Friday, September 20, 2024

കൽക്കത്ത - പൗരാണിക ഇന്ത്യയുടെ ഹൃദയത്തുടിപ്പുകൾ

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കൽക്കത്ത.... പൗരാണിക ഇന്ത്യയുടെ  ഹൃദയതുടിപ്പുകൾ തേടിയുള്ള യാത്ര .... 

സാന്ദ്രഗച്ചി, ചാന്ദ്നി ചൗക്ക്,  സോനഗച്ചി, ബിഹാല ദാനേ, ദംദം, ഹൗറ , പർണ്ണശ്രിധാനേ, മിഡ്നാപൂർ, ആലിപ്പൂർ, സെറാംപൂർ, കാലിഘാട്ട്.. 

ഇന്ത്യയുടെ ദേശഗാന രചയിതാവിൻ്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ കൽക്കത്ത ... 

ഹൗറ ബ്രിഡ്ജ് കൽക്കത്ത

*ഹൗറ പാലം

 ഹൂഗ്ലീ നദിക്കു കുറുകെ    കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട്  ബ്രിട്ടീഷുകാർ ഉരുക്കിൽ തീർത്ത ഹൗറ പാലം ( ഇപ്പോൾ രബീന്ദ്ര സേതു ).

കൽക്കത്തയുടെ കവാടമാണ് ഹൗറ. ഹുഗ്ലി നദി പാലത്തിലൂടെ കടന്ന് ബോട്ടിൽ തിരിച്ചു വരണം അതാണ് വൈബ്.ബോട്ടിൽ നിന്നുള്ള ഹൗറ പാലത്തിൻ്റെ ദൃശ്യം മനോഹരമാണ്.ഹൗറ പാലം കടന്ന് മുന്നോട്ട് നടന്നാൽ ഹൗറയിലെ പൂക്കൾ മാത്രം വിൽക്കുന്ന മാർക്കറ്റിൽ എത്തും.. ഇവിടെ  എത്തിയാൽ  എന്നും ഓണമാണെന്ന് തോന്നും.

ഹൂഗ്ലി നദിയിലെ ഹിൽസ മീനുകൾ

ഹിൽസ മീനുകൾ നീന്തി തുടിക്കുന്ന ഹൂഗ്ലി നദി ....

കൽക്കത്തൻ മാർക്കറ്റിൽ ഏറെ ഡിമാൻ്റുള്ള മീനുകളാണ്  നല്ല രുചിയുള്ള  ഹിൽസ. സുന്ദർബൻസ് കണ്ടൽകാടുകളിലെ നീർ തടങ്ങളാണ്  ഹിൽസയുടെ പ്രജനന കേന്ദ്രങ്ങൾ ..... മൺസൂണിൽ അവിടെ ഹിൽസയുടെ പേരിൽ ഒരു ഫെസ്റ്റിവൽ പോലുമുണ്ട്. ഹിൽസ മീനിന് ബംഗാളി ഭാഷയിൽ ഇലീസ് എന്നാണ് പേര്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഹോട്ടലിൽ കയറി ഹിൽസ മീനിന് ഓർഡർ ചെയ്യുമ്പോൾ രണ്ടു വട്ടം ആലോചിക്കണം . ഒരു കഷ്ണത്തിന് തന്നെ ' വലിയ വില ' നൽകേണ്ടി വരും..( എനിക്ക് അമളി പറ്റിയാതാ .....😀)


 

ആലിപ്പൂർ ജയിൽ - സ്വാതന്ത്ര്യത്തിൻ്റെ വില

ആലിപ്പൂർ - തൂക്കുമരം

ആലിപ്പൂർ ജയിൽ മ്യൂസിയം ഏതൊരു ഇന്ത്യക്കാരനും ജീവിതത്തിലൊരിക്കൽ എങ്കിലും പോയി കാണണം ..... 

സ്വാതന്ത്ര്യസമര കാലത്ത് സുഭാഷ് ചന്ദ്രബോസും ജവാഹർലാൽ നെഹ്രുവും സി.ആർ ദാസും അടക്കമുള്ള നേതാക്കളെ തടവിലിട്ട ജയിൽ. 

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്കു നേടി തന്നവർ അനുഭവിച്ച കൊടും യാതനകളുടെ നേർ സാക്ഷ്യമാണ് ആലിപ്പൂർ ജയിൽ മ്യൂസിയം.  

എല്ലാത്തിനും മൂക സാക്ഷിയായി അവിടത്തെ വേപ്പു മരങ്ങൾ...

സ്വാതന്ത്ര്യ സമര സേനാനികള തൂക്കിലേറ്റിയ തൂക്കുമരങ്ങൾക്ക് മുമ്പിൽ എൻ്റെ ഫോട്ടോ   സെൽഫി ക്യാമറകളിൽ പകർത്താൻ മനസ്സനുവദിച്ചില്ല..😌

 *വിക്ടോറിയ



അലക്സാഡ്രിയ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മക്കായി അന്നത്തെ ബംഗാൾ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ഇറ്റാലിയൻ മാതൃകയിൽ മാർബിളിൽ പണിതീർത്ത മനോഹര സൗധം.

വിക്ടോറിയ സന്ദർശിക്കാൻ വൈകുന്നേരം ആയിരിക്കും കൂടുതൽ നല്ലത് ... മന്ദിരത്തിനകത്ത് മനോഹരങ്ങളായ ആർട്ട് ഗാലറികൾ ഒരുക്കിയിട്ടുണ്ട്.

താജ്മഹൽ പോലെ മാർബിളിൽ കൊത്തുപണികൾ കാണാം.....കൽക്കത്ത കൊളോണിയൽ കാലത്തെ ഇന്ത്യൻ ഭരണ സിരാകേന്ദ്രം.....അവിടത്തെ നിർമ്മിതികൾക്കും  വൈവിധ്യങ്ങൾക്കും  പടിഞ്ഞാറൻ ചാരുത....

ഇന്ത്യൻ മ്യൂസിയം

കൊൽക്കത്ത സന്ദർശിക്കുന്നവർ നിർബന്ധമായും സെറാംപൂരിലെ ഇന്ത്യൻ മ്യൂസിയം കാണണം.

ഇന്ത്യൻ ആർട്ട്,ആർക്കിയോളജി, നരവംശശാസ്ത്രം, ജിയോളജി, സുവോളജി, ഇക്കണോമിക് ബോട്ടണി എന്നിങ്ങനെ മുപ്പത്തിയഞ്ച് ഗാലറികൾ ഉൾക്കൊള്ളുന്ന സാംസ്കാരിക, ശാസ്ത്രീയ കരകകൗശല വസ്തുക്കൾ ഉൾക്കൊള്ളുന്ന ആറ് വിഭാഗങ്ങളുണ്ട്. 


സ്റ്റഫ് ചെയ്ത് സൂക്ഷിച്ച ബംഗാൾ കടുവ

1814 ൽ ഡാനിഷ് സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ വാലിച്ച് ആണ് ഇത് സ്ഥാപിച്ചത്. ഒരു വൈവിധ്യമാർന്ന സ്ഥാപനം, ഇത് ലോകത്തിലെ ഏറ്റവും പഴയ മ്യൂസിയങ്ങളിൽ ഒന്നാണ്.

ബംഗാൾ കടുവ അടക്കമുള്ള മൃഗങ്ങളെ സ്റ്റഫ് ചെയ്ത് അതേ പടി ഇവിടെ കാണാം


 *കൽക്കത്തൻ തെരുവുകളും അവിടത്തെ സദാചാരവും

സൈക്കിൾ റിക്ഷകളും , അംബാസിഡർ കാറുകളും നിരങ്ങി നീങ്ങുന്ന കൽക്കത്തൻ തെരുവുകളിൽ എത്തുമ്പോൾ ഒരു നൂറുവർഷം പിന്നോട്ട് നടന്നപ്രതീതി .. 

ഹിന്ദുസ്ഥാൻ മോട്ടോർ നിർമ്മിച്ച അംബാസിഡർ കാറുകൾ ഇന്ന് വിസ്മൃതിയിലാണ്.  

പക്ഷെ കൽക്കത്തൻ റോഡുകളിൽ ഇന്നും മഞ്ഞച്ചായമടിച്ച അംബാസിഡർ തലങ്ങും വിലങ്ങും ഓടുന്നു. വൈകുമ്പോൾരാത്രികളിൽ  പലപ്പോഴും ഓട്ടോയിലായിരുന്നു യാത്രകൾ. ഓട്ടോയിൽ ഡ്രൈവറുടെ കൂടെ  മുൻസീറ്റിൽ  മുട്ടിയുരുമി ഇരുന്ന്  ഒട്ടും മടി കൂടാതെ യാത്ര ചെയ്യുന്ന പെണ്ണുങ്ങൾ.

( കേരളത്തിലാണെങ്കിൽ സദാചാരവാദികൾ ഡ്രൈവറെ കൈകാര്യം ചെയ്തേനേ...)

 സദാചാരത്തിന് പുതിയ മാനങ്ങൾ തീർക്കുന്നുണ്ട്. ചൂഴ്ന്നു നോട്ടങ്ങൾ ഇല്ലാത്ത കൽക്കത്ത.. 

കൽക്കത്തയിലെ നല്ല ചായ പ്രസ്ഥാനം

നല്ല ചായ കുറച്ച് മതി.... അതാണ് കൽക്കത്തൻ തെരുവുകളിലെ ചായകളുടെ പ്രത്യേകത ... പാല് നന്നായി തിളച്ച് അതിൽ ചായപ്പൊടിയിട്ട് ഉണ്ടാക്കുന്ന സൊയമ്പൻ ചായ . ഡിസ്പോസിബിൾ മൺകപ്പിൽ ചായ കുടിക്കാൻ ഒരു പ്രത്യേക ടേസ്റ്റാണ്.


കൽക്കത്തയിലെ ദരിയാഗഞ്ച്

ഹൗറയിൽ നിന്ന് നേരെ പോയത് ഏത് പുസ്തകവും പാതി വിലക്ക് ലഭിക്കുന്ന കോളേജ് സ്ട്രീറ്റിലെ പുസ്തക ചന്തയിലേക്കാണ്. ലോകത്തിലെ ഏത് ബെസ്റ്റ് സെല്ലർ പുസ്തകവും ഇവിടെ ലഭിക്കും. 

 വിലപേശാൻ അറിയുമെങ്കിൽ ഏത് ടൈറ്റിലും ചെറിയ വിലയിൽ നമുക്ക് സ്വന്തമാക്കാം..

ഇത് പോലൊരു മാർക്കറ്റ് ഡൽഹിയിലെ ദരിയാഗഞ്ചിലാണ് കണ്ടത്.



 *ട്രെയ്ൻ-ടു- സാന്ദ്രഗച്ചി

ഇന്ത്യയെ അറിയാൻ ഏറ്റവും നല്ലത് ട്രെയ്ൻ യാത്രകൾ തന്നെയാണ്. ഇന്ത്യൻ സംസ്കൃതിയുടെ ഒരു പരിഛേദമാണ് ഇന്ത്യൻ ട്രെയ്നുകൾ. കോഴിക്കോട് നിന്ന് സാന്ദ്രഗച്ചിയിലേക്ക് 2263 കി.മി

സഹയാത്രികൻ ജാബിർ മലയിലിനോടൊപ്പം

കേരളം ,തമിഴ്നാട് , ആന്ധ്രപ്രദേശ്  പിന്നെ ഒഡീഷയും കടന്ന് പശ്ചിമ ബംഗാളിലേക്ക്.  

പലതരത്തിലുള്ള വേഷവിധാനങ്ങൾ , ഭാഷകൾ, രുചികൾ ......

ഈ യാത്രയിൽ എനിക്കാറിയാവുന്ന ഹിന്ദിയിൽ ഞാൻ കുറേ പേരുമായി സംസാരിച്ചു . കേരളത്തിലെ ഏലത്തോട്ടതിൽ പണിചെയ്യുന്ന ബംഗാളി പയ്യൻ ഇരുപത്കാരൻ മുകുന്ദ് , ഒരു വർഷമായി കേരളത്തിൽ പെയ്ൻ്റർ ആയി ജോലി ചെയ്യുന്ന ഷെയ്ഖ് ബഷീർ, ചാന്ദ്നി ചൗക്കുകാരി മുംതാസ്.... 

കോഴിക്കോട് നിന്ന് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ പശ്ചിമ ബംഗാളിലെ സാന്ദ്രഗച്ചി വരെ 2263 കി.മി യാത്രയിൽ ബംഗാളികളെ കൂടുതൽ അറിയാനും അവരെ മനസ്സിലാക്കാനും കഴിഞ്ഞു... 

ഇതെഴുതുമ്പോഴും ബംഗാളിലെ മിഡിനിപ്പൂർ ജില്ലയിലെ ദിലുവിനോട് സംസാരിക്കുകയായിരുന്നു. ദിലു തിരൂരിൽ ടൈലിൻ്റെ പണി ചെയ്യുന്നു.

ദിലുവിനോട്  മമതയെ പറ്റി ചോദിച്ചപ്പോൾ അവന് നല്ലതേ പറയാനുള്ളൂ... അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നത് കൊണ്ടാണ് കേരളത്തിൽ വികസനം എന്നാണ് ദിലു പറയുന്നത്. അവിടെ ഭരണമാറ്റം വേണമെന്നാണ് ദിലുവിൻ്റെ അഭിപ്രായം.


സോനാഗച്ചി

കൊല്‍ക്കത്തയിലെ സോനാഗച്ചി ശരീരവില്പനയുടെ കേന്ദ്രമാണ്. സോനാഗച്ചി പോകാൻ കൊള്ളാവുന്ന ഇടമെല്ലങ്കിലും ടാക്സിക്കാരനോട് സോനാഗച്ചിയെ പറ്റി ചോദിച്ചു... എന്താ നിങ്ങൾക്ക് പോകാൻ ഉദ്ദേശമുണ്ടോ ? 
ഡ്രൈവറുടെ ചോദ്യം കേട്ട് ഒന്നു പരുങ്ങിയെങ്കിലും അതെ എന്ന് ഉത്തരം നൽകി... 
ആ തെരുവ് ഒന്ന് കാണാനാണ് ഒന്നും ചെയ്യാനല്ല.. അത് പറഞ്ഞപ്പോൾ ഡ്രൈവർ ഒരേ ചിരി....
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ യിൽ സോനാഗച്ചിയെ പറ്റി കുറേ വായിച്ചിട്ടുണ്ട്.   വായിച്ചത് മുതൽ അതൊക്കെ ഒന്ന് നേരിൽ കാണാം എന്നു കരുതിയാണ്


 *കൽക്കത്തയോട് വിട പറയുമ്പോൾ

കൽക്കത്തയാത്ര അനുഭവങ്ങളുടെ ഒരു ഘോഷ യാത്രയാണ് നമുക്ക് സമ്മാനിക്കുന്നത്. എത്ര കണ്ടാലും കൊതി തീരാത്ത ഒരുപാട് കാഴ്ചകൾ...

 ഒരിക്കൽ കൂടി കൽക്കത്തക്ക് വരണം ഈ യാത്രയിൽ ബാക്കി വെച്ച ഡാർജിലിങ്, സുന്ദർബൻസ്  എന്നിവ കാണണം..  ബൈ കൽക്കത്ത ബൈ...

സദാചാര മൂല്യത്തിൻ്റെ പുതിയ ഭാഷ്യങ്ങൾ എന്നെ പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട 

കൽക്കത്ത നഗരമേ  വിട ...... 



✍️ *ഫൈസൽ പൊയിൽക്കാവ്*





Sunday, July 14, 2024

*കുറ്റിച്ചിറ മിശ്ക്കാൽ പള്ളി*


പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ മിശ്ക്കാൽ പള്ളി. 

കച്ചവടാവശ്യാർത്ഥം യെമനിൽ നിന്നും ഇന്ത്യയിൽ എത്തിയ അറബികളുടെ സംഭാവനയാണ് മിശ്ക്കാൽ പള്ളി. ഇന്നലെ പള്ളിയുടെ നാല് നിലകളും കയറി കാണാനുള്ള അവസരം ലഭിച്ചു.  

കരവിരുതിൻ്റെ കൊത്തുപണിയിൽ തീർത്ത പള്ളി  ഒരു മഹാത്ഭുതമായി ഇന്നും തുടരുന്നു.

പള്ളി കോമ്പൗണ്ടിന് തൊട്ടടുത്ത മാളികപ്പുരയിലെ മുഹമ്മദ് കോയക്ക ഇബ്നു ബത്തൂത്തയുടെ സഞ്ചാര സാഹിത്യത്തിൽ  മിശ്ക്കാൽ പള്ളിയുടെ ചരിത്രം പരാമർശിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് എനിക്ക് ഒരു പുത്തൻ അറിവായിരുന്നു.   

മീഞ്ചന്ത ഗവൺമെൻ്റ്  ആർട്സ് & സയൻസ് കോളേജിൽ നിന്നും ലൈബ്രേറിയനായി റിട്ടയർ ചെയ്ത മുഹമ്മദ് കോയക്ക പള്ളിയുടെ ചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1510 ൽ പറങ്കികളുടെ പീരങ്കിയാക്രമണത്തിൽ കേടുപാടുകൾ പറ്റിയ മിശ്കാൽ പള്ളി സാമൂതിരി പുനർ നിർമ്മാണം നടത്തുകയായിരുന്നു എന്ന് ചരിത്ര രേഖകളിൽ കാണാം.


ജീവിതം തന്നെ ഒരു നീണ്ട യാത്രയാണ് ..... യാത്രയിൽ ഉടനീളം നമ്മൾ നല്ലൊരു സഞ്ചാരിയാവണം.


✒️ Faisal poilkav

Monday, July 8, 2024

പുള്ളിയൻ - ഒരു വായനാനുഭവം

 മനസ്സു വെച്ചാൽ പനിക്കാലം ഒരു വായനാ കാലം തീർക്കും.




സോമൻ കടലൂരിൻ്റെ പുള്ളിയൻ എന്ന നോവൽ കുറച്ചായി പുസ്തക ഷെൽഫിൽ സുഷുപ്തിയിലാണ്. 

 പുള്ളിയന് ജീവൻ വെക്കാൻ ഒരു പനിക്കാലം വേണ്ടി വന്നു.  പനിചൂണ്ടയിൽ കുരുങ്ങിയ പുള്ളിയൻ തിരണ്ടി മനസ്സിനെ  വലിച്ചു കൊണ്ടു പോവാൻ തുടങ്ങി.

ഇപ്പോൾ കണ്ണടയ്ക്കുമ്പോൾ എനിക്ക് കടലിരമ്പം കേൾക്കാം. പുള്ളിയനും, കടുകപാരയും, കടും പിരിയും, ചെമ്പല്ലിയും,  ബാമീനും പിന്നെ പേരറിയാത്ത കോടാനു കോടി മൽസ്യങ്ങളും മദിച്ചു പുളയുന്ന കടൽ. ഞാൻ വളർന്ന പയ്യോളിയും കടലൂരും തമ്മിൽ അത്ര ദൂരമില്ല. അത് കൊണ്ടാവാം സോമൻ മാഷെ എല്ലാ ഭാഷാ പ്രയോഗങ്ങളും എനിക്ക് * മാർക്ക് നോക്കാതെ വായിച്ചു പോകാം..
കര കാണാ കടൽ തീർക്കുന്ന ദൃശ്യ വിസ്മയം, നിസ്സാരത, നിസ്സഹായത എല്ലാം പുള്ളിയനിലുണ്ട്.

നോവലിലെ മുഖ്യ കഥാപാത്രമായ ചിരുകണ്ടനിലൂടെ കടൽമാത്രമല്ല കടലുങ്കര ( കടലൂർ )ദേശത്തിൻ്റെ കഥ കൂടി മെനയുകയാണ് സോമൻ മാഷ്.
മിത്തും റിയാലിറ്റിയും ഇടകലരുന്ന മാഷിൻ്റെ എഴുത്ത് മനോഹരം . 
യു.കെ കുമാരൻ്റെ തക്ഷൻകുന്ന് സ്വരൂപം തച്ചൻകുന്ന് എന്ന ദേശത്തിൻ്റെ ചരിത്രം പറയുമ്പോൾ സോമൻ മാഷിൻ്റെ പുള്ളിയൻ കടലൂരിൻ്റെ ചരിത്രമാണ്. രണ്ടും ഒന്നിനൊന്നു മെച്ചം. ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ
ഓരോ നാടിനും ഇങ്ങനെ എഴുത്തുകാർ ഉണ്ടായെങ്കിൽ എന്നാശിച്ചു പോകുന്നു.

പുറം കടലിൽ മൽസ്യ ബന്ധനം നടത്തുന്ന മുക്കുവരുടെ ജീവിതം അനാവരണം ചെയ്യുകയാണ്  സോമൻ മാഷ് ഈ നോവലിൽ.

 വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന മൊയ്തീൻക്ക പീടിക പറമ്പിൽ കുഞ്ഞമത്ക്കയുടെ ചായ പീടികയിൽ നിന്ന് അവരുടെ കടലനുഭവം പങ്കു വെക്കുന്ന കൂട്ടത്തിൽ ചായിക്കാരൻ ചായിക്കാരൻ എന്നു പറയുന്നത് പലപ്പോഴും  കേട്ടിട്ടുണ്ട് പക്ഷെ പുള്ളിയൻ വായിച്ചതിന് ശേഷമാണ് അകകണ്ണ് കൊണ്ട് കടലിൻ്റെ ആഴം അളന്ന് മീനിനെ വലയിലാക്കുന്ന ആളാണ് വള്ളത്തിലെ 'ചായിക്കാരൻ' എന്ന് മനസ്സിലായത് .

ചായിക്കാരൻ എന്ന പദം  ഇന്നത്തെ ന്യൂ ജെൻ കേൾക്കാൻ സാധ്യതയില്ല കാരണം   അക്വാസ്റ്റിക് സോണാർ ചായിക്കാരനെ എപ്പോഴൊ കടലിലെറിഞ്ഞു കഴിഞ്ഞിരിക്കുന്നു.മലയാളത്തിൽ  അന്യം നിന്ന് പോകാൻ ഇടയുള്ള ഒരു മലയാള പദമായിരിക്കും ഇനി ' ചായിക്കാരൻ '.

പുള്ളിയനിലെ ഐങ്കരമുത്തപ്പൻ പറയുന്നത് പോലെ  " മീമ്പണിക്കാർക്ക് എയുത്തില്ല " . അതിനാൽ മീമ്പണിക്കാരുടെ കടലനുഭവങ്ങൾ പുറം ലോകം അറിഞ്ഞുമില്ല. പുള്ളിയനിലൂടെ കടലനുഭവങ്ങൾ വായിക്കുമ്പോൾ സോമൻ മാഷിനോട് വല്ലാത്തൊരു ഇഷ്ടം തോന്നും.

പുള്ളിയൻ വായനയിലൂടെ കടലറിവുകളുടെ ആഴങ്ങളിലേക്ക് നമുക്ക് ഊളിയിടാം .

Book Review by
Faisal poilkav 

Thursday, July 4, 2024

ഐ ലൗവ് യു



സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ?




ചെറിയ കുഞ്ഞായിരുന്നപ്പോൾ അമ്മയുടെയും അച്ഛൻ്റയും സ്നേഹം , വളർന്നു വന്നപ്പോൾ സഹോദര സ്നേഹം , പിന്നീടെപ്പോഴോ ജൈവീകമായി എതിർ ലിംഗത്തിനോട് തോന്നിയ സ്നേഹം ( പ്രേമം ), ഭാര്യാ ഭർതൃ സ്നേഹം , എക്സ്ട്രാ മരിറ്റല് സ്നേഹം ( പ്രണയം) . വാർദ്ധക്യത്തിൽ അച്ഛനമ്മമാർ മക്കളിൽ നിന്ന്  കൊതിക്കുന്ന സ്നേഹം  ..... അങ്ങനെ സ്നേഹത്തിന് പല മുഖങ്ങൾ.


സ്നേഹം മാസ്മരികമാണ്. അതു സ്നേഹമാവട്ടെ പ്രേമമാവട്ടെ പ്രണയമാവട്ടെ തികച്ചും നിസ്വാര്‍ത്ഥമായിട്ടാണെങ്കില്‍ മനസ്സുകളെയടുപ്പിക്കുവാനുള്ള അതിന്‍റെ മാസ്മരീകതയ്ക്ക് ആകാശത്തോളം വിശാലതയുണ്ടാവും.


കുമാരനാശാൻ പാടിയതു പോലെ

സ്നേഹിക്കയുണ്ണീ നീ നിന്നെ

ദ്രോഹിക്കുന്ന ജനത്തെയും

ദ്രോഹം ദ്വേഷത്തെ നീക്കിടാ

സ്നേഹം നീക്കിടുമോർക്ക നീ!


പ്രേമവും പ്രണയവും സ്നേഹവും കൊണ്ട് നമുക്ക് സര്‍വ്വ ലോകങ്ങളും കീഴടക്കാം.


# I love you all 

Faisal poilkav

Saturday, June 15, 2024

നാറാണത്തു ഭ്രാന്തനെ ചെന്ന് തൊടുമ്പോൾ.

 പട്ടാമ്പി സ്റ്റേഷനിൽ ട്രെയ്ൻ ഇറങ്ങി ആമയൂർ , കൊപ്പം വഴി രായനല്ലൂർ. 

കുന്നിൻ മുകളിലേക്ക് കല്ലുരുട്ടി കയറ്റി അതിനെ താഴോട്ട് തള്ളിയിട്ട് കൈ കൊട്ടി ചിരിക്കുന്ന നാറാണത്തുഭ്രാന്തൻ . ക്ലാസ്സിൽ ടീച്ചർ ഈ കഥ പറയുമ്പോൾ മനസ്സിലുടലെടുത്ത ആഗ്രഹമായിരുന്നു ആ കുന്ന് കയറുക എന്നത്. രായിരം കുന്ന് പാലക്കാട് ജില്ലയിലാണെന്ന്  അന്ന് ടീച്ചർ പറഞ്ഞത് ഓർമ്മയുണ്ട്

കുറേ വർഷങ്ങൾക്കിപ്പുറം കുന്ന് കയറാൻ തന്നെ തീരുമാനിച്ചു.  പറയിപെറ്റ പന്തിരുകുലത്തിലെ അവസാന സന്തതി നാറാണത്തു ഭ്രാന്തൻ സഞ്ചരിച്ച വഴികളിലൂടെ ഒരു യാത്ര . ചുറ്റും പച്ചപ്പു നിറഞ്ഞ കുന്നിൻ മുകളിലെ പ്രതിമ അങ്ങ് ദൂരെ നിന്നെ കാണാം.. ജീവിതത്തിൻ്റെ നശ്വരത ഇത്രയും മനോഹരമായി തൻ്റെ പ്രവൃത്തിയിലൂടെ കാണിച്ചു തന്ന ഒരു  മഹാത്മാവ് . ജീവിതത്തിൽ അഹങ്കാരത്തിനും ആർത്തിക്കും സ്ഥാനമില്ലെന്ന് പറയാതെ പറഞ്ഞ അദ്ദേഹത്തെ  നമ്മൾ  ഭ്രാന്തൻ എന്നു വിളിച്ചു... നാറാണത്ത് ഭ്രാന്തൻ

ഒരിക്കൽ സാക്ഷാൽ ദേവി നാറാണത്തിന്  മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തൻ്റെ വലത് കാലിലെ മന്ത് ഇടത് കാലിലേക്ക് മാറ്റി  തരണമെന്ന് വരം ആവശ്യപ്പെട്ട , മലയിലേക്ക് കല്ലുരുട്ടി കയറ്റി താഴേക്ക് തള്ളിയിട്ട് കൈകൊട്ടിച്ചിരിച്ച് ജീവിതത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തിയ നാറാണത്തിനെ കാണാനുള്ള യാത്രയാണ്. 

നടുവട്ടം ബസ്സിറങ്ങി പാടത്തിനു നടുവിലൂടെ നടക്കുമ്പോൾ മനസ്സിൽ മല കയറാനുള്ള ഭ്രാന്തമായ ആവേശമായിരുന്നു. മലകയറാൻ പല വഴികളുണ്ട് ദീർഘമായ വഴി തെരഞ്ഞെടുത്തത് നാറാണത്തിനെ കൂടുതൽ അറിയാൻ തന്നെ ആയിരുന്നു. 


ഇത് നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റിയ രായനല്ലൂർ മല .. ഇപ്പോൾ മലകയറാൻ മുന്നൂറോളം സ്റ്റെപ്പുകളുണ്ട്... എന്നാലും മലകയറ്റം കഠിനമാണ് ..

മല കയറുമ്പോൾ കുട്ടിക്കാലത്ത്  കേട്ട  മധുസൂദനൻ നായർ എഴുതിയ കവിതയിലെ വരികൾ ഓർമ്മ വന്നു. 

"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ

നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ

പന്ത്രണ്ടു രാശിയും നീറ്റുമമ്മേ

നിന്റെ മക്കളിൽ ഞാനാണനാഥൻ

എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ

കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ

ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന

നഗ്നമാം ദുസ്വർഗ്ഗ കാമമില്ല

വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന

പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന

ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌

നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ

മൂകമുരുകുന്ന ഞാനാണു മൂഡൻ

നേരു ചികയുന്ന ഞാനാണു ഭ്രാന്തൻ...."

 മലയുടെ മുകളിൽ എത്തിയാൽ നമ്മെ വരവേൽക്കുന്നത് രണ്ട് ആൽ മരങ്ങളാണ്. നല്ല ഓക്സിജൻ മല കയറിയ ക്ഷീണമെല്ലാം പമ്പ കടക്കും. 

കുറച്ചു മുന്നോട്ട് നടന്നാൽ അങ്ങ് ദൂരേക്ക് നേ ക്കി നിൽക്കുന്ന നാറാണത്തു ഭ്രാന്തൻ്റെ മനോഹര പ്രതിമയും  കുന്നിൻ ചരിവിലെ    സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും കാണാം....

ഇവിടെ എത്തുമ്പോൾ  മിത്ത് ഏത് റിയാലിറ്റി ഏതെന്ന് നമ്മൾ കൺഫ്യൂഷനിൽ ആവും....

മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊടുത്ത നാറാണത്തിനെ ഭ്രാന്തനായിക്കാണാന്‍ എനിക്കാവില്ല. എത്രയോ കാലത്തെ ആഗ്രഹമായിരുന്നു ഈ മല കയറുക എന്നത്... ഇന്ന് അത് സാധിച്ചു..🙏

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് അത് വാക്കുകൾക്ക് അതീതമാണ്.




ഭൂമിയിൽ ഇനിയും ഒരുപാട് കാഴ്ചകൾ കാണാനുണ്ട്...

Saturday, December 16, 2023

ഓർമ്മകളിലെ ഓമാനൂർ

ഓമാനൂർ കുന്നു കയറി സ്കൂളിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും. ചുറ്റും റബർ മരങ്ങളാൽ വലയം ചെയ്ത സ്കൂൾ കാമ്പസ്. ചിലപ്പോഴൊക്കെ അടുത്ത കാട്ടിൽ നിന്നും വിരുന്നുകാരായെത്തുന്ന വാനരന്മാർ . 


സ്കൂളിലെത്തുമ്പോൾ ഓടി കിതച്ചു കുന്നു കയറിയതിന്റെ ക്ഷീണമൊക്കെ പമ്പകടക്കും. 


സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നു ദൂരേക്ക് നോക്കുമ്പോൾ ഒരു പ്രത്യേക വൈബാണ്.

കൊണ്ടോട്ടിക്കും എടവണ്ണ പാറയ്ക്കും പോകുന്ന മലയടിവാരത്തിലെ റോഡുകൾ സ്കൂളിന്റെ മുകളിൽ നിന്ന് നോക്കിയാൽ ഒരു നേർത്ത രേഖയായ് അങ്ങിനെ നീണ്ടു പോകുന്നത് കാണാം. ഈ കാഴ്ച കാണുമ്പോഴൊക്കെ സോമയെ ഓർമ്മിക്കും ഞാൻ. ഹിന്ദി സാഹിത്യകാരനായ യശ്പാൽ എഴുതിയ ' മനുഷ്യ കി രൂപ് ' എന്ന നോവലിലെ സുന്ദരിയായ നായിക സോമ. മലമ്പാതകളിൽ ട്രക്ക് ഡ്രൈവറുമായി പ്രണയത്തിലാവുന്നു സോമ......


ഓമാനൂർ കുന്നിൽ നിന്ന് മഴക്കാലത്ത്  മഴ വരുന്നത് ദൂരെ നിന്നേ നമുക്ക് കാണാം. മഴ പെയ്യാതെ  മാറി നിൽക്കുന്ന കാർ മുകിലുകൾക്ക് എന്ത് ഭംഗിയാണെന്നോ?


ഡിസംബറിൽ കുന്നിൻ മുകളിൽ നിന്ന് കുളിരിറങ്ങാൻ കൂട്ടാക്കില്ല... എങ്ങും നേർത്ത പുക പോലെ കോട കാണാം. മാമ്പൂവിന്റെ മണവും വൃശ്ചിക മാസ കുളിരും ഓമാനൂറിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു പ്രത്യേക സുഖാ...

ക്ലാസ്സ് കഴിഞ്ഞ് സുമുഖനായ മലയാളം മാഷിന്റെ ബുള്ളറ്റിൽ കുന്നിറമ്പോൾ വഴിയിൽ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ടാവും .....


✍️ ഫൈസൽ പൊയിൽ ക്കാവ്

ആ... കൂടെ തുള്ള്


പ്ലസ് ടൂ കാർക്കൊപ്പം പഠന യാത്ര പോവുകയെന്നത് ഒരു വേറിട്ട അനുഭവമാണ്. യാത്ര പ്ലാൻ ചെയ്യുമ്പോഴെ അവരെ ചോദ്യം ഇതായിരിക്കും

സാർ ബസ്സ് അടിപൊളിയാണോ? ഡി.ജെ ഒക്കെ ഉണ്ടല്ലെ അല്ലെ ?

ഇതിനപ്പുറമൊന്നും അവർ നമ്മോട് ചോദിക്കില്ല... അവരെ ഭാഷയിൽ യാത്ര വൈബ് ആക്കുന്നത് ഇതൊക്കെയാണ്.  

ബസ്സിൽ കയറിയാൽ തുടങ്ങുന്ന അത്യുച്ചത്തിൽ വെക്കുന്ന 'കൂടെ തുള്ള്' പാട്ടുകൾ ...

അവരോടൊപ്പം തുള്ളാൻ അവർ നമ്മെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... നമ്മൾ തുള്ളിയാൽ പോയി .... വെറുതെ തുള്ളുന്നത് പോലെ ആക്കി പുറത്തേ ഓടി മറയുന്ന കാഴ്ചകളെ പറ്റി അവരെ നിരന്തരം ഓർമ്മിപ്പിക്കുക.


പച്ചപ്പും കാടും കോട മഞ്ഞും മലനിരകളും ഓടി മറയുമ്പോഴും അവർ ഉച്ചത്തിൽ ലുങ്കി ഡാൻസ് വെച്ച് കൊണ്ടേയിരിക്കും... 

പക്ഷേ ഈ വർഷത്തേ പഠന യാത്രയിൽ ഒരാൾ മാത്രം കണ്ണിമ വെട്ടാതെ ബസ്സിന്റെ ജാലകത്തിലൂടെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി ... ഞങ്ങൾ മണ്ണിനെ കുറിച്ചും പച്ചപ്പിനേ കുറിച്ചും ഏറെ നേരം സംസാരിച്ചു. നന്നായി പാടാൻ കഴിവുള്ള അവനെ നിർബന്ധിച്ചപ്പോൾ നല്ല പാട്ടുകൾ പാടി...


മനസ്സിൽ ഒരു കുളിർ മഴ പെയ്തത് പോലെ ...


കാഴ്ചകളിലേ വേറിട്ട കാഴ്ചകൾ ഒപ്പിയെടുക്കാൻ ശ്രമിക്കുന്ന യാത്രാ കുതുകിയായ അവനെ പോലെ എല്ലാരും ആയെങ്കിൽ എന്ന് വെറുതേ ആശിച്ചു പോയി.. യാത്ര അത് അനുഭവിക്കാനും ഒരു ഭാഗ്യം ചെയ്യണമല്ലോ...


യാത്രാ വിവരണങ്ങൾ വല്ലാതെ ഇഷ്ടപ്പെടുന്ന ഞാൻ അവന് നല്ല കുറച്ച് യാത്രാ വിവരണ പുസ്തകങ്ങളെ കുറിച്ച് പറഞ്ഞ് കൊടുത്തു .....


അവനും കൂടിയില്ലെങ്കിൽ ഈ പഠന യാത്രയും എനിക്ക് മറ്റൊരു നരകമായേനേ...


രാത്രികളിൽ ഉറക്കം നഷ്ടപ്പെടുത്തുന്ന കർണ്ണപുടകം പൊട്ടിക്കുന്ന ' കൂടെ തുള്ള് ' പാട്ടുകൾ മാത്രമല്ല യാത്രയെന്ന് നമ്മുടെ മക്കളെ വീണ്ടും വീണ്ടും നമ്മൾ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുക.


റഫീക്ക് അഹമ്മദിന്റെ വരികൾ നമ്മുടെ ന്യൂ ജെൻ മക്കൾക്കായി ഇവിടെ സമർപ്പിക്കുന്നു.


മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള

വായാടി പക്ഷിക്കൂട്ടം വന്നുപോയി

കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി

ആകാശപ്പുഴയിലെ കുതിച്ചുപോയി

എഹേയ് കണ്ടു മലനിരാ 

ഓഹോയ് കണ്ടു താഴ്‌വര

മാമരം കണ്ടേ ചോല കണ്ടേ

ഇലകൾ കണ്ടേ കായ്കളും

ഹോയ് തന്തിനാ താനേ താനാനേ

തന്തിനാ താനിന്നാനി നാനാനേ....


✍️ ഫൈസൽ പൊയിൽക്കാവ്

Google