൽ പോലും ഹെയർപിൻ വളവുകളിൽ ബസ് ഓടിക്കുന്നത്. ഇടയ്ക്കിടെ റോഡിൽ ചെറിയ വാനര പടയെ കാണാം.  യാത്രികർ  എറിഞ്ഞു നല്കുന്ന പഴം അതാണ് അവറ്റകളുടെ ഭക്ഷണം .

ബസ് മീനങ്ങാടിയിൽ എത്തി എന്ന് കണ്ടക്ടർ പറഞ്ഞപ്പോഴായാണ് ഓടി മറയുന്ന   കാഴ്ചകളിൽ ആണ്ടു പോയിരുന്ന എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാനും മാമനും ധൃതിപ്പെട്ട് ബസ്സിറങ്ങി ദൂരെ കണ്ട പള്ളി മിനാരം ലക്‌ഷ്യം വെച്ച് നടന്നു. നോമ്പുതുറ പള്ളിയിൽ വെച്ചുതന്നെ ആവാം എന്ന് നിയ്യത്ത് * വെച്ചായിരുന്നല്ലോ വീട്ടിൽ നിന്നും ഇറങ്ങിയത്. യാത്രക്കാർക്ക് നോമ്പ് തുറക്കാൻ പ്രത്യേക സംവിധാനം പള്ളിയിൽ ഒരിക്കിയിരിക്കുന്നു . അവിടെ വിരിച്ച പുല്യായിൽ *  ഞങ്ങൾ രണ്ടാളും ഇരിപ്പുറപ്പിച്ചു. നോമ്പ് തുറപ്പിക്കൽ  പടച്ച തമ്പുരാന്റെടുത്ത് നല്ല കൂലിയുള്ള കാര്യമായതിനാൽ ഒരു യാത്രികനും നോമ്പുതുറക്കാൻ വേവലാതി പെടേണ്ട .

അനന്തരം മഗ്‌രിബ് ബാങ്ക് വിളിച്ചു . നല്ല ഒന്നാന്തരം തരികഞ്ഞിയും , കാരക്കയും, സമ്മൂസയും ,ഫ്രൂട്സും ഒക്കെയുണ്ട് . ബാക്കി നിസ്കാരം കഴിഞ്ഞിട്ടാണ് .നിസ്കാരത്തിനു ശേഷം എല്ലാവര്ക്കും പത്തിരിയും ആവി പറക്കുന്ന കോഴിക്കറിയും. റഷീദ്ക്ക പരിസരം മറന്നു തീറ്റ തുടങ്ങി . പണ്ട് മൂപ്പർ സ്കൂളിൽ പഠിക്കുന്ന കാലത്തു റവയ്ക്കു അടികൂടി ചീന ചട്ടിയിൽ വീണ കക്ഷിയാണ്.. 

ഇനി രാത്രി തങ്ങാൻ ഒരിടം വേണം പള്ളി മുക്രി * യോട് ചോദിച്ചപ്പോൾ ഇന്ന് രാത്രി പള്ളിയിൽ തന്നെ കിടക്കാനുള്ള സൗകര്യം ചെയ്തു തരാം എന്ന് പറഞ്ഞു. അത്താഴത്തിനു കഴിക്കാനുള്ള ഭക്ഷണവും മൂപ്പർ ഏർപ്പാടാക്കി. രാത്രി നമസ്കാരവും കഴിഞ്ഞു എല്ലാരും പോയപ്പോൾ ഞങ്ങൾ പുല്ല്യായിൽ തന്നെ ഉറങ്ങാൻ കിടന്നു. ഡിസംബർ മാസമായതിനാൽ നല്ല തണുപ്പാണ് . പുതപ്പൊന്നും കരുതാത്തതിനാൽ കൈ കാലുകൾ ഒക്കെ നല്ല ഐസുപോലെ മരവിച്ചിട്ടുണ്ട്. എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കു വീണു. സുബഹി  നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കു മുൻപേ എഴുന്നേറ്റ് അത്താഴം കഴിച്ച് അംഗശുദ്ധി വരുത്തി നിസ്കാരത്തിനു റെഡി ആയി.

രാവിലെ ഏഴുമണിക്ക് പുറപ്പെട്ടാൽ മാത്രമേ പരീക്ഷാ സെന്ററിൽ കൃത്യ സമയത്ത് എത്താൻ കഴിയൂ. അന്വേഷിച്ചപ്പോൾ കുറച്ചു നടക്കാനുണ്ട് എന്നറിഞ്ഞു.  മാമനും ഞാനും രാവിലെ എഴുന്നേറ്റ് എക്സാം സെന്ററിലേക്കുള്ള നടത്തം തുടങ്ങി. വായനാട്ടുകാർക്കു 4 - 5  കിലോമീറ്റര് ഒക്കെ ചെറിയ ദൂരമാണെന്നു പിന്നീടാണ് മനസ്സിലായത് . രാവിലെ നല്ല മഞ്ഞു മൂടി കിടക്കുന്ന പാതയ്ക്ക് ഇരുവശവും റിസേർവ് ഫോറെസ്റ്റാണ്. ചിലയിടങ്ങളിൽ വന്യമൃഗങ്ങളിൽ നിന്നും സുരക്ഷിതമാകാൻ കമ്പി വേലി തീർത്തിട്ടുണ്ട് . രാവിലത്തെ നടപ്പിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നിയില്ല നല്ല ഒന്നാന്തരം ജീവ വായു. ഇടയ്ക്കു ഞങ്ങളെയും കടന്നു ഒരു  ജീപ്പ് മുന്നോട്ടു പോയി. ഞങ്ങൾ നടത്തം തുടർന്നു. പാതയുടെ ഒരു വശത്ത് നല്ല ഇടതൂർന്ന വനം. പാതയ്ക്കരികിലായ് പേരറിയാത്ത പല വർണ്ണത്തിലുള്ള കാട്ടുപൂക്കൾ. അവസാനം പരീക്ഷ എഴുതാനുള്ള സ്കൂൾ എത്തിയിരിക്കുന്നു ഓടപ്പള്ളം ജി യു പി എസ് . വളരെ കുറച്ച് പേരെ പരീക്ഷ എഴുതാൻ എത്തിയിട്ടുള്ളു.

പരീക്ഷ എഴുതാനുള്ള ബെല്ലടിച്ചപ്പോൾ ഹാൾടിക്കറ്റുമായി ഞാൻ പരീക്ഷാ ഹാളിലേക്ക് കയറുന്നതിനു മുൻപേ മാമന്റെ  അനുഗ്രഹം വാങ്ങി പുറത്തുള്ള ഒരു ബെഞ്ച് കാണിച്ചു പരീക്ഷ കഴിയുന്നത് വരെ അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു . 

വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ എന്ന തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയാണ്. ഒന്നര മണിക്കൂർ പരീക്ഷ എഴുതാൻ എനിക്ക് അര മണിക്കൂർ വേണ്ടി വന്നില്ല കാരണം നാട് കാണാൻ വേണ്ടി പരീക്ഷക്ക് അപേക്ഷിക്കുന്ന എനിക്ക് അറിയാത്ത ചോദ്യങ്ങൾ ആയിരുന്നു പലതും.

ഇനിയാണ് നമ്മുടെ സാക്ഷാൽ മലയണ്ണാന്റെ റോൾ . പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റഷീദ് മാമൻ ഇരുന്ന ബെഞ്ച് ശൂന്യമാണ്.  വല്ല ബാത്റൂമിലേക്കും  പോയി കാണുമെന്നു വിചാരിച്ചു ഞാൻ ആ ബെഞ്ചിൽ ഇരുന്നു. കുറച്ച സമയമായിട്ടും ആളെ കാണതായപ്പോൾ എനിക്ക് ചെറിയ അപകടം മണത്തു. ഞാൻ സ്കൂളിന് ചുറ്റും നടന്നു നോക്കി ആളെ പൊടി പോലും കാണാനില്ല.. അപ്പോഴാണ് ഹാളിൽ പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകനെ കണ്ടത്. പരീക്ഷാർത്ഥികൾ എല്ലാം പോയി കഴിഞ്ഞിരിക്കുന്നു . ഞാൻ പോവാതെ അവിടെ നിൽക്കുന്നത് കൊണ്ട് അദ്ദേഹം എന്റെ അരികിലേക്ക് വന്നു കാര്യം തിരക്കി.   എന്നിട്ട്  സ്കൂളിന്റെ മറുവശത്തുള്ള കാട്ടു പാത ചൂണ്ടി കാണിച്ചു ചിലപ്പോ അത് വഴി കാട്ടിലേക്കെങ്ങാൻ കയറിയിരിക്കും എന്ന് പറഞ്ഞു.. അതും പറഞ്ഞു ബാഗുമെടുത്ത് അദ്ദേഹവും പോയി.. എന്തായാലും കുറച്ചു സമയം കൂടി കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. ഇപ്പൊ പരീക്ഷ കഴിഞ്ഞു ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കും. സ്കൂളിൽ ഇനി പ്യൂൺ മാത്രം ബാക്കി. അദ്ദേഹവും ഓഫീസ്  പൂട്ടി ഇറങ്ങാൻ തുടങ്ങുകയാണ്. ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. മൂപ്പർ എന്നെയും കൂട്ടി നേരത്തെ അദ്ധ്യാപകൻ കാണിച്ച ആ കാട്ടു പാതയിലൂടെ നടന്നു.. കുറച്ചു നേരം നടന്നപ്പോൾ ഈറ്റ കാടുകൾ കാണാൻ തുടങ്ങി. വീണ്ടും കുറച്ചു മുൻപോട്ട് ചെന്നപ്പോൾ കുറെപേര്  ഈറ്റയും തലച്ചുമടാക്കി വരുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ റഷീദ് മാമയും.. എനിക്ക് സന്തോഷവും ദേഷ്യവും ഒക്കെ കൂടി വന്നു.. പക്ഷെ മൂപ്പർ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞത് ഞാൻ മലയണ്ണാനെ കണ്ടപ്പോൾ അതിനെ കാണാൻ കാട്ടിലേക്ക് കയറിയതാണെന്നു ..  തിരിച്ചു വരാനുള്ള വഴി മറന്നപ്പോൾ ഇവരോടൊപ്പം കൂടി അത്ര തന്നെ.

പാവം മലയണ്ണാൻ ഇതൊന്നും അറിയാതെ ഒരു വലിയ മരത്തിന്റെ കൊമ്പിൽ നിന്നും  അടുത്ത മരത്തിന്റെ കൊമ്പിലേക്ക് ചാടി.



✍ഫൈസൽ പൊയിൽക്കാവ്


നിയ്യത്ത് * = തീരുമാനം   പുല്യായിൽ * = പുല്ലു കൊണ്ടുള്ള പായ മുക്രി *= ബാങ്ക് വിളിക്കുന്ന ആൾ 


 

 

 

\

 

 



സൂരിനാം ചെറി


  ചെറിപ്പഴങ്ങളുടെ കുടുംബത്തിൽ നിന്നും ഇതാ ഒരു അംഗംകൂടി- സൂരിനാം ചെറി .പേരുകേട്ടു അതിശയപ്പെടേണ്ട .  നമ്മുടെ നാട്ടിൽ സാധാരണയായി വളർത്തിവരുന്ന  ഒരിനം ചെറിയാണിത്‌.  ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. പൂന്തോട്ടങ്ങളിൽ അലങ്കാര വൃക്ഷമായും ഇത്  വളർത്തുന്നുണ്ട്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത് .ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയും. 

മറ്റു ചെറികളിൽ  നിന്നും വ്യത്യസ്തമായി പൊക്കക്കാരനായി വളരുന്ന സുരിനാം ചെറി  8 മീറ്റർ  വരെ ഉയരമുണ്ടാകും .  ഇതിന്റെ ഇലകൾ വളരെ ആകർഷകമാണ് വൃത്താകൃതിയിൽ ചെറിയ ചെറിയ  ഇലകളാണ്  ഇതിനുള്ളത്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. വേനല്ക്കാലമാണ് ഇതിന്റെ പഴക്കാലം. വളരെ ദൈർഘ്യം കുറഞ്ഞ പഴക്കാലമാണെങ്കിലും ഫല ആകർഷണീയത ഇവയ്ക്കു പൂന്തോട്ടങ്ങളിൽ സ്ഥാനം നൽകുന്നു. പല ആകൃതിയിൽ വെട്ടി നിർത്തിയ ചെടികൾ പൂന്തോട്ടങ്ങൾക്ക് അഴകാണ്.  

സൂരിനാം ചെറിയുടെ  കായ്കൾ മൂപ്പെത്തുന്നതിനുമുന്പ് പച്ചനിറത്തിലും പഴുത്തു കഴിഞ്ഞാൽ ഓറഞ്ച് ചുവപ്പ് എന്നെ നിറങ്ങളിലും കാണപ്പെടുന്നു.  രണ്ടിനം സൂരിനാം ചെറികളുണ്ട് തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും.100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, [തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കടും ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തി

വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. അരിനെല്ലിക്കപോലെ നാലൊ അഞ്ചോ മുഖങ്ങൾ ഉണ്ടാകും ഇതിന്റെ കായ്കൾക്ക്  ഇതിന്റെ രുചി ചെറിയ പുളിപ്പ് കലർന്ന മധുരമാണ് . പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നല്ലത്‌. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. ഒരു  ചെടിയിൽ  നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും .

Thursday, August 5, 2021

ചൗ ചൗ


വെള്ളരി വർഗ്ഗത്തിൽ പെട്ട വള്ളിച്ചെടിയാണ്,ചൊച്ചക്ക,ചയോട്ടെ,എന്നും പേരുണ്ട്,ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറിയാണ് ചൗചൗ,ഉള്ളിൽ വിത്തുണ്ടാകും,പച്ചകറികടകളിൽ 

നിന്നും മൂത്ത കായ്കൾ വാങ്ങി രണ്ടാഴ്ച്ച വച്ചിരുന്നാൽ മുളപൊട്ടും,പിന്നീട് മണ്ണിൽ നടാം.ഇതിന്റെ കായയാണ് പാചകത്തിന് ഉപയോഗിക്കുന്നത്.ഈ ചെടിയുടെ ഫലം പോലെ തന്നെ ഇളം തണ്ടും ഇലകളും എല്ലാം ഭക്ഷണ യോഗ്യമാണ്. അമിനോ ആസിഡും വൈറ്റമിന്‍ സിയും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  എന്നാല്‍  ഇതിലെ കുക്കുർ ബിറ്റാസിൻ എന്ന ഇതിലെ പദാർത്ഥം ചെറിയ കയ്പ്പും, രുചിയും നൽകുന്നു, ഇത് അധികം വേവിക്കാന്‍ പാടില്ല. സാലഡ് ആയും ഉപയോഗിക്കാവുന്നതാണ്‌, ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലും ഫലപ്രദമാണ്,പ്രായം കുറക്കുന്നു,അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥത, ചര്‍മ്മത്തിനും ആരോഗ്യവുംനിറവും

വര്‍ദ്ധിപ്പിക്കുന്നതിനും,എത്ര വലിയ ദഹന പ്രതിസന്ധികള്‍ക്കും,ലുക്കീമിയ, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ എന്നീ അവസ്ഥകള്‍ക്ക്,അമിതവണ്ണത്തിനു,

ഗർഭസംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.(വായിച്ചറിവുകൾ)

Wednesday, August 4, 2021

 പാവം വേലിച്ചീര
☘️☘️☘️☘️☘️☘️☘️
☘️

 

വേലിച്ചീര , ഇംഗ്ലീഷ് ചീര, ചെക്കുർമാനിസ്  എന്നൊക്കെ പേരുളള ചീര കൊണ്ടുള്ള തോരൻ ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു. ഇന്ന് കാബേജും , പയറുമൊക്കെയേ പുതു തലമുറ കണ്ടിട്ടുള്ളു ... എന്റെ യൊക്കെ കുട്ടിക്കാലത്ത് ഉമ്മാമയുടെ വീട്ടിൽ വെച്ച് ഇത് യഥേഷ്ടം കഴിച്ചിട്ടുണ്ട്. അന്ന് പല വീടുകളിലും മതിലുകൾക്ക് പകരം ജൈവ വേലി ആയിരുന്നു. ആ വേലിയിൽ വേലിച്ചീരയും, ചെമ്പരത്തിയും, ശംഖു പുഷ്പവും , നിത്യ വഴുതിനയും ഒക്കെ മത്സരിച്ചു വളർന്നു ... കാലം കഴിഞ്ഞു പോകവെ വീടിനേക്കാൾ വലിയ മതിലുകൾ നമ്മുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി വളർന്നപ്പോൾ വേലിയും പോയി കൂടെ വേലിച്ചീരയും അപ്രത്യക്ഷമായി. പാവം   വേലിച്ചീരയെ പിണ്ഡം വെച്ച് പടിക്കു പുറത്താക്കി.  അതിനു പറഞ്ഞ കാരണം വേലിച്ചീര കാൻസറിനു കാരണമാകുന്നു എന്നാണ്. ഒരു ശാസ്ത്രവും ഇതുവരെ തെളിയിച്ചിട്ടില്ലാത്ത ഈ ദുഷ് പേര് കാരണം വേലിയിൽ നിന്നു മാത്രമല്ല നാട്ടിൽ നിന്ന് തന്നെ പാവം ചീര പുറത്തായി.
കഴിഞ്ഞ വർഷം അവിചാരിതമായി ഇതിനെ കണ്ടപ്പോൾ ഇത് വീട്ടിൽ കൃഷി ചെയ്യണമെന്ന് തോന്നി. ഇന്നിപ്പോൾ വേലിയിലല്ലെങ്കിലും മതിലിനു ചുറ്റും ഇത് തളിർത്ത് വളരുന്നുണ്ട്.
ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ തീൻ മേശയിലെ ഒരു വിഭവമാണ് ഈ വേലിച്ചീര.

✍ഫൈസൽ പൊയിൽക്കാവ്

മുരിങ്ങയിലയും കർക്കിടകവും

 മുരിങ്ങയിലയും കർക്കിടകവും
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

കർക്കിടകമാസം പിറന്നാൽ മുരിങ്ങയില കഴിക്കരുതെന്നാണ് പഴമൊഴി.  ഈ വാദത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ലെന്ന് കാണാം. സയൻസ്  പഠിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വിശ്വാസത്തിൽ നിന്നും പുറത്തു കടക്കുക നമ്മൾക്ക് അത്ര എളുപ്പമല്ല.
ഇനി യുക്തിപൂർവ്വം ചിന്തിച്ചാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് ഈ മുരിങ്ങ എന്നു പറയുന്നത് കേരളത്തിൽ മാത്രം വളരുന്ന ഒരു സസ്യമല്ല. ഇന്ത്യയ്ക്കു പുറമെ പല രാജ്യങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു. അവിടങ്ങളിൽ ഇങ്ങനെ ഒരു വിശ്വാസമോ ആചാരമോ നമുക്ക് കാണാൻ കഴിയില്ല. മറുചോദ്യം ഇതായിരിക്കും അവിടെ കർക്കിടകം ഇല്ലല്ലോ എന്ന്😀

നിത്യജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികൾ. മുരിങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോഷക സമ്പുഷ്ടമായത് അതിന്റെ ഇലകളാണ്.
ജീവകം എ യും സി യും ബികോംപ്ലക്സും ,പ്രോട്ടീനും ,ഇരുമ്പ് സത്തും കാൽസ്യവും മഗ്നീഷ്യവും മാംഗനീസും സിങ്കും എല്ലാം ഒത്തുചേർന്ന മുരിങ്ങയില ഏറെ പോഷക ഗുണമുള്ളതാണ് എന്നതിൽ ആർക്കും തർക്കമില്ല. കൂടാതെ വിവിധ നിരോക്സീകാരികളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കാനും മുരിങ്ങയില സഹായിക്കും.

മുറ്റത്ത് ഞാൻ വളർത്തുന്ന മുരിങ്ങ അങ്ങിനെ  പച്ചപിടിച്ച് വളരുമ്പോൾ ഇടയ്ക്കൊക്കെ ഞാൻ പഴമൊഴി സ്വകാര്യ പൂർവ്വം മറക്കും. നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളിൽ നിന്ന് പുറത്തു കടക്കാൻ അത്ര എളുപ്പമല്ലെങ്കിലും...

✍ഫൈസൽ പൊയിൽക്കാവ്

Sunday, August 1, 2021

മത്തൻ ഇല തോരൻ

മത്തന്റെ അടുത്ത് ചെന്ന് ഓടി നടന്നു ഒരു പത്തു തളിര്‍ ഇല പറിക്കണം . മണ്ണും പൊടിയും കളയാന്‍ വെറുതെ ഒന്ന് കഴുകണം . ചീര അരിയുന്നത് പോലെ പൊടിയായി ഒന്ന് അരിയണം, വളരെ എളുപ്പമാണ് . അരിഞ്ഞ ഇല ഒന്ന് കൂടി വെള്ളത്തില്‍ ഒന്ന് കഴുകി വെള്ളം പിഴിഞ്ഞു കളയണം . ഇതില്‍ ഇത്തിരി ജീരകം ഇത്തിരി വെളുത്തുള്ളി ഇത്തിരി തേങ്ങ ഇത്രയും അരച്ച് ചേര്‍ത്ത് വെള്ളം ഒഴിക്കാതെ ചെറു തീയില്‍ വേവിക്കുക , പോഷക ഗുണമുള്ള സൂപ്പര്‍ മത്തന്‍ ഇല തോരന്‍ തൈയ്യാര്‍.

Friday, July 30, 2021

തമിഴ്നാടിൻ്റെ ഔദ്യോഗിക ശലഭമായ മരോട്ടി (തമിഴ് മാരവൻ) ശലഭം.



മരോട്ടിയെ നാട്ടിൻ പുറങ്ങളിൽ അപൂർവമായി കാണാറുണ്ട്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന ഈ ചിത്രശലഭങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങൾ ആനക്കട്ടിയും നീലഗിരി മലനിരകളുമാണ്.  ആനക്കട്ടി മേഖലയിലാണ് ഇവയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത്. 

പശ്ചിമഘട്ടത്തിലെ 32 തരം സ്ഥാനിക ശലഭങ്ങളിൽപ്പെട്ടതാണ് മരോട്ടി. തമിഴ്‌മാരവൻ തമിൾയോമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.  സിറോക്രോവാ തായിസ് എന്നാണ് ശാസ്ത്രനാമം. ഓറഞ്ച് നിറവും തവിട്ട് ഇരുണ്ട അരികുമാണ് ഇവയ്ക്ക്‌. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്നവയാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

 ഇവയുടെസാന്നിധ്യം കൂടുതലും മലമ്പ്രദേശത്താണ്. നിറംകൊണ്ടും രൂപംകൊണ്ടും ഇവയെ പെട്ടന്ന് തിരിച്ചറിയാനാവും.

ആനക്കട്ടി കേന്ദ്രീകരിച്ച് തമിഴ്നാട് മരോട്ടി ചിത്രശലഭപാർക്ക് നിർമിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവാസിയായ മരോട്ടി ശലഭം പേരു സൂചിപ്പിക്കുന്നതു പോലെ മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. മറ്റു ശലഭങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നിനു മീതേ ഒന്നായി മുട്ടയിടുന്ന ഒരു ശലഭമാണ് മരോട്ടി. മരോട്ടിമരം പശ്ചിമഘട്ടത്തിലെ കാടുകളിൽ സുലഭമായും നാട്ടിൻ പുറങ്ങളിലും അപൂർവ്വമായും കാണപ്പെടുന്നു . ചുറ്റും പറക്കുന്ന ശലഭങ്ങളെ തുരത്തിയോടിക്കുന്ന സ്വഭാവമുള്ള മരോട്ടി ശലഭം മനുഷ്യരുമായി കൂടുതൽ ഇണക്കത്തിലാണ്. തമിഴരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി പോരാളി എന്ന അർത്ഥത്തിലാണ് തമിഴ് നാട്ടുകാർ തമിഴ് മരവൻ  എന്ന പേരിൽ മരോട്ടി ശലഭത്തെ വിളിക്കുന്നത്. 

Google