Monday, September 21, 2020

പഴം തീനി വാവലുകൾ

 പഴം തീനി വാവലുകൾ | നിപ്പാ വൈറസുകളുടെ ഇഷ്ട തോഴൻ

ഇന്ന് ഞാൻ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്തിയ പഴം തീനി വവ്വാലിന്റെ ചില ദൃശ്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു .. വീഡിയോ കാണുക 

 


 

 

 

വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണ വശാലും കഴിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക. 2018 ൽ കേരളത്തിൽ കോഴിക്കോട് 17 പേർ നിപ്പ ബാധിച്ചു മരിച്ചത് നമ്മൾ മറക്കരുത്. വവ്വാലുകളാണ് നിപ്പാ വൈറസിന്റെ പ്രധാന വാഹകർ .

ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കണ്ട .. 

Wednesday, September 9, 2020

ആനക്കൊമ്പൻ വെണ്ട കൃഷി രീതി

 

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.


അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവയൊക്കെ നല്‍കാം. . അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്തു പുളിപ്പിച്ച വെള്ളം നേര്‍പ്പിച്ച്‌ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. കായകള്‍ മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക, മൂക്കാന്‍ നിര്‍ത്തരുത്.

കീടാക്രമണം

വലിയ രീതിയില്‍ കീടങ്ങള്‍ ഒന്നും ബാധിച്ചില്ല, വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത്‌ നേര്‍പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.

Watch Youtube Video for more info

 
 

https://www.youtube.com/watch?v=DuCtnzESK_I

 

 

Wednesday, July 29, 2020

ബീമാപ്പള്ളിയിൽ അന്നൊരിക്കൽ ...

ല്ലാത്തൊരു ആത്മീയാനുഭവം അതാണ് ബീമാപ്പള്ളി.. ഭൂമിയിൽ ചിലയിടങ്ങൾ അങ്ങിനെയാണ് . വിശ്വാസികൾക്ക് അത് ആത്മനിർവൃതിയുടെ തീരങ്ങൾ. അവിശ്വാസികൾക്ക് ഭൂമിശാസ്ത്ര പരമായ പ്രത്യേകതയുള്ളൊരിടം... ഏതായാലും അങ്ങിനെയൊരനുഭവമാണ് അവിടെ ചെന്നപ്പോൾ എനിക്കുമുണ്ടായത്..  വൈകുന്നേരത്തോടെയാണ് ഞാനും അനൂഫും കുടുംബവും ഒന്നിച്ചു അവിടെ സന്ദർശിച്ചത്..






വിശാലമായ മണൽപ്പരപ്പിൽ ഒരു വലിയ പള്ളി... വിശാലമായ അകംപള്ളി .. ഏതു സമയവും നല്ല കടൽകാറ്റ് .. എന്തോ ഒരു പ്രത്യേകതയുണ്ട് ..
ചില കാഴ്ചകൾ  നമുക്ക് എത്ര അനുഭവിച്ചാലും മതിയാവില്ല.. കാറ്റേറ്റ് അകംപള്ളിയിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു ഫീൽ.....മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇനിയും വരണം എന്ന് മനസ്സിൽ കുറിച്ചു ...
ജീവിതത്തിൽ സൂഫികൾക്കു മാത്രം അനുഭവയോഗ്യമാവുന്ന ആത്മീയാനുരാഗം ... അതാണ് അതുതന്നെയാണ് എനിക്കും അവിടെ അനുഭവപ്പെട്ടത് ..

ഇനി അല്പം  ബീമാപ്പള്ളിയുടെ ചരിത്രം പറയാം... . ദിവ്യശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സെയ്ദുനിസ ബീമ ബീവിയുടെയും മകൾ സെയ്ദു ഷുഹാദ മഹീൻ അബുബാക്കറുടെയും ശവകുടീരം സ്ഥിതിചെയ്യുന്ന ബീമാപ്പള്ളി ദർഗ ഷരീഫ് പേരുകേട്ടതാണ്. എല്ലാ വർഷവും എല്ലാ മതങ്ങളിൽ നിന്നും ജാതികളിൽ നിന്നും ആയിരക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ഇവിടം  ഒരു ഉത്സവം നടക്കുന്നു. ആകർഷകമായ മിനാരങ്ങളുമുള്ള  കെട്ടിടമാണ് ബീമാപ്പള്ളി മസ്ജിദ്. മുഹമ്മദ് നബിയുടെ കുടുംബത്തിൽ പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന അത്ഭുതശക്തികളുള്ള ബീമ ബീവിയുടെ ശവകുടീരമാണ് ഈ പള്ളിയിലെ പ്രധാന ആകർഷണം. എല്ലാ മതവിശ്വാസികളും ബീമാപ്പള്ളിയിൽ നേർച്ചയ്ക്  വരുന്നുണ്ട് .
ഞങ്ങൾ അവിടെ നിൽക്കുമ്പോഴും കുറെ ആളുകൾ സന്ദർശകരായി അവിടെ വന്നു പോവുന്നു......


 ഇനി ബീമാപള്ളിയെ കുറിച്ച് സാക്ഷാൽ വിക്കിപീഡിയ തന്നെ പറയട്ടെ.....


കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം നൽകുകയുള്ളൂ എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

Continue Reading.....

🌱🌱🌱🌱🌱പഴങ്ങളെ അറിയുക🌱🌱🌱🌱🌱

ചാമ്പക്ക



പ്രകൃതി നമുക്ക് നല്‍കിയ പോഷകഗുണങ്ങളുള്ള നല്ലൊരു പഴമാണ് ചാമ്പക്ക. കുരു മുളപ്പിച്ചും കൊമ്പ് നട്ടുപിടിപ്പിച്ചും വളര്‍ത്താവുന്ന ചെടിയാണിത്. നമ്മുടെ നാട്ടില്‍ മിക്ക വീട്ടുമുറ്റത്തും കാര്യമായ പരിചരണമൊന്നും നല്‍കാതെ നല്ല ഭംഗിയുള്ള ചാമ്പക്ക പഴങ്ങള്‍ വിളഞ്ഞുനില്‍ക്കാറുണ്ട്. മറ്റെല്ലാ പഴങ്ങളും കൃഷി ചെയ്യുന്നതുപോലെ ചാമ്പക്കയ്ക്കും കൃത്യമായ പരിചരണ രീതികള്‍ ഉണ്ട്.
കൃഷിരീതിയും വളപ്രയോഗവും
നന്നായി മൂത്ത് പഴുത്ത ചാമ്പക്കയുടെ ഉള്ളിലുള്ള വിത്ത് ആണ് നടീല്‍ വസ്തു. നന്നായി വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് കൃഷി ചെയ്യണം.
നടാനായി കുഴികള്‍ തയ്യാറാക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. സാധാരണ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയുമാണ് കുഴിയില്‍ വളമായി നല്‍കുന്നത്. മേല്‍മണ്ണുമായി ഇത് കൂട്ടിയോജിപ്പിക്കണം. ചാമ്പക്ക വിത്ത് നട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസത്തേക്ക് നന്നായി നനയ്ക്കണം. വേനല്‍ക്കാലമായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം.

ചട്ടിയിലും ചാമ്പക്ക നട്ടുവളര്‍ത്താം.  നല്ല ഉയരമുള്ള പാത്രങ്ങളില്‍ നട്ടാല്‍ വേര് നല്ല ആഴത്തില്‍ പോകും. മാസത്തില്‍ ഒരിക്കലെങ്കിലും വളപ്രയോഗം നടത്താം. അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങളില്‍ മുട്ടത്തോട്, നേന്ത്രപ്പഴത്തൊലി എന്നിവയെല്ലാം ചേര്‍ത്ത് അല്‍പ്പം കഞ്ഞിവെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് അരച്ചെടുക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചാമ്പക്കയുടെ വേരിന്റെ ഭാഗത്ത് നിന്നും അല്‍പ്പം വിട്ട് ഒഴിച്ചുകൊടുക്കാം. എന്നിട്ട് അല്‍പ്പം മണ്ണ് മുകളിലായി വിതറുക. ഇങ്ങനെ ചെയ്താല്‍ ധാരാളം പഴങ്ങള്‍ ഉണ്ടാകും.
അതുപോലെ കടലപ്പിണ്ണാക്ക് നല്ലൊരു വളമാണ്. ഒരു പാത്രത്തില്‍ കടലപ്പിണ്ണാക്ക് ഇട്ട് അല്‍പ്പം വെള്ളമൊഴിച്ച് അഞ്ച് ദിവസം വെക്കുക. പുളിച്ച് വരുമ്പോള്‍ തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ച് ചെടിയുടെ വേരില്‍ നിന്ന് അല്‍പ്പം വിട്ട് ഒഴിച്ചു കൊടുക്കാം. പഴങ്ങള്‍ ധാരാളം ഉണ്ടാകാനുള്ള മറ്റൊരു മാര്‍ഗമാണിത്.
ചൂട് മൂലം ചാമ്പക്ക പൊഴിയാതിരിക്കാന്‍ ചാമ്പക്കയുടെ ചുവട്ടില്‍ ചകിരി വെച്ചുകൊടുക്കാം. പച്ചിലകളും ഇട്ടുകൊടുക്കാം. അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.
നല്ല വെയിലത്ത് വളരുന്ന ചാമ്പക്കയില്‍ പുഴുക്കള്‍ കുറവാണ്. ഗന്ധകം പുകച്ചാല്‍ പുഴുവിനെ നശിപ്പിക്കാം.
ബാങ്കോക്ക് ചാമ്പ
ബാങ്കോക്കില്‍ നിന്ന് കേരളത്തിലെത്തിയ ചാമ്പക്കയാണ് ഇത്. ഈ ചാമ്പക്കയുടെ ഉള്ളില്‍ കുരുവില്ല. അതുകൊണ്ട് കമ്പ് മുറിച്ചുനട്ടാണ് വേര് പിടിപ്പിക്കുന്നത്.
സാധാരണ ചാമ്പക്ക നടുന്നത് പോലെ തന്നെയാണ് ബാങ്കോക്ക് ചാമ്പക്ക നടുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ഇതില്‍ കായയുണ്ടാകുന്നത്.
മലേഷ്യന്‍ ചാമ്പക്ക
വളരെ രുചികരമായ ചാമ്പക്കയാണ് മലേഷ്യന്‍ റെഡ് ചാമ്പക്ക. തൈ നട്ട് ഒരു വര്‍ഷം കഴിഞ്ഞാല്‍ കായ്ച്ചുതുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി വിളവ് ലഭിക്കും. കായകള്‍ മുഴുവന്‍ പറിച്ചെടുത്തു കഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്താം.
ജൈവവളങ്ങള്‍ നല്‍കാം. നനയ്‌ക്കേണ്ട ആവശ്യമൊന്നും ഇല്ല. നല്ല തേനിന്റെ രുചിയാണ് മലേഷ്യന്‍ ചാമ്പക്കയ്ക്ക്. ഒരു വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും വിളവെടുക്കാം.  വളരെ ഉയരത്തില്‍ വളരില്ല. അധികം വെള്ളമൊഴിച്ചാല്‍ മധുരം കുറയും.
ചാമ്പക്കയുടെ ഗുണഗണങ്ങള്‍
ചാമ്പക്കയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരത്തിലെ ജലനഷ്ടം പരിഹരിക്കാന്‍ ഇതുകൊണ്ടു കഴിയും. അതുപോലെ തന്നെ ദീര്‍ഘകാലം സൂക്ഷിച്ചുവെക്കാനും കഴിയും.
ചാമ്പക്ക ഉണക്കിയെടുത്താല്‍ അച്ചാറിട്ട് സൂക്ഷിക്കാം. അതുപോലെ തന്നെ കുരു ഉണക്കിപ്പൊടിച്ച് കഴിച്ചാല്‍ തിമിരം, ആസ്ത്മ എന്നിവയ്ക്കുള്ള പരിഹാരമാണെന്ന് പറയപ്പെടുന്നു.
പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. നമ്മുടെ  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ചാമ്പക്ക സഹായിക്കുന്നു.
സോഡിയം, അയേണ്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവ അടങ്ങിയ ചാമ്പക്ക വേനല്‍ക്കാലത്ത് ദാഹശമനിയായും ഉപയോഗിക്കാം. ചാമ്പക്ക കഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യത്തിനും മാനസിക ഉന്മേഷം ലഭിക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ജ്യൂസ്, സ്‌ക്വാഷ്, വൈന്‍ എന്നിവയെല്ലാം നിര്‍മിക്കാന്‍ ഉത്തമമാണ് ഈ പഴം. പച്ചയ്ക്ക് കഴിക്കാനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ചാമ്പക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും വിദഗ്ധര്‍ പറയുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്.

Monday, July 27, 2020

കായം വേണോ? നട്ടുവളർത്താം കായച്ചെടി.



കായം  വേണോ?      നട്ടുവളർത്താം കായച്ചെടി.

തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം അതിരൂക്ഷമെന്നേ പറയേണ്ടു. കായത്തിനു പേരു കിട്ടിയതു തന്നെ ഈ സവിശേഷ ഗന്ധം അടിസ്ഥാനമാക്കിയാണ്. 'ഫെറുല അസഫോയ്റ്റിഡ' എന്നാണ് കായത്തിന്റെ സസ്യനാമം. 'ഫെറുല'എന്ന ലാറ്റിന്‍ പദത്തിന് 'വാഹകന്‍' എന്നര്‍ഥം. 'അസ' എന്നത് പശ എന്നര്‍ഥമുള്ള വാക്കിന്റെ ലാറ്റിന്‍ രൂപമാണ്. ഫിറ്റിഡസ് എന്ന ലാറ്റിന്‍ വാക്കിന് ദുര്‍ഗന്ധം എന്നര്‍ഥം. ദുര്‍ഗന്ധത്തിന്റെ വാഹകന്‍ എന്നാണ് കായച്ചെടിയുടെ പേരിനര്‍ഥം. എന്നാല്‍ പാചകത്തില്‍ ചേരുവയാക്കിക്കഴിയുമ്പോള്‍ അതു വളരെ മൃദുവായ ഗന്ധമായി മാറുന്നു. പ്രകടമായ ഈ ഭാവമാറ്റമാകാം കായത്തെ ഭക്ഷ്യവിഭവങ്ങളിലെ അവിഭാജ്യചേരുവയാക്കി മാറ്റിയതിനു പിന്നില്‍.

സസ്യപരിചയം

ബഹുവര്‍ഷവളര്‍ച്ചാസ്വാഭാവമുള്ള ചെടിയാണ് കായം. ഒന്ന്-ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് കായം നിര്‍മിക്കുന്നത്. വേരും തണ്ടും കൂടിച്ചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്. ഇറാന്‍ സ്വദേശിയാണ് കായച്ചെടി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇറാനിലെ മരുഭൂമികളിലും അഫ്ഗാനിസ്ഥാനിലെ മലനിരകളിലും നിന്നാണ് കായം ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ഇന്ത്യയില്‍ കാഷ്മീരിലും പഞ്ചാബിന്റെ ചില പ്രദേശങ്ങളിലുമാണ് കായം കൃഷിയുള്ളത്.

കായം രണ്ടിനമുണ്ട്. പാല്‍ക്കായവും ചുവന്ന കായവും. ഇതില്‍ വെള്ളകായം വെള്ളത്തില്‍ ലയിക്കുമ്പോള്‍ ചുവന്ന കായം എണ്ണയിലേ ലയിക്കൂ. ചെടിത്തണ്ടിന് 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ ചുറ്റളവുണ്ടാകും. ഇലഞെട്ടിന് വീതി കൂടുതലാണ്. പൂക്കളുണ്ടാകുന്ന തണ്ടുകള്‍ക്ക് 2.5 മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരവും 10 സെന്റീമീറ്റര്‍ കനവുമുണ്ടാകും. ഇളം പച്ചകലര്‍ന്ന മഞ്ഞ നിറമുള്ള പൂക്കള്‍ കുലകളായി ഉണ്ടാകും. ചെടിയുടെ വേരുകള്‍ മാംസളവും കട്ടിയുള്ളതും വിപുല വളര്‍ച്ചയുള്ളതുമാണ്. വേരുകളാണ് കായക്കറ ഉത്പാദിപ്പിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 600 മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കായച്ചെടി വളരുന്നു.

കൃഷി എങ്ങനെ?

മണ്ണും മണലും കളിമണ്ണും കലര്‍ന്ന മണ്‍മിശ്രിതമാണ് കായക്കൃഷിക്ക് ഉത്തമം. നീര്‍വാര്‍ച്ചാ സൗകര്യം നിര്‍ബന്ധം. ഓഗസ്റ്റ് മാസത്തിലാണ് സാധാരണ കായം കൃഷി. നല്ല വെയില്‍ കിട്ടുന്ന സമയത്ത് കായച്ചെടി നന്നായി വളരും. ഇറാനിലെ മരുഭൂമികളില്‍ വളര്‍ന്ന ചെടി എന്നു പറയുമ്പോള്‍ അതിന്റെ സവിശേഷതകള്‍ ഊഹിക്കാമല്ലോ. ധാരാളം സൂര്യപ്രകാശം വേണം. ചെടികള്‍ തമ്മില്‍ അഞ്ചടി അകലം നല്‍കിയാണ് നടീല്‍. വിത്തു തെരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധവേണം. തയാറാക്കിയ കൃഷിസ്ഥലത്ത് രണ്ടടി അകലം നല്‍കിയാണ് വിത്തു പാകുന്നത്. വിത്തുകള്‍ ആദ്യഘട്ടത്തില്‍ ഗ്രീന്‍ഹൗസില്‍ വളര്‍ത്തി തൈകളാകുമ്പോള്‍ മണ്ണിലേക്ക് മാറ്റി നടുകയും ചെയ്യാം. നല്ല തണുപ്പും ഈര്‍പ്പവും കിട്ടുന്ന സാഹചര്യത്തിലാണ് വിത്തുകള്‍ മുളയ്ക്കുക. വിത്തു മുളയ്ക്കുന്ന ഘട്ടത്തില്‍ മതി നന. മണ്ണില്‍ നനവ് ഇല്ലാത്തപ്പോള്‍ മാത്രം നനയ്ക്കുക. അല്ലാതെ നനച്ചാല്‍ അതു ചെടിക്ക് ദോഷം ചെയ്യും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചകൊണ്ട് തൈ ഒരു ചെറുവൃക്ഷമായി മാറും. ഈയവസരത്തിലാണ് വേരിലും ചുവട്ടിലെ കിഴങ്ങില്‍ നിന്നും കറ ലഭിക്കുന്നത്. വേരുകള്‍ മണ്ണിനു പുറത്താക്കണം. 12 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ചുറ്റളവുള്ള കാരറ്റ് ആകൃതിയുള്ള നാരായവേരുകളാണ് കായക്കറ എടുക്കാന്‍ ഉത്തമം. മാര്‍ച്ച്-ഏപ്രില്‍ മാസം ചെടി പുഷ്പിക്കുന്നതിനു തൊട്ടു മുമ്പ് വേരിന്റെ മുകള്‍ഭാഗം വൃത്തിയാക്കി തണ്ടിനോട് ചേരുന്നിടത്ത് ചെറിയ മുറിവുണ്ടാക്കുന്നു. എന്നിട്ട് മണ്ണും ചുള്ളിക്കമ്പുകളും കൊണ്ട് അര്‍ധവൃത്താകൃതിയില്‍ കുടം പോലെ ഒരു രൂപമുണ്ടാക്കി മുറിവിനായി തുറന്ന ഭാഗം മൂടുന്നു. മുറിവില്‍ നിന്ന് പാലുപോലെ വെളുത്ത കറ വാര്‍ന്നു കൊണ്ടേയിരിക്കും. കുറച്ചു ദിവസം കഴിയുമ്പോള്‍ ഇങ്ങനെ പുറത്തു ചാടിയ കറ ചുരണ്ടിയെടുത്തിട്ട് വേരില്‍ പുതിയ മുറിവുണ്ടാക്കും. ഇങ്ങനെ കറയെടുക്കലും മുറിവുണ്ടാക്കലും തുടര്‍ച്ചയായി മൂന്നു മാസത്തോളം നീളും. അപ്പോഴേക്കും കറയൂറുന്നത് നിലയ്ക്കും. വേരും തണ്ടും ചേരുന്ന സ്ഥലം, വിത്തു കിഴങ്ങ്, നാരായവേര് തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്ന് കായക്കറ ശേഖരിക്കുന്ന പതിവുണ്ട്.


ഇങ്ങനെ എടുക്കുന്ന കറ സംസ്‌കരിച്ചാണ് കായപ്പൊടിയായും കട്ടയായും കുഴമ്പായും ഒക്കെ വിപണിയില്‍ എത്തിക്കുന്നത്. 50 ശതമാനത്തിലധികം അരിപ്പൊടിയും അറബിക്ക എന്ന പശയും ചേര്‍ത്താണ് യഥാര്‍ഥ കായക്കറ വിപണിയിലെത്തിക്കുന്നത്. ശുദ്ധമായ കായം അതിന്റെ അതിരൂക്ഷഗന്ധത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്തരത്തില്‍ ചില ചേരുവകള്‍ ചേര്‍ത്ത് ‘Compounded asafoetida' എന്ന പേരില്‍ വില്‍ക്കുന്നത്.

ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും മികച്ച സ്രോതസാണ് കായം. 100 ഗ്രാം കായത്തില്‍ 39 മില്ലിഗ്രാം ഇരുമ്പുസത്ത്, 690 മില്ലി ഗ്രാം കാത്സ്യം, 68 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, നാലു ഗ്രാം ഭക്ഷ്യയോഗ്യമായ നീര്, നാലു ഗ്രാം മാംസ്യം, 50 മില്ലി ഗ്രാം ഫോസ്ഫറസ്, ഒരു ഗ്രാം കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.


വര്‍ധിക്കുന്ന പ്രചാരം

ലോകത്താകെ ഉത്പാദിപ്പിക്കുന്ന കായത്തിന്റെ 40 ശതമാനവും ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ കൃഷി വ്യാപകമല്ലാത്തതിനാല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇറക്കുമതി അധികവും. അടുക്കളയിലെ വിഭവങ്ങളുടെ ചേരുവ എന്ന പരിധി വിട്ട് കായം ഇന്ന് നിരവധി ഭക്ഷ്യവിഭവങ്ങളിലും ആരോഗ്യ സുരക്ഷാ ഉത്പന്നങ്ങളിലും ഒക്കെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഇതിന്റെ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്.

ബ്രോങ്കൈറ്റിസ്, ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍, ദഹനപ്രശ്‌നങ്ങള്‍, രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവ ക്രമീകരിക്കാനുള്ള കഴിവ്, രക്തത്തെ നേര്‍മയാക്കാനുള്ള കൗമാരിന്‍ എന്ന ഘടകത്തിന്റെ സാന്നിധ്യം തുടങ്ങി വിവിധ കാരണങ്ങള്‍ ഇന്ന് കായത്തിന്റെ പ്രചാരം കുത്തനെ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നെന്ന് ഗുജറാത്തിലെ നാദിയാദില്‍ ഹിന്ദുസ്ഥാന്‍ ഹിഞ്ച് സപ്ലൈയിംഗ് കമ്പനി നടത്തുന്ന നവ്‌റോസ് ഖാന്‍ പറയുന്നു.

ഇന്ത്യയില്‍ കായത്തിന്റെ ഡിമാന്‍ ഡ് സ്വര്‍ണം പോലെയാണ്... സദാ വര്‍ധിച്ചുകൊണ്ടേയിരിക്കു- കാണ്‍ പൂര്‍ കേന്ദ്രീകരിച്ച് കായം ഇറക്കുമതി ചെയ്യുന്ന അഭിഷേക് പര്‍വര്‍ പറയുന്നു.

പ്രതിവര്‍ഷം 500 മുതല്‍ 700 ടണ്‍വരെ കായമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം കായം ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന കായത്തിന്റെ 92 ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നുതന്നെയാണ്.

പച്ചക്കായമാണ് ഇന്ത്യയിലെ സംരംഭകര്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് പിന്നീട് ഉപയോഗയോഗ്യമായ കായമാക്കി മാറ്റുകയാണ് ചെയ്യുക.

പോഷകമൂല്യം

കായത്തില്‍ 40 മുതല്‍ 60 ശതമാനം വരെ റെസിന്‍, 25 ശതമാനം പശ, 10 മുതല്‍ 17 ശതമാനം വരെ ബാഷ്പശീലതൈലം, ഒന്നു മുതല്‍ 10 വരെ ശതമാനം ചാരം എന്നിവ അടങ്ങിയിരിക്കുന്നു. കായത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനോ സള്‍ഫൈഡ് സംയുക്തങ്ങളാണ് അതിന്റെ വ്യത്യസ്ത ഗന്ധത്തിനും രുചിക്കും നിദാനം. ബ്യൂട്ടൈല്‍ പ്രൊപ്പിനില്‍ ഡൈസ ള്‍ഫൈഡ്, ഡൈ അല്ല സള്‍ഫൈഡ്, ഡൈ അലില്‍ ഡൈ സള്‍ഫൈഡ്, ഡൈ മീതൈന്‍ ട്രൈ സള്‍ഫൈഡ് എന്നിവയാണ് ഈ സംയുക്തങ്ങള്‍.

* രക്താതിമര്‍ദ്ദം കുറയ്ക്കുന്നു.
* രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുന്നു.
* ഉപദ്രവകാരിയായ എച്ച്1 എന്‍1 ഉള്‍പ്പെടെയുള്ള വൈറസുകളുടെ വര്‍ധന തടയുന്നു.
* യുനാനി ചികിത്സാവിധിയില്‍ ചുഴലിദീനത്തിന്റെ പ്രതിവിധിയായുപയോഗിക്കുന്നു.
* മുറിവുകളും പൊള്ളലുകളും വേദനശമിപ്പിച്ച് ഉണക്കാന്‍ കഴിവുണ്ട്.
* വിഷാദരോഗം അകറ്റി വിഷാദചിന്തകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
* ഉദരകൃമി, വിരനാശിനി
* ആര്‍ത്തവസംബന്ധമായ തകരാറുകള്‍ ക്രമീകരിക്കും, വേദന ശമിപ്പിക്കും.
കടപ്പാട്:
സുരേഷ് മുതുകുളം ,ഫാം ഇൻഫർമേഷൻ ബ്യൂറോ

Wednesday, July 22, 2020

പച്ച മഷി

ജീവിതത്തിൽ പലപ്പോഴും മാർക്‌ലിസ്റ്റുകളോ സെര്ടിഫിക്കറ്റുകളോ അറ്റെസ്റ് ചെയ്യാൻ ഗസറ്റഡ് ഓഫീസർസ് ന്റെ അരികിൽ പോകാത്തവർ വളരെ ചുരുക്കം ആയിരിക്കും...
അറ്റെസ്റ് ചെയ്യാൻ വേണ്ടി പോയപ്പോ എനിക്കുണ്ടായ ചില  അനുഭവങ്ങൾ  ഇവിടെ പങ്കുവെക്കട്ടെ..

മലബാർ ക്രിസ്റ്റൻ കോളേജിൽ B.Sc പഠിക്കുന്ന കാലം ... ഒബിസി ഫീ കൺസെഷനു വേണ്ടി എന്റെ ഫോട്ടോ ഒട്ടിച്ച സർട്ടിഫിക്കറ്റ് ഒന്ന് അറ്റെസ്റ് ചെയ്യണം .. അതിനായി ഞാനും എന്റെ ചങ്ക് ഫ്രണ്ട് ഉസ്മാനും കൂടി മാവൂർ റോഡിലെ വെറ്റിനറി ഹോസ്പിറ്റലിൽ പോയി... അവിടെ വെറ്റിനറി ഡോക്ടർ ഗസറ്റഡ് ആണല്ലോ...
ഞങ്ങൾ ഓഫീസിൽ പോയ നേരം ഡോക്ടർ ഓഫീസിൽ ഉണ്ട്.. ഞങ്ങൾ വാതിൽക്കൽ കുറെ നേരം നിന്നു. അവരുടെ അറ്റെൻഷൻ കിട്ടാതായപ്പോൾ ഞങ്ങൾ അനുവാദം ചോദിച്ചു അകത്തു കയറി.. അറ്റെസ്റ് ചെയ്യാൻ ആണെന്നറിഞ്ഞപ്പോൾ ആ ഗസറ്റഡ് യക്ഷി കൈ കൂപ്പി കൊണ്ട് പറഞ്ഞു ഇതൊന്നും എനിക്ക് പറ്റില്ല.. നിങ്ങൾ വേറെ ആരെടെതെങ്കിലും പൊയ്ക്കോ എന്ന് പറഞ്ഞു.. അന്ന് അവരോടു വല്ലാത്ത ദേഷ്യം തോന്നി...
അന്ന് മുതൽ ഈ ഗസറ്റഡ് ഓഫീസർസ് നോട് ഒരു തരം വെറുപ്പായിരുന്നു...  ആ വെറുപ്പ് മാറാൻ കാലങ്ങൾ എടുത്തു...

വീണ്ടും ഒരിക്കൽ ഇതുപോലെ ഒരു എഡ്യൂക്കേഷൻ ലോൺ എടുക്കാൻ ആധാരം അറ്റെസ്റ് ചെയ്യണം .. ബാങ്കിൽ പോയപ്പോൾ ആധാരം മാത്രമല്ല അടിയാധാരവും അറ്റെസ്റ് ചെയ്യണമത്രേ... എല്ലാം കൂടി ഒരു പത്ത് മുപ്പത് പേജ് ഉണ്ട്...ഇത്രയും അറ്റെസ്റ് ചെയ്യാൻ ഞാൻ എവിടെ പോവും.. അപ്പോഴാണ് മുസ്തഫ ഡോക്ടറിനെ പറ്റി ആരോ എന്നോട് പറഞ്ഞത്. അന്നദ്ദേഹം മണിയൂർ വെറ്റിനറി ഡോക്ടർ ആയി വർക്ക് ചെയ്യുന്ന കാലം. ഞാൻ ആധാരവും എടുത്തു അദ്ദേഹത്തിനടുത്തു പോയി...അദ്ദേഹം തിരക്കുകൾ കിടയിലും എല്ലാ പേപ്പറുകളും അറ്റെസ്റ് ചെയ്ത് തന്നു...

പിന്നെ കുറച്ചു വർഷങ്ങൾക്കു ഈ ഉള്ളവനും ഗസറ്റഡ് റാങ്കിൽ ഒരു സർക്കാർ ജോലി കിട്ടിയപ്പോൾ ആദ്യം പോയി ഞാൻ കണ്ടതും മുസ്തഫ ഡോക്ടറിനെ തന്നെ... ഇത്തരം അനുഭവം ഉള്ളത് കൊണ്ട് തന്നെ അറ്റെസ്റ്റേഷനു വേണ്ടി എന്റെ ഓഫീസിൽ വരുന്നവരെ ഞാൻ പിണക്കാറില്ല...
 
ഫൈസൽ പൊയിൽക്കാവ്

Sunday, July 19, 2020

ഇലന്തപ്പഴം

🌱🌱🌱🌱🌱🌱🌱 പഴങ്ങളെ അറിയുക🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇലന്തപ്പഴം



ശരീരത്തിലെ കോശതലത്തിൽപ്പോലും സന്ദേശവാഹകരായി പ്രവർത്തിക്കാൻ കഴിയുന്ന മോണോഫോസ്ഫേറ്റുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒരു പഴമുണ്ട്- പേര് ഇലന്ത. പ്രധാന ജീവകങ്ങൾ വേണ്ടുവോളം. ആപ്പിളിനേക്കാൾ നൂറിരട്ടി ജീവകം .സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര- ഇലന്തയ്ക്ക് വേറയും പ്രത്യേകതകളുണ്ട്.

ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന് പണ്ടേയുള്ള വിളിപ്പേരുകൾ. ജുജൂബ്, ജുജൂബ, റെഡ് ഡെയിറ്റ്,ചൈനീസ് ഡെയിറ്റ്, കൊറിയൻ ഡെയിറ്റ്, ഇന്ത്യൻ ഡെയിറ്റ്, ബേർ ആപ്പിൾഎന്നിങ്ങനെയും പേരുകൾ വേറേയും .
ഇലന്തമരം പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരും. ദീർഘ വൃത്താകൃതിയുള്ള ചെറിയ ഇലകൾക്ക് തിളങ്ങുന്ന പച്ചനിറം. എത്ര വരണ്ട കാലാവസ്ഥയിലും വളരാൻ കെൽപ്പുണ്ട്. ചെനീസ് ഇലന്തയും ഇന്ത്യൻ ഇലന്തയും വെവ്വേറെയുണ്ട്. ഇന്ത്യയിലാകട്ടെ തൊണ്ണൂറിലേറെ, ഇലന്ത ഇനങ്ങൾ പ്രചാരത്തിലുണ്ട്. ഇവയ്ക്കെല്ലാം വ്യത്യസ്ഥ സ്വഭാവവുമാണ്.

ഇന്ത്യൻ ഇതിഹാസങ്ങളിലും ഇലന്തമരത്തെക്കുറിച്ച് പരാമർശമുണ്ട്. രാമായണത്തിൽ രാമന്റെ പ്രത്യേക അനുഗ്രഹം വേണ്ടുവോളം ലഭിച്ച വൃക്ഷമാണ് ഇലന്ത. സീതയെ ആപത്ഘട്ടത്തിൽ അഭയം നൽകി രക്ഷിച്ചതിനാൽ ഇലന്തമരത്തിന് ശ്രീരാമൻ മികച്ച ദൃഢതയും ബലവും നൽകിയെന്നാണ് ഐതിഹ്യം. എത്രത്തോളം വെട്ടിമുറിച്ചാലും ഒരിക്കലും ഇലന്തമരം പൂർണമായും നശിക്കുകയില്ല. ഒരു വേരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അത് പൂർവാധികം കരുത്തോടെ പുനർജനിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും വരണ്ട പ്രദേശങ്ങളിലും കരുത്തോടെ വളരാൻ ഇലന്തമരത്തെ സഹായിക്കുന്നത് ശ്രീരാമന്റെ ഈ വരമാണെന്ന് കരുതുന്നു.

പതിവെച്ചും ഒട്ടിച്ചുമെടുത്ത തൈകൾ നട്ടാൽ ഇലന്ത നന്നായി വളരും. സൂര്യപ്രകാശ ലഭ്യത സമൃദ്ധമായ ഉഷ്ണമേഖലാ കാലവസ്ഥയിൽ വളരാൻ ഏറ്റവും അനുയോജ്യം. തുറസ്സായ സ്ഥലങ്ങളാണ് തണലിടങ്ങളേക്കാൾ നന്ന്. നല്ല വെളിച്ചം കിട്ടിയാൽ നന്നായി കായ് പിടിക്കും. മൂക്കാത്ത കായ്ക്കു പച്ചനിറമാണ്. പഴുക്കുമ്പോൾ ഇതു മഞ്ഞ കലർന്ന പച്ചയായി മാറും. നന്നായി പഴുത്താൽ നല്ല ചുവപ്പാകും.

കായ് ചുവന്ന് പഴുത്തു കഴിഞ്ഞാൽ പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചയ്ക്ക് ഈന്തപ്പഴമെന്നേ തോന്നൂ. അങ്ങനെയാണ് ഇലന്തയ്ക്ക് ഇന്ത്യൻ ഈന്തപ്പഴം എന്ന പേര് വിദേശികൾ നൽകിയത്. ഇലന്തപ്പഴത്തിന് മഞ്ഞകലർന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണ് കഴിക്കാൻ ഏറ്റവും മികച്ച സമയം.
മണൽ കലർന്ന നീർവാർച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്ക് വളരാനിഷ്ടം. മഴയിലും അന്തരീക്ഷോഷ്മാവിലും സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ പോലും ഇലന്ത സഹിക്കും. .
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇലന്തപ്പഴത്തിന്റെ വിളവെടുപ്പുകാലം. പതിവെച്ചോ ഒട്ടിച്ചെടുത്തതോ ആയ തൈകൾ വിത്തുതൈകളേക്കാൾ നേരത്തെ കായ്പിടിക്കാൻ തുടങ്ങും. മറ്റു ചിലതാകട്ടെ ഫെബ്രുവരി-മാർച്ച് മധ്യത്തോടെയേ ആരംഭിക്കൂ. നന്നായി വിളഞ്ഞ പഴങ്ങൾ മാത്രമേ വിളവെടുക്കേണ്ടതുള്ളു. ഇവ തുറന്ന സഞ്ചികളിൽ തന്നെ സംഭരിക്കുകയും വേണം.

പഴുത്ത പഴം അതേപടി കഴിക്കാം. പൂർണമായും വിളയാത്ത കായകൾ കീറി ഉപ്പിലിട്ട് അച്ചാർ പോലെ ഉപയോഗിക്കാം. പച്ചമാങ്ങ പോലെ ഇത് ഉപ്പുപൊടി കൂട്ടി സ്വാദിഷ്ടമായി കഴിക്കുകയുമാവാം. പഴത്തിന്റെ കാമ്പ് ഉണക്കി പുളിപ്പിച്ച് റൊട്ടിയാക്കുന്ന പതിവ് ആഫ്രിക്കൻ നാടുകളിലുണ്ട്.                       കടപ്പാട്:                      ജേക്കബ് തോമസ് ചെറിയാൻ
Google