പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് നടക്കുമ്പോൾ ദേവന്റെ കണ്ണുകൾ അറിയാതെ ആ കുന്നിൻചരിവിലെ ഓടുമേഞ്ഞ വീടിന് നേരെ നീണ്ടു. ഉമ്മറം ശൂന്യമായിരുന്നു. മനസ്സിൽ ചെറിയൊരു നിരാശ തോന്നിയെങ്കിലും അയാൾ നടന്നു നീങ്ങി.
ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിൽ, ജനലിനരികിലെ ബഞ്ചിലിരുന്ന ആസിഫ് എന്ന കുട്ടി പുറത്തേക്ക് നോക്കി ചിരിക്കുന്നത് ദേവന്റെ ശ്രദ്ധയിൽപ്പെട്ടു.
"ആസിഫ്, എന്താണ് അവിടെ നോക്കുന്നത്?" ദേവൻ ചോദിച്ചു.
"അത് മാഷെ... എന്റെ താത്ത എനിക്ക് ഉച്ചയ്ക്കുള്ള ചോറുപാത്രം തരാൻ വന്നതാ. വൈകിപ്പോയി..." ആസിഫ് പുറത്തേക്ക് ചൂണ്ടി പറഞ്ഞു.
ദേവൻ ജനലിലൂടെ പുറത്തേക്ക് നോക്കി. സ്കൂൾ മുറ്റത്തെ വലിയ മാവിന്റെ തണലിൽ, കയ്യിലൊരു സ്റ്റീൽ പാത്രവുമായി നാണത്തോടെ നിൽക്കുന്നത് മറ്റാരുമല്ലായിരുന്നു, ആമിനയായിരുന്നു! ദേവന്റെ നെഞ്ചിടിപ്പ് ഒന്നു വർദ്ധിച്ചു. അവൾ ആസിഫിന്റെ താത്തയാണല്ലേ... അപ്പോൾ അവൾ ഈ ഗ്രാമത്തിലെ ഒരു സ്ഥിരതാമസക്കാരിയാണ്. തന്റെ ക്ലാസ്സിലെ കുട്ടിയുടെ സഹോദരി!
ആസിഫിന്റെ കയ്യിലേക്ക് ചോറുപാത്രം കൊടുത്ത്, അവനോട് എന്തോ പറഞ്ഞ് ഏൽപ്പിച്ച ശേഷം ആമിന തിരികെ നടക്കാൻ തുടങ്ങി. പച്ചപ്പട്ടുടുത്ത ആ കുന്നിൻചരിവിലൂടെ അവൾ നടന്നു നീങ്ങുമ്പോൾ, അവളുടെ കയ്യിൽ ഒരു പഴയ പുസ്തകം ദേവൻ ശ്രദ്ധിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'.
വൈകുന്നേരം സ്കൂൾ ബെല്ലടിച്ചപ്പോൾ ദേവൻ പതിവിലും വേഗത്തിൽ സാധനങ്ങളെല്ലാം ബാഗിലാക്കി ഇറങ്ങി. മനസ്സ് നിറയെ ആ കുന്നിൻചരിവിലെ വീടും അവിടുത്തെ വായനക്കാരിയുമായിരുന്നു.
ആ ഇടവഴിയിലെത്തിയപ്പോൾ ഭാഗ്യമെന്നോണം അവൾ അവിടെയുണ്ടായിരുന്നു. വീട്ടുപടിക്കലെ വലിയ ചെമ്പകമരത്തിന്റെ തണലിലിരുന്ന് അവൾ ആ പുസ്തകത്തിന്റെ താളുകളിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുകയാണ്. വഴിയിലൂടെ ആരെങ്കിലും പോകുന്നുണ്ടോ എന്ന് പോലും അവൾ അറിയുന്നില്ല.
ദേവൻ മെല്ലെ അവളുടെ അരികിലേക്ക് നടന്നു. ചെരിപ്പിന്റെ ശബ്ദം കേട്ടാകണം ആമിന പെട്ടെന്ന് പുസ്തകം നെഞ്ചോട് ചേർത്ത് തലയുയർത്തി നോക്കി. അധ്യാപകനെ കണ്ടതും അവൾ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.
"ബഷീറിന്റെ മജീദും സുഹ്റയും ആണോ കയ്യിൽ?" ദേവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
ആമിനയുടെ മുഖത്ത് അത്ഭുതവും ഒപ്പം ഒരു നാണവും വിരിഞ്ഞു. "അതെ മാഷെ... ലൈബ്രറിയിൽ നിന്ന് എടുത്തതാ. വായിച്ചു തീരാറായി."
"ആസിഫ് പറഞ്ഞു താത്ത എപ്പോഴും പുസ്തകം വായിച്ചിരിക്കാറുണ്ടെന്ന്. നല്ല ശീലമാണ്. എന്തൊക്കെയാ സാധാരണ വായിക്കാറുള്ളത്?"
"കിട്ടുന്നതൊക്കെ വായിക്കും മാഷെ..." അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "എം.ടിയും, ബഷീറുമൊക്കെ ഒരുപാടിഷ്ടമാ. വായന തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഈ ലോകമൊക്കെ മറക്കും."
അവളുടെ വാക്കുകളിലെ ആത്മാർത്ഥത ദേവനെ സ്പർശിച്ചു. ആ ഇടവഴിയിലൂടെ ഒഴുകി വന്ന കാറ്റിന് ആ നിമിഷം പഴയ പുസ്തകത്താളുകളുടെ ഒരു പ്രത്യേക സുഗന്ധമുള്ളതായി ദേവന് തോന്നി.


No comments:
Post a Comment